Thursday, May 14, 2026

പെരുമ്പാവൂര്‍ ബൈപ്പാസ് നിര്‍മ്മാണം വഴിമുട്ടുന്നു




പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിച്ച ബൈപ്പാസ് നിര്‍മ്മാണം വഴിമുട്ടുന്നു. 2024 നവംബറില്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സ്തംഭിച്ച നിലയിലാണ്. 

ഇടതുസര്‍ക്കാര്‍ അനുവദിച്ച പദ്ധതി പുതിയ സര്‍ക്കാര്‍ പാതിവഴിയില്‍ ഉപേക്ഷിക്കുമോ എന്നതാണ് പ്രദേശവാസികള്‍ക്കുള്ള  ആശങ്ക. സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും പദ്ധതി ഇഴഞ്ഞുനീങ്ങുകയായിരുന്നുവെന്നതാണ് വസ്തുത. പത്തുവര്‍ഷം പെരുമ്പാവൂര്‍ എംഎല്‍എ ആയിരുന്ന എല്‍ദോസ് കുന്നപ്പിള്ളിയുടെ പിടിപ്പുകേടും ഉദാസീനതയുമാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാവാതെ പോയതിന്റെ മുഖ്യകാരണം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും പദ്ധതിനിര്‍വ്വഹണം സംബന്ധിച്ച് കാലാകാലങ്ങളില്‍ വിലയിരുത്തലുകള്‍ നടത്തുന്നതിലും സ്ഥലം എംഎല്‍എ അമ്പേ പരാജയപ്പെട്ടു.  

ബൈപ്പാസിന് അംഗീകാരം ലഭിച്ചിട്ടും ഏറെ വൈകിയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്. 2024 ഡിസംബര്‍ 17 ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ നിന്നുള്ള മുന്നൂറ് കോടി രൂപ ഉപയോഗിച്ച് റോഡ് ആന്റ് ബ്രിഡ്ജ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരുന്നു നിര്‍മ്മാണം.  

പെരുമ്പാവൂര്‍, വെങ്ങോല, മാറമ്പിള്ളി  വില്ലേജുകളിലൂടെ കടന്നുപോകുംവിധമാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആലുവ-മൂന്നാര്‍ റോഡിലെ മരുത് കവലയില്‍ നിന്ന് ആരംഭിച്ച് ഓള്‍ഡ് മൂവാറ്റുപുഴ റോഡിലെ കാഞ്ഞിരമുക്ക് പാലത്തിന് സമീപം അവസാനിക്കുന്നതാണ് ആദ്യഘട്ടം. ആദ്യഘട്ട റോഡ് നിര്‍മ്മാണത്തിന് വേണ്ടി 2.74 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വന്നത്. 60 പേരുടെ ഭൂമി ഇതിനായി ഏറ്റെടുത്തിട്ടുണ്ട്. 25 കോടി രൂപയ്ക്കായിരുന്നു  നിര്‍മ്മാണ കരാര്‍. റോഡിന്റെ വീതി 25 മീറ്റര്‍. ടാറിങ്ങ് വീതി പതിനെട്ട് മീറ്ററാണ്.   

1.37 കിലോമീറ്ററില്‍ നാലുവരി പാത ആയിട്ടാണ് ഈ ഘട്ടത്തിലെ നിര്‍മ്മാണം. 25 മീറ്റര്‍ വീതിയിലും 4 മീറ്റര്‍  നീളത്തിലും അഞ്ചു കലുങ്കുകളുടെ നിര്‍മ്മാണമായിരുന്നു ആദ്യം നടന്നത്. പക്ഷെ, നിര്‍മ്മാണം വഴിമുട്ടി. 

നെല്‍പ്പാടങ്ങള്‍ മണ്ണിട്ട് നികത്തി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്. പാടശേഖരങ്ങളിലെ ബലക്ഷയമുള്ള കളിമണ്ണിന് മുകളില്‍ നിര്‍മ്മാണം നടത്തുന്നത് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. കളിമണ്ണ് ബലപ്പെടുത്താന്‍ 4.5 കോടി രൂപ അധികച്ചെലവ് വേണ്ടി വരുമെന്ന് കണ്ടെത്തിയതോടെ ബൈപ്പാസ് നിര്‍മ്മാണം സ്തംഭിച്ചു. 

ആദ്യഘട്ട നിര്‍മ്മാണം 2026 ലെ  മഴക്കാലത്തിന് മുമ്പെ പൂര്‍ത്തികരിക്കുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചിരുന്നത്. പാടശേഖരങ്ങളില്‍ കൂടിയാണ് റോഡ് നിര്‍മ്മാണം എന്നതിനാല്‍ മഴക്കാലത്ത് വെള്ളക്കെട്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തും എന്നും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ നടപടിക്രമങ്ങള്‍ നിലച്ചു. കൂടാതെ പശ്ചിമബംഗളില്‍ നിന്നും അസമില്‍ നിന്നും മറ്റുമുള്ള തൊഴിലാളികള്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവരുടെ നാടുകളിലേക്ക് കൂട്ടത്തോടെ മടങ്ങിയതും കാര്യങ്ങള്‍ പ്രതിസന്ധിയിലാക്കി. കരിങ്കല്‍ വിലവര്‍ദ്ധന ചൂണ്ടിക്കാട്ടി കരാര്‍ തുക ഉയര്‍ത്തിക്കൊടുക്കാന്‍ കോണ്‍ട്രാക്ടര്‍ ആവശ്യപ്പെട്ടതും നിര്‍മ്മാണം മുടങ്ങാനുള്ള കാരണങ്ങളിലൊന്നാണ്.  

ഓള്‍ഡ് മൂവാറ്റുപുഴ റോഡില്‍ നിന്ന് പാലക്കാട്ടുതാഴം പാലത്തിന് സമീപത്ത് എത്തിച്ചേരുന്ന രണ്ടാം ഘട്ട റോഡ് നിര്‍മ്മാണത്തിന് 170.53 കോടി രൂപയാണ് നിര്‍മ്മാണച്ചിലവായി കണക്കാക്കിയിരുന്നത്. കാഞ്ഞിരമുക്ക് പാലത്തിന് സമീപത്തുനിന്ന് പാലക്കാട്ടുതാഴം പാലം വരെയുള്ള നാലു കിലോമീറ്ററാണ് പദ്ധതിയുടെ ആകെ ദൂരം. പി പി റോഡില്‍ ഫ്‌ളൈഓവര്‍ നിര്‍മ്മിക്കാനും പദ്ധതിയിലുണ്ട്. രാജഗിരി കോളജ് ഓഫ് എഞ്ചിനീയറിങ്ങിനെയാണ് രണ്ടാം ഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സാമൂഹ്യാഘാത പഠനം നിര്‍വ്വഹിക്കുന്നതിനായി നിയോഗിച്ചത്. 

പക്ഷെ, ആദ്യഘട്ടം നിര്‍മ്മാണം പോലും പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ബൈപ്പാസിന്റെ തുടര്‍നിര്‍മ്മാണം യുഡിഎഫ് എംഎല്‍എയും സര്‍ക്കാരും ഏറ്റെടുക്കുമോ എന്നത് കണ്ടറിയണം. 


 





Monday, June 29, 2015

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിവന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു സ്ത്രീകള്‍ അടക്കം ആറുപേര്‍ പിടിയില്‍.
ബംഗാള്‍ കല്‍ക്കട്ട സ്വദേശി രാജീവ് ശേഖ് (28), അസം സ്വദേശി മുനസില്‍ (21), ഒറീസ സ്വദേശി അഞ്ജന്‍ നായക് (22) എന്നിവരും കല്‍ക്കട്ട സ്വദേശിനി മുര്‍ഷിദ (22), ലൈല (25), അസം സ്വദേശിനി ബോസോമി (20) എന്നിവരുമാണ് പിടിയിലായത്. ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വടയ്ക്കാട്ടുപടി തോമ്പ്രയില്‍ പോളിന്റെ വാടകവീട് കേന്ദ്രമാക്കിയായിരുന്നു അനാശാസ്യം. പിടിയിലായ ലൈലയും ഭര്‍ത്താവ് ആലുംഗീറും ചേര്‍ന്ന് വര്‍ഷങ്ങളായി ഈ സ്ഥാപനം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്നുപോകാറുണ്ട്.
അസമയങ്ങളില്‍ പോലും നിരവധിപേര്‍ ഇവിടെ വന്നുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. ജൂനിയര്‍ എസ്.ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ ബെന്നി കുര്യാക്കോസ്, രാജീവ്, ജബ്ബാര്‍, സിപിഒ മാരായ രാജേഷ്, രതീഷ്‌കുമാര്‍, അജിത, ശ്രീജ എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

മംഗളം 29.06.2015

Wednesday, June 24, 2015

ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ റോഡ് റോഡ് ഉപരോധിച്ചു

പെരുമ്പാവൂര്‍: ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
ടിപ്പറുകളും ടോറസുകളും നിരന്തരം ഓടുന്നതിനാല്‍ ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുസ്സഹമാണ് വഴിയുടെ ആലാട്ടുചിറ മുതല്‍ ചൂരമുടി എം.എല്‍.എ റോഡു വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഭാരവാഹനങ്ങളുടെ ഗതാഗതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു എം.ആര്‍,  പൗരസമിതി കണ്‍വീനര്‍ എല്‍ദോ പി ഏല്യാസ്, പി.സി ചെല്ലപ്പന്‍, ലിജു എം. കോര, കെ.ജെ വറുഗീസ് എന്നിവരുടെ നേതൃത്വത്തിലിലായിരുന്നു ഉപരോധം.

മംഗളം 24.06.2015

പാണംകുഴി വനമേഖലയില്‍ നിന്നും നാനൂറ് ലിറ്റര്‍ വാഷ് പിടിച്ചു

പെരുമ്പാവൂര്‍: പാണംകുഴി വനമേഖലയില്‍ നിന്ന് എക്‌സൈസ് സംഘം 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം കാസിമിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ മൂണ്‍ഷൈനിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. പാണംകുഴിയിലെ നെടുതോടിന്റെ കരയില്‍ പ്രദേശവാസികള്‍ക്ക് വാറ്റി വില്‍പ്പന നടത്തുന്നതിനായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. വാഷ് സൂക്ഷിച്ചിരുന്ന തകര ഡ്രമ്മുകളും കന്നാസുകളും പിടിച്ചെടുത്തിട്ടുണ്ട്. 
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ തോമസ്, പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍ നൈസാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗിരീഷ് കൃഷ്ണന്‍, ജിമ്മി, ഷിജീവ്, അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റൈഡ് നടത്തിയത്.

മംഗളം 24.06.2015

ഇരിങ്ങോളില്‍ നിലം നികത്താന്‍ ശ്രമം

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ കാവു റോഡിനോടു ചേര്‍ന്ന് നിലം നികത്താന്‍ നീക്കം. 
ഇന്ദ്രധനുസ് ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള പാടശേഖരമാണ് നികത്താന്‍ ശ്രമിക്കുന്നത്. ഈ പാടശേഖരം നികത്തിയാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിങ്ങോള്‍ സ്‌കൂളിലേക്കും കാവിലേക്കുമുള്ള വഴികള്‍ മഴക്കാലത്ത് വെള്ളക്കെട്ടിലാവുമെന്നും ആസങ്കകളുണ്ട്.
അധികാരികളെ തെറ്റിദ്ധരിപ്പിച്ച് നിലം നികത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാരെന്ന് നീലംകുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മംഗളം 24.06.2015

മൗലൂദ്പുര ഹസന്‍പടി റോഡ് പുഴയായി

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മൗലൂദ്പുര ഹസന്‍പടി റോഡ് മഴപെയ്തതോടെ പുഴയായി.
മൗലൂദ്പുരയില്‍ നിന്ന് ചിറയന്‍പാടം വഴി മുടിക്കല്‍ ഹൈസ്‌കൂള്‍ ഭാഗത്തേക്കും മാവിന്‍ചുവട് വഴി പെരുമ്പാവൂരിലേക്കും എളുപ്പം ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. റോഡിന്റെ ഇരുവശവും താഴ്ചയില്‍ ഉണ്ടായിരുന്ന ഭൂമി മണ്ണിട്ട് നികത്തിയതോടെയാണ് ഈ ദുരവസ്ഥ. റോഡിന്റെ അശാസ്ത്രീയമായ ടാറിംഗും മറ്റൊരു കാരണമാണ്.
പുലര്‍ച്ചെ മുതല്‍ പള്ളിയിലേക്ക് വിശ്വാസികളും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും അടുത്തുള്ള വീടുകളിലൂടെ കയറിയിറങ്ങിയോ മുട്ടോളം വെള്ളത്തില്‍ നനഞ്ഞോ പോകേണ്ട അവസ്ഥയാണ്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡരികിലെ വീടുകളിലേക്ക് വെള്ളം തെറിക്കുന്നതും പതിവു കാഴ്ചയാണ്.
വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വാര്‍ഡു മെമ്പറടക്കമുള്ള പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പൊതു പ്രവര്‍ത്തകനായ എം.എ മുനീര്‍ പറയുന്നു. നടപടി ഉണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 24.06.2015

Tuesday, June 23, 2015

മണ്ണിരയെ തിരയുന്ന കുട്ടി; ഒരു മണ്ണാഴം ജീവന്‍ പ്രദര്‍ശിപ്പിച്ചു

പെരുമ്പാവൂര്‍: രാസവളങ്ങളുടേയും കീടനാശികളുടേയും അമിതമായ ഉപയോഗത്തിന്റെ കാലത്ത് മണ്ണിന്റെ ജൈവ സമ്പത്തിന്റെ പ്രതീകമായ മണ്ണിരയെ തിരയുന്ന കുട്ടി. നിലനില്‍ക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കുള്ള ആഴമുള്ള അന്വേഷണമാണ് ഒരു മണ്ണാഴം ജീവന്‍ എന്ന ഹ്രസ്വചിത്രം.
ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രകൃതി വിനാശത്തിനെതിരെയുള്ള പ്രതികരണവുമായി രംഗത്ത് എത്തുന്നത്. അദ്ധ്യാപകനായ വിനോദ് പാനേത്ത് കണ്ണന്റെ നേതൃത്വത്തില്‍ സിനിമയുടെ എല്ലാ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചതും വിദ്യാര്‍ത്ഥികള്‍ തന്നെ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ വീണ ശശിയാണ് ചിത്രത്തിന്റെ  സംവിധായക. വിദ്യാര്‍ത്ഥികളായ ആദിത്യ കൃഷ്ണന്‍, അഭയ് മനോജ്, വരുണ്‍ സുരേന്ദ്രന്‍ എന്നിവരും സ്‌കൂള്‍ അദ്ധ്യാപകനായ വിനോദ് കണ്ണനും ജീവനക്കാരനായ ഐസകും പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സോന ജോയ്, അഞ്ജന സാജു എന്നീ വിദ്യാര്‍ത്ഥികളായിരുന്നു സഹസംവിധായകര്‍. സാന്ദ്ര ബിജു ലൊക്കേഷന്‍ മാനേജരായി.
ലെന്‍സ്മാന്‍ മൂവിമേക്കേഴ്‌സും മിനര്‍വ ഐക്കണ്‍ പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി. ചലച്ചിത്ര പ്രവര്‍ത്തകന്‍  ശ്രീമൂലനഗരം പൊന്നന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു. ഷാഫി പ്രസാദ്, എസ് കര്‍പ്പഗം, സ്‌കൂള്‍ മാനേജര്‍ ജിജി കുര്യന്‍, പി.ടി.എ പ്രസിഡന്റ് സാജു സി മാത്യൂ, പ്രധാന അദ്ധ്യാപിക ഷീബ കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

മംഗളം 23.06.2015

കാറ്റിലും മഴയിലും വീട് തകര്‍ന്നു

പെരുമ്പാവൂര്‍: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു, കൃഷി നശിച്ചു.
മൗലൂദ്പുര കൂറക്കാടന്‍ ഇബ്രാഹിംകുട്ടിയുടെ വീടിന് മേലാണ് മരം വീണത്. മേല്‍ക്കുരയും ഭിത്തിയും ഭാഗീകമായി തകര്‍ന്നു. കൂടാതെ പറമ്പില്‍ കൃഷി ചെയ്തിരുന്ന കുലച്ചു തുടങ്ങിയ 120 ഏത്തവാഴകളും 35-ഓളം പൂവന്‍വാഴകളും നശിച്ചു. 15 വര്‍ഷം പ്രായമുള്ള കായ്ച്ചുതുടങ്ങിയ ജാതിമരങ്ങളും രണ്ട് അടയ്ക്കാമരങ്ങളും കാറ്റില്‍ കടപുഴകി വീണു.
മാറംപള്ളി വില്ലേജ് ഓഫീസറും വാഴക്കുളം കൃഷി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 

മംഗളം 23.06.2015

Monday, June 22, 2015

തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനിയ്ക്കായി സ്വകാര്യബസ് യാത്രക്കാര്‍ നല്‍കിയത് 73250 രൂപ

പെരുമ്പാവൂര്‍: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയ്ക്കായി സ്വകാര്യബസ് യാത്രക്കാര്‍ നല്‍കിയത് 73250 രൂപ.
തുരുത്തി പുള്ളോര്‍കുടി വീട്ടില്‍ ജിസ്‌ന വറുഗീസി (18)നെ സഹായിക്കാനായി കോട്ടപ്പടി വഴി കോതമംഗലം ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമയും ജീവനക്കാരുമാണ് മുന്നിട്ടിറങ്ങിയത്. കണ്ടന്തറ കോക്കാടന്‍ വീട്ടില്‍ സുല്‍ഫിക്കറിന്റെ ഉടമസ്ഥതയിലുള്ള യാത്രാസ് ബസിലെ യാത്രക്കാരില്‍ നിന്നാണ് തുക സമാഹരിച്ചത്. ടിക്കറ്റ് നല്‍കാതെ നടത്തിയ സര്‍വ്വീസില്‍ യാത്രക്കാര്‍ പണം ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം സ്റ്റാന്റില്‍ നിന്നും പിരിവു നടത്തി.
വേങ്ങൂര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിനിയായ ജിസ്‌നയ്ക്ക് ചികിത്സയ്ക്കായി വേണ്ടത് പത്തുലക്ഷം രൂപയാണ്. 

മംഗളം 22.06.2015

Saturday, June 20, 2015

കൂവപ്പടിയില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു.
മാവേലിപ്പടി, പാപ്പന്‍പടി, കൊല്ലന്‍പടി, ആയത്തുപടി  പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ നിരവധി ആളുകള്‍ ചികിത്സയിലാണ്. രോഗം പടര്‍ന്നുപിടിച്ചിട്ടും പഞ്ചായത്തോ, പ്രാഥമിക ആരോഗ്യകേന്ദ്രമോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
സമീപ പ്രദേശത്തെ റൈസ് മില്ലില്‍ നിന്ന് ഒഴുകിയെത്തുന്ന മലിന ജലമാണ് രോഗകാരണമെന്ന് കരുതുന്നു. റൈസ്മില്ലില്‍ നിന്നുള്ള മലിന ജലം പ്രദേശത്തെ പ്രധാന ജലസ്രോതസായ അണുക്കോലിതുറയിലേക്ക് തുറന്നു വിടുന്നതിനെതിരെ നാളുകളായുള്ള പരാതി നിലവിലുണ്ട്. ഇതിനെതിരെ പൗരസമിതി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.
ഡെങ്കിപ്പനിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍  ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.  

മംഗളം 19.06.2016

ചേലാമറ്റത്ത് റോഡ് കുളമായി; വെങ്ങോലയില്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചേലാമറ്റം ഭാഗത്തേക്കുള്ള റോഡ് കുളമായി. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ റോഡ്പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്.
ഒക്കല്‍ കവലയില്‍ നിന്നും ചേലാമറ്റം ഭാഗത്തേക്കുള്ള പഞ്ചായത്ത്  റോഡാണ് കുളമായത്. 15-ാം വാര്‍ഡിലുള്ള ഈ റോഡിലൂടെ ഒക്കല്‍ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളടക്കം ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നതാണ്. റോഡിന്റെ പല ഭാഗങ്ങളിലും മുട്ടോളം വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് മെമ്പറോടും പഞ്ചായത്ത് ഓഫീസിലും  പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.  
വെങ്ങോല പഞ്ചായത്തില്‍ പൂമല അറയ്ക്കപ്പടി വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന അറയ്ക്കപ്പടി മസ്ജിദ്-പ്ലാവിന്‍ചുവട് റോഡിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. യാതൊരു കുഴപ്പവുമില്ലാതിരുന്ന റോഡിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ 817264 രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച്  പ്രദേശവാസിയായ എം.പി സുരേഷ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.  

മംഗളം 19.06.2016

വേങ്ങൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു

പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ അരുവപ്പാറ, പാണേലി, മുനിപ്പാറ, ക്രാരിയേലി, കൈപ്പിള്ളി തുടങ്ങിയ മേഖലകളില്‍ ഡെങ്കിപ്പനി പടന്നു പിടിക്കുന്നു.
കോതമംഗലം, കോലഞ്ചേരി, എറണാകുളം എന്നി ആശുപത്രികളില്‍ നിരവധി പേര്‍ തീവ്രപരിചരണ കേന്ദ്രത്തില്‍ ചികിത്സയിലാണ്.  അടിയന്തിരമായി പനി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ഇടപെടണമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ് സുബ്രഹ്മണ്യന്‍  ആവശ്യപ്പെട്ടു.

മംഗളം 19.06.2016