Thursday, October 9, 2014

പ്ലൈവുഡ് കമ്പനികള്‍ നിലനില്‍പ്പ് ഭീഷണിയില്‍; പുതിയ സ്ഥാപനങ്ങള്‍ക്ക് വിലക്ക്

പെരുമ്പാവൂര്‍: പ്ലൈവുഡ് വ്യവസായത്തിന്റെ പറുദീസയായിരുന്ന പെരുമ്പാവൂരില്‍ സ്ഥാപന ഉടമകള്‍ നിലനില്‍പ്പിനായുള്ള നെട്ടോട്ടത്തില്‍. പുതിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിന് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ തന്നെ വിലക്ക് ഏര്‍പ്പെടുത്തി കഴിഞ്ഞു.
1990 കളിലാണ് പെരുമ്പാവൂരില്‍ പ്ലൈവുഡ് വ്യവസായ യൂണിറ്റുകളുടെ ആരംഭം. നാട്ടിലെ ചെറുകിട സോമില്ലുകള്‍ വിനീര്‍ യൂണിറ്റുകളായും കൂറ്റന്‍ പ്ലൈവുഡ് കമ്പനികളായും മാറിയത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ്. അതിന് പുറമെ ചങ്കൂറ്റമുള്ള സകലരും ഈ മേഖലയിലേക്ക് എടുത്തുചാടി. കൂണുകള്‍ പോലെ പ്ലൈവുഡ് കമ്പനികള്‍ പെരുകി. 
ട്രാവന്‍കൂര്‍ റയോണ്‍സിന്റെ തകര്‍ച്ചയോടെ പ്രതിസന്ധിയിലായിപ്പോയ പെരുമ്പാവൂര്‍ പട്ടണം വ്യാവസായികോന്മേഷത്തിലേക്ക് വരുന്നത് പ്ലൈവുഡ് പച്ചപിടിച്ചതോടെയാണ്. പച്ചനോട്ടുകള്‍ അനസ്യൂതം ഒഴുകി. അന്യദേശ തൊഴിലാളികളെക്കൊണ്ട് പട്ടണം നിറഞ്ഞു. മറ്റ് കച്ചവടസ്ഥാപനങ്ങളിലും വ്യാപാരം കൊഴുത്തു. ലോക വിപണിയില്‍ ഇറങ്ങുന്ന ആഡംബര വാഹനങ്ങള്‍ പോലും പെരുമ്പാവൂരിന്റെ ഇടുങ്ങിയ റോഡുകളില്‍ സര്‍വ്വസാധാരണമായി. 
എന്നാല്‍ ഇപ്പോള്‍ ഈ വ്യവസായ മേഖലയുടെ വളര്‍ച്ച ഗതിമാറി താഴോട്ടായി. പണവും കയ്യൂക്കും വേണ്ടത്ര ഉണ്ടായിട്ടും വന്‍ വ്യവസായികള്‍പോലും എന്തു ചെയ്യണമെന്നറിയാത്ത പ്രതിസന്ധിയിലായി. 
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി നിബന്ധനകളും കര്‍ശന നടപടികളുമാണ് ആദ്യമുണ്ടായ പ്രതിസന്ധി. 
രേഖകളില്ലാതെ വന്‍തോതില്‍ നടന്ന ഇടപാടുകള്‍ പലതും പിടിക്കപ്പെട്ടു. അന്യദേശത്തുനിന്ന് കൊണ്ടുവന്ന തൊഴിലാളികള്‍ സൃഷ്ടിച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ ആരോഗ്യവകുപ്പും നടപടികള്‍ തുടങ്ങി. തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിച്ചിരുന്ന ലേബര്‍ ക്യാമ്പുകളില്‍ തുടര്‍ച്ചയായ പരിശോധനകള്‍ നടന്നു. 
കമ്പനികള്‍ ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കെതിരെ ജനകീയ കൂട്ടായ്മ രൂപപ്പെട്ടതായിരുന്നു മറ്റൊരു പ്രതിസന്ധി. കമ്പനികളില്‍ ഉപയോഗിക്കുന്ന പശ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യൂറിയ ഫോര്‍മാല്‍ഡി ഹൈഡ് എന്ന രാസവസ്തു മാരക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വിദഗ്ധരുടെ കണ്ടെത്തലുകള്‍ ജനങ്ങളിലേക്ക് എത്തി. അതോടെ ഓരോ കമ്പനിക്കെതിരേയും പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. രാവും  പകലും ഭേദമില്ലാതെ നടന്ന പ്രവര്‍ത്തനം പല സ്ഥാപനങ്ങള്‍ക്കും അവസാനിപ്പിക്കേണ്ടി വന്നു. 
ഏറ്റവും ഒടുവില്‍ സോമില്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള തടി മാര്‍ക്കറ്റില്‍ മരം വില്‍ക്കാന്‍ കച്ചവടക്കാര്‍ തയ്യാറാവാതെ വന്നതോടെ വ്യവസായം വീണ്ടും പ്രതിസന്ധിയിലായി. 
പ്ലൈവുഡ് തടിവ്യാപാരികള്‍ ചേര്‍ന്ന് രൂപീകരിച്ച സോമില്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഏകാധിപത്യ പ്രവണതകളെ ചോദ്യം ചെയ്തുകൊണ്ട് ഒരു വിഭാഗം വ്യവസായികള്‍ ചേരി മാറിയതോടെ സ്ഥിതി കൂടുതല്‍ വഷളായി.
നിലവില്‍ പുതിയ കമ്പനികളൊന്നും തുടങ്ങാന്‍ അസോസിയേഷന്‍ അനുവദിക്കുന്നില്ല. തുടങ്ങിയ സ്ഥാപനങ്ങള്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് മരവ്യവസായികള്‍.

മംഗളം 9.10.2014

Friday, August 22, 2014

കാരുണ്യ ഹൃദയതാളം പദ്ധതി: വിജിലന്‍സ് അന്വേഷണം കോണ്‍ഗ്രസ് നേതാക്കള്‍ അട്ടിമറിച്ചെന്ന് എന്‍.സി.പി

പെരുമ്പാവൂര്‍: അധികാരദുര്‍വിനിയോഗം നടത്തി ജനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത വെങ്ങോല ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്കെതിരെ പഞ്ചായത്ത് ഡയറക്ടര്‍ ശിപാര്‍ശ ചെയ്ത വിജിലന്‍സ് അ ന്വേഷണം കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ അട്ടിമറിച്ചെന്ന് എന്‍.സി.പി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും മെമ്പര്‍ സി.എം അഷറഫിനുമെതിരെ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറും വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരെന്ന് കണ്ടെത്തിയ ഇവരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സംരക്ഷിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ് വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും രസീതുവഴിയും വ്യക്തികളില്‍ നിന്ന് കൗണ്ടര്‍ ഫോയിലോ സീരിയല്‍ നമ്പറൊ ഇല്ലാത്ത കൂപ്പണുകള്‍ ഉപയോഗിച്ചും ലക്ഷങ്ങളാണ് പിരിച്ചെടുത്തത്. പെരുമ്പാവൂര്‍ മേഖലയില്‍ ഇന്നേ വരെ നടന്നതില്‍ ഏറ്റവും വലിയ അഴിമതിയാണ് നിര്‍ധന രോഗികളുടെ മറവില്‍ നടന്നത്. ഇത് സംബന്ധിച്ച് 2013 ജൂണിലാണ് സാമൂഹ്യ ക്ഷേമ വകുപ്പു മന്ത്രിക്ക് താന്‍ പരാതി നല്‍കിയതെന്ന് അബ്ദുള്‍ അസീസ് വിശദീകരിച്ചു. അതെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണത്തിന് പഞ്ചായത്ത് ഡയറക്ടര്‍ ശിപാര്‍ശ നല്‍കിയത്.
എന്നാല്‍ ഡി.സി.സി സെക്രട്ടറിയും പഞ്ചായത്തു പ്രസിഡന്റുമാരുടെ പ്രസിഡന്റുമായ എം.എം അവറാന് എതിരെ നടപടിയെടുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകുന്നില്ല. അതെന്തുകൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡന്റും ഡി.സി.സി പ്രസിഡന്റും വ്യക്തമാക്കണമെന്നും അതുണ്ടായില്ലെങ്കില്‍ അഴിമതിക്കാരെ കയ്യാമം വയ്ക്കുന്നതുവരെ നിയമപരമായ പോരാട്ടം തുടരുമെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി സി.കെ അസീം, ബ്ലോക്ക് പ്രസിഡന്റ് എം.വി സെബാസ്റ്റ്യന്‍, വെങ്ങോല മണ്ഡലം പ്രസിഡന്റ് ഒ.ഇ സുരേന്ദ്രന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

മംഗളം 22.08.2014

ക്വോറമില്ലാതെ തെരഞ്ഞെടുപ്പ്: ഒക്കലില്‍ വിജി ജോര്‍ജ് വൈസ് പസിഡന്റ്

പെരുമ്പാവൂര്‍: പ്രസിഡന്റിന്റെ ഏകാധിപത്യത്തില്‍ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബഹിഷ്‌കരിച്ചതിനെ തുടര്‍ന്ന്ക്വോറമില്ലാതെ മാറ്റി വച്ച ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിജി ജോര്‍ജ് വൈസ് പ്രസിഡന്റ്. 
യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പി.കെ സിന്ധു ടീച്ചര്‍ തെരഞ്ഞെടുപ്പ് സമയം പിന്‍മാറിയതിനെ തുടര്‍ന്ന് തലേദിവസം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സ്ണായി നിശചയിച്ച വിജി ജോര്‍ജിനെ വൈസ് പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിച്ച് കോണ്‍ഗ്രസ് തലയൂരുകയായിരുന്നു എന്ന പ്രത്യേകതയും ഇവിടുണ്ട്. 
പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തുമായി പൊരുത്തപ്പെടാന്‍ കഴിയാത്തിന്റെ പേരില്‍  വൈസ് പ്രസിഡന്റായിരുന്ന മിനി ഷാജു രാജിവച്ച ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എന്നാല്‍ പ്രതിപക്ഷവും ഭരണപക്ഷത്തിലെ ഒരു വിഭാഗവും തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടു നിന്നു. പതിനാറ് അംഗകമ്മിറ്റിയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങളും കേരള കോണ്‍ഗ്രസിന്റെ ഒരു അംഗവും മാത്രമാണ് എത്തിയത്. കോറം തികയാത്തതിനാല്‍ 20 ന് നടത്താന്‍ നിശ്ചയിച്ച വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റി. ബുധനാഴ്ച സ്റ്റാന്റിങ്ങ് കമ്മിറ്റി അദ്ധ്യക്ഷരെ മാത്രം തെരഞ്ഞെടുക്കുകയും ചെയ്തു.
കോറം തികയാതെ മാറ്റി വച്ചാല്‍ തൊട്ടടുത്ത ദിവസം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് ചട്ടം. ഇതിന് കോറം വേണ്ട. അങ്ങനെയാണ് ഇന്നലെ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്. എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പി.കെ സിന്ധു ടീച്ചര്‍ പിന്‍മാറുകയായിരുന്നു. അങ്ങനെയാണ് വിജിയ്ക്ക് നറുക്ക് വീണത്.
കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയോഗം പോലും ചേരാതെ, പ്രസിഡന്റ് തന്നിഷ്ട പ്രകാരമാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് വിമത വിഭാഗം പറയുന്നു. ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി ഒറ്റപ്പെടുകയും ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്ത പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത് രാജി വച്ച് ഒഴിയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുടെ തണലില്‍ അന്‍വര്‍ മുണ്ടേത്ത് സംരക്ഷിക്കപ്പെടുന്നതിനാല്‍ ഇവിടെ ഭരണമാറ്റം നടക്കുന്നില്ല. ഫലത്തില്‍ ഒക്കല്‍ പഞ്ചായത്തില്‍ പൂര്‍ണ്ണ ഭരണസ്തംഭനമായിട്ട് നാളുകളായി.

മംഗളം 22.08.2014

Thursday, August 21, 2014

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഏറുന്നു

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ അസാധാരണമാം വിധം ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
സമീപകാലത്തുണ്ടായ മരണങ്ങളില്‍ പലതും മാരകമായ ക്യാന്‍സര്‍ രോഗബാധ കൊണ്ടാണെന്നും ഈ വിഷയത്തെപ്പറ്റി വിശദമായി പഠിക്കേണ്ടതുണ്ടെന്നും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോഗം വിലയിരുത്തി. രോഗബാധയുടെ കാര്യകാരണങ്ങള്‍ പഠിക്കാന്‍ ആരോഗ്യവകുപ്പ് സര്‍വ്വെ നടത്തണമെന്ന് വകുപ്പു മന്ത്രിക്ക് നിവേദനം നല്‍കാനും കമ്മിറ്റി തീരുമാനമുണ്ട്.
നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വെങ്ങോല. ഇവിടെ മാത്രം ഇരുന്നൂറോളം പ്ലൈവുഡ് കമ്പനികള്‍ ഉണ്ട്. തൊട്ട് ചേര്‍ന്നുള്ള രായമംഗലം പഞ്ചായത്തിലും ഇത്രത്തോളം തന്നെ പ്ലൈവുഡ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇരു പഞ്ചയത്തുകളിലേയും കമ്പനികളില്‍ വിനീര്‍ ഒട്ടിച്ചുചേര്‍ക്കാന്‍ പശയായി പ്രതിദിനം 120 ടണ്‍ യൂറിയ  ഫോര്‍മാല്‍ ഡിഹൈഡ് ഉപയോഗിക്കുന്നു.
യൂറിയ ഫോര്‍മാല്‍ ഡിഹൈഡ് വന്‍തോതില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ് ക്യാന്‍സര്‍, ആസ്ത്മ പോലുള്ള രോഗങ്ങള്‍ പെരുകാനുള്ള കാരണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇക്കാര്യം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അധികൃതര്‍ അത് തള്ളിക്കളയുകയായിരുന്നുവെന്ന് സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വറുഗീസ് പുല്ലുവഴി ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം 31 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ബാധയെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ച നടന്നത്. രോഗബാധയുടെ കാരണങ്ങള്‍ ഗവേഷണാത്മകമായി ആരായേണ്ടതുണ്ടെന്നും ആരോഗ്യ സര്‍വ്വെ അടക്കമുള്ള നിരീക്ഷണ സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നും ഭരണസമിതി യോഗം വിലയിരുത്തി. 
പ്ലൈവുഡ് കമ്പനികളടെ പരിസര മലിനീകരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ 2013 ഫെബ്രുവരി 15 ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍കൂടിയ യോഗത്തിലും രോഗബാധ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മലിനീകരണ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
2013 ല്‍ സുപ്രീംകോടതി നിയമിച്ച കേന്ദ്ര വിദഗ്ധ സമിതി വെങ്ങോല പഞ്ചായത്തിലെ പ്ലൈവുഡ് വ്യവസായം ജനവാസമേഖലയില്‍ കേന്ദ്രീകരിക്കുക വഴി ക്യാന്‍സര്‍, ആസ്ത്മ തുടങ്ങിയ രോഗബാധക്ക് ഇടവരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പുതിയ കമ്പനികള്‍ അനുവദിക്കുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തു.
ഇതെല്ലാം വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണ സമിതി അവഗണിച്ചു. രോഗബാധ നിസാരമാക്കി മാറ്റിവയ്ക്കുകയായിരുന്നു. കുറ്റകരമായ അനാസ്ഥയാണ് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പഞ്ചായത്തിലെ ആരോഗ്യ സര്‍വ്വെകളുടെ കണ്ടെത്തലുകള്‍ പഞ്ചായത്ത് മെമ്പര്‍മാരായ കമ്പനി ഉടമകളും ഉന്നത രാഷ്ട്രീയ നേതാക്കളടങ്ങുന്ന പ്ലൈവുഡ് ലോബിയും അട്ടിമറിക്കുമെന്നും വറുഗീസ് പുല്ലുവഴി പറയുന്നു. അതുകൊണ്ടുതന്നെ മെഡിക്കല്‍ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും വറുഗീസ് പുല്ലുവഴി ആവശ്യപ്പെട്ടു.

മംഗളം 21.08.2014

Sunday, July 13, 2014

ബംഗ്ലാദേശില്‍ നിന്നും മുര്‍ഷിദാബാദ് വഴി ബ്രൗണ്‍ഷുഗറെത്തുന്നു

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: ലഹരിയുടെ മാന്ത്രിക നിമിഷങ്ങള്‍ സമ്മാനിക്കുന്ന ഇടുക്കി ഗോള്‍ഡ് കിട്ടാനില്ല. ഇടുക്കിയുടെ സ്വന്തം നീലച്ചടയന്‍ കഞ്ചാവിന് ദൗര്‍ലഭ്യത വന്നതോടെ ബംഗ്ലാദേശില്‍ നിന്ന് പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് വഴി ഇപ്പോഴെത്തുന്നത് ബ്രൗണ്‍ഷുഗര്‍. 
ഇടുക്കി കാടുകളിലെ കഞ്ചാവു തോട്ടങ്ങള്‍ വന്‍തോതില്‍ എക്‌സൈസ് സംഘങ്ങള്‍ നശിപ്പിച്ചതോടെ കേരളത്തില്‍ ബ്രൗണ്‍ഷുഗര്‍ അതിനു പകരക്കാരനാവുകയായിരുന്നു. ഇടുക്കിയില്‍ നിന്ന് എന്ന വ്യാജേന എത്തുന്ന കഞ്ചാവിന് വേണ്ടത്ര വീര്യമില്ലെന്നതും മറ്റൊരു കാരണമായി. അന്താരാഷ്ട്ര വിപണിയില്‍ കിലോ ഗ്രാമിന് ഒരു കോടി രൂപയിലധികം വിലയുള്ള ബ്രൗണ്‍ഷുഗര്‍ ബംഗ്ലാദേശില്‍ ചുരുങ്ങിയ വിലയ്ക്കാണ്  ലഭിക്കുന്നത്.  പൊന്നു വിലയുള്ള ഈ ലഹരിമരുന്നിന്റെ യഥാര്‍ത്ഥ വില അവര്‍ക്കറിയുമെന്ന് തോന്നുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. 
എന്തായാലും അത് ബംഗ്ലാദേശിനോട് ചേര്‍ന്ന പശ്ചിമ ബംഗാളിലെ മുര്‍ഷിദാബദ് ജില്ലയിലെ ചെറുപ്പക്കാര്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അവസരമായി. അങ്ങനെ മുര്‍ഷിദാബാദില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ലോറി ഡ്രൈവര്‍മാരുടേയും തൊഴില്‍ തേടി വരുന്ന യുവാക്കളുടേയും മുഖ്യവരുമാന മാര്‍ഗ്ഗമായി ബ്രൗണ്‍ഷുഗര്‍ വിപണി മാറുകയായിരുന്നു.
ബ്രൗണ്‍ഷുഗറുമായി ഇന്നലെ പിടിയിലായ ഖയൂബ് മണ്ഡല്‍ ഉള്‍പ്പടെ ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പിടിയിലായ ചെറുപ്പക്കാരെല്ലാം പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികള്‍. 
ഈ മാസം മൂന്നിനാണ് മുര്‍ഷിദാബാദ് സ്വദേശികളായ അക്ബര്‍ ഷെയ്ക് (23), ആലംഗീര്‍ (38) എന്നിവരെ പിടിച്ചത്. രണ്ടര ലക്ഷം രൂപ വിലവരുന്ന 25 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
കഴിഞ്ഞ മാസം 17 ന് കടുവാള്‍ ഭാഗത്ത് നിന്ന് രണ്ടു പേരെയും എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ആസാദ് മണ്ഡല്‍ (33), അബ്ദുള്‍ ഹന്നന്‍ മണ്ഡല്‍ (42) എന്ന പിടിയിലായ രണ്ടുപേരും മുര്‍ഷിദാബാദ് സ്വദേശികളായിരുന്നു. ഇവരില്‍ നിന്ന് 27 ഗ്രാം ബ്രൗണ്‍ ഷുഗറാണ് പിടിച്ചെടുത്തത്. 
അതിനു മുമ്പ് പിടിയിലായ മിന്റു വിശ്വാസ് എന്ന 24 കാരനും മുര്‍ഷിദാബാദ് സ്വദേശി തന്നെ. ഒരു പാക്കറ്റിന് 2500 രൂപ വില വരുന്ന മുപ്പത്തിയൊമ്പത് പാക്കറ്റുകളാണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്.
2012 സെപ്തംബര്‍ 20 ന് പോലീസ് വിരിച്ച വലയില്‍ വീണ മൂന്നു പേരും മുര്‍ഷിദാബാദ് സ്വദേശികള്‍. മിലന്‍ മോള (20), സിദ്ദിഖ് മണ്ഡല്‍ (20), ലാലം ഷെയ്ക് (22) എന്നിവരില്‍ നിന്ന് അഞ്ചു പാക്കറ്റുകളിലായി രണ്ടരഗ്രാം ബ്രൗണ്‍ഷുഗറാണ് പിടിച്ചത്.
വന്‍തോതില്‍ ഇവിടെയെത്തുന്ന ബ്രൗണ്‍ഷുഗര്‍ ചെറിയ പാക്കറ്റുകളിലാക്കിയാണ് വില്‍പന. രണ്ടായിരം -മൂവായിരം രൂപ നിരക്കില്‍ ഈ മയക്കുമരുന്ന് വാങ്ങാന്‍ ഇവിടെ ഏറെപ്പേരുണ്ടത്രേ. അന്യസംസ്ഥാന തൊഴിലാളികളും കോളജ് വിദ്യാര്‍ത്ഥികളുമാണ് പ്രധാന ഉപഭോക്താക്കള്‍.
ബ്രൗണ്‍ഷുഗറെത്തുന്ന വഴി കണ്ടെത്തിയെങ്കിലും അത് ഇവിടേയ്ക്ക് എത്തിക്കുന്ന വന്‍സ്രാവുകള്‍ ഇപ്പോഴും നിയമത്തിന്റെ കയ്യെത്താ ദൂരത്തുതന്നെ.


മംഗളം 12.07.2014

പെരുമ്പാവൂരില്‍ വീണ്ടും ബ്രൗണ്‍ഷുഗര്‍ പിടിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

പെരുമ്പാവൂര്‍: പട്ടണത്തിന് സമീപത്തു നിന്ന് എക്‌സൈസ് സംഘം വീണ്ടും ബ്രൗണ്‍ഷുഗര്‍ പിടിച്ചു.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഖയൂബ് മണ്ഡലി (29) നെയാണ് ഇന്നലെ 31 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ ലക്ഷങ്ങള്‍ ഇതിന് വിലവരും.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എം കാസിം, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ പി.എ ബീരാന്‍, പി.എം ഷുസുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ് സുരേഷ് കുമാര്‍, സി.എന്‍ അജയകുമാര്‍, സാജന്‍പോള്‍, പി.പി അസൈനാര്‍, എം.പി ബിജു, പി.ജി പ്രകാശ്, ഡ്രൈവര്‍ വേലായുധന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മംഗളം 12.07.2014

Thursday, July 10, 2014

വ്യാപാര സമുച്ചയത്തിലെ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകി; വ്യാപാരികള്‍ വലഞ്ഞു

ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനയ്‌ക്കെത്തി

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിക്കുന്ന വ്യാപാര സമുച്ചയത്തിലെ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വ്യാപാരികളും പട്ടണത്തിലെത്തിയവരും വലഞ്ഞു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപം.
സ്വകാര്യ ബസ്സ്റ്റാന്റിന് അടുത്തുള്ള വ്യാപാരസമുച്ചയത്തിലാണ് രണ്ടു ദിവസമായി സെപ്ടിക് മാലിന്യം പുറത്തേക്ക് ഒഴുകിയത്. ഇതു സംബന്ധിച്ച് കെട്ടിട ഉടമയോട് വ്യാപാരികള്‍ പരാതിപ്പെട്ടെങ്കിലും ആദ്യം അവഗണനയും പിന്നീട് ഭീഷണിയുമായിരുന്നുവത്രേ ഫലം. പരാതി പറഞ്ഞ ഒരാളെ സ്ഥാപന ഉടമ കുത്തിപരുക്കേല്‍പ്പിച്ചതായും പറയുന്നു.
ഇതേ തുടര്‍ന്നാണ് പ്രശ്‌നം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ടാങ്ക് നിറഞ്ഞൊഴുകിയത് ഇന്നലെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു ബോദ്ധ്യപ്പെട്ടു. അടിയന്തിരമായി ടാങ്കും പരിസരവും ശുചീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനാലാണ് സെപ്ടിക് ടാങ്ക് അടിക്കടി നിറഞ്ഞൊഴുകുന്നതെന്ന് കോംപ്ലക്‌സിലെ വാടകക്കാരായ വ്യാപാരികള്‍ പറയുന്നു. 
കെട്ടിടത്തിന് ലോഡ്ജ് ലൈസന്‍സ് ഉണ്ടെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് മംഗളത്തോട് പറഞ്ഞു. എന്നാല്‍, അതിന്റെ മറവില്‍ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും ബിജു ജോണ്‍ പറയുന്നു.
കുട്ടന്‍ പിള്ള റോഡിലെ മൂന്നു നിലകെട്ടിടത്തിന് മുകളില്‍ ഷീറ്റു മേഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്നത് കഴിഞ്ഞ ആഴ്ച അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടം അടച്ചുപൂട്ടി.
പി.പി റോഡിലെ ഒരു ഹോട്ടലിന് മുകളിലും അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിരുന്നു. ഇതിനെതിരെയും നഗരസഭ നടപടി സ്വീകരിച്ചു. 
പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള വ്യാപാര സമുച്ചയത്തിനു മുകളില്‍ വ്യവസ്ഥകള്‍ ലംഘിച്ച് അന്യസംസ്ഥാനക്കാരെ പാര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ആര്യോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അറിയിച്ചു.

മംഗളം 10.07.2014


Wednesday, July 9, 2014

ചുണ്ടക്കുഴിയില്‍ പതിനഞ്ചോളം ഗുണ്ടാ ആക്രമണങ്ങള്‍; ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്കും പട്ടികജാതി യുവാവിനും മര്‍ദ്ദനം

പെരുമ്പാവൂര്‍: ചുണ്ടക്കുഴി മേഖലയില്‍ അഞ്ചാണ്ടിനുള്ളില്‍ പതിനഞ്ചോളം ഗുണ്ടാ ആക്രമണങ്ങള്‍.  മര്‍ദ്ദനങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘം. ഒടുവില്‍ ഓട്ടോ ഡ്രൈവര്‍ക്കും പട്ടികജാതി യുവാവിനും  മര്‍ദ്ദനം.
ഊരുവിലക്ക് ചുമത്തിയ ആള്‍ക്കുവേണ്ടി ഓട്ടം പോയ ഓട്ടോ ഡ്രൈവറെയും പട്ടികജാതി യുവാവിനേയും ഗുണ്ടകള്‍ തല്ലി ചതച്ചതായാണ് ഒടുവില്‍ ഉണ്ടായ പരാതി. 
ഓട്ടോ ഡ്രൈവറായ ചുണ്ടക്കുഴി പുളിയ്ക്കല്‍ കുര്യാക്കോസിന്റെ മകന്‍ ഗോഡ്‌സനെയും അത്തിക്കൂട്ടം വേലായുധന്റെ മകന്‍ അജിയേയുമാണ് തല്ലിച്ചതച്ചത്. അജിയെ ബോധം നിലയ്ക്കുംവരെയായിരുന്നു ആക്രമിച്ചത്. തലക്ക് ആഴത്തില്‍ മുറിവേറ്റ ഇയാളെ കളമശ്ശേരി സഹകരണ മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 
2009 മുതല്‍ക്കാണ് ഇവിടെ ഗുണ്ടാ ആക്രമണ പരമ്പരകള്‍ തുടങ്ങുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കരോട്ടപ്പുറം പ്രഭാകരന്റെ കടയിലേക്ക് സോഡാക്കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ചുണ്ടക്കുഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്ലബിലുണ്ടായിരുന്നവരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതും നാട്ടുകാര്‍ മറന്നിട്ടില്ല. കണ്ണഞ്ചേരിമുകളില്‍ ഒരാളെ ബോധംകെടും വരെയാണ് ഗുണ്ടകള്‍ മര്‍ദ്ദിച്ചത്.
ചുണ്ടക്കുഴി യൂണിയന്‍ ബാങ്ക് കവലക്ക് സമീപമുള്ള വെയ്റ്റിംഗ് ഷെഡില്‍ തമ്പടിക്കുന്ന ഗുണ്ടാ സംഘം വഴിയാത്രക്കാരെ അസഭ്യം പറയലും ആക്രമിക്കലും പതിവാണ്. ആക്രമണങ്ങള്‍ നടത്തുന്നത് ഒരേ സംഘമാണെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസിന് ആവുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 
ഗുണ്ടാ സംഘത്തിന്റെ അഴിഞ്ഞാട്ടത്തിനെതിരെ സി.പി.എം ചുണ്ടക്കുഴി ബ്രാഞ്ച് കമ്മിറ്റിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. 

മംഗളം 9.07.2014

Tuesday, July 8, 2014

അപകീര്‍ത്തികരമായ പ്രചരണം: സി.പി.എം ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു

പെരുമ്പാവൂര്‍: മുന്‍ നഗരസഭാ കൗണ്‍സിലറും സി.പി.എം നേതാവുമായിരുന്ന അഡ്വ. പി.കെ ബൈജുവിനെതിരെ അപകീര്‍ത്തികരമായ കത്തു പ്രചരിപ്പിച്ച പാര്‍ട്ടിയുടെ ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സി.ബി.എ ജബ്ബാറിനെതിരെ പോലീസ് കേസെടുത്തു.
അഡ്വ. ബൈജുവിന് അപകീര്‍ത്തി ഉണ്ടാകുന്ന വിധം തപാലിലും ഓണ്‍ലൈനിലും ദുസൂചനകള്‍ അടങ്ങുന്ന കത്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. കേസ് സൈബര്‍ വിഭാഗത്തിന് കൈമാറിയിട്ടുണ്ടെന്നും ആരോപണം തെളിയിക്കപ്പെട്ടാല്‍ സൈബര്‍ നിയമപ്രകാരവും ജബ്ബാറിനെതിരെ കേസുണ്ടാവുമെന്നും പോലീസ് പറയുന്നു.. 
അഡ്വ. ബൈജുവിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അഭിഭാഷകയുമായി ബന്ധപ്പെട്ട കത്താണ് തപാല്‍വഴിയും ഓണ്‍ലൈന്‍ വഴിയും പ്രചരിച്ചത്. തപാല്‍ വഴി പ്രചരിച്ച കത്തില്‍ സ്‌കെച്ചു പേന കൊണ്ടെഴുതിയ മേല്‍ വിലാസമാണ് ജബ്ബാറിന് വിനയായത്. എന്തെഴുതാനും സ്‌കെച്ചു പേന പതിവായി ഉപയോഗിക്കുന്ന ആള്‍ എന്ന നിലയില്‍ ജബ്ബാര്‍ തുടക്കത്തില്‍ തന്നെ സംശയ നിഴലിലായി. പരാതിയെ തുടര്‍ന്ന് പോലീസ് ജബ്ബാറിന്റെ വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെടുക്കാനായില്ല.
എന്നാല്‍, കാഞ്ഞിരക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കാലത്ത് സി.ബി.എ ജബ്ബാര്‍ സ്വന്തം കൈപ്പടയിലെഴുതിയ മിനട്‌സ് ബുക്കുകളും മറ്റും പോലീസ് പരിശോധിച്ചു. മാറ്റി എഴുതാന്‍ ശ്രമിച്ചെങ്കിലും ജബ്ബാറിന്റെതുമായി  മേല്‍ വിലാസത്തിലെ കയ്യക്ഷരത്തിനുള്ള സാമ്യം പോലീസിന് പ്രഥമ ദൃഷ്ട്യാ വ്യക്തമായി. ഫോറന്‍സിക് വിഭാഗത്തിലെ കൈയക്ഷര ഗവേഷണ വിഭാഗത്തിന് പോലീസ് കത്തുകള്‍ കൈമാറിയിരിക്കുകയാണ്. അവിടെനിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. 
പാര്‍ട്ടി ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനെതിരെ നിലപാട് കൈക്കൊണ്ട അഡ്വ.പി.കെ ബൈജു കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ റിബലായി തുടരുകയായിരുന്നു. കാഞ്ഞിരക്കാട് ഇ.എം.എസ് ലൈബ്രറിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ബൈജുവിനെതിരെ ശക്തമായ നീക്കങ്ങള്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഘട്ടത്തില്‍ അംഗത്വം രാജിവച്ചാണ് ബൈജു മുഖം രക്ഷിച്ചത്.
ഇതിന്റെ തിരിച്ചടി കാഞ്ഞിരക്കാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലുണ്ടായി. സി.പി.എമ്മിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു. ഇതിന്റെ പ്രധാന സൂത്രധാരന്‍ അഡ്വ. പി.കെ ബൈജുവാണ് എന്നാണ് നിഗമനം. ഇതേതുടര്‍ന്നാണ് ബൈജുവിനെതിരയുള്ള പ്രചരണം ശക്തിപ്പെട്ടത്. അതിരുകള്‍ ലംഘിച്ച പ്രചരണം ഒടുവില്‍ എത്തിയത് മാനനഷ്ടക്കേസിലേക്ക്.

മംഗളം 8.7.2014

സഹകരണ ജീവനക്കാരുടെ കുന്നത്തുനാട് താലൂക്ക് സംഘം തെരഞ്ഞെടുപ്പില്‍ വിരമിച്ചയാളും സ്ഥാനാര്‍ത്ഥി

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ സഹകരണ ജീവനക്കാരുടെ സഹകരണസംഘത്തിന്റെ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞയാള്‍ സ്ഥാനാര്‍ത്ഥി.
2009 ല്‍ ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ടി.എസ് ചക്രപാണിയുടെ നാമനിര്‍ദ്ദേശ പത്രികയാണ് വരണാധികാരി മൂന്നാം നമ്പറായി അംഗീകരിച്ച് പ്രസിദ്ധീകരിച്ചത്. താലൂക്കിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് മാത്രം മത്സരിക്കാവുന്ന തെരഞ്ഞെടുപ്പിലാണ് വരണാധികാരിയുടെ അശ്രദ്ധ മൂലം വിരമിച്ചയാള്‍ക്ക് അവസരം ലഭിച്ചത്.
തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ വീഴ്ചകളുണ്ടെന്ന് മുമ്പ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പട്ടികയില്‍ മരിച്ചവരുടേയും നിലവില്‍ ജീവനക്കാരല്ലാത്തവരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കാട്ടി കീഴില്ലം സര്‍വ്വീസ് സഹകരണ ബാങ്കിലെ രവി എസ് നായര്‍ ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. താലൂക്കില്‍ നിലവില്‍ പ്രവര്‍ത്തനമില്ലാത്ത ഇന്ത്യന്‍ കോഫീ ഹൗസിലെ 13 പേരുടേത് ഉള്‍പ്പടെ 49 പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാല്‍, ഇതില്‍ നിന്ന് മരിച്ചുപോയ അഞ്ചു ജീവനക്കാരുടെ പേരുകള്‍ മാത്രമാണ് ഒഴിവാക്കിയത്. വരണാധികാരിയുടെ അനാസ്ഥയും അശ്രദ്ധയും മൂലമാണ് ജോലിയില്‍ നിന്ന് വിരമിച്ചയാള്‍ക്ക് വോട്ടവകാശം മാത്രമല്ല, സ്ഥാനാര്‍ത്ഥിയാകാന്‍ കൂടി അവസരം കൈവന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയേയും സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം ജീവനക്കാര്‍.

മംഗളം 8.7.2014

അമിത വേഗത: സ്വകാര്യ ബസുകള്‍ക്കും ടിപ്പറുകള്‍ക്കും എതിരെ നടപടി

പെരുമ്പാവൂര്‍: മനുഷ്യ ജീവന് അപായമുണ്ടാക്കും വിധം ഓടിച്ച രണ്ട് സ്വകാര്യ ബസുകള്‍ക്കും ടിപ്പറുകള്‍ക്കും എതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചു.
മൂന്നാര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന കെ.എല്‍ 44-4599 നമ്പര്‍ പാസഞ്ചര്‍, കോതമംഗലം ഭാഗത്തു നിന്നും പെരുമ്പാവൂര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ കെ.എല്‍ 44-1541 നമ്പര്‍ സൈന എന്നി സ്വകാര്യ ബസുകള്‍ക്കെതിരെയാണ് നടപടി. പോഞ്ഞാശ്ശേരി ഭാഗത്തുനിന്ന് കുറുപ്പംപടി ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുവന്ന കെ.എല്‍ 40 എച്ച് 2955, കെ.എല്‍ 40 എച്ച് 2979 എന്നി ഹെവി ടിപ്പര്‍ ലോറികള്‍ക്കെതിരേയും നടപടിയുണ്ട്. 
പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ പൂപ്പാറ മുണ്ടിക്കുന്നില്‍ മുഹമ്മദിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. സൈന ബസ് ഉദ്യാഗസ്ഥര്‍ പിടച്ചെടുത്ത് അനന്തര നടപടികള്‍ക്കായി മൂവാറ്റുപുഴ ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തണ്ടേക്കാട്, പാലക്കാട്ടുതാഴം, ആശുപത്രിപ്പടി ഭാഗങ്ങളില്‍ ടിപ്പര്‍ ലോറികള്‍ 80 കിലോമീറ്റര്‍ അധികം വേഗതയിലാണ് പാഞ്ഞത്. ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്നാണ് ടിപ്പറുകള്‍ പിടിച്ചെടുത്ത്. ടൗണിലെ ഏറ്റവും തിരക്കേറിയ ഗാന്ധി സ്‌ക്വയറില്‍പോലും ഈ വാഹനങ്ങള്‍ 40 കിലോമീറ്റര്‍ അധികം വേഗതയിലായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളുടെ സ്പീഡ് ഗവര്‍ണര്‍ വിഛേദിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഈ സാഹചര്യത്തില്‍ രണ്ട് ടിപ്പറുകളുടേയും ഫിറ്റ്‌നസ് റദ്ദാക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാനും നടപടി എടുത്തെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. 
ആലുവ മൂന്നാര്‍ റോഡ് കേന്ദ്രീകരിച്ച് ടിപ്പര്‍ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഈ മാസം ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് പരിശോധന ശക്തമാക്കിയതും കടുത്ത നടപടികള്‍ സ്വീകരിച്ചതും.

മംഗളം 8.7.2014

വിവിധ കേസുകളിലെ പ്രതികളെ പോലീസ് പിടികൂടി

പെരുമ്പാവൂര്‍: വിവിധ കേസുകളിലെ പ്രതികളെ കുറുപ്പംപടി പോലീസ് പിടികൂടി.
അശമന്നൂര്‍ നൂലേലി കാട്ടക്കുഴി അലിയാരിന്റെ മകന്‍ ബഷീര്‍, കോതമംഗലം ചക്കരക്കാട്ടില്‍ ചന്ദ്രന്റെ മകന്‍ സിബി, അശമന്നൂര്‍ മുടനാട് വീട്ടില്‍ സുബ്രഹ്മണ്യന്റെ മകന്‍ സന്തോഷ്, വേങ്ങൂര്‍ ഞറളക്കാട്ടുകുടി മോഹനന്റെ മകന്‍ ജിതിന്‍, വേങ്ങൂര്‍ നെടുങ്ങാട്ടുകുടി പത്രോസിന്റെ മകന്‍ എല്‍ദോ എന്നിവരെയാണ് ഇന്നലെ പിടികൂടിയത്.
നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ബഷീറിന് റേഞ്ച് ഐ.ജിയുടെ ഉത്തരവ് പ്രകാരം ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. വിലക്ക് ലംഘിച്ച് നാട്ടിലെത്തിയതിനാണ് ബഷീറിനെ പോലീസ് അറസ്റ്റ് ചെയ്തത്. 
കോതമംഗലം പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളില്‍ പ്രതിയായ സിബി അരുവപ്പാറയില്‍ കാറില്‍ യാത്ര ചെയ്തിരുന്നവരെ ആക്രമിച്ച കേസിലാണ് പിടിയിലായത്. കോഴിക്കോട്ടുകുളങ്ങരയിലെ കോഴി ഫാം ഉടമയെ അടിച്ച് പരുക്കേല്‍പ്പിച്ച കേസില്‍ സന്തോഷും വേങ്ങൂരിലെ വ്യാപാരിയെ ആക്രമിച്ച കേസില്‍ ജിബി, എല്‍ദോ എന്നിവരും പോലീസ് പിടിയിലായി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസിന്റെ നിര്‍ദ്ദേശ പ്രകാരം എസ്.ഐ സൈജു കെ പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

മംഗളം 8.7.2014

Monday, July 7, 2014

അപവാദ പ്രചാരണമെന്ന് പരാതി: സി.പി.എം. പെരുമ്പാവൂര്‍ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസ്

പെരുമ്പാവൂര്‍: സി.പി.എമ്മിലെ ഗ്രൂപ്പുതര്‍ക്കം പെരുമ്പാവൂരില്‍ പുതിയ സംഭവ വികാസങ്ങള്‍ക്ക് വഴി തുറക്കുന്നു. 
കഴിഞ്ഞദിവസം സി.പി.എം. ടൗണ്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയതും കേസെടുത്തതുമാണ് ഒടുവിലത്തെ സംഭവം. ആറ് മാസം മുമ്പ് പാര്‍ട്ടി വിട്ട അഡ്വ. പി.കെ ബൈജുവിന്റെ പരാതി പ്രകാരമാണ് ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തത്. പി.കെ ബൈജുവിനെതിരെ ലൈംഗികാരോപണങ്ങള്‍ ആരോപിച്ച് പ്രചരിച്ച ലഘുലേഖയാണ് കേസിന് വഴിവെച്ചത്. കാഞ്ഞിരക്കാട്ടെ ഇ.എം.എസ് സ്മാരക വായനശാലയിലെ അനധികൃത നിര്‍മ്മാണം സംബന്ധിച്ച് പി.കെ ബൈജുവും അന്നത്തെ മുനിസിപ്പല്‍ അധികൃതരും വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. ഈ സംഭവത്തില്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് ബൈജു പാര്‍ട്ടി വിട്ടത്.
പക്ഷേ രാജിക്കത്ത് നല്‍കിയതിന്റെ പിന്നാലെ ബൈജുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന ലൈംഗിക ആരോപണങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങി. നേതാക്കള്‍ക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും പരാതി പോയി. പരാതിയെഴുതിയ കൈപ്പട ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടേതാണെന്നും ഇന്ററര്‍നെറ്റിലൂടെ ഇവ പ്രചരിപ്പിച്ചുവെന്നതിനാല്‍ സൈബര്‍ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ബൈജു പരാതി നല്‍കി. 
ഈ പരാതിയില്‍ അന്വേഷണത്തിനാണ് പോലീസ് ജബ്ബാറിന്റെ വീട്ടിലെത്തിയത്. അതേസമയം വാഹനാപകടത്തില്‍ പരിക്കേറ്റ് കഴിയുന്ന ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് നീതിയുക്തമായല്ല പെരുമാറിയതെന്ന് ടൗണ്‍ ഈസ്റ്റ് ലോക്കല്‍ കമ്മറ്റി ആരോപിച്ചു. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ലോക്കല്‍ കമ്മിറ്റി യോഗം അറിയിച്ചു. 
ഡോ. കെ എ ഭാസ്‌ക്കരന്‍ അദ്ധ്യക്ഷത വഹിച്ചു. കളളപ്പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പോലീസ് നീക്കത്തിനെതിരെ ഉന്നത പോലീസ് അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് ലോക്കല്‍ ആക്ടിങ്ങ് സെക്രട്ടറി ബി മണി അറിയിച്ചു.

മാതൃഭൂമി 7.07.2014

പെരുമ്പാവൂരിലെ കൊലപാതകം: നുണ പരിശോധയ്ക്ക് നീക്കം

പെരുമ്പാവൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ പ്രതിയെന്നു സംശയിക്കുന്ന അശോകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് ശ്രമം തുടങ്ങി. എന്നാല്‍ ഇതിന് അശോകന്റെ സമ്മതം വേണം. അതിനിടെ, പോലീസ് അകാരണമായി മര്‍ദ്ദിച്ച് അവശനാക്കിയെന്നാരോപിച്ച് അശോകന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി.
ജൂണ്‍ 15 ന് രാത്രി 9 നാണ് എം.സി റോഡരുകില്‍ കാലടി കവലയിലുളള ദര്‍ശന എന്ന പരസ്യസ്ഥാപനത്തില്‍ നെടുങ്കണ്ടം സ്വദേശി പ്രമോദ് വെട്ടേറ്റ് മരിച്ചത്. മരണത്തിന് മുമ്പ് പ്രമോദിനോപ്പം ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ചെറിയ കൊല്ല പോങ്ങോട് റോഡുവിള വീട്ടില്‍ ബി. അശോകനാണ് വിവരം തൊട്ടടുത്തുളള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. അശോകനോടൊപ്പം ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മ്മാണം നടത്തിയിരുന്ന പ്രമോദിനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. 
അശോകന്‍ ഭക്ഷണം കഴിച്ചു വന്നപ്പോള്‍ പ്രമോദ് മരിച്ചുകിടക്കുന്നതായി കണ്ടെന്നാണ് പോലീസിന് മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുദ്ധ്യമുളളതായി പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കസ്റ്റഡിയിലായ അശോകനെ 22 വരെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 
24 ന് രാവിലെ കാലടി പോലീസ് സ്റ്റേഷനിലും 27 ന് കോടനാട് പോലീസ് സ്റ്റേഷനിലും കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും ഇടുപ്പെല്ലിന് സാരമായ പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. 28 ന് സഹോദരന്‍മാരുടെ സഹായത്തോടെ ജാമ്യം നേടി നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി. തന്റെ പക്കല്‍ ഉണ്ടായിരുന്ന 27000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ബൈക്കിന്റെ താക്കോലും പോലീസ് പിടിച്ചുവെച്ചുവെന്നും പരാതിയിലുണ്ട്. 
അതേസമയം ഈ ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. നുണ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാണ് ഇയാള്‍ പുതിയ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതെന്ന് പോലീസ് പറയുന്നു. മരിച്ച പ്രമോദും അശോകനും തമ്മില്‍ തൊഴില്‍ പരമായ ശത്രുത ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. 

മാതൃഭൂമി 7.07.2014

Sunday, July 6, 2014

സി.പി.എം വിഭാഗീയത :പെരുമ്പാവൂര്‍ ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് റെയ്ഡ്

പെരുമ്പാവൂര്‍: സി.പി.എം വിഭാഗീയത മൂര്‍ച്ഛിച്ചതിനേതുടര്‍ന്ന്  ഈസ്റ്റ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടില്‍ പോലീസ് കയറി. പാര്‍ട്ടിയില്‍ നിന്ന് രാജി വച്ച മുന്‍ കൗണ്‍സിലര്‍ അഡ്വ. പി.കെ ബൈജുവിനെതിരെ നാട്ടില്‍ പ്രചരിച്ച കത്തിനെതിരെ ബൈജു നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു പോലീസ് നടപടി. 
പാര്‍ട്ടിക്കകത്ത് വര്‍ഷങ്ങളായി നീറി നില്‍ക്കുന്ന വിഭാഗീയത നാളുകള്‍ക്ക് മുമ്പാണ് മറ നീക്കി പുറത്തുവന്നത്. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി അരങ്ങ് തകര്‍ത്തിന് ഒടുവിലാണ് ബൈജു ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടത്. അതിന് ശേഷവും തുടര്‍ന്ന പകപോക്കലുകളാണ് ലോക്കല്‍ സെക്രട്ടറിയുടെ വീട്ടിലെ പോലീസ് റെയ്ഡില്‍ വരെ കാര്യങ്ങള്‍ എത്തിച്ചത്. 
സംസ്ഥാനത്തുടനീളമുള്ള പിണറായി/വി.എസ് പക്ഷ വിഭാഗീതയല്ല  പെരുമ്പാവൂരിലുള്ളത്. ആദ്യ കാലത്ത് അത്തരം വിഭാഗീയത ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും അന്നത്തെ പിണറായി പക്ഷക്കാര്‍ പലരും അപ്രസക്തരാവുകയും അന്നത്തെ വി.എസ് പക്ഷക്കാര്‍ ഔദ്യോഗിക പക്ഷമാവുകയും ചെയ്ത രാഷ്ട്രീയ കൗതുകം പെരുമ്പാവൂരിനുണ്ട്. വി.എസ് പക്ഷം എന്നു കരുതിയവര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പി.ആര്‍ ശിവന്‍ സ്മാരക കലാസാഹിത്യവേദിയുടെ ഉദ്ഘാടനത്തിന് പിണറായി വിജയന്‍ എത്തിയതോടെയാണ് ഈ മാറ്റം രാഷ്ട്രീയ നിരീക്ഷകര്‍ പോലും തിരിച്ചറിഞ്ഞത്.
അങ്ങനെ പട്ടണത്തില്‍ എതിര്‍വാക്കില്ലാതെ കരുത്താര്‍ജ്ജിച്ച ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനനെതിരെ പാര്‍ട്ടിക്ക് അകത്തുനിന്നു തന്നെ കരുനീക്കങ്ങള്‍ ശക്തിപ്പെട്ടു. അഡ്വ. പി.കെ ബൈജുവിന്റെ നേതൃത്വത്തിലായിരുന്നു ഇത്. ലൈംഗിക ആരോപണം തന്നെയായിരുന്നു പ്രധാന ആയുധം .പാര്‍ട്ടി ഘടകങ്ങളില്‍ മാത്രമല്ല, മാധ്യമങ്ങളിലും ജനങ്ങള്‍ക്കിടയിലും ഇതു വലിയ ചര്‍ച്ചയായി. പക്ഷേ പാര്‍ട്ടിതലത്തില്‍ നടപടികളൊന്നും ഉണ്ടാവാത്തതുകൊണ്ട് ഏരിയാ സെക്രട്ടറി പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപെട്ടു. 
കാഞ്ഞിരക്കാട് ഇ.എം.എസ് ലൈബ്രറിയുമായി ബന്ധപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അപാകത ചൂണ്ടിക്കാട്ടിയായിരുന്നു ബൈജുവിനെതിരെയുള്ള തിരിച്ചടി. പാര്‍ട്ടിയില്‍ നിന്ന് പുറത്തു കളയും എന്ന അവസ്ഥ മുന്‍കൂട്ടി കണ്ട് ബൈജു ഉള്‍പ്പെടെയുള്ള നിരവധി പേര്‍ രാജി വച്ചാണ് മുഖംരക്ഷിച്ചത്..
കാഞ്ഞിരക്കാട് വാര്‍ഡില്‍ കഴിഞ്ഞമാസം നടന്ന നഗരസഭയിലെ ഉപതെരഞ്ഞെടുപ്പിലായിരുന്നു അതിന്റെ തിരിച്ചടി. സിറ്റിംഗ് സീറ്റ് സി.പി.എമ്മിന് നഷ്ടപ്പെട്ടു. പ്രദേശവാസിയായ അഡ്വ. പി.കെ ബൈജുവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇവിടെ സീറ്റു നഷ്ടത്തിന് കളമൊരുക്കിയത്. 
അതേ തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും നാട്ടിലും പ്രചരിച്ച കത്തുകളുടെ  പേരിലാണ് ഇപ്പോഴത്തെ വിവാദം. കത്തിനെതിരെ ബൈജു നല്‍കിയ പരാതിയെ തുടര്‍ന്നാണ് പോലീസ് ലോക്കല്‍ സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ സി.ബി.എ ജബ്ബാറിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
വാഹനാപകടത്തില്‍ പരുക്കേറ്റ് വീട്ടില്‍ കഴിയുന്ന ജബ്ബാറിനോടും വൃദ്ധയായ മാതാവിനോടും ഭാര്യയോടും പെണ്‍കുട്ടികളോടും പോലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ച് സി.പി.എം രംഗത്തുവന്നുകഴിഞ്ഞു. ഡോ. കെ.എ ഭാസ്‌കരന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പോലീസിനെതിരെ ആക്ടിംഗ് സെക്രട്ടറി ബി മണി പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. ലോക്കല്‍ പോലീസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കാനും തീരുമാനമുണ്ട്. പോലീസ് അന്വേഷണത്തിനെതിരെ രാഷ്ട്രീയ സമ്മര്‍ദ്ദം ശക്തിപ്പെടുത്തുകയാണ് പാര്‍ട്ടിയുടെ തന്ത്രമെന്ന് ഇത് വ്യക്തമാക്കുന്നു.

മംഗളം 06.07.2014

Friday, July 4, 2014

രണ്ടര ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ എക്‌സൈസ് സംഘം പിടികൂടി; രണ്ടു പേര്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: വില്‍പ്പനക്കെത്തിച്ച രണ്ടര ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗര്‍ എക്‌സൈസ് 
സംഘം പിടികൂടി. രണ്ട് അന്യസംസ്ഥാനക്കാര്‍ പിടിയില്‍. 
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അക്ബര്‍ ഷെയ്ക്ക് (23), ആലംഗീര്‍ (38) എന്നിവരാണ് പിടിയിലായത്. അറയ്ക്കപ്പടിയിലുള്ള ഒരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് അന്യസംസ്ഥാനക്കാര്‍ ബ്രൗണ്‍ഷുഗര്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന്  വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ്  അക്ബര്‍ ഷെയ്ക്കിനെ പട്ടിമറ്റം ഭാഗത്തുനിന്ന് പിടികൂടിയത്. ഇയാളുടെ ഫോണില്‍ നിന്നും  വിളിച്ച് വരുത്തി ആലംഗീറിനെയും പിടി കൂടുകയായിരുന്നു. ഇവരില്‍ നിന്നും 25 ഗ്രാം ബ്രൗണ്‍ഷുഗറാണ്  ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. പാന്റ്‌സിന്റെ അകത്ത് രഹസ്യ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബ്രൗണ്‍ഷുഗര്‍. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ രണ്ടര ലക്ഷം വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  
 കഴിഞ്ഞ മാസം 17ന് പെരുമ്പാവൂര്‍ കടുവാള്‍ ഭാഗത്ത് നിന്നും രണ്ട് അന്യസംസ്ഥാനക്കാരെ ബ്രൗണ്‍ഷുഗറുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു. ഇവരുടെ കയ്യില്‍ നിന്നും മൂന്ന് പ്ലാസ്റ്റിക് കവറുകളിലാക്കി സൂക്ഷിച്ചിരുന്ന 27 ഗ്രാം ബ്രൗണ്‍ഷുഗര്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 
ബംഗ്ലാദേശിനോട് അടുത്തുള്ള മുര്‍ഷിദാബാദ് ജില്ലക്കാര്‍ വഴിയാണ് ബ്രൗണ്‍ഷുഗര്‍ കൂടുതലായും കേരളത്തിലേക്ക് എത്തുന്നത്. ബംഗ്ലാദേശില്‍ നിന്ന് ചുരുങ്ങിയ വിലക്കാണ് ഇവര്‍ക്ക് ഇത് ലഭ്യമാകുന്നത്. യഥാര്‍ത്ഥ വിലയെ ധാരണയില്ലാത്തതിനാല്‍ വളരെ തുഛമായ വിലക്കാണ് ഇവിടെ വിറ്റഴിക്കുന്നതും. അതുകൊണ്ടു തന്നെ പെരുമ്പാവൂര്‍ മേഖലയില്‍ ബ്രൗണ്‍ഷുഗറിന് ഏറെ ഉപഭോക്താക്കളുണ്ട്. പ്രതികളെ വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും.

മംഗളം 4.07.2014

രായമംഗലം ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ നിലച്ചതിനെതിരെ സി.പി.എം സമരം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: രായമംഗലം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ കിടത്തിചികിത്സ നിലച്ചതിനെതിരെ സി.പി.എം സമരം നടത്തി. ചികിത്സ തുടരാനുള്ള സംവിധാനമേര്‍പ്പെടുത്തിയെന്നറിഞ്ഞ ശേഷമുള്ള സമരം പ്രഹസനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
പനിയും മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുന്ന ഘട്ടത്തിലാണ് ഇരുപതു കിടക്കകളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ നിലയ്ക്കുന്നത്. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ പോലും വൈകിട്ട് വീട്ടില്‍ പറഞ്ഞു വിടുകയാണ്. ഒരു നഴ്‌സിന്റെ ഒഴിവുള്ള തസ്തിക നികത്താത്തതിനാലാണ് ഇത്. 
അടിയന്തിരമായി ജീവനക്കാരെ നിയമിച്ച് ഇവിടെ കിടത്തി ചികിത്സ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എന്‍.പി അജയകുമാര്‍, മിനി തങ്കപ്പന്‍, എ.കെ ഷാജി, സുകുമാരിയമ്മ, കൗസല്യ ശിവന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി വറുഗീസ്, ഇ വി ജോര്‍ജ്, ഉഷാദേവി ജയകൃഷ്ണന്‍, ആര്‍ അനീഷ്, അനൂപ് ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അതേ സമയം,  നഴ്‌സിന്റെ ഒഴിവുള്ള തസ്തിക അടുത്ത ആഴ്ച നികത്തുമെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം നടത്തിയ സമരം രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ളതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആരോപിച്ചു.

മംഗളം 4.07.2014

കുറുപ്പംപടി ബിവറേജസ് ഷോപ്പിന്റെ അനധികൃത ക്യൂ കൗണ്ടറും അനുബന്ധ മേച്ചിലും പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി

പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ കുറുപ്പംപടിയിലുള്ള ഔട്ട്‌ലറ്റിന്റെ അനധികൃത ക്യൂ കൗണ്ടറും അനുബന്ധ മേച്ചിലും രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി.
അനധികൃത ക്യൂ കൗണ്ടര്‍ മൂലം ഗതാഗത തടസവും കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും വാഹനാപകടങ്ങളും പതിവായിരുന്നു. ഷോപ്പിന് മുന്നില്‍ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപിക അപകടത്തില്‍ മരിച്ചതോടുകൂടി ജനങ്ങളുടെ പ്രതിഷേധം ശക്തമായി. ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി കുറുപ്പംപടിയിലെ ഔട്ട്‌ലറ്റ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 
ഇതേ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് 2013 സെപ്തംബര്‍ 15 നും 2014 മെയ് 17 നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷനോ സ്ഥലം ഉടമയോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. 
ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ഒന്നിന് ചേര്‍ന്ന പഞ്ചായത്തു കമ്മിറ്റി അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, മെമ്പര്‍മാരായ സജി പടായാട്ടില്‍, എല്‍ദോസ് അറയ്ക്കല്‍, കെ.കെ ശിവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കിയത്.

മംഗളം 4.07.2014

Wednesday, July 2, 2014

അഡ്വ.ടി.എന്‍ അരുണ്‍ കുമാര്‍ ഫാസ് പ്രസിഡന്റ്


അഡ്വ.ടി.എന്‍ അരുണ്‍കുമാര്‍
പെരുമ്പാവൂര്‍: ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റി (ഫാസ്) പ്രസിഡന്റായി അഡ്വ.ടി.എന്‍ അരുണ്‍കുമാറിനെ തെരഞ്ഞെടുത്തു. 
ഷാജി സരിഗ 
ഷാജി സരിഗ (സെക്രട്ടറി), അഡ്വ.വി അജിത് കുമാര്‍, എം.ബി വേണു (വൈസ് പ്രസിഡന്റുമാര്‍), പി.ആര്‍ പ്രതാപ ചന്ദ്രന്‍ നായര്‍, എം അനില്‍ കുമാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മോഹനന്‍ കെ (ട്രഷറര്‍), ഐമുറി വേണു, ബാബു ചൈത്രം, ടി.കെ മോഹനന്‍, എം.ആര്‍ ശശി, അഡ്വ.എം.ജി ജയചന്ദ്രന്‍, എം.കെ രാധാകൃഷ്ണന്‍, പി.കെ കൊച്ചുണ്ണി മാസ്റ്റര്‍, സണ്ണി തുരുത്തിയില്‍, എം.എം അജിമോന്‍, ആര്‍ട്ടിസ്റ്റ് കെ.കെ കൃഷ്ണന്‍ (കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

മംഗളം

Tuesday, July 1, 2014

പെരുമ്പാവൂര്‍ ജോയിന്റ് ആര്‍.ടി.ഒയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

പെരുമ്പാവൂര്‍: ജോയിന്റ് ആര്‍.ടി.ഒ ഷാജി മാധവനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.
കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങളുടെ സീറ്റിങ്ങ് കപ്പാസിറ്റി സംബന്ധിച്ച് കൃത്രിമം കാട്ടിയെന്ന പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് ആന്റ് എന്‍ക്വയറി കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം വിജിലന്‍സ് ഡിവൈ.എസ്.പിയ്ക്കാണ് അന്വേഷണ ചുമതല. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഉത്തരവ്.
പെരുമ്പാവൂര്‍ പനയ്ക്കല്‍ ജോണി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.

മംഗളം 1.07.2014

Monday, June 30, 2014

ചേരാനല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളിന് വേണ്ടി ബ്ലോഗ് തയ്യാറാക്കി

പെരുമ്പാവൂര്‍: ചേരാനല്ലൂര്‍ ഗവണ്‍മെന്റ് സ്‌ക്കൂളില്‍ സൗജന്യ യൂണിഫോം വിതരണവും അദ്ധ്യാപിക തസ്മിന്‍ കെ.എ രൂപകല്‍പന ചെയ്ത സ്‌ക്കൂള്‍ ബ്ലോഗ് പ്രകാശനവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി. വൈ പൗലോസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എം.ഒ ജോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മേരി ഗീത പൗലോസ്, പ്രിന്‍സിപ്പാള്‍ ചിന്നമ്മ ടീച്ചര്‍, ഹെഡ്മിസ്ട്രസ്  സുഷമ, പി.ടി.എ പ്രസഡന്റ് എം.എ ജോസഫ്, എം.വി ജോസഫ്, സുനില്‍ ബി, സ്‌കൂള്‍ ലീഡര്‍ രാഹുല്‍ ആര്‍ എന്നിവര്‍ പങ്കെടുത്തു. 

മംഗളം 30.06.2014

Sunday, June 29, 2014

കുറുപ്പംപടി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പഞ്ചിങ് സമ്പ്രദായം ഏര്‍പ്പെടുത്തും

പെരുമ്പാവൂര്‍: കുറുപ്പംപടി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് പഞ്ചിങ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ രായമഗലം ഗ്രാമപഞ്ചായത്ത് ട്രാഫിക് ക്രമീകരണ സമിതിയോഗം തീരുമാനിച്ചു.
കെ.എസ്.ആര്‍.ടി.സി ബസുകളും ലോ ഫ്‌ളോര്‍ ബസുകളും സ്റ്റാന്‍ഡില്‍ കയറുന്നുവെന്നും കൃത്യത പാലിക്കുന്നുവെന്നും ഉറപ്പാക്കുന്നതിനാണ് പഞ്ചായത്തിന്റേയും ബസ് ഉടമ അസോസിയേഷന്റേയും നേതൃത്വത്തില്‍ പഞ്ചിങ്ങ് ഏര്‍പ്പെടുത്തുന്നത്. അതിനാവശ്യമായ മുറി പഞ്ചായത്ത് വിട്ടു നല്‍കും. രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെ ബസുകള്‍ സ്റ്റാന്റില്‍ പ്രവേശിക്കണം. എല്ലാ ബസുകള്‍ക്കും ഡോറുകള്‍ നിര്‍ബന്ധമാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. 
വിദ്യാര്‍ത്ഥികളോട് മാന്യമായി പെരുമാറണമെന്നും അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എല്ലാ ബസ് ഉടമകളും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകള്‍ ബസ് സ്റ്റാന്‍ഡില്‍ കയറണമെന്ന ആവശ്യം വിവിധ ഓപ്പറേറ്റിംഗ് ഡിപ്പോകളെ അറയിക്കുമെന്ന് കെ.എസ്.ആര്‍.ടി.സി കണ്‍ട്രോളിംഗ് ഓഫീസര്‍ അറിയിച്ചു. 
കുറുപ്പംപടി ഓ-ഓപ്പറേറ്റീവ് ബാങ്ക് മുതല്‍ കുറുപ്പംപടി ടൗണ്‍ ജംഗ്ഷന്‍ വരെ, കീഴില്ലം കുറിച്ചിലക്കോട് റോഡിന്റെ പടിഞ്ഞാറുഭാഗത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. റോഡിന് കിഴക്കുവശം ഇരുചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാം. 
ആലുവ-മൂന്നാര്‍ റോഡില്‍ തിരക്കേറിയ കൃഷ്ണ ഹോസ്പിറ്റല്‍ ജംഗ്ഷന്‍ മുതല്‍ കിഴക്കോട്ട് ലൈമണ്‍ ഗ്രാസ് ഓയില്‍ മര്‍ക്കറ്റിംഗ് സൊസൈറ്റി വരെയുള്ള റോഡിന് വടക്ക് ഭാഗം നാലു ചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാം. ഈ റോഡിന്റെ തെക്കുഭാഗത്ത് ഇരുചക്രവാഹനങ്ങള്‍ മാത്രം പാര്‍ക്ക് ചെയ്യാവുന്നതാണ്. ഈ ഭാഗങ്ങളിലെല്ലാം പാര്‍ക്കിംഗ്/നോണ്‍ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനിച്ചു. രാത്രി 9 ന് ശേഷം ഓടുന്ന ടാക്‌സി ഓട്ടോറിക്ഷകള്‍കളിലെ ഡ്രൈവര്‍മാര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടണമെന്നും തീരുമാനമുണ്ട്.
യോഗത്തില്‍ രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍, പഞ്ചായത്തംഗങ്ങളായ സജി പടയാട്ടില്‍, ജോയി പൂണേലില്‍, എല്‍ദോസ് അറയ്ക്കല്‍, കെ.കെ ശിവന്‍, കുറുപ്പംപടി എസ്.ഐ ഷൈജു കെ പോള്‍, കെ.എസ്.ആര്‍.ടി.സി പ്രതിനിധി രവി എം.കെ, ബസ് ഉടമ അസോസിയേഷന്‍ പ്രതിനിധി രാമചന്ദ്രന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ബേബി കിളിയായത്ത്, കെ.കെ രാജു, പൗരസമിതി കണ്‍വീനര്‍ രാജീവ് ബി നായര്‍, ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധി എം.കെ അംബേദ്കര്‍ എന്നിവര്‍ പങ്കെടുത്തു.

മംഗളം 29.06.2014

Thursday, June 26, 2014

സുലേഖ വധക്കേസിലെ ഒന്നാം പ്രതി വാഹനാപകടത്തില്‍ മരിച്ചു

പെരുമ്പാവൂര്‍: കിഴക്കമ്പലം സുലേഖ വധക്കേസിലെ ഒന്നാം പ്രതി വാഹനാപകടത്തില്‍ മരിച്ചു.
കുമ്മനോട് കുഞ്ഞിട്ടി വീട്ടില്‍ അബ്ദുള്‍ കരിം (55) ആണ് മരിച്ചത്. ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്ന പട്ടിമറ്റം സ്വദേശി ഏല്യാസി (45)നെ  ഗുരുതരമായ പരുക്കുകളോടെ ടൗണിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് എം.സി റോഡില്‍ ഹോട്ടല്‍ അന്നപൂര്‍ണ്ണയ്ക്ക് മുന്നിലായിരുന്നു അപകടം. അലുമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളികളായ അബ്ദുള്‍ കരിമും ഏല്യാസും ഉച്ചഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി പെരുമ്പാവൂര്‍ ഭാഗത്തേക്ക്  തിരിയുമ്പോള്‍ എതിരെ വന്ന ഓംനി വാന്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു.
1997 ലാണ് സുലേഖ എന്ന വീട്ടമ്മ കൊലചെയ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം അബ്ദുള്‍ കരിം അടക്കമുള്ള പ്രതികളെ സി.ബി.ഐ ആണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. പ്രതികള്‍ തമ്മിലുള്ള അവിഹിത ബന്ധം സുലേഖയുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു കൊലപാതകം.
സംസ്‌കാരം നടത്തി. അബ്ദുള്‍ കരിമിന്റെ ഭാര്യ: സഫിയ. മക്കള്‍: ഷമീര്‍, ഷറീന. മരുമക്കള്‍: ബഷീര്‍, ജസ്‌ന

മംഗളം 26.06.2014

Wednesday, June 25, 2014

പേരാല്‍ മുത്തച്ഛന് വധഭീഷണി

പെരുമ്പാവൂര്‍: പുല്ലുവഴി ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നിലുള്ള ഒരു നൂറ്റാണ്ടിലേറെ പ്രായമുള്ള പേരാല്‍ മുത്തച്ഛന് വധഭീഷണി.
ശിഖരങ്ങളും താങ്ങുവേരുകളും മുറിച്ചുമാറ്റി  മരത്തെ കൊലയ്ക്കു കൊടുക്കുന്നതിനെതിരെ സ്‌കൂളിലെ നേച്ചര്‍ ക്ലബ് അംഗങ്ങളാണ് രംഗത്തുവന്നിട്ടുള്ളത്.
പേരാലിന്റെ താങ്ങുവേരുകളുടെ എണ്ണവും വലിപ്പവുമാണ് അതിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കുവാന്‍ സഹായിക്കുന്നത് എന്നിരിക്കെ അവ നീക്കം ചെയ്തവര്‍ ഗുരുതരമായ കുറ്റകൃത്യമാണ് ചെയ്തിരിക്കുന്നതെന്ന് നേച്ചര്‍ ക്ലബ് ഭാരവാഹികള്‍ പറഞ്ഞു. 
ആയിരം പുത്രന്‍മാര്‍ക്ക് സമമാണ് ഒരു മരം എന്ന വസ്തുത ഉള്‍ക്കൊണ്ട് വനവല്‍ക്കരണം ദ്രുതഗതിയില്‍ നടക്കുന്ന ഘട്ടത്തിലാണ് അമൂല്യമായ ഈ തണല്‍ മരത്തിനുമേല്‍ കോടാലി വീഴുന്നത്. ഇതിനെതിരെ ആല്‍ചുവട്ടില്‍ ഒത്തുകൂടിയ വിദ്യാര്‍ത്ഥികള്‍ വൃക്ഷ സംരക്ഷണ പ്രതിജ്ഞ എടുത്താണ് പിരിഞ്ഞതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജ്യോതിഷ് കുമാര്‍ എസ് അറിയിച്ചു. 

മംഗളം 25.06.2014

Tuesday, June 24, 2014

ഓണംകുളം-കിഴക്കമ്പലം റോഡ് താറുമാറായി

പെരുമ്പാവൂര്‍: പി.പി റോഡില്‍ വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓണംകുളത്തു നിന്നാരംഭിക്കുന്ന കിഴക്കമ്പലം റോഡ് താറുമാറായി.
കാലവര്‍ഷം തുടങ്ങിയതോടെ റോഡിലെ വന്‍കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുകയാണ്. ഈ കുഴികളില്‍ വീണ് ബൈക്ക് യാത്രക്കാര്‍ അപകടത്തില്‍പെടുന്നത് നിത്യസംഭവമായി. 
ശാലേം മുതല്‍ വലിയകുളം വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ ശോച്യാവസ്ഥ. ആയിരക്കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്ര പോലും അസാധ്യമാണ്.
പതിനഞ്ചോളം സ്‌കൂള്‍ ബസുകളും ആറു ലൈന്‍ ബസുകളും ഈ വഴിക്ക് സഞ്ചരിക്കുന്നുണ്ട്. ശാലേം സ്‌കൂള്‍, മാര്‍ ബഹനാം പള്ളി, സര്‍ക്കാര്‍ ആശുപത്രി തുടങ്ങിയ പൊതു സ്ഥാപനങ്ങളിലേക്കെല്ലാം പോകണമെങ്കില്‍ ഈ വഴിയാണ് ആശ്രയം. 
റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തിറങ്ങുമെന്ന് യൂത്ത് കോണ്‍ഗ്രസ് വെങ്ങോല മണ്ഡലം കമ്മിറ്റിയോഗം മുന്നറിയിപ്പു നല്‍കി. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എം.ആര്‍ റിയാസ് അദ്ധ്യക്ഷത വഹിച്ചു.  നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ്, ബേസില്‍ ജോക്കബ്, യു.എം ഷെമീര്‍, പി.എ ഷിഹാബ്, കെ.കെ ഷമീര്‍, അന്‍സാര്‍ അസീസ്, എല്‍ദോ തമ്പി, എല്‍ദോ ബെന്നി, ജോബി ഏല്യാസ്, വിപിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 24.06.2014

Sunday, June 22, 2014

രായമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ പ്ലൈവുഡ്-പ്ലാസ്റ്റിക്ക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ജനകീയ കമ്മീഷന്‍

മലിനീകരണം വന്‍ ആരോഗ്യദുരന്തം സൃഷ്ടിക്കും

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ പുതിയ കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നും പീച്ചനാംമുകളില്‍ പുതിയ പ്ലൈവുഡ് കമ്പനിക്ക് നിയമവിരുദ്ധമായി നല്‍കിയിട്ടുളള അനുമതി റദ്ദാക്കണമെന്നും ജനകീയ കമ്മീഷന്‍ റിപ്പോര്‍ട്ട്. മലിനീകരണം നിയന്ത്രിക്കുന്നില്ലെങ്കില്‍ വന്‍ ആരോഗ്യദുരന്തമായിരിക്കും ഫലമെന്നും കമ്മീഷന്‍ 
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ 5 മാസത്തിലേറെ നീണ്ടുനിന്ന സേവ് രായമംഗലം പ്രക്ഷോഭത്തോടനുബന്ധിച്ച് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജനകീയ കമ്മീഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. രായമംഗലം പഞ്ചായത്തിലെ പ്ലൈവുഡ് -പ്ലാസ്റ്റിക്ക് കമ്പനികളിലെ മലിനീകരണം വിലയിരുത്തുന്നതിനും പീച്ചനാംമുകളില്‍ മൂണ്‍ ടിംബര്‍ ഇന്‍ഡസ്ട്രീസ് എന്ന പ്ലൈവുഡ് കമ്പനിക്ക് സ്ഥാപനാനുമതി നല്‍കിയതിലെ ക്രമക്കേടുകള്‍ പരിശോധിക്കുന്നതിനുമാണ് കോഴിക്കോട് സര്‍വ്വകലാശാല മുന്‍ പ്രോ. വൈസ് ചാന്‍സലര്‍ പ്രൊഫ. എം.കെ പ്രസാദ് ചെയര്‍മാനും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി.എം ജോയി, അഡ്വ. പി. സി ജെയിംസ് എന്നിവര്‍ അംഗങ്ങളുമായിട്ടുളള കമ്മീഷനെ നിയമിച്ചത്.
കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് പുല്ലുവഴി, പഞ്ചായത്ത് കര്‍മ്മസമിതി പ്രസിഡന്റ് കെ.കെ വര്‍ക്കി എന്നിവര്‍ അറിയിച്ചു. 
പൊതുവഴി കയ്യേറിയും ലൈസന്‍സ് ചട്ടങ്ങളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് മാനദണ്ഡങ്ങളും മറികടന്നും പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിക്ക് അനുമതി നല്‍കിയ രായമംഗലം ഗ്രാമപഞ്ചായത്ത്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഡി.എം.ഒ അധികൃതര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഒരു പ്രധാന ശിപാര്‍ശ. ദളിത് വിധവ പുത്തന്‍പുരയ്ക്കല്‍  കാര്‍ത്ത്യായനിയുടെ വീടിനോട് തൊട്ടുചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ നടപടിക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുകുഞ്ഞിന്റെ വീട്ടുപടിക്കല്‍ കര്‍മ്മസമിതി നിരാഹാര സമരം നടത്തിയിരുന്നു. ഇപ്പോള്‍ പ്രശ്‌നം ജില്ലാ കളക്ടറുടെ പരിഗണനയിലാണ്. ഇതുവരെ കമ്പനിയില്‍ ഉല്പാദനം ആരംഭിച്ചിട്ടില്ല.
മലിനീകരണം മാരകമാക്കുന്ന ജനവാസ മേഖലകളിലെ കമ്പനികളുടെ രാത്രികാല പ്രവര്‍ത്തനം നിരോധിക്കുക, ജനവാസ മേഖലകളില്‍ വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുളള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ ശാസ്ത്രീയമായും കാലോചിതമായും പുതുക്കി നിശ്ചയിക്കുക തുടങ്ങിയുളള 12-ഓളം ശിപാര്‍ശകളാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുളളത്.
രായമംഗലം പഞ്ചായത്തില്‍ കാന്‍സര്‍, ആസ്തമ, അലര്‍ജി രോഗങ്ങള്‍ പെരുകി വരുന്നതായും ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരിക്കപ്പെട്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വട്ടയ്ക്കാട്ടുപടി, ഇരിങ്ങോള്‍, ഇരിങ്ങോള്‍ സൗത്ത്, പീച്ചനാംമുകള്‍, രായമംഗലം, പണിക്കരമ്പലം, പറമ്പിപ്പീടിക, കീഴില്ലം, തായ്ക്കര, കോയിക്കത്തോട്, പൂണേലിപ്പടി, പുല്ലുവഴി, മലമുറി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ മലിനീകരണം അനുഭവപ്പെടുന്നത്.
മലിനീകരണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, കുടിവെളള മലിനീകരണം, കൃഷിനാശം എന്നിവയ്ക്ക് കമ്പനി ഉടമകളും പഞ്ചായത്തും നഷ്ടപരിഹാരം കൊടുക്കണമെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും കമ്മീഷന്‍ ശിപാര്‍ശ ചെയ്യുന്നു.

മംഗളം 22.06.2014

Saturday, June 21, 2014

ഭര്‍തൃപിതാവിനോടുള്ള വൈരാഗ്യം: വീട്ടമ്മയുടെ പെട്ടിക്കട പൊളിച്ചുമാറ്റാന്‍ നീക്കം


പെരുമ്പാവൂര്‍: ഭര്‍തൃപിതാവ് വിജിലന്‍സിന് പരാതി നല്‍കിയതിന്റെ പക പോക്കാന്‍ ദളിത് വീട്ടമ്മയുടെ പെട്ടിക്കട പൊളിച്ചു മാറ്റുന്നതിനായി കോണ്‍ഗ്രസ് നേതാവ് ഇറങ്ങി തിരിച്ചെന്ന് ആരോപണം. 
കുറുപ്പംപടി ബസ് സ്റ്റാന്റില്‍ മുളപ്പന്‍ചിറങ്ങര അംബേദ്കറിന്റെ ഭാര്യ മായ നടത്തുന്ന കട പൊളിച്ചുമാറ്റി പ്രതികാരം ചെയ്യാനാണ് നേതാവിന്റെ ശ്രമം. 
കുറുപ്പംപടി, മുടിക്കരായി ഭാഗങ്ങളിലെ കാന നിര്‍മ്മാണത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും പാടം നികത്തലിനെതിരേയും ഹരിജന്‍ സമാജം അദ്ധ്യക്ഷനായ എം.കെ കുഞ്ഞോല്‍ മാസ്റ്റര്‍ വിജിലന്‍സിന് പ രാതി നല്‍കിയതാണ് നേതാവിനെ ചൊടിപ്പിച്ചത്. 
വനിത ശാക്തീകരണത്തിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് കുടുംബശ്രീ വഴി വിതരണം ചെയ്ത പെട്ടിക്കടക്കെതിരെയാണ് രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍, ഒരു ഭരണ സമിതി അംഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി നടപടിക്കൊരുങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പാണ് ബസ് സ്റ്റാന്റില്‍ ലൈബ്രറി ഹാളിനോട് ചേര്‍ന്ന് കടവെയ്ക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കിയത്. 
അതേതുടര്‍ന്ന് ആ ഭാഗത്തുണ്ടായിരുന്ന കുഴി സ്വന്തം ചെലവില്‍ നികത്തിയാണ് ഈ പട്ടികജാതി കുടുംബം കട സ്ഥാപിച്ചത്. കടയുടെ വടക്കുവശത്ത് ഒരു ടാര്‍പായ അന്നുതന്നെ വലിച്ചുകെട്ടിയിരുന്നു. ഇത് അനധികൃത നിര്‍മ്മാണമാണ് എന്നാരോപിച്ചാണ് പഞ്ചായത്ത് നടപടിക്കൊരുങ്ങുന്നത്. 
അനധികൃത നിര്‍മ്മാണം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് നോട്ടീസ് നല്‍കുകയും ചെയ്തു. 
കുറുപ്പംപടി ബസ് സ്റ്റാന്റിലും ടൗണിലും രായമംഗലം പഞ്ചായത്തിലും നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ ഉണ്ടെങ്കിലും അതിനെതിരെയൊന്നും ചെറുവിരല്‍പോലും അനക്കാതെയാണ് പഞ്ചായത്ത് ദളിത് കുടുംബത്തിന്റെ വരുമാനം മുട്ടിക്കാന്‍ ശ്രമിക്കുന്നത്. ഇതിനുപിന്നില്‍ ഭരണ സമിതി അംഗവും സ്ഥലത്തെ കരാറുകാരനുമായ കോണ്‍ഗ്രസ് നേതാവാണെന്നാണ് ആരോപണം.
പട്ടികജാതി കുടുംബത്തിനെതിരെ പഞ്ചായത്ത് ഭരണ സമിതി ഏകപക്ഷീയമായി തീരുമാനം എടുത്ത് നടത്തുന്ന ദ്രോഹ നടപടികള്‍ക്കെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിട്ടുണ്ട്. ടൗണിലെ ഫുട്പാത്തിലൂടെ കാല്‍നടയാത്രപോലും അസാധ്യമാക്കുന്ന നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ നടപടിയെടുക്കാതെ ദളിത് കുടുംബത്തെ മാത്രം പീഡിപ്പിച്ചാല്‍ അതിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തുമെന്ന് ഐക്യവേദി താലൂക്ക് പ്രസിഡന്റ് ഒ.പി വേലായുധനാചാര്യ, താലൂക്ക് സെക്രട്ടറി പി ദിനേശ് എന്നിവര്‍ മുന്നറിയിപ്പു നല്‍കി.

മംഗളം 21.06.2014

Friday, June 20, 2014

ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ ചേര്‍ത്തതിന് പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയം: ബാലചന്ദ്രന്‍ വടക്കേടത്ത്

പെരുമ്പാവൂര്‍: ചലചിത്രതാരവും എം.പിയുമായ ഇന്നസെന്റിന്റെ ആത്മകഥാ ഭാഗം പാഠപുസ്തകത്തില്‍ തിരുകികയറ്റിയതിനു പിന്നില്‍ ഔചിത്യമില്ലാത്ത രാഷ്ട്രീയമെന്ന് പ്രശസ്ത സാഹിത്യനിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്.
പാഠപുസ്തകത്തിന്റെ അച്ചടിജോലികള്‍ പോലും പൂര്‍ത്തിയായ ശേഷമാണ്, തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇന്നസെന്റിന്റെ പുസ്തകത്തിലെ ഭാഗം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. എ.കെ.ജിയുടേയോ ഇ.എം.എസിന്റേയോ ആത്മകഥാ ഭാഗമാണെങ്കില്‍ ആര്‍ക്കും എതിര്‍ക്കാനാവില്ല. ഇത് ഇന്നസെന്റിനു വേണ്ടി  മറ്റൊരാള്‍ എഴുതിക്കൊടുത്ത ആത്മകഥകൂടിയാണ് എന്ന് വരുമ്പോള്‍ അത് അങ്ങേയറ്റം അപലപനീയമാകുന്നു. ഇതൊക്കെ സഹിക്കേണ്ടത് നമ്മുടെ കുട്ടികളാണെന്നും വടക്കേടത്ത് ചൂണ്ടിക്കാട്ടി.
നഗരസഭയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ മുനിസിപ്പല്‍ ലൈബ്രറിയില്‍ അക്ഷരപ്പെരുമ എന്ന പേരില്‍ 12 ദിവസം നീണ്ടു നില്‍ക്കുന്ന വായനാഘോഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു വടക്കേടത്ത്. നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഒന്നാം റാങ്ക് നേടിയ ബേസില്‍ സജീവ് കോശിക്ക് മുന്‍ നഗരസഭ ചെയര്‍മാന്‍ ഡോ.കെ.എ ഭാസ്‌കരന്‍ ഉപഹാരം സമര്‍പ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ.ഹരി, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, പോള്‍ പാത്തിക്കല്‍, എന്‍. എ ലുക്മാന്‍, പി.സി ജനിലാല്‍, അഡ്വ.എം.എന്‍ കനകലത, നഗരസഭ സെക്രട്ടറി പി.ജി ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 20.06.2014

Thursday, June 19, 2014

ഓപ്പറേഷന്‍ കുബേര: അദാലത്തില്‍ 36 പരാതി, 12 പേര്‍ക്കെതിരെ കേസ്, ഒരാള്‍ കസ്റ്റഡിയില്‍

പെരുമ്പാവൂര്‍: കൊള്ളപ്പലിശയ്ക്ക് എതിരെ സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി ഇന്നലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ ഓഫീസില്‍ നടന്ന അദാലത്തില്‍ 36 പരാതികള്‍ ലഭിച്ചു. പരാതികളുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ട് പേര്‍ക്കെതിരെ കേസെടുക്കുകയും ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇരിങ്ങോള്‍ അജിത് ഭവന്‍ വിജയനെ(67)യാണ് അദാലത്തിനെ തുടര്‍ന്ന് ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരിങ്ങോള്‍ സ്വദേശിനി ശ്രീജയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇത്.
ശ്രീജ വീടുനിര്‍മ്മാണത്തിന് വേണ്ടി വിജയന്റെ കയ്യില്‍ നിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. ആദ്യം ആറുലക്ഷവും പിന്നീട് 690000 രൂപയും മടക്കി നല്‍കി. എന്നാല്‍ അതിനു ശേഷവും പത്തു ലക്ഷവും പലിശയും നല്‍കണമെന്ന് വിജയന്‍ ആവശ്യപ്പെട്ടുവത്രെ. ഇതിനു വേണ്ടി ഇയാള്‍ പലവട്ടം വീട്ടിലെത്തി ഭീഷണി മുഴക്കിയതായും ശ്രീജ പരാതിയില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനു വേണ്ടിയാണ് വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
അദാലത്തില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഏഴു സ്ഥാപനങ്ങളില്‍ പോലീസ് മിന്നല്‍ പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല.
റൂറല്‍ എസ്.പി സതീഷ് ബിനോ ഐ.പി.എസ്, പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍, സി.ഐ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അദാലത്ത്.

മംഗളം 18.06.2014

Wednesday, June 18, 2014

പവര്‍ കട്ട് നേരത്ത് നടന്ന കൊലപാതകം; പ്രതികള്‍ക്ക് മേല്‍ ഇനിയും വെളിച്ചം വീഴുന്നില്ല

പെരുമ്പാവൂര്‍: പട്ടണത്തെ നടുക്കി പവര്‍ കട്ട് നേരത്ത് നടന്ന കൊലപാതകം നടത്തിയത് ആരെന്ന് അറിയാതെ പോലീസ് ഇപ്പോഴും ഇരുട്ടില്‍.
പോലീസ് സ്റ്റേഷന് നേരെ മുന്നില്‍ മീറ്ററുകള്‍ മാത്രം ദൂരത്ത് ഞായറാഴ്ചയാണ് ഇടുക്കി കരുണാപുരം സ്വദേശി പ്രമോദ് (31) ദാരുണമായി കൊലചെയ്യപ്പെട്ടത്. നീളത്തിലുള്ള വെട്ടുകത്തി കൊണ്ട് വയറിലും മറ്റുമായി ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. വെട്ടേറ്റ് യുവാവിന്റെ ആന്തരിക അവയവങ്ങള്‍ പുറത്തു ചാടിയിരുന്നു. കൊലയ്ക്ക് ശേഷം നീണ്ട വെട്ടുകത്തിയും കൂര്‍ത്ത സ്റ്റീല്‍ കത്തിയും വെള്ളത്തില്‍ കഴുകി വച്ച ശേഷമാണ് കൊലപാതകി മടങ്ങിയത്.
അധിക ജോലിയുടെ പേരില്‍ അവധി ദിവസവും സ്ഥാപനത്തിലേക്ക് പ്രമോദിനെ വിളിച്ചു വരുത്തിയ ഉടമ തിരുവനന്തപുരം സ്വദേശി അശോകനെയാണ് പോലീസ് പ്രഥമദൃഷ്ട്യാ സംശയിച്ചത്. കൊലപാതക വിവരം അറിയിക്കാനെത്തിയ അശോകന്‍ അന്നു തന്നെ പോലീസ് കസ്റ്റഡിയിലായി. ഇയാളെ തുടര്‍ച്ചയായി രണ്ടു ദിവസം ചോദ്യം ചെയ്‌തെങ്കിലും യാതൊരു തുമ്പും കിട്ടിയില്ല.
അതിനിടെ സ്ഥലം സന്ദര്‍ശിച്ച റൂറല്‍ എസ്.പി സതീഷ് ബിനോയുടെ നിര്‍ദ്ദേശ പ്രകാരം സംഭവം അന്വേഷിക്കാന്‍ പത്ത് പേര്‍ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രമോദിന്റെ നാട്ടിലെ വിവരങ്ങളും അവിടെ ശത്രുക്കളുണ്ടെങ്കില്‍ ആ വിവരവും അന്വേഷിക്കുകയാണ് ആദ്യഘട്ടത്തില്‍ എന്ന് അറിയുന്നു. ഇതിനായി ആറു പേര്‍ അടങ്ങുന്ന അന്വേഷണസംഘം ഇന്ന് ഇടുക്കിയിലേക്ക് തിരിക്കും.
ഒന്നര വര്‍ഷമായി പെരുമ്പാവൂരിലുള്ള പ്രമോദിനെ പറ്റി ഇവിടെ എതിരഭിപ്രായങ്ങളില്ല. സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെത്തിയ ഇയാള്‍ അത് നിലച്ചതോടെ തട്ടുകടയില്‍ ജോലി നോക്കിയാണ് ഉപജീവനം നടത്തിയത്. പിന്നീട് കെ.എസ്.ഇ.ബി കുറുപ്പംപടി സെക്ഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ മീറ്റര്‍ റീഡറായി.
അതു കൂടാതെ, ഒഴിവു സമയങ്ങളില്‍ മറ്റു ജോലികള്‍ ചെയ്യാനും ഇയാള്‍ തയ്യാറായിരുന്നു. അങ്ങനെയാണ് ദര്‍ശനം അഡ്വര്‍ട്ടൈസിങ്ങ് കമ്പനിയ്ക്ക് വേണ്ടി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന ജോലി ഏറ്റെടുത്തത്. കഠിനാദ്ധ്വാനിയായ പ്രമോദിനെ പറ്റി അതിനാല്‍ത്തന്നെ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല.
ആളു മാറി നടന്ന കൊലപാതകമാണ് ഇതെന്നും സംശയിക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ സാധാരണ ഗതിയില്‍ മുറിയില്‍ സ്ഥാപന ഉടമ മാത്രമാണ് ഉണ്ടാവുക. ഉടമ അശോകന്‍ താമസിച്ചിരുന്നത് ഇതേ മുറിയില്‍ തന്നെയാണ്. അതുകൊണ്ടു തന്നെ കൊലപാതകി അശോകനെ ലക്ഷ്യം വച്ചാണ് എത്തിയതെന്ന് കരുതുന്നതില്‍ തെറ്റില്ല. പവര്‍ കട്ടായതിനാല്‍ മുറിയില്‍ വേണ്ടത്ര വെളിച്ചമുണ്ടായിരിക്കില്ല. മാത്രവുമല്ല, പ്രമോദിന് വെട്ടേറ്റത് പിന്നില്‍ നിന്നാണ്. 
എട്ടു മണി വരെ മുറിയിലുണ്ടായിരുന്ന അശോകന്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാനും ഊണുകഴിക്കാനുമായി പുറത്തേക്ക് പോയപ്പോഴാണ് കൊലപാതകം. അശോകനെ പ്രതീക്ഷിച്ചു വന്ന കൊലപാതകി ഇരുട്ടില്‍ ആളുമാറി പ്രമോദിനെ വകവരുത്തിയെന്നതാണ്  അന്വേഷണ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ഒരു നിഗമനം.
അതല്ലെങ്കില്‍, അശോകന്‍ പ്രമോദിനെ വധിക്കാനുള്ള സാഹചര്യമൊരുക്കി കൊടുത്തുവെന്ന ഊഹവും പോലീസിനുണ്ട്. അതുകൊണ്ടൊക്കെയാണ് സ്ഥാപന ഉടമയെ പോലീസ് ഇപ്പോഴും കൂടുതല്‍ സൂക്ഷ്മമായി ചോദ്യം ചെയ്യുന്നത്.

മംഗളം 18.06.2014

കുറുപ്പംപടിയിലെ ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ കെടുകാര്യസ്ഥതയെന്ന് ജനപ്രനിധികളുടെ യോഗം


ഡയറ്റില്‍ പണം മുടക്കിയാല്‍ ഡെഡ് മണി


പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തി (ഡയറ്റ്) ല്‍ കെടുകാര്യസ്ഥതയെന്ന് ജനപ്രതിനിധികളുടെ യോഗം. ഇവിടേയ്ക്ക് കൂടുതല്‍ പണം മുടക്കുന്നത് ഡെഡ് മണിയാകുമെന്നും  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയുടെ അദ്ധ്യക്ഷതയില്‍ ഡയറ്റില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
നാളുകള്‍ക്ക് മുമ്പാണ് ഇവിടെ പഴക്കം ചെന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര താഴെ വീണത്. പുരാവസ്തു മ്യൂസിയമായി പ്രവര്‍ത്തിച്ചിരുന്ന മുറിക്കുള്ളില്‍ ആ സമയം കുട്ടികളോ അദ്ധ്യാപകരോ ഇല്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇതിനു തൊട്ടു പിന്നാലെയാണ് ഡയറ്റ് വളപ്പില്‍ കുട്ടികള്‍ നട്ടുവളര്‍ത്തിയ ആല്‍മരത്തിന് മേല്‍ പരിസ്ഥിതി ദിനത്തിന്റെ രണ്ടു ദിവസം മുമ്പ് ഒരു അദ്ധ്യാപകന്‍ കോടാലി വച്ചത്. ഇത് ലോകപരിസ്ഥിതി ദിനാചരണ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ രണ്ടു സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ജില്ലാ/ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളുടെ സംഘം ഡയറ്റ് സന്ദര്‍ശിച്ചത്. ഡയറ്റിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട് നിരവധി വീഴ്ചകള്‍ ജനപ്രതിനിധികള്‍ കണ്ടെത്തി.
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നാലുനില കെട്ടിടം പോലും ഇതേവരെ ഉപയോഗപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവിടെ ഇനി പുതിയ കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിക്കേണ്ടതില്ലെന്ന് ഡയറ്റില്‍ പിന്നീട് ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. പഴയ കെട്ടിടങ്ങള്‍ സംരക്ഷിക്കുകയാണ് വേണ്ടത്. കൂടുതല്‍ പഴക്കം ചെന്ന രണ്ടു കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റി കുട്ടികള്‍ക്ക് കളിസ്ഥലം ഒരുക്കാനും തീരുമാനമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്ജ് , ജില്ലാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സോമന്‍, വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബാബു ജോസഫ്, പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.സാജിത സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.കെ അബ്ദുള്‍ റഷീദ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, മെമ്പര്‍മാരായ കെ.കെ ശിവന്‍, സജി പടയാട്ടില്‍  തുടങ്ങിയവരാണ് ഡയറ്റ് സന്ദര്‍ശിച്ചത്.

മംഗളം 18.06.2014

വഴിയോര പാന്‍മസാല കച്ചവടം ഒഴിപ്പിച്ചു

പെരുമ്പാവൂര്‍: പട്ടണത്തില്‍ നടന്നുവന്ന വഴിയോര പാന്‍മസാല കച്ചവടം നഗരസഭയുടെ ആരോഗ്യ വിഭാഗം ഒഴിപ്പിച്ചു.
അന്യ സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമായ പി പി റോഡിലെ വീര്യം കൂടിയ പാന്‍മസാലകളുടെ കച്ചവടമാണ് ഇന്നലെ ഒഴിപ്പിച്ചത്. അന്യദേശക്കാര്‍ക്ക് പുറമെ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വരെ ഈ പാന്‍ മസാലയുടെ ഉപഭോക്താക്കളായത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നായിരുന്നു നടപടി. 

മംഗളം 18.06.2014

പെരുമ്പാവൂരില്‍ വീണ്ടും ബ്രൗണ്‍ഷുഗര്‍ പിടികൂടി

പെരുമ്പാവൂര്‍: പട്ടമത്തില്‍ നിന്ന് ഇന്നലെ വീണ്ടും എക്‌സൈസ് സംഘം ബ്രൗണ്‍ഷുഗര്‍ പിടികൂടി. രണ്ടു പേര്‍ അറസ്റ്റില്‍.
പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയില്‍ ബഹ്‌റാന്‍കൂര്‍ താല്ലൂക്കില്‍ മുഹമ്മദ് ആസാദ് മണ്ഡല്‍ (33), റായ്പൂര്‍ താലൂക്കില്‍ അബ്ദുള്‍ ഹന്നന്‍ മണ്ഡല്‍ (42) എന്നിവരാണ് പിടിയിലായത്. അന്താരാഷ്ട്ര വിപണിയില്‍ മൂന്നു ലക്ഷം രൂപയോളം വിലവരുന്ന 27 ഗ്രാം ബ്രൗണ്‍ഷുഗറാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുര്‍ഷിദാബാദ് സ്വദേശി മിന്റു വിശ്വാസി (24)ല്‍ നിന്നും 39 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടിയിരുന്നു. ഒരു പാക്കറ്റിന് ഏകദേശം 2500 രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 
ഇന്നലെ ഉച്ചയ്ക്ക് കടുവാള്‍ ഭാഗത്തു വില്‍പന നടത്തുമ്പോഴാണ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.ഐ ഷൈബുവിന്റെ നേതൃത്വത്തിലുള്ള സംഘം ആസാദിനേയും അബ്ദുള്‍ ഹന്നനേയും പിടികൂടിയത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tuesday, June 17, 2014

മിന്നല്‍ പരിശോധന: പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ക്യാന്റീനില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു

രണ്ടു സ്ഥാപനങ്ങള്‍ പൂട്ടാന്‍ നിര്‍ദ്ദേശം


പെരുമ്പാവൂര്‍: ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ കെ.എസ്.ആര്‍.ടി.സി കാന്റീനില്‍ നിന്നും ഗവ. ആശുപത്രിയുടെ പരിസരത്ത് പ്രവര്‍ത്തിക്കുന്ന മാതാ ടീ സ്റ്റാളില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചു.  ഇരു സ്ഥാപനങ്ങളും അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി.
മഴക്കാല പൂര്‍വ്വ ശുചീകരണ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഹോട്ടലുകളിലായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി കാന്റീനും  മാതാ ടീ സ്റ്റാളും പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ കണ്ടെത്തി. ഇരു സ്ഥാപനങ്ങള്‍ക്കെതിരെയും  പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളും സ്വീകരിച്ചു. 
നഗരത്തിന്റെ വിവിധ  ഭാഗങ്ങളില്‍ പരിശോധനകള്‍ ഇനിയും തുടരുമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

മംഗളം 17.06.2014

യുവാവിന്റെ കൊലപാതകം: ദുരൂഹത പത്തംഗ അന്വേഷണസംഘം രൂപീകരിച്ചു

പെരുമ്പാവൂര്‍: പട്ടണത്തില്‍ ഞായറാഴ്ച രാത്രി നടന്ന യുവാവിന്റെ കൊലപാതകത്തേപ്പറ്റി അന്വേഷിക്കാന്‍ പത്തംഗ അന്വേഷണ സംഘം രൂപീകരിച്ചു. റൂറല്‍ എസ്.പി സതീഷ് ബിനോ സംഭവസ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.
ഇടുക്കി കരുണാപുരം കൂട്ടാര്‍ കുഴിത്തൊളു ചെല്ലുവേലില്‍ വീട്ടില്‍ രാജപ്പന്റെ മകന്‍ പ്രമോദ് (31) ആണ് കൊലചെയ്യപ്പെട്ടത്. കാലടി കവലക്ക് സമീപം വാരിക്കാട്ട് ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന ദര്‍ശനം അഡ്വര്‍ടൈസിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. വയറില്‍ ആഴത്തിലുള്ള വെട്ടേറ്റാണ് മരണം. സംഭവത്തേതുടര്‍ന്ന് സ്ഥാപന ഉടമ തിരുവനന്തപുരം പാങ്ങോട് സ്വദേശി അശോകനെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: കുറുപ്പംപടി കെ.എസ്.ഇ.ബി സെക്ഷനില്‍ മീറ്റര്‍ റീഡറായ പ്രമോദ് പെരുമ്പാവൂരില്‍ എത്തുന്നത് ഒന്നര വര്‍ഷം മുമ്പാണ്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് അടുത്ത് വാടകക്ക് ഭാര്യ സുമിതയ്‌ക്കൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് മക്കളില്ല. മീറ്റര്‍ റീഡിങ്ങ്  കഴിഞ്ഞ് പ്രമോദ് പല ജോലികള്‍ ചെയ്തിരുന്നു. അങ്ങനെയാണ് ദര്‍ശനം അഡ്വര്‍ട്ടൈസിങ്ങ് എന്ന സ്ഥാപനത്തിലെ പാര്‍ട്ട് ടൈം ജീവനക്കാരനാകുന്നത്. 
സംഭവം നടന്ന ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് അശോകന്‍ സ്ഥാപനത്തില്‍ അധിക ജോലി ഉള്ളതിനാല്‍ പ്രമോദിനെ ഫോണില്‍ വിളിച്ചിരുന്നു. ഇയാള്‍ എത്താത്തതിനെതുടര്‍ന്ന് വീണ്ടും വൈകിട്ട് 7.22 ന് വിളിച്ചു. 7.40 ന് പ്രമോദ് സ്ഥാപനത്തില്‍ എത്തി. ചെയ്യാനുള്ള ജോലികള്‍ ഏല്‍പ്പിച്ച ശേഷം മൊബൈല്‍ റീചാര്‍ജ്ജ് ചെയ്യാന്‍ അശോകന്‍ 8.15 ന് പുറത്തേക്ക് പോയി. 8.50 ന് തിരിച്ചുവന്നപ്പോള്‍ പ്രമോദ് വെട്ടേറ്റ് മരിച്ചുകിടക്കുകയായിരുന്നുവെന്നാണ് അശോകന്‍ പോലീസിന് നല്‍കിയ മൊഴി. ആഴത്തിലുള്ള വെട്ടേറ്റ് ഇയാളുടെ കുടല്‍മാല പുറത്തു ചാടിയ നിലയിലായിരുന്നു.
മൃതദ്ദേഹം കണ്ട ഉടനെതന്നെ അശോകന്‍ 200 മീറ്റര്‍ മാത്രം ദൂരത്തുള്ള പോലീസ് സ്റ്റേഷനില്‍ എത്തി വിവരം ധരിപ്പിച്ചു. സംഭവം നടന്ന മുറിയില്‍ നിന്നും നീളമുള്ള വെട്ടുകത്തിയും കൂര്‍ത്ത സ്റ്റീല്‍ കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അശോകനെ രാത്രി മുതല്‍ തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

മംഗളം 17.06.2014

Monday, June 16, 2014

സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍

പെരുമ്പാവൂര്‍: എം.സി റോഡിലുള്ള ദര്‍ശന അഡ്വര്‍ടൈസിങ്ങ് കമ്പനി ജീവനക്കാരനായ ഇടുക്കി സ്വദേശി പ്രമോദി (35) നെയാണ് കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി പത്തു മണിയോടെയാണ് മൃതദേഹം കണ്ടത്. രാത്രി 8.30ന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോട് സ്വദേശി അശോകന്‍ കസ്റ്റഡിയിലായിട്ടുണ്ട്. 

മംഗളം 16.06.2014

അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്ന് ബ്രൗണ്‍ഷുഗര്‍ പിടികൂടി

പെരുമ്പാവൂര്‍: മാവിന്‍ചുവടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളിയില്‍ നിന്നും ബ്രൗണ്‍ ഷുഗര്‍ പിടികൂടി. 
ഒറീസ മുര്‍ഷിദാബാദ് സ്വദേശി മിന്റു വിശ്വാസി(24)ല്‍ നിന്നുമാണ് 39 പൊതി ബ്രൗണ്‍ ഷുഗര്‍ പിടികൂടിയത്. ഒരു പാക്കറ്റിന് ഏകദേശം 2500 രൂപ വിലവരുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മാസം മുമ്പാണ് പ്രതി മാവിന്‍ചുവടില്‍ താമസമാക്കിയത്. ഒരുമാസം മുമ്പ് ഇയാള്‍ നാട്ടില്‍പോയി വന്നിരുന്നു. അവിടെനിന്നും കൊണ്ടുവന്നതാണ് ബ്രൗണ്‍ ഷുഗറെന്ന് പറയുന്നു. 
പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനികളിലും നിര്‍മ്മാണ മേഖലകളിലും പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ് ബ്രൗണ്‍ ഷുഗര്‍ വിറ്റിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി.എം കാസിമിന്റെ നേതൃത്വത്തില്‍ അസി. ഇന്‍സ്‌പെക്ടര്‍മാരായ പി.എ മീരാന്‍, പിഎം ഷംസുദ്ദീന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, ഒ.എന്‍ അജയകുമാര്‍, പി.ജി പ്രകാശ്, എം.വി ബിജു, വേലായുധന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 

മംഗളം 16.06.2014

Saturday, June 14, 2014

കുറുപ്പംപടി ടൗണ്‍ വികസനം അകലെ

ബി. രാജീവ്

കുറുപ്പംപടി: ആലുവ-മൂന്നാര്‍ റോഡും കീഴില്ലം -കുറിച്ചിലക്കോട് റോഡും സന്ധിക്കുന്ന കുറുപ്പംപടി ടൗണിന്റെ വികസനം പാഴ്‌വാക്കാകുന്നു. ജില്ലയിലെ പ്രധാന തീര്‍ത്ഥാടന, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പ്രവേശന കവാടം, മുടക്കുഴ, രായമംഗലം, അശമന്നൂര്‍, വേങ്ങൂര്‍ പഞ്ചായത്തുകളുടെ സംഗമകേന്ദ്രം തുടങ്ങിയ ഒട്ടേറെ സവിശേഷതകളുളള പട്ടണം അവഗണനയിലാണ്.
ബാലാരിഷ്ടതകള്‍ വിട്ടുമാറാത്ത ബസ് സ്റ്റാന്‍ഡാണ് ടൗണിന്റെ പ്രധാന പോരായ്മ. 
രായമംഗലം പഞ്ചായത്ത് പണികഴിപ്പിച്ച ബസ് സ്റ്റാന്‍ഡില്‍ പേരിനു മാത്രമാണ് ബസ്സുകള്‍ കയറുന്നത്. നാട്ടുകാരും വ്യാപാരികളും ബസ്സുകള്‍ തടഞ്ഞ് സമരം നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ബസ്സുകള്‍ക്ക് സ്റ്റാന്‍ഡില്‍ പഞ്ചിംഗ് ഏര്‍പ്പെടുത്തുകയാണ് ഇതിനുളള പരിഹാരമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വാഹന ഗതാഗത വകുപ്പില്‍ നിന്നോ മറ്റ് അധികൃതരില്‍ നിന്നോ ഇതിനായി ശക്തമായ നടപടികളുണ്ടാവുന്നില്ല.
മഴയും വെയിലും കൊള്ളാതെ യാത്രക്കാര്‍ക്ക് നില്‍ക്കാനുളള സൗകര്യങ്ങളും അപര്യാപ്തമാണ്.
സ്റ്റാന്റിലെ വെളളക്കെട്ട് ഒഴിവാക്കുന്നതിനും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. ഇതിനെല്ലാം പരിഹാരമെന്നവണ്ണം അഞ്ച് കോടി രൂപ ചെലവില്‍ പഞ്ചായത്ത് തിയേറ്റര്‍ ബസ് സ്റ്റാന്‍ഡ് വ്യാപാര സമുച്ചയത്തിന് പദ്ധതി ആലോചിക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് അതൊരു വിദൂര സ്വപ്നമാണ്.
ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുര തുറന്നുകൊടുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വെളളമില്ലാത്തതാണ് പ്രശ്‌നം. പഞ്ചായത്ത് വക മാര്‍ക്കറ്റ് ഷോപ്പിംഗ് കോപ്ലക്‌സിലും മൂത്രപ്പുര നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വെളളമില്ലാത്തതിനാല്‍ തുറക്കാറില്ല. ഇവിടെ സ്ഥാപിച്ചിരുന്ന ജലസംഭരണി ഒരു പഞ്ചായത്തംഗം എടുത്തുകൊണ്ടുപോയതായാണ് വ്യാപാരികളുടെ ആരോപണം. അന്താരാഷ്ട്ര തീര്‍ത്ഥാടനകേന്ദ്രമായ മലയാറ്റൂരിലേക്കുളള പാലംപണി പുരോഗമിക്കുന്നത് കീഴില്ലം - കുറിച്ചിലക്കോട് റോഡ് അവസാനിക്കുന്നിടത്താണ്. പാലം യാഥാര്‍ഥ്യമാവുന്നതോടെ വികസനസാധ്യതയേറുന്ന ഈ റോഡില്‍ ടൗണിലെ കൈയേറ്റങ്ങളും അനധികൃത കെട്ടിനിര്‍മ്മാണവും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍ദ്ദേശിക്കപ്പെട്ട പൗലോസ് കോറെപ്പിസ്‌കോപ്പ ബൈപ്പാസ് റോഡ് വികസനം നടപ്പായില്ല. ആസ്പത്രി ജംഗ്ഷന്‍ മുതല്‍ കത്തീഡ്രല്‍ വരെ എ.എം റോഡിന് സമാന്തരമായി 500 മീറ്റര്‍ നീളത്തിലുളളതാണ് ഈ ബൈപ്പാസ്. കത്തീഡ്രലിന് സമീപം 30 മീറ്ററോളം ദൂരം റോഡ് കൈയേറിയിട്ടുണ്ട്. 
പട്ടണനടുവില്‍ അടുത്തിടെ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കാണ് ആകെയുണ്ടായ വികസനം. രാത്രി വൈദ്യുതിയില്ലാത്ത സമയത്ത് വിളക്കുകാല്‍ ശ്രദ്ധയില്‍പ്പെടുന്നതിനായി ഇതില്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കണമെന്ന് ആവശ്യമുണ്ട്. മഴക്കാലമായതോടെ രാത്രി അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ബസ് സ്റ്റാന്‍ഡിലും ആസ്പത്രി ജംഗ്ഷനിലും ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന് വ്യപാരികള്‍ ആവശ്യപ്പെട്ടു. 
വ്യാപാരകേന്ദ്രങ്ങളില്‍ നിന്ന്  മാലിന്യം നീക്കം ചെയ്യാന്‍ പൊതുസംവിധാനമില്ല. ടൗണിനടുത്തെ ആളൊഴിഞ്ഞ പറമ്പുകളിലാണ് ഇപ്പോള്‍ മാലിന്യനിക്ഷേപം. റോഡരികിലെ കാനകള്‍ മാലിന്യം കുന്നുകൂടി അടഞ്ഞുകിടക്കുന്നു. കാനകള്‍ വൃത്തിയാക്കി മുകളില്‍ സ്ലാബുകള്‍ നിരത്തി നടപ്പാത ഒരുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മലയാറ്റൂര്‍, മേതല, കല്ലില്‍ ഗുഹാ ഭഗവതി ക്ഷേത്രം, മര്‍ത്തമറിയം കത്തീഡ്രല്‍, കോടനാട് ആനക്കളരി, പാണിയേലി പോര്, തുടങ്ങിയ തീര്‍ത്ഥാടന - വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുളള കവാടം കൂടിയാണ് ടൗണ്‍.
ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രം, റീജണല്‍ പൗള്‍ട്രി ഫാം തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
സമീപമുളള കാര്‍ഷികഗ്രാമങ്ങള്‍ക്കുവേണ്ടി ടൗണില്‍ പൊതുവിപണി തുടങ്ങണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുറുപ്പംപടിയില്‍ പ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഇഞ്ചിപ്പുല്‍തൈലം വിപണനകേന്ദ്രം ഇപ്പോള്‍ നാമമാത്രമായി. ഇഞ്ചിപ്പുല്ലിന്റെ കാലം അസ്തമിച്ചതോടെ ലെമണ്‍ ഗ്രാസ് ഓയില്‍ സൊസൈറ്റിയുടെ മുഖ്യവ്യാപാരം ഇപ്പോള്‍ റബ്ബറാണ്. 
ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലെ തിരക്കുമൂലം അപകടങ്ങള്‍ പതിവായ എ.എം റോഡിലെ തിയേറ്റര്‍ ജംഗ്ഷനില്‍ നിന്ന് വില്പനശാല മാറ്റിസ്ഥാപിക്കുമെന്ന പഞ്ചായത്തിന്റെ പ്രഖ്യാപനവും വാക്കിലൊതുങ്ങി. നാല് മാസം മുമ്പ് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്‌ക്കൂള്‍ അദ്ധ്യാപിക ഇവിടെ ബസ്സിനടിയില്‍പ്പെട്ട് മരിക്കാനിടയായപ്പോഴാണ് വില്പനശാല ഒരു മാസത്തിനുളളില്‍ മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയത്.

മാതൃഭൂമി 14.06.2014

  

ട്രാവന്‍കൂര്‍ റയോണ്‍സ്: 2012 മെയ് മുതല്‍ സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞവര്‍ക്ക് പി.എഫ് ആനുകൂല്യം നല്‍കാന്‍ ധാരണയായി

പെരുമ്പാവൂര്‍: ട്രാവന്‍കൂര്‍ റയോണ്‍സ് കമ്പനിയില്‍ നിന്നും 2012 മെയ് മാസം മുതല്‍ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞ തൊഴിലാളികള്‍ക്ക് പ്രോവിഡന്റ് ഫണ്ട് ആനുകൂല്യം നല്‍കാന്‍ ധാരണയായി.
2001 ജൂലൈ മാസം അടച്ചുപൂട്ടിയ റയോണ്‍സില്‍ നിന്നും 2012 ഏപ്രില്‍ വരെ പിരിഞ്ഞുപോയവര്‍ക്കാണ് പി.എഫ് ആനുകൂല്യം ലഭിച്ചിരുന്നത്. അത് 75 ശതമാനം മാത്രമായിരുന്നു. 2012 മെയ് മുതല്‍ പിരിഞ്ഞവര്‍ക്ക് യാതൊരു ആനുകൂല്യവും ലഭിച്ചിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി റയോണ്‍സിലെ തൊഴിലാളി യൂണിയനുകള്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷര്‍ക്കും കമ്പനി മാനേജര്‍ക്കും കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്നാണ് പ്രൊഫവിഡന്റ് ഫണ്ട് കമ്മീഷണര്‍ പി ഗോപാലകൃഷ്ണനും റയോണ്‍സ് എം.ഡി ജെ ജയകൃഷ്ണനുമായി തൊഴിലാളി നേതാക്കള്‍ക്ക് ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചത്. ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പി.എഫ് ആനുകൂല്യം മുന്‍ഗണനാ ക്രമത്തില്‍ കൊടുക്കുവാന്‍ തീരുമാനമായത്.
ട്രേഡ് യൂണിയന്‍ നേതാക്കളായ എ.പി മത്തായി, ജി സുനില്‍കുമാര്‍, കെ.കെ അഷറഫ്, പി.എസ് വേണുഗോപാല്‍, കമ്പനി പി.ആര്‍.ഒ പി.വി സുകുമാരന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ആനുകൂല്യം ലഭിക്കുന്നതിനുവേണ്ടി തൊഴിലാളികള്‍ കമ്പനിയില്‍ നിന്ന് ഫോറം 19 പൂരിപ്പിച്ച് നല്‍കണമെന്ന് പി.എഫ് കമ്മീഷണറും റയോണ്‍സ് എം.ഡിയും അറിയിച്ചു.

മംഗളം 14.06.2014


Thursday, June 12, 2014

ചാനല്‍ റിസപ്ഷനിസ്റ്റിന്റെ ആത്മഹത്യ: രണ്ടു യുവാക്കള്‍ അറസ്റ്റില്‍

പെരുമ്പാവൂര്‍: സ്വകാര്യ ചാനല്‍ റിസപ്ഷനിസ്റ്റിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു.
ഒറ്റപ്പാലം പേരൂര്‍ ചിറ്റടയില്‍ വീട്ടില്‍ ഹമീദിന്റെ മകന്‍ മുഹമ്മദ് ഷമീര്‍ (21), വെങ്ങോല മണ്ണൂപ്പറമ്പില്‍ വീട്ടില്‍ ഹസൈനാറിന്റെ മകന്‍ അജാസ് (പാച്ചു 25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 
നെല്ലിമോളം വെട്ടിക്കാലില്‍ നാരായണന്‍ നായരുടെ മകള്‍, ആത്മഹത്യ ചെയ്ത അമ്മു എന്ന് വിളിക്കുന്ന അശ്വതി (22)യും അജാസും തമ്മില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി അടുപ്പത്തിലായിരുന്നു. കളമശ്ശേരിയില്‍ പെണ്‍കുട്ടിയ്ക്ക് ജോലി കിട്ടിയപ്പോള്‍ അടുത്ത സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറായിരുന്ന ഷമീറുമായി പരിചയത്തിലായി. ഇവര്‍ പലയിടങ്ങളിലും കറങ്ങി നടക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു.
അജാസ് ഇരുവരേയും തെറ്റിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിനിടെ ഷമീര്‍ എടുത്ത ചില ഫോട്ടോകള്‍ ഫെയ്‌സ് ബുക്ക് മെസേജ് വഴി അജാസിന് കൈമാറി. ഇരുവരും ചേര്‍ന്ന് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുമെന്ന് അശ്വതി ഭയന്നിരുന്നു. ഫോട്ടോ നശിപ്പിക്കണമെന്ന് അശ്വതി ഷമീറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവഗണിക്കപ്പെട്ടു. അതിന് വലിയ തുക വേണമെന്ന് ഷമീര്‍ ആവശ്യപ്പെട്ടതായി അജാസ്  അറിയിച്ചതോടെയാണ് അശ്വതി ആത്മഹത്യ ചെയ്യേണ്ട സാഹചര്യമുണ്ടായതെന്ന് പോലീസ് പറയുന്നു.
കുറുപ്പംപടി എസ്.ഐ സൈജു കെ പോള്‍, എ.എസ്.ഐ പി.സി വറുഗീസ്, സന്തോഷ് കുമാര്‍, ബഷീര്‍, സാബു, ജയന്‍, ജയചന്ദ്രന്‍, അജയകുമാര്‍, അനസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മംഗളം 12.06.2014

സ്വകാര്യ ടി.വി ചാനലിലെ റിസപ്ഷനിസ്റ്റ് തൂങ്ങിമരിച്ച നിലയില്‍

പെരുമ്പാവൂര്‍: സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിസപ്ഷനിസ്റ്റ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലിയില്‍.
രായമംഗലം കൂട്ടുമഠം ക്ഷേത്രത്തിനുസമീപം വെട്ടിയ്ക്കാലില്‍ നാരായണന്‍ നായരുടെ മകള്‍ അശ്വതി (അമ്മു-22) ആണ് മരിച്ചത്. ഇന്നലെ രാവിലെ അശ്വതി ഫോണില്‍ ആരോടൊ ഉറക്കെ സംസാരിക്കുന്നത് അയല്‍ വീട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് മുറിയ്ക്കകത്തു കയറി വാതിലടച്ച പെണ്‍കുട്ടി സാരി ഉപയോഗിച്ച് കെട്ടി തൂങ്ങുകയായിരുന്നു.
ആത്മഹത്യക്കു മുമ്പ് പെണ്‍കുട്ടി എഴുതിയ കത്തില്‍ തന്റെ മരണത്തിന് വെങ്ങോല സ്വദേശിയായ യുവാവാണ് ഉത്തരവാദിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. യുവാവ് തന്നെ നാളുകളായി ബ്ലാക്‌മെയില്‍ ചെയ്യാറുണ്ടെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്. 
മൃതദ്ദേഹം ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. അമ്മ സരോജം.  സഹോദരി രേവതി.

മംഗളം 11.06.2014

Saturday, May 17, 2014

മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര്‍ കബളിപ്പിക്കുന്നു: നോവിലിസ്റ്റ് നാരായന്‍

പെരുമ്പാവൂര്‍: മലയാളത്തിലെ എഴുത്തുകാരെ പ്രസാധകര്‍ നിരന്തരം കബളിപ്പിക്കുകയാണെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത ആദിവാസി നോവലിസ്റ്റുമായ നാരായന്‍. ലോകത്തെ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൊച്ചേരേത്തി എന്ന തന്റെ നോവലിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കേരളത്തിലെ ഒരു പ്രമുഖ പ്രസാധകനുമായി താന്‍ നിയമ യുദ്ധത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
രായമംഗലം ജയകൃഷ്ണന്റെ എന്റെ തീപ്പെട്ടി പടങ്ങള്‍ എന്ന കഥാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രായമംഗലം ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആദ്യ പ്രതി ഏറ്റുവാങ്ങി. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ബി രഘുകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ പുസ്തകം പരിചയപ്പെടുത്തി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ അംബിക മുരളി, സുരേഷ് കീഴില്ലം, ബി മണി, അഡ്വ. സതീഷ്, ബാബു ഇരുമല, അഡ്വ. ഗോകുലം മുരളി, രായമംഗലം ജയകൃഷ്ണന്‍, കെ.ജി ഗിരീഷ്‌കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 17.05.2014

പെരുമ്പാവൂരില്‍ ഇന്നസെന്റ് നന്ദി പറയാനെത്തി; ഇടതുമുന്നണി പ്രവര്‍ത്തകരില്‍ ആഹ്ലാദം അണപൊട്ടി

പെരുമ്പാവൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയം നേടിയ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഇന്നസെന്റ് വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ ഇന്നലെ പട്ടണത്തിലെത്തി.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ താരപ്പകിട്ടോടെ സ്ഥാനാര്‍ത്ഥി വന്നിറങ്ങിയതോടെ ഇടതു മുന്നണി പ്രവര്‍ത്തകരുടെ ആഹ്ലാദം അണപൊട്ടി.
സാജുപോള്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇന്നസെന്റിനെ വരവേറ്റു.
തുടര്‍ന്നു നടന്ന ആഹ്ലാദ പ്രകടനത്തില്‍ സാജുപോള്‍ എം.എല്‍.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി ശശീന്ദ്രന്‍, ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, കെ.ഇ നൗഷാദ്, വി.പി ഖാദര്‍, എം.ഐ ബീരാസ്, എം.വി സെബാസ്റ്റ്യന്‍, സി.പി.ഐ നേതാക്കളായ കെ.കെ അഷറഫ്, കെ.പി റെജിമോന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

മംഗളം 17.05.2014

ദേശീയതലത്തിലെ ഉജ്ജ്വല വിജയം; ബി.ജെ.പി പെരുമ്പാവൂരില്‍ ആഹ്ലാദ പ്രകടനം നടത്തി

പെരുമ്പാവൂര്‍: ദേശീയതലത്തില്‍ ബി.ജെ.പി ഉജ്ജ്വല വിജയം നേടിയതിനെ തുടര്‍ന്ന് ടൗണില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന പ്രകടനത്തിന് അഭിലാഷ് എന്‍.എം, പ്രകാശ് പി റാം, പി.ആര്‍ സജീവ്, അഡ്വ.സതീഷ് കുമാര്‍, അഡ്വ.കെ.സി മുരളീധരന്‍, രേണുക സുരേഷ്, ഓമന സുബ്രഹ്മണ്യന്‍, പ്രജിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മംഗളം 17.05.2014

Friday, May 16, 2014

സി.പി.എം പിന്തുണയോടെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.എം.പി അധികാരത്തിലേക്ക്; ഷിജി ഷാജി പ്രസിഡന്റ്

പെരുമ്പാവൂര്‍: സി.പി.എം പിന്തുണയോടെ അശമന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.എം.പിയുടെ ഷിജി ഷാജി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനതലത്തില്‍ യു.ഡി.എഫില്‍ നിന്നും വിട്ടുപോന്ന സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗക്കാരിയാണ് ഷിജി ഷാജി. 
ഒട്ടേറെ തകിടംമറിച്ചിലുകള്‍ക്കുശേഷം പഞ്ചായത്തിലെ ഈ ടേമിലെ മൂന്നാമത്തെ പ്രസിഡന്റായാണ് ഒന്നാം വാര്‍ഡ് മെമ്പറായ ഷിജി നേതൃത്വത്തിലെത്തിയത്. യു.ഡി.എഫ് ഭരണ സമിതിയില്‍ നിന്ന് ഷിജി ഷാജിയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന വി.എന്‍ രാജനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയതിനേ തുടര്‍ന്നാണ് ഇവിടെ ഭരണ മാറ്റത്തിന് കളമൊരുങ്ങിയത്.
പതിന്നാല് അംഗ ഭരണ സമിതിയില്‍ ഇരു മുന്നണികള്‍ക്കും തെരഞ്ഞെടുപ്പില്‍ തുല്യ നിലയായിരുന്നു. നറുക്കെടുപ്പിലൂടെ സി.പി.എമ്മിന്റെ കെ.എസ് സൗദാബീവിയും സുജു ജോണിയും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ എത്തി. എന്നാല്‍ തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പു കേസുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെട്ടു. കെ.എസ് സൗദാബീവി വോട്ടവകാശമില്ലാത്ത പഞ്ചായത്ത് അംഗമായി മാറി. 
ഈ സാഹചര്യത്തിലാണ് യു.ഡി.എഫിന് ഇവിടെ അവസരം ലഭിച്ചത്. കോണ്‍ഗ്രസിന്റെ ഡെയ്‌സി തോമസ് പ്രസിഡന്റായും സി.എം.പിയുടെ വി.എന്‍ രാജന്‍ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ സംസ്ഥാന തലത്തില്‍ യു.ഡി.എഫിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് പഞ്ചായത്തുതലത്തില്‍ സി.എം.പി അംഗങ്ങള്‍ ഭരണ സമിതിക്കുള്ള പിന്തുണ പിന്‍വലിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ എല്‍.ഡി.എഫ് പാര്‍ലമെന്ററി സെക്രട്ടറി എന്‍.എന്‍ കുഞ്ഞ് അവിശ്വാസ പ്രമേയത്തിന്റെ നോട്ടീസ് നല്‍കി. അവിശ്വാസം പ്രമേയം ചര്‍ച്ച ചെയ്യാനിരുന്നതിന്റെ തലേ ദിവസം ഡെയ്‌സി തോമസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുകയായിരുന്നു.
ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ബിന്ദു നാരായണനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ മത്സരിച്ചത്. ഷിജി ഷാജി എട്ട് വോട്ടുകള്‍ നേടിയപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അഞ്ച് വോട്ടുകളാണ് ലഭിച്ചത്. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ അസി.ഡയറക്ടര്‍ എ.കെ ബാവയായിരുന്നു വരണാധികാരി. വരണാധികാരിയ്ക്ക് മുന്നില്‍ സത്യപ്രതിജ്ഞയെടുത്ത് പുതിയ പ്രസിഡന്റ് ഇന്നലെ തന്നെ ചുമതലയേറ്റെടുത്തു.

മംഗളം 15.05.2014