Wednesday, September 26, 2012

ഭക്ഷ്യവിഷ ബാധ: പ്രതിപക്ഷം ഇറങ്ങിപ്പോയി; ഇരട്ടത്താപ്പെന്ന് പ്രസിഡന്റ്


പെരുമ്പാവൂര്‍: ഭക്ഷ്യവിഷ ബാധയ്ക്ക് ശേഷവും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന മത്സ്യ സ്റ്റാളിന് ലൈസന്‍സ് നല്‍കി എന്ന് ആരോപിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍  ശ്രമിയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പെന്ന് പ്രസിഡന്റ്.
ആരോഗ്യവകുപ്പിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും എന്‍.ഒ.സി ഇല്ലാതിരുന്നിട്ടും ഈ സ്റ്റാളിന് ലൈസന്‍സ് നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പഞ്ചായത്തുകമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ലൈസന്‍സ് നല്‍കി വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്.
പ്രതിപക്ഷ അംഗങ്ങളായ എ.കെ ഷാജി, ബിജു കുര്യാക്കോസ്, കെ.വി സുകുമാരന്‍, വി.കെ പത്മിനി, ശാന്ത ഗോപാലന്‍, മിനി തങ്കപ്പന്‍, കൗസല്യ ശിവന്‍ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്. 
എന്നാല്‍, ഭക്ഷ്യവിഷ ബാധയെപറ്റി അറിഞ്ഞപ്പോള്‍തന്നെ ആരോഗ്യവകുപ്പിനോട് വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായി പ്രസിഡന്റ് ജോയി പൂണേലി പറയുന്നു. ചുമതല നല്‍കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവിടെ വേണ്ടവിധത്തില്‍ അന്വേഷണം നടത്തുകയോ വിവരം സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല. അതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ ഈ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. വീഴ്ചകള്‍ക്ക് എതിരെ ഭരണസമിതിയെ കുറ്റപ്പെടുത്തുകയും, ഭരണസമിതി  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമ്പോള്‍ അയാളെ സംരക്ഷിയ്ക്കുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.

മംഗളം 26.09.2012


ഡി.സി.സി പ്രസിഡന്റിനെതിരെ പ്രതിഷേധം; എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ എന്‍.ജി.ഒ സമ്മേളനത്തിലേയ്ക്ക് ഇരച്ചുകയറി


പെരുമ്പാവൂര്‍: ഗുരുനിന്ദ നടത്തിയ ഡി.സി.സി പ്രസിഡന്റിന് കരിങ്കൊടി കാട്ടാന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞതോടെ കാര്യങ്ങള്‍ ഉന്തും തള്ളിലേയ്ക്കും വഴിമാറി. പോലീസെത്തിയതോടെയാണ് സംഘര്‍ഷം ശമിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. സമ്മേളനത്തിന് അദ്ധ്യക്ഷത വഹിയ്ക്കാന്‍ ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് എത്തുമെന്ന് അറിഞ്ഞാണ് പരിപാടി നടക്കുന്ന ഫാസ് ഓഡിറ്റോറിയത്തിലേയ്ക്ക് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറിയ ഇവരെ അസോസിയേഷന്‍ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളോടെ നേരിടുകയായിരുന്നു. അതോടെ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി.
വി.ജെ പൗലോസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രകടനക്കാര്‍ പിന്തിരിഞ്ഞു. ടൗണില്‍ പ്രകടനം നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു.
എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രകടനത്തിന് യൂണിയന്‍ സെക്രട്ടറി എ.ബി ജയപ്രകാശ്, വൈസ്പ്രസിഡന്റ് സി.കെ കൃഷ്ണന്‍, യോഗം കൗണ്‍സിലര്‍ സജിത് നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മംഗളം 26.09.2012

Monday, September 24, 2012

ജാതി പറയുന്നത് അഭിമാനമായി കാണണം: വെള്ളാപ്പിള്ളി


പെരുമ്പാവൂര്‍: ജാതി പറയുന്നതില്‍ കുറച്ചില്‍ വേണ്ടെന്നും അത് അഭിമാനമായി കാണണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. ഒരു ഗണകന്‍ ഈഴവനോ ഈഴവന്‍ നായരോ ആകാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ സ്വന്തം ജാതി പറയാതിരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കേരള ഗണക സമുദായ സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന ഗണക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും എസ്.എന്‍.ഡി.പി തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംഘടിത ശക്തിയ്ക്ക് മാത്രം സാമൂഹ്യനീതി ലഭിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതുകൊണ്ടുതന്നെ ഹൈന്ദവ സമുദായങ്ങള്‍ സംഘടിത ശക്തിയായി മാറണമെന്നും വെള്ളാപ്പിള്ളി നിര്‍ദ്ദേശിച്ചു. ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ഒ.എം മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. 
എം.എല്‍.എമാരായ സാജുപോള്‍, ജോസഫ് വാഴയ്ക്കന്‍, പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ ജോഷി, ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ മുകുന്ദന്‍ കുറുപ്പ്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം തുളസി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി കെ.എം ബാബു രാവിലെ ഉദ്ഘാടനം ചെയ്തു. 
കണിയാന്‍, കണിശു, കളരിക്കുറുപ്പ്, കളരിപ്പണിയ്ക്കര്‍ തുടങ്ങിയ വിവിധ അവാന്തര വിഭാഗങ്ങളില്‍ പെട്ടവരെ ഒന്നിപ്പിയ്ക്കുകയായിരുന്നു  സംഗമത്തിന്റെ ലക്ഷ്യം.

മംഗളം 24.09.2012

Sunday, September 23, 2012

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിയ്‌ക്കണം: പത്രപ്രവര്‍ത്തക അസോസിയേഷന്‍

എന്‍.എം അമീര്‍
നൗഷാദ്‌
അബ്‌ദുള്‍
റഹ്മാന്‍  

പെരുമ്പാവൂര്‍: പത്രപ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ച്‌ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിയ്‌ക്കണമെന്ന്‌ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല കമ്മിറ്റി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള കയ്യേറ്റങ്ങള്‍ ഏറിവരുന്നതായി സമ്മേളനം വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സുരേഷ്‌ കീഴില്ലം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ മധു കടുത്തുരുത്തി, കെ.കെ അബ്‌ദുള്ള, ജില്ലാ പ്രസിഡന്റ്‌ കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്‌, മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ്‌ വെങ്ങോല, ബൈജു മേനാച്ചേരി, പെരുമ്പാവൂര്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ പി.കെ ഷാജി, സെക്രട്ടറി യു.യു മുഹമ്മദ്‌ കുഞ്ഞ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേഖലാകമ്മിറ്റി ഭാരവാഹികളായി എന്‍.എം അമീര്‍ തേജസ്‌ നെടുമ്പാശ്ശേരി (പ്രസിഡന്റ്‌), സൈജൂണ്‍ സി. കിടങ്ങൂര്‍ സിറാജ്‌ അങ്കമാലി, ജോര്‍ജ്‌ മൂത്തേടന്‍ ജനയുഗം പെരുമ്പാവൂര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), നൗഷാദ്‌ അബ്‌ദുള്‍ റഹ്മാന്‍ ചന്ദ്രിക പെരുമ്പാവൂര്‍ (സെക്രട്ടറി), ഷൈബി പാപ്പച്ചന്‍ മംഗളം മലയാറ്റൂര്‍, രമേഷ്‌കുമാര്‍ കെ എ.സി.വി ന്യൂസ്‌ പെരുമ്പാവൂര്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍), സുജിത്ത്‌ എന്‍.ജി ക്ലിയര്‍വിഷന്‍ കാലടി (ട്രഷറര്‍), എം.യു മുഹമ്മദ്‌കുഞ്ഞ്‌ കലാകൗമുദി ബിഗ്‌ ന്യൂസ്‌, ഗോപകുമാര്‍ ഡി.എന്‍.എന്‍ കേരള, റഷീദ്‌ മല്ലശ്ശേരി തേജസ്‌, ദേവസിക്കുട്ടി പന്തയ്‌ക്കല്‍ മെട്രോവാര്‍ത്ത (മേഖലാ കമ്മിറ്റി അംഗങ്ങള്‍), സുരേഷ്‌ കീഴില്ലം മംഗളം, ബൈജു മേനാച്ചേരി കലാകൗമുദി ബിഗ്‌ ന്യൂസ്‌, മനോജ്‌ വെങ്ങോല മെട്രോ ന്യൂസ്‌ (ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. 

മംഗളം  

Saturday, September 22, 2012

കൂടാലപ്പാട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി


 പെരുമ്പാവൂര്‍: കൂവപ്പടി കൂടാലപ്പാട് ഭാഗത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി.
കൂടാലപ്പാട് വലിയവീട്ടില്‍ ദിലീപ് (42) ആണ് ഭാര്യ രേവതിയെ വാക്കത്തിയ്ക്ക് വെട്ടി പരുക്കേല്‍പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരുക്കേറ്റ രേവതി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.45 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇടവൂരില്‍ ഗുരുദേവ സമാധിദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഭാര്യയെ അവിടെ നിന്ന് വിളിച്ചുകൊണ്ടു വന്ന ശേഷമായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം.
അനുജന്‍ സജി താമസിയ്ക്കുന്ന തറവാട് വീടിന് മുന്നിലെത്തിയപ്പോള്‍ ദിലീപ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ തുരുതുരാ വെട്ടുകയായിരുന്നു. വെട്ടേറ്റ് രേവതിയുടെ വലതു കൈ അറ്റുപോയ നിലയിലാണ്. തോളിനും തലയിലും ചെവിയിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. 
ഓടിക്കൂടിയ നാട്ടുകാര്‍ രേവതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ ദിലീപ് വീടിന് അകത്തുകയറി വാതിലടച്ചു. സംഭവമറിഞ്ഞ് കോടനാട് പോലീസ് സ്ഥലത്ത് എത്തി. എന്നാല്‍, വീടിന് അകത്തുകയറിയ ദിലീപ് വിഷം കഴിയ്ക്കുകയായിരുന്നു. ബലമായി വാതില്‍ തുറന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 
മരംവെട്ടു തൊഴിലാളിയാണ് ദിലീപ്. ഭാര്യയെ പറ്റിയുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.  ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. രുഗ്മ, ലക്ഷ്മി. ദിലീപിന്റെ സംസ്‌കാരം പിന്നീട്.

മംഗളം 22.09.2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം കുടുംബസഹായ നിധി സമാഹരണം തുടങ്ങി


പെരുമ്പാവൂര്‍: സ്വാതന്ത്ര്യദിന പുലര്‍ച്ചെ ദാരുണമായി കൊല്ലപ്പെട്ട ടാക്‌സിഡ്രൈവര്‍ ഹൈദരാലിയുടെ കുടുംബത്തെ സഹായിയ്ക്കാനുള്ള നിധി സമാഹരണം തുടങ്ങിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൂപ്പാറയിലേയ്ക്ക് ഓട്ടം  വിളിച്ചുകൊണ്ടുപോയി മടങ്ങി വരുംവഴിയാണ് ഹൈദരലിയെ തായ്ക്കരചിറയ്ക്ക് സമീപം വച്ച് ദാരുണമായി കൊലപ്പെടുത്തിയത്. കൊലയാളികള്‍ കാര്‍ തട്ടിയെടുക്കുകയും ചെയ്തു.
വാഹനം വാങ്ങിയതിനുള്ള വായ്പ തുകയും വലിയ കുടുംബ പ്രാരാബ്ധങ്ങളും ഉള്ളതിനാലാണ് പരിചയമില്ലാത്തവര്‍ക്കൊപ്പം ഹൈദരലി ദീര്‍ഘദൂര ഓട്ടത്തിന് തയ്യാറായത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഒരു കുടുംബം അനാഥമായി.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദുരിതമനുഭവിയ്ക്കുന്ന മാതാപിതാക്കളും ഹൃദ്രോഗിയായ മകനും ഭാര്യയും ഹൈദരലിയുടെ തുഛവരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അഞ്ച് സെന്റ് സ്ഥലവും ജീര്‍ണിച്ച പുരയുമാണ് ഇവര്‍ക്കുള്ളത്.
മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയ മകന്റെ തുടര്‍ചികിത്സ നടക്കേണ്ടതുണ്ട്. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലുള്ള കടബാദ്ധ്യതയും അടച്ച് തീര്‍ക്കണം. നിത്യ ചിലവുകള്‍ക്കു പോലും വക കാണാതെ  വിഷമിയ്ക്കുന്ന ഈ കുടുംബത്തെ സഹായിയ്ക്കുന്നതിനാണ് നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം ചെയര്‍മാനായി ഹൈദരലി കുടുംബസഹായ സമിതി രൂപീകരിച്ചത്. അടുത്തമാസം 31 നകം പത്തുലക്ഷം രൂപ സമാഹരിച്ച് നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം.
ഹൈദരലിയുടെ കുടുംബത്തെ സഹായിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ തുടങ്ങിയ എസ്.ബി 23427 നമ്പര്‍ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847043219 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സമിതി ഭാരവാഹികളായ അഡ്വ. അജിത്, കെ.ഇ നൗഷാദ് തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 22.09.2012

നൂറു രൂപ മുടക്കുമോ, വീട്ടുവളപ്പില്‍ മാലിന്യങ്ങള്‍ സംസ്‌കരിയ്ക്കാം


പെരുമ്പാവൂര്‍: കേവലം നൂറു രൂപ മുതല്‍ മുടക്കാന്‍ തയ്യാറുണ്ടോ? മാലിന്യങ്ങളുമായി എവിടേയും അലയേണ്ട. അവ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിയ്ക്കാം.
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ മുന്‍ നിര്‍ത്തി നഗരസഭ നടത്തിയ പ്രദര്‍ശനത്തിലാണ് പുതു സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയത്. 
കേവലം 1000 രൂപ ചെലവില്‍ മാലിന്യം സംസ്‌കരിയ്ക്കാന്‍ കഴിയുന്ന പൈപ്പ് കംമ്പോസ്റ്റ് സംവിധാനം മുതല്‍ ഇന്ധന ദൗര്‍ലഭ്യത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ വരെ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
വെള്ളം കെട്ടിനില്‍ക്കാത്ത ഇടങ്ങളില്‍ മാലിന്യം സംസ്‌കരിയ്ക്കാന്‍ കഴിയുന്ന ലളിതമായ സംവിധാനമാണ് പൈപ്പ് കംമ്പോസ്റ്റ്. 1000 രൂപ ഇതിന് ചെലവ് വരുമെങ്കിലും 90 ശതമാനം സബ്‌സിഡിയുണ്ട്. അതായത് മാലിന്യ സംസ്‌കരണത്തിന് വീട്ടുടമസ്ഥന്‍ മുതല്‍ മുടക്കേണ്ടത് വെറും നൂറുരൂപ. 
പോട്ട് കംമ്പോസ്റ്റാണ് മറ്റൊരു മാര്‍ഗം. ഇതിന് 1200 രൂപയാണ് മുടക്കുമുതല്‍. എന്നാല്‍ 90 ശതമാനം സബ്‌സിഡി ലഭിക്കുന്നതിനാല്‍ 120 രൂപ വീട്ടുടമസ്ഥന്‍ മുടക്കിയാല്‍  മതിയാവും.
ഇന്ധന ദൗര്‍ലഭ്യത്തിന്റെ കാലത്ത് ഓരോ വീട്ടിലേയ്ക്കും ആവശ്യമായ പാചകവാതകം മാലിന്യ സംസ്‌കരണത്തിലൂടെ ഉത്പാദിപ്പിയ്ക്കാന്‍ കഴിയും. പ്രതിദിനം 10 കിലോ മാലിന്യം നിക്ഷേപിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിയ്ക്കാം. 9000 രൂപയാണ് മുതല്‍ മുടക്ക്. ഇതില്‍ സര്‍ക്കാരിന്റെ 50 ശതമാനം സബ്‌സിഡിയുണ്ട് കൂടാതെ നഗരസഭ 25 ശതമാനം സബ്‌സിഡിയും നല്‍കും.  
ഫ്‌ളാറ്റുകളിലേയ്ക്ക് ആവശ്യമുള്ള ബയോബിന്നുകളും ഇവിടെ പ്രദര്‍ശിപ്പിച്ചു. ഇതിന് 51000 രൂപയോളം ചെലവു വരും.
രാജഗിരി ഔട്ട് റീച്ച്, കെഡായി ക്ലീന്‍ സിറ്റി എറണാകുളം, അന്ത്യോദയ അങ്കമാലി, എവര്‍ഗ്രീന്‍ എറണാകുളം, ഗ്രേസ് ലാന്റ് തിരുവനന്തപുരം, ശാസ്ത്രസാഹിത്യ പരിഷത്ത്, റെയ്‌ക്കോ തുടങ്ങിയ പത്തോളം ഏജന്‍സികളാണ് പ്രദര്‍ശനം നടത്താനെത്തിയത്.
നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 
മംഗളം 22.09.2012

കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍


പെരുമ്പാവൂര്‍: കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. എ.എസ് നാരായണ അയ്യര്‍ 1938-ല്‍ സ്ഥാപിച്ച സ്‌കൂളാണ് ഇത്. 
ആലാട്ടുചിറയ്ക്കും പെരുമ്പാവൂരിനും ഇടയ്ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തില്‍ നീണ്ട അഞ്ചു വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് അന്നത്തെ ദിവാന്‍ സര്‍.സി.പി രാമസ്വാമി അയ്യര്‍ സ്‌കൂളിന് അനുമതി നല്‍കിയത്. ഏഴു ക്ലാസുകളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് ഭരണമായതിനാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളായാണ് അനുമതി ലഭിച്ചത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷമാണ് ഗണപതിവിലാസം മലയാളം മാധ്യമത്തിലേയ്ക്ക് മാറുന്നത്. 
നാരായണയ്യരുടെ മകന്‍ എന്‍ പത്മനാഭ അയ്യര്‍ 48-ല്‍ അദ്ധ്യാപകനായി ചേര്‍ന്നതോടെയാണ് സ്‌കൂളിന് വലിയ മാറ്റങ്ങള്‍ ഉണ്ടായത്. 51-ല്‍ ഗണപതിവിലാസം ഹൈസ്‌കൂളായി. 57-ല്‍ പ്രധാന അദ്ധ്യാപകനായി മാറിയ പത്മനാഭ അയ്യര്‍ തന്നെയാണ് സ്‌കൂളിന്റെ ചരിത്രത്തില്‍ നീണ്ടകാലം ആ പദവി വഹിച്ചത്. 
എന്നാല്‍, സ്‌കൂള്‍ നടത്തിപ്പ് ശ്രമകരമായതിനെത്തുടര്‍ന്ന് പത്മനാഭഅയ്യര്‍ കൂവപ്പടിയിലെ പ്രശസ്തമായ പറമ്പികുടുംബത്തിന് ഉടമസ്ഥത കൈമാറി. 
പോള്‍ വാള്‍ട്ടില്‍ ദേശീയ, അന്തര്‍ ദേശീയ ജേതാവായ എം.എ വറുഗീസ്, ദേശീയ പോള്‍വാള്‍ട്ട് താരം ബൈജു വി.എം, കേരള ഫുട്‌ബോള്‍ ടീം അംഗമായിരുന്ന പോളി റാഫേല്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. സീതാരാമന്‍, തുടങ്ങിയവരൊക്ക ഈ സ്‌കൂളിന്റെ സംഭാവനകളാണ്.
ഇടക്കാലത്ത് ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും സ്‌കൂളിന്റെ പുരോഗതിയ്ക്ക് തടസമായെങ്കിലും കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ചിരുന്നു.
അനേക വര്‍ഷം അദ്ധ്യാപക പരിശീലകനായിരുന്ന കെ.എം പൗലോസാണ് ഇപ്പോള്‍ പ്രധാന അദ്ധ്യാപകന്‍. മാനേജര്‍ മംഗളാംബാളും പി.ടി.എ പ്രസിഡന്റ് അര്‍ജുനന്‍പിള്ളയും സ്‌കൂള്‍ ഭരണത്തിന് നേതൃത്വം വഹിയ്ക്കുന്നു.  ജോയി ജോസഫ് നെടുംകണ്ടത്തില്‍ ചെയര്‍മാനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍. 

മംഗളം 22.09.2012

Friday, September 21, 2012

ബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍

സിദ്ധിക്ക് മണ്ഡല്‍ 


മിലന്‍ മോള 

 ലാലം ഷെയ്ക്
പെരുമ്പാവൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മിലന്‍ മോള (20), സിദ്ധിക്ക് മണ്ഡല്‍ (20), ലാലം ഷെയ്ക്  (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു പാക്കറ്റുകളിലായി രണ്ടര ഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് ഒരു കോടി രൂപയോളം വിലയുള്ള മയക്കുമരുന്നാണ് ഇതെന്ന് പോലീസ് പറയുന്നു. 
ലോറി ഡ്രൈവറായ മിലന്‍ മോളയായിരുന്നു വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ എത്തിച്ചിരുന്നത്. മറ്റു രണ്ടുപേരും സ്ഥിരം മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഓള്‍ഡ് വല്ലം റോഡിലെ ജെ.ജെ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിനു മുന്നില്‍ നിന്നാണ് പോലീസ് ഇത് പിടികൂടിയത്. സിദ്ധിക്കും ലാലം ഷെയ്ക്കും ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 
ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ വി.റോയ്, എസ്.ഐ ഹണി.കെ ദാസ്, എ.എസ്.ഐ മാരായ റെജി, കുര്യാക്കോസ്, സീനിയര്‍ സി.പി.ഒ ഷുക്കൂര്‍, ബദറുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 മംഗളം 21.09.2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം; കാറിന്റെ നമ്പര്‍ മാറ്റിയൊട്ടിച്ചു കൊടുത്തയാളും പിടിയിലായി


പാണ്ടി

പെരുമ്പാവൂര്‍: ടാക്‌സി ഡ്രൈവറെ കൊന്ന് കാര്‍ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി.
കാറിന്റെ കേരള രജിസ്‌ട്രേഷനിലുള്ള നമ്പറിനു മുകളില്‍ വ്യാജ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പര്‍ ഒട്ടിച്ചു നല്‍കിയ അരവിന്ദ് സ്റ്റിക്കേഴ്‌സ് ഉടമ കമ്പം ആങ്കൂര്‍ പാളയം റോഡില്‍  30/451- നമ്പര്‍ വീട്ടില്‍ താമസിയ്ക്കുന്ന പാണ്ടി (41) ആണ് പിടിയിലായത്. കാറിന്റെ ഗ്ലാസില്‍ ശ്രീ മുരുകന്‍ തുണൈ എന്ന തമിഴ് സ്റ്റിക്കറും ഇയാള്‍ ഒട്ടിച്ചു നല്‍കി.
കഴിഞ്ഞ സ്വാതന്ത്യദിന പുലര്‍ച്ചയിലാണ് മൗലൂദ്പുര തച്ചിരുകുടിയില്‍ പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (45) ദാരുണമായി കൊലചെയ്യപ്പെട്ടത്. നെല്ലിമോളത്തിനടുത്തുള്ള ഇടറോഡില്‍ വച്ച് ചുറ്റികയ്ക്ക് ഹൈദര്‍ അലിയുടെ തലയ്ക്ക് അടിച്ചുവീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം കാര്‍ കടത്തുകയായിരുന്നു.
ഈ കേസില്‍ കുറുപ്പംപടി പോലീസ് ഒരാഴ്ചയ്ക്കകം മുഖ്യപ്രതികളെ പിടികൂടി. പള്ളിവാസലില്‍ താമസിയ്ക്കുന്ന ശെല്‍വന്‍ (മണി), തൃശ്‌നാപ്പിള്ളി സ്വദേശികളായ സെബസ്റ്റ്യന്‍, ചിന്നരാജ് എന്നിവരാണ് വലയിലായത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശിവ എന്നയാളെ ഇനിയും കിട്ടാനുണ്ട്. 
അതിനിടയിലാണ് കാറിന്റെ രൂപഭാവങ്ങള്‍ മാറ്റിക്കൊടുത്ത് പ്രതികളെ സഹായിച്ച പാണ്ടിയെ സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ രാജുമാധവന്‍, സീനിയര്‍ സി.പി.ഒ നന്ദകുമാര്‍, സാബു, ഇക്ബാല്‍, വിനോദ് എന്നിവരടങ്ങുന്ന സംഘം കമ്പത്തുനിന്ന് പിടികൂടിയത്.

മംഗളം 21.09.2012

Thursday, September 20, 2012

കുറുപ്പംപടി ഡയറ്റിലെ മരങ്ങള്‍ വെട്ടിക്കടത്തല്‍; ജില്ലാ പഞ്ചായത്ത് അന്വേഷണം തുടങ്ങി



വെട്ടിക്കടത്തിയ തടി മുഴുവന്‍ തിരിച്ചെത്തിച്ച് ലേലം ചെയ്യും

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ വളപ്പില്‍ നിന്ന് ഹര്‍ത്താല്‍ ദിനത്തില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അന്വേഷണം തുടങ്ങി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഡയറ്റിലെ മരം മുറിയ്ക്കലിനെ സംബന്ധിച്ച് അന്വേഷിയ്ക്കാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഷാജഹാന്‍ എന്നിവരാണ് ഇന്നലെ ഡയറ്റിലെത്തിയത്. 
കാമ്പസ് ഹരിതവത്കരിയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതിന്നിടയില്‍, തേക്കും മാവും ഉള്‍പ്പടെ എട്ടോളം മരങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മുറിച്ച് മാറ്റിയത് കഴിഞ്ഞ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇലക്ട്രിക് ലൈനും ഭീഷണിയായ മരങ്ങളാണ് മുറിച്ചതെന്ന് അന്വേഷണത്തിനെത്തിയവര്‍ കണ്ടെത്തി. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍  മുറിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചട്ടങ്ങള്‍ പാലിയ്ക്കാതെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതെന്ന് കെ.കെ സോമന്‍ മംഗളത്തോട് പറഞ്ഞു. മരങ്ങള്‍ വെട്ടുന്നതിന് മുമ്പ് ജില്ലാപഞ്ചായത്തിന്റെ അനുമതി തേടുകയോ, ടെന്റര്‍ നടപടികള്‍ സ്വീകരിയ്ക്കുകയോ ചെയ്തിട്ടില്ല.
അതുകൊണ്ടു തന്നെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രാഥമിക അന്വേഷണത്തിനെത്തിയവര്‍ വ്യക്തമാക്കി. മുറിച്ചുവിറ്റ തടി മുഴുവന്‍ ഡയറ്റില്‍ തിരിച്ചുകൊണ്ടുവരണമെന്നും അവ നിയമാനുസരണം ലേലം ചെയ്യണമെന്നും  നിര്‍ദ്ദേശം നല്‍കിയതായും വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
ഡയറ്റ് ഓഫീസിനു മുന്നില്‍ തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പുള്‍പ്പടെ മുറിച്ച് വിറ്റു. ഈ തണലില്‍ നിരവധി ക്ലാസുകള്‍ നടക്കാറുള്ളതാണ്. വളപ്പിലെ ഇരട്ടമാവിന്റെ കൂറ്റന്‍ കൊമ്പും അക്കേഷ്യായും മുറിച്ച് വിറ്റവയില്‍ പെടുന്നു.
പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ സുതാര്യമായാണ് മരങ്ങള്‍ വെട്ടിയതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നുണ്ടെങ്കിലും ഡയറ്റിലെ ഇതര ഉദ്യോഗസ്ഥരോ അദ്ധ്യാപകരോ തടിവില്‍പനയ്ക്ക് ശേഷമാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. അതുകൊണ്ടു തന്നെ ഡയറ്റിന് അകത്തും പുറത്ത് നാട്ടുകാര്‍ക്ക് ഇടയിലും പ്രതിഷേധം വ്യാപകമാണ്.

മംഗളം 20.09.2012

താടിയെല്ലുകള്‍ക്ക് അപൂര്‍വ്വരോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

പ്രിന്‍സ് കാലുകള്‍ തളര്‍ന്ന
പിതാവിനൊപ്പം.
 

പെരുമ്പാവൂര്‍: താടിയെല്ലുകള്‍ക്ക് അപൂര്‍വ്വരോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു.
ഐമുറി തേലക്കാടന്‍ ദേവസിയുടെ മകന്‍ പ്രിന്‍സ് (16) ആണ് കാരുണ്യം തേടുന്നത്.
ജന്മനാ രോഗലക്ഷണമുണ്ടായിരുന്ന പ്രിന്‍സ് അന്നുമുതലേ ചികിത്സ നടത്തിവരുന്നുണ്ട്. താടിയെല്ലുകള്‍ക്ക് അമിതമായ വളര്‍ച്ചയാണ് പ്രിന്‍സിന്റെ രോഗം. ഇപ്പോള്‍ വായ് തുറക്കാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ്.
എറണാകുളം സിറ്റി ഹോസ്പിറ്റല്‍, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി പ്രിന്‍സിന് മൂന്ന് ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. എന്നിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഇപ്പോള്‍ ചികിത്സിയ്ക്കുന്ന ഇടപ്പിള്ളി കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയാല്‍ താടിയെല്ലുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആറുമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായി നാലു ലക്ഷത്തോളം രൂപ വേണം.
അരയ്ക്ക് താഴെ തളര്‍ന്ന പിതാവ് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത്ര വലിയ തുക സമാഹരിയ്ക്കുവാന്‍ ഈ കുടുംബത്തിനാവില്ല. 
ഈ സാഹചര്യത്തില്‍ പ്രിന്‍സിന്റെ ചികിത്സാ ചെലവിലേയ്ക്ക് ഫണ്ട് ശേഖരയ്ക്കുന്നതിനായി മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് പോള്‍ ഉതുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, ഐമുറി പള്ളിവികാരി ഫാ. വറുഗീസ് പുളിയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിയ്ക്കാന്‍ മനസുള്ളവര്‍ക്ക് സമിതി, ഫെഡറല്‍ ബാങ്കിന്റെ കുറുപ്പംപടി ശാഖയില്‍ തുറന്നിട്ടുള്ള അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം. അക്കൗണ്ട് നമ്പര്‍ 12910100127543. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847877520 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 20.09.2012


Wednesday, September 19, 2012

തേന്‍കുളങ്ങരപ്പാടത്ത് വീണ്ടും നെല്‍കൃഷി: വയലില്‍ തൊഴിലുറപ്പ് സേന


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തേല്‍കുളങ്ങര പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷിയുടെ നല്ലകാലം. കൃഷി ഇറക്കാന്‍ തൊഴിലുറപ്പ് സേന.
നെല്‍കൃഷിയുടെ ശോചനീയാവസ്ഥാ പരിഹരിയ്ക്കുന്നതിനാണ് 22-ാം വാര്‍ഡില്‍പ്പെട്ട ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. പാടത്തിന്റെ ചുറ്റുമുള്ള നീര്‍ച്ചാലുകള്‍ തെളിച്ചും വരമ്പുകള്‍ പുനര്‍ നിര്‍മ്മിച്ചും പാടത്തിറങ്ങിയത് മഹാത്മഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ സമൂഹത്തിലെ പ്രമുഖരും. 
വിത്ത് വിതയ്ക്കാനും കള പറിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട ഇരുപത്തിയഞ്ചോളം പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നൂറു തൊഴില്‍ ദിനങ്ങള്‍ക്കുള്ള കൂലി പദ്ധതി പ്രകാരം പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിയ്ക്കും. ശേഷിയ്ക്കുന്ന ദിനങ്ങളിലെ ഓരോ ജോലിയ്ക്കും തക്കതായ  കൂലി കൃഷിഭൂമിയുടമ നല്‍കണമെന്നാണ് ധാരണ.
പ്രമുഖ വ്യവസായിയായ രാജു തുണ്ടത്തിലിന്റേയും തേന്‍കുളങ്ങര പാടശേഖര സമിതി ഭാരവാഹിയായ കെ.കെ സുരേഷിന്റെയും നേതൃത്വത്തിലാണ് കൃഷി. 
മംഗളം 19.09.2012

വെങ്ങോലയില്‍ നന്നങ്ങാടികള്‍ കണ്ടെത്തി



പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പാടം ഭാഗത്തുനിന്ന് നന്നങ്ങാടികളും ആയുധങ്ങളും  കണ്ടെത്തി.
മനയത്തുകുടി ചെറുങ്ങായി ബീരാന്റെ മകള്‍ സലീനയുടെ പുരയിടത്തോടു ചേര്‍ന്ന് കിണര്‍ കുഴിച്ചപ്പോഴാണ് നന്നങ്ങാടികള്‍ കണ്ടത്. വാള്‍, വളഞ്ഞ കത്തി, മഴു, തൂക്കുകട്ട, ചെറുകുടം തുടങ്ങിയവ ഇതോടൊപ്പം ഉണ്ടായിരുന്നു. ഓര്‍ണ സ്വദേശികളായ സുകുമാരന്‍, വാസു, കുഞ്ഞപ്പന്‍ എന്നി തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.
തണ്ടേക്കാട് ജമാ അത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഷ്‌കര്‍ അദ്ധ്യാപകനായ കെ.എ നൗഷാദ് മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പ്രാദേശിക ചരിത്ര പഠിതാവായ ഇസ്മയില്‍ പള്ളിപ്പുറം പുരാവസ്തു അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ലഭിച്ച നാലു നന്നങ്ങാടികളില്‍ മൂന്നെണ്ണവും ഉടഞ്ഞുപോയിട്ടുണ്ട്.  ഉപകരണങ്ങളില്‍ പലതും സമീപത്തുള്ള വിദ്യാലയങ്ങളിലും പ്രദേശവാസികളുടെ കൈകളിലുമാണ്.

മംഗളം 19.09.12


Tuesday, September 18, 2012

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര വളപ്പിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് ആക്ഷേപം


മരങ്ങള്‍ വെട്ടിയത് ഹര്‍ത്താല്‍ ദിനത്തില്‍

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ വളപ്പില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ആക്ഷേപം.
കാമ്പസ് ഹരിതവത്കരിയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതിന്നിടയില്‍, തേക്കും മാവും ഉള്‍പ്പടെ എട്ടോളം മരങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മുറിച്ച് മാറ്റിയെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍  മുറിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചട്ടങ്ങളൊന്നും ഇവിടെയുണ്ടായില്ലെന്നറിയുന്നു.
ഡയറ്റ് ഓഫീസിനു മുന്നില്‍ തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പുള്‍പ്പടെ മുറിച്ച് വിറ്റു. ഈ തണലില്‍ നിരവധി ക്ലാസുകള്‍ നടക്കാറുള്ളതാണ്. വളപ്പിലെ ഇരട്ടമാവിന്റെ കൂറ്റന്‍ കൊമ്പും അക്കേഷ്യായും മുറിച്ച് വിറ്റവയില്‍ പെടുന്നു.
എന്നാല്‍, കുട്ടികള്‍ക്കും സ്ഥാപനത്തിനും ഭീഷണിയായ മരങ്ങള്‍ മാത്രമാണ് മുറിച്ച് നീക്കിയതെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ വി.മുരളീധരന്‍ മംഗളത്തോടു പറഞ്ഞു. ഇത് പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു.
ഡയറ്റിനു കീഴിലുള്ള എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് ഭീഷണിയായതിനാലാണ് ഇവിടെ നിന്ന മാവിന്റെ കൊമ്പ് മുറിച്ചത്. ലേഡീസ് ഹോസ്റ്റലിന് പിന്നിലുള്ള കിണറിലെ വെള്ളം ഇലകള്‍ വീണ് സ്ഥിരമായി മലിനപ്പെടുന്നതിനാല്‍ ചേര്‍ന്നു നിന്ന വട്ടയും ഡയറ്റിലേയ്ക്കുള്ള ത്രീ ഫേയ്‌സ് ഇലക്ട്രിക് പവര്‍ ലൈന് ഭീഷണിയായതിനാല്‍ താഴെ നിന്ന തേക്കും വെട്ടിമാറ്റി.
കൊമ്പു വെട്ടിയിറക്കുന്നതിന് മരംവെട്ടുകാര്‍ വലിയ കൂലിയാണ് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കല്‍ നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവില്‍ വെട്ടിയ മരങ്ങള്‍ നല്‍കാമെന്ന കരാറിലാണ് തൊട്ടടുത്ത തടിമില്‍ നടത്തുന്നയാള്‍ കൊമ്പിറക്കാന്‍ തയ്യാറായത്. മരം നല്‍കിയതിന് വെട്ടുകൂലി കിഴിച്ച് തടിമില്‍ ഉടമസ്ഥന്‍ 6500 രൂപ നല്‍കിയതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം, വന്‍തുകയ്ക്കുള്ള മരങ്ങളാണ് ഇവിടെ നിന്ന് വെട്ടിക്കടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന തേക്കുപോലുള്ള സംരക്ഷിത മരങ്ങള്‍ വെട്ടണമെങ്കില്‍ പോലും വനം വകുപ്പിന്റെ അനുമതി വേണമെന്നിരിയ്‌ക്കെ എല്ലാ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് മരംവെട്ടി കടത്തല്‍ നടന്നത്.  ഇല വീഴാതിരിയ്ക്കാന്‍, കിണറിന് മുകളിലേയ്ക്കുള്ള കൊമ്പ് മുറിച്ച് മാറ്റിയാല്‍ മതിയെന്നിരിയ്‌ക്കെ മരം തന്നെ മുറിച്ച് മാറ്റുന്നതെന്തിനെന്നും നാട്ടുകാര്‍ ചോദിയ്ക്കുന്നു. 
ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഡയറ്റ്. അതുകൊണ്ടു തന്നെ ഇവിടെത്തെ മരങ്ങള്‍ മുറിയ്ക്കാന്‍ അവരോട് അനുമതി തേടേണ്ടതുണ്ട്. എന്നാല്‍, അതൊന്നും ചെയ്യാതെ ഹര്‍ത്താല്‍ ദിനത്തില്‍ അതീവ രഹസ്യമായി മരങ്ങള്‍ മുറിച്ച് വിറ്റതിലുള്ള ദുരൂഹതയെ കുറിച്ച് അന്വേഷിയ്ക്കണമെന്നാണ് ആവശ്യം.

മംഗളം 18.09.2012

Monday, September 17, 2012

ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മലയാറ്റൂര്‍ വനം ഡിവിഷനില്‍


പെരുമ്പാവൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ വനം ഡിവിഷനില്‍ കണ്ടെത്തി. 
തുണ്ടത്തില്‍ റേഞ്ച് റേപ്പാറ ഭാഗത്ത് ഒറ്റക്കല്ലന്‍ മേഖലയിലാണ് 765 സെ.മി വണ്ണമുള്ള കൂറ്റന്‍ തേക്ക് കണ്ടെത്തിയത്. ഇതിന്റെ ഉയരം സ്ഥിരീകരിച്ചിട്ടില്ല. നാല്‍പതു മീറ്ററിന് മുകളില്‍ ഉയരമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഭൂകണ്ഡത്തിലെ ഏറ്റവും വലിയ തേക്ക് പറമ്പിക്കുളം വനമേഖലയിലാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇവിടെയുള്ള കന്നിമാറ തേക്കിന് 648 സെ.മി വണ്ണമാണ് ഉള്ളത്. നാല്‍പ്പത്തിയെട്ടു മീറ്ററോളം ഉയരമുണ്ട്. എന്നാല്‍ കുട്ടമ്പുഴ റേഞ്ചില്‍ പെട്ട ഇടമലയാര്‍ റേഞ്ചിന് കീഴിലുള്ള കപ്പായം മേഖലയില്‍ 730 സെ.മി വണ്ണമുള്ള തേക്ക് കണ്ടെത്തിയിരുന്നു. മുപ്പത്തിയെട്ടു മീറ്ററാണ് ഉയരം. അതിലും ഏറെ വലുതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള തേക്ക്.
പറമ്പിക്കുളത്തെ തേക്ക് കാണാന്‍ സഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. എന്നാല്‍ മലയാറ്റൂര്‍ ഡിവിഷനിലെ വനാന്തരത്തില്‍ നില്‍ക്കുന്ന തേക്കുകള്‍ കാണാന്‍ എളുപ്പമല്ല. വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെ ഇടമലയാര്‍ തടാകത്തിലൂടെ ബോട്ടില്‍ പതിനഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമാണ് കപ്പായത്തുള്ള തേക്കിന് അടുത്ത് എത്താനാകൂ. റേപ്പാറയില്‍ എത്തണമെങ്കില്‍ ഇടമലയാര്‍ ഡാമില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം ബോട്ടില്‍ പോയതിന് ശേഷം അരമണിക്കൂറിലേറെ കാല്‍നടയായി യാത്ര ചെയ്യേണ്ടി വരും.
ഈറ്റ തൊഴിലളിയായ എ.ജെ ആന്റണി ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ ബി.എന്‍ നാഗരാജ്, റേഞ്ച് ഓഫീസര്‍ ജോസ് പണിയ്ക്കര്‍, ഫോറസ്റ്റര്‍ ആര്‍ മധുസൂദനന്‍, ഗാര്‍ഡ് കെ.കെ മനോജ്, ഡ്രൈവര്‍ പി.ഡി ബിജു, വാച്ചര്‍ കെ.ജെ അബ്രഹാം തുടങ്ങിയവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് തേക്കിന്റെ വലിപ്പം സ്ഥിരീകരിച്ചത്.

മംഗളം 17.09.2012 

Sunday, September 16, 2012

ഐ.എന്‍.ടി.യു.സി മേഖലാസമ്മേളനം; എ ഗ്രൂപ്പ്‌ കരുത്ത്‌ കാട്ടി


മന്ത്രിമാര്‍ ആരും പങ്കെടുത്തില്ല


പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി ജില്ലാ നേതൃത്വത്തേയും കോണ്‍ഗ്രസ്‌ ഐ ഗ്രൂപ്പിനേയും വെല്ലുവിളിച്ച്‌ സംഘടിപ്പിച്ച മേഖലാസമ്മേളനത്തില്‍ എ ഗ്രൂപ്പ്‌ കരുത്തുകാട്ടി. അതേസമയം, സംഘാടകര്‍ പങ്കെടുക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന കേന്ദ്ര-സംസ്ഥാന മന്ത്രിമാരില്‍ ഒരാള്‍ പോലും സമ്മേളനത്തിന്‌ എത്താതിരുന്നത്‌ തിരിച്ചടിയായി. 
പട്ടണത്തിലെ കോണ്‍ഗ്രസ്‌ ഗ്രൂപ്പ്‌ വഴക്ക്‌ മറനീക്കിയാണ്‌ ഐ.എന്‍.ടി.യു.സിയുടെ മേഖലാ കണ്‍വെന്‍ഷന്‍ നടന്നത്‌. എ വിഭാഗത്തിന്റെ ആശിര്‍വാദത്തോടെ ഒരു വിഭാഗം ഐ.എന്‍.ടി.യു.സി തൊഴിലാളികളെ സംഘടിപ്പിച്ചാണ്‌ മേഖല കണ്‍്‌വെന്‍ഷന്‍ സംഘടിപ്പിച്ചത്‌.
ഈ സമ്മേളനത്തിന്‌ ഐ.എന്‍.ടി.യു.സിയുമായി യാതൊരു ബന്ധവുമുല്ലെന്ന്‌ ജില്ലാ പ്രസിഡന്റ്‌ പത്ര പ്രസ്‌താവന നടത്തിയതോടെ അണികള്‍ ആശയക്കുഴപ്പിത്തിലായി. ടി.പി ഹസ്സനൊപ്പം ഐ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളും പ്രവര്‍ത്തകരോട്‌ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കെരുത്‌ എന്നാവശ്യപ്പെട്ട്‌ രംഗത്തുവന്നു.
എന്നാല്‍, ഐ ഗ്രൂപ്പിന്റെ പ്രമുഖ നേതാവ്‌ സംസ്ഥാന യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനേയും ജില്ലാ പ്രസിഡന്റ്‌ ടി.പി ഹസ്സനേയും ഒഴിവാക്കി എ വിഭാഗം മേഖലാ കണ്‍വെന്‍ഷനുമായി മുന്നോട്ടുപോവുകയായിരുന്നു. കേന്ദ്രമന്ത്രി കെ.വി തോമസ്‌, സംസ്ഥാന മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കെ ബാബു തുടങ്ങിയവരും എം.എല്‍.എമാരായ ബെന്നിബെഹന്നാല്‍, വി.പി സജീന്ദ്രന്‍ തുടങ്ങിയവരും യോഗത്തിനുണ്ടാവുമെന്നായിരുന്നു അറിയിപ്പ്‌. എന്നാല്‍ ഇവരിലൊരാള്‍പോലും സമ്മേളനത്തിന്‌ എത്താതിരുന്നത്‌ എ വിഭാഗത്തിന്‌ തിരിച്ചടിയായി. അതേസമയം, സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനത്തില്‍ അയ്യായിരത്തോളം പേരെ അണിനിരത്തുമെന്ന്‌ അവകാശപ്പെട്ടിരുന്നുവെങ്കിലും അംഗസംഖ്യ ഏറെ താഴെപ്പോകാത്തത്‌ ആശ്വാസമാവുകയും ചെയ്‌തു.
ഇരുപക്ഷത്തിനും സമ്മേളനവുമായി ബന്ധപ്പെട്ട്‌ വലിയ വിജയം അവകാശപ്പെടാന്‍ ആവില്ലെന്നതാണ്‌ വസ്‌തുത. അതേസമയം, മുന്‍ മന്ത്രി ടി.എച്ച്‌ മുസ്‌തഫയുടെ എ ഗ്രൂപ്പിലേയ്‌ക്കുള്ള തുറന്ന പ്രവേശനത്തിന്‌ സാക്ഷ്യം വഹിച്ചുവെന്നത്‌്‌ സമ്മേളനത്തിന്റെ പ്രത്യേകതയായി മാറുകയും ചെയ്‌തു.
കുന്നത്തുനാട്‌ താലൂക്കിലെ വിവിധ യൂണിയനുകള്‍ പങ്കെടുത്ത മേഖലാ സമ്മേളനം ഐ.എന്‍.ടി.യു.സി അഖിനേന്ത്യ വര്‍ക്കിംഗ്‌ കമ്മിറ്റി അംഗം കെ.പി ഹരിദാസ്‌ ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ചെയര്‍മാന്‍ എം.ബി രാജന്‍ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ മന്ത്രി ടി.എച്ച്‌ മുസ്‌തഫ, വര്‍ക്കിംഗ്‌ കമ്മിറ്റിയംഗം പി.എ ജോസഫ്‌, സംസ്ഥാന സെക്രട്ടറി കെ.കെ ജിന്നാസ്‌, ബി.എ അബ്‌ദുള്‍ മുത്തലിബ്‌, ടി.എം സക്കീര്‍ ഹുസൈന്‍, മനോജ്‌ മൂത്തേടന്‍, സി.കെ അയ്യപ്പന്‍കുട്ടി, കെ. കുഞ്ഞുമുഹമ്മദ്‌, ഏലിയാസ്‌ കാരിപ്രം, സി.പി ജോയി, കെ.പി പീറ്റര്‍, ബാബു സെയ്‌താലി, റഷീദ്‌ താനത്ത്‌, കെ.പി തങ്കപ്പന്‍, അനിബെന്‍ കുന്നത്ത്‌ , റിജു കുര്യന്‍, കെ.ഇ കുഞ്ഞുമുഹമ്മദ്‌, ജേക്കബ്‌ സി. മാത്യു, എം.എം ഷാജഹാന്‍, അസീസ്‌ വലിയപറമ്പില്‍, പി.പി പൗലോസ്‌ മാസ്റ്റര്‍, സി.എച്ച്‌ അബു, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.എം എബ്രഹാം സ്വാഗതവും ജില്ലാ സെക്രട്ടറി സാബു പാത്തിയ്‌ക്കല്‍ നന്ദിയും പറഞ്ഞു. 


 മംഗളം  16.09.2012

Saturday, September 15, 2012

ഒക്കല്‍ തുരുത്തില്‍ അനധികൃത റോഡ് നിര്‍മ്മാണം


പെരുമ്പാവൂര്‍: വന്‍ടൂറിസം പദ്ധതി നടപ്പാക്കാനിരിക്കെ ഒക്കല്‍ തുരുത്തില്‍ അനധികൃത റോഡ് നിര്‍മ്മാണം. പുഴ മണ്ണിടിച്ച് നികത്തി മണല്‍ മാഫിയായുടെ പിന്‍ബലത്തോടെയാണ് റോഡ് നിര്‍മ്മിയ്ക്കുന്നത്. 
പഴയ കടവ് തുരുത്ത് ചപ്പാത്തില്‍ നിന്ന് തുരുത്തിനോട് ചേര്‍ന്ന് 350 മീറ്റര്‍ റോഡ് നിര്‍മ്മിച്ചു കഴിഞ്ഞു. മണല്‍കൊള്ളക്കാരുടെ സഹായത്തോടെ കരിങ്കല്ലും മെറ്റിലും ഇറക്കിയാണ് ഇത്. ടൂറിസം പദ്ധതി വരുംമുമ്പ് തന്നെ തുരുത്തിനോട് ചേര്‍ന്ന വന്‍ മണല്‍ ശേഖരം കടത്തുകയാണ് ലക്ഷ്യം. 
ടൂറിസം വികസനത്തിനായി കണ്ടെത്തിയ സര്‍ക്കാര്‍ പുറംമ്പോക്കിലൂടെയുള്ള റോഡ് നിര്‍മ്മാണം. അധികൃതരുടെ ഒത്താശയോടെയാണെന്ന് തുരുത്ത് സംരക്ഷണ സമിതി ഭാരവാഹികള്‍ അരോപിയ്ക്കുന്നു. 
പെരിയാറിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന 60 ഏക്കര്‍ ഭൂപ്രദേശമാണ് ഒക്കല്‍തുരുത്ത്. ഇവിടെ മുപ്പതോളം വീട്ടുകാര്‍ താമസമുണ്ട്. പതിനഞ്ച് ഏക്കറോളം ഭൂമി ഈ താമസക്കാരുടേതാണ്. ഇവരെ നിലനിര്‍ത്തി ബാക്കിയുള്ള 45 ഏക്കറില്‍ ഘട്ടം ഘട്ടമായി വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാന്‍ ധാരണയായിട്ടുണ്ട്. 
പാറക്കടവില്‍ നിന്ന് പുതിയ പാലം നിര്‍മ്മിയ്ക്കുന്നതുള്‍പ്പെടെ നൂറു കോടി രൂപയുടേതാണ് പദ്ധതി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 90 കോടി രൂപയും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ബാക്കിയുള്ള 10 കോടി രൂപയും പദ്ധതിയ്ക്കായി ലഭിയ്ക്കും. ഇത് ഉപയോഗിച്ച് തുരുത്തില്‍ വൃക്ഷതൈകള്‍ വച്ചുപിടിപ്പിയ്ക്കുന്നതോടൊപ്പം ബോട്ടു ക്ലബ്, സിമ്മിംഗ് പൂള്‍, സന്ദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള കോട്ടേജുകള്‍ തുടങ്ങിയവ നിര്‍മ്മിയ്ക്കാനാണ് തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിന് സര്‍വ്വേ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ഇവിടെ അനധികൃതമായി റോഡ് നിര്‍മ്മിയ്ക്കുന്നത്. തുരുത്തു നിവാസികള്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ടൂറിസം പദ്ധതിയെത്തന്നെ അട്ടിമറിച്ചേക്കാവുന്ന റോഡ് നിര്‍മ്മാണത്തിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാണ് തുരുത്ത് സംരക്ഷണ  സമിതിയുടെ ആവശ്യം. ഇത്  ഗ്രാമപഞ്ചായത്ത് അധികൃതരേയും ജില്ലാ കളക്ടറേയും അറിയിച്ചിട്ടുണ്ട്.

മംഗളം 

Friday, September 14, 2012

ശക്തമായ മഴ: മേയ്ക്കപ്പാലയില്‍ വീട് തകര്‍ന്നു



വീട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു

പെരുമ്പാവൂര്‍: ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത ശക്തമായ മഴയില്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ മേയ്ക്കപ്പാലയില്‍ വീട് തകര്‍ന്നു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൊമ്പനാട് വില്ലേജില്‍ മേയ്ക്കപ്പാല കളപ്പുരക്കുടി കെ.എ കുഞ്ഞുമോന്റെ വീടാണ് തകര്‍ന്നത്. ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവര്‍ക്ക് ഓടി രക്ഷപ്പെടാന്‍ കഴിഞ്ഞതിനാല്‍ ആളപായമുണ്ടായില്ല.
കുഞ്ഞുമോന്‍, ഭാര്യ കാര്‍ത്തു, മകന്‍ അഖില്‍, മരുമകള്‍ അജീഷ, ഇവരുടെ മകള്‍ രണ്ടുവയസുകാരി ദേവിക എന്നിവര്‍ സംഭവസമയം വീടിന് അകത്തുണ്ടായിരുന്നു. മേല്‍ക്കൂര ഞെരിയുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ എല്ലാവരും പുറത്തേയ്ക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതില്‍ അജീഷ ഗര്‍ഭിണിയാണ്.
പതിനഞ്ച് വര്‍ഷത്തോളം പഴക്കമുള്ള ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു വീണിട്ടുണ്ട്. അകത്തുണ്ടായിരുന്ന ടി.വി ഉള്‍പ്പടെയുള്ള ഗൃഹോപകരണങ്ങളും നശിച്ചു. വീട് തകര്‍ന്നതോടെ കൂലിപ്പണിക്കാരായ ഈ കുടുംബത്തിന് കയറിക്കിടക്കാന്‍ ഇടമില്ലാതായി.
വീട് തകര്‍ന്നത് അറിഞ്ഞ് വേങ്ങൂര്‍ നാലാം വാര്‍ഡ് മെമ്പര്‍ കോരക്കുഞ്ഞ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ചു. വില്ലേജ് അധികൃതരും എത്തിയിരുന്നു.

മംഗളം 14.09.2012

ചെറുവേലിക്കുന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായി

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡില്‍പ്പെട്ട ചെറുവേലിക്കുന്ന് റോഡ് ഗതാഗതയോഗ്യമല്ലാതായി. 
കുണ്ടുംകുഴിയും നിറഞ്ഞ വെള്ളം കെട്ടിക്കിടക്കുന്ന റോഡിലൂടെ കാല്‍നടയാത്രപോലും ദുഷ്‌ക്കരമാണ്. രണ്ട് പ്ലൈവുഡ് കമ്പനികള്‍ അടക്കമുള്ള വ്യവസായ സ്ഥാപനങ്ങളേയ്ക്കുള്ള ആളുകളും പ്രദേശവാസികളും ആശ്രയിക്കുന്ന റോഡാണിത്. മുടിയ്ക്കല്‍ സ്‌കൂള്‍, ഷറഫിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മൗലൂദ്പുര മദ്രസ എന്നിവിടങ്ങളിലേയ്ക്കുള്ള നിരവധി വിദ്യാര്‍ത്ഥികളും ഈ റോഡ് ഉപയോഗിയ്ക്കുന്നവരാണ്. ചെറുവേലിക്കുന്ന് ജമാഅത്ത് പള്ളിയിലേയ്‌ക്കെത്തുന്ന വിശ്വാസികള്‍ക്കും റോഡ് തകര്‍ന്നതോടെ യാത്രാദുരിതമായി. 
മുടിയ്ക്കല്ലില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് തകര്‍ന്നിട്ട് നാളേറെയായി. റോഡ് പുനര്‍ നിര്‍മ്മിക്കാനോ, അറ്റകുറ്റ പണികള്‍ നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ല. എത്രയും വേഗം റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് കേരള കോണ്‍ഗ്രസ് വാഴക്കുളം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് എ.എ മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കെ.എ ഹാരിസ് പ്രസംഗിച്ചു.

മംഗളം 14.09.2012

Thursday, September 13, 2012

ഐ.എന്‍.ടി.യു.സി മേഖല സമ്മേളനം; പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം


പെരുമ്പാവൂര്‍: ടൗണില്‍ നാളെ നടക്കുന്ന ഐ.എന്‍.ടി.യു.സി മേഖലാ സമ്മേളനം കോണ്‍ഗ്രസ് എ വിഭാഗത്തിന്റെ ശക്തി തെളിയിക്കലായി മാറും.
ഐ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള യൂണിയന്റെ ജില്ലാ നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് കുന്നത്തുനാട് താലൂക്കിലെ വിവിധ യൂണിയനുകളെ സംഘടിപ്പിച്ചുകൊണ്ട് എ വിഭാഗം നാളെ മേഖലാ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്‍ ഈ സമ്മേളനവുമായി ഐ.എന്‍.ടി.യു.സിയ്ക്ക് ബന്ധമില്ലെന്ന് പരസ്യ പ്രസ്താവന പുറത്തിറക്കിയത് അവഗണിച്ചാണ് സമ്മേളനം. യൂണിയന്റെ നേതാക്കളൊ തൊഴിലാളികളൊ സമ്മേളനത്തില്‍ പങ്കെടുക്കരുതെന്ന് പ്രസിഡന്റ് ആവശ്യപ്പെടുമ്പോള്‍ സമ്മേളനത്തിന് അയ്യായിരം പേരിലധികം പങ്കെടുക്കുമെന്നാണ് സംഘാടകരുടെ അവകാശവാദം.
ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയില്‍,  യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ പോലും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നടക്കുന്ന സമ്മളനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഐ.എന്‍.ടി.യു.സി ജില്ലാ  പ്രസിഡന്റ് ടി.പി ഹസ്സന്‍ ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രമുഖര്‍ ആരും സമ്മേളനത്തിന് ഉണ്ടാവില്ല. അതേ സമയം എ ഗ്രൂപ്പിലെ പ്രബലരായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കേന്ദ്ര മന്ത്രി കെ.വി തോമസ് തുടങ്ങിയവര്‍ എത്തുകയും ചെയ്യും.
പെരുമ്പാവൂര്‍ മേഖലയിലെ പ്രധാന എ ഗ്രൂപ്പ് നേതാവ് ബേന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന്റെ മാസ്റ്റര്‍ പ്ലാന്‍. മുന്‍ മന്ത്രി ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന  പ്രവേശനമായും ഈ സമ്മേളനം മാറും.
പി.പി തങ്കച്ചന്‍ നേതൃത്വത്തിലെത്തിയ കാലം മുതല്‍ എ ഗ്രൂപ്പിന് ടൗണില്‍ കൈവിട്ടുപോയ മേല്‍ക്കോയ്മ തിരിച്ചുപിടിയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സമ്മേളനം. ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേഷന്‍ കിട്ടാത്ത യൂണിയനുകളേയും എ ഗ്രൂപ്പിന് മേല്‍കൈയ്യുള്ള യൂണിയനുകളേയും ചേര്‍ത്താണ് സമ്മേളനം.
വേങ്ങൂരിലെ ഫോറസ്റ്റ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന് അനുകൂലമായി അടുത്തിടെയുണ്ടായ കോടതി വിധിയും എ വിഭാഗത്തിന് ഉത്തേജനമായിരുന്നു. രണ്ടായിരത്തിലേറെ അംഗങ്ങളും കനത്ത ആസ്തിയുമുള്ള ഈ യൂണിയന്റെ ഭരണം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് ടി.പി ഹസ്സന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. എന്നാല്‍ ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ് ചെയ്യാത്ത യൂണിയന്റെ ഭരണത്തിലിടപെടാന്‍ പുറത്തുള്ള ആര്‍ക്കും അധികാരമില്ലെന്ന കോടതിവിധിയാണ് ഐ ഗ്രൂപ്പിന് തിരിച്ചടിയായത്. ഇത്തരം നിരവധി യൂണിയനുകള്‍ നാളെ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍.
ടി.എച്ച് മുസ്തഫ എ ഗ്രൂപ്പിലേയ്ക്ക് പോരുന്നതോടെ വാഴക്കുളം മേഖലയിലെ മുസ്തഫയോട് ആഭിമുഖ്യമുള്ള ഐ ഗ്രൂപ്പിലെ പലരും എതിര്‍ചേരിയിലേയ്ക്ക് കൂറുമാറുമെന്ന സൂചനകളും ഉണ്ട്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ് ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

മംഗളം 13.09.2012





Wednesday, September 12, 2012

ടിപ്പറിന്റെ പിന്‍വാതില്‍ തലയില്‍വീണ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു


പെരുമ്പാവൂര്‍: ജോലിയ്ക്കിടയില്‍ ടിപ്പറിന്റെ പിന്‍വാതില്‍ തലയില്‍ വീണ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളി മരിച്ചു.
പള്ളിക്കവല തച്ചിരുകുടി അബ്ദുള്‍ റസാഖ് (30) ആണ് മരിച്ചത്. കാവുമ്പുറം ടെക്‌നോ ബോഡി വര്‍ക്ക്‌ഷോപ്പില്‍ ഇന്നലെ വൈകിട്ട് 5.30-നായിരുന്നു അപകടം. ടിപ്പറിന്റെ ബോഡി നിര്‍മ്മാണത്തിനിടയില്‍ മരക്കഷണത്തില്‍ താങ്ങി നിര്‍ത്തിയിരുന്ന പിന്‍ഡോര്‍ തലയില്‍ പതിയ്ക്കുകയായിരുന്നു. കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല. സംസ്‌കാരം ഭാര്യ: സഫ്‌ന. 

മംഗളം 12.09.12

ലോറി ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു


പെരുമ്പാവൂര്‍: തമിഴ്‌നാട്ടില്‍ നിന്ന് ലോഡുമായെത്തിയ നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ ഡ്രൈവര്‍ രക്തം ഛര്‍ദ്ദിച്ചു മരിച്ചു.
തമിഴ്‌നാട് നാമയ്ക്കല്‍ സ്വദേശി ഓം കുമാര്‍ (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30-ന് പാത്തി പാലത്തിനടുത്താണ് സംഭവം. ഏറെ ക്ഷീണിതനായെത്തിയ ഇയാളോട് ലോറി പാര്‍ക്ക് ചെയ്ത ശേഷം ആശുപത്രിയിലേയ്ക്ക് പോകാന്‍ ഗോള്‍ഡന്‍ ലോറി ബ്രോക്കര്‍ ഓഫീസ് ജീവനക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. വണ്ടി ഒതുക്കിയിടുന്നതിന്നിടയില്‍ രക്തം ഛര്‍ദ്ദിച്ച ഇയാള്‍ വാഹനത്തില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഉടന്‍തന്നെ മരണം സംഭവിയ്ക്കുകയും ചെയ്തു.

മംഗളം 12.09.2012

പെരുമ്പാവൂരില്‍ 532 ലൈംഗിക തൊഴിലാളികളും സ്വവര്‍ഗരതിക്കാരും


പെരുമ്പാവൂര്‍: മേഖലയില്‍ മാത്രം 532 ലൈംഗിക തൊഴിലാളികളും സ്വവര്‍ഗരതിക്കാരായ പുരുഷന്‍മാരും മയക്കുമരുന്ന് കുത്തിവയ്ക്കുന്നവരും ഉള്ളതായി സ്വരുമ സുരക്ഷ പദ്ധതി പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കോതമംഗലം, മൂവാറ്റുപുഴ, തൊടുപുഴ, കൂത്താട്ടുകുളം തുടങ്ങിയ മേഖലകളില്‍ ഉള്‍പ്പെടെ ഇത്തരം 1100 പേരുള്ളതില്‍ പകുതിയിലേറെപ്പേരും പെരുമ്പാവൂരില്‍ നിന്നുള്ളവരാണ്. സ്ത്രീ ലൈംഗിക തൊഴിലാളികളില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നവരും തെരുവുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്നവരും ഉണ്ട്. സ്വകാര്യ ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ വിഭാഗത്തിന്റെ ടൗണിലെ പ്രവര്‍ത്തനങ്ങള്‍.
കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്വരുമ പദ്ധതി പ്രകാരം ഇത്തരം ആളുകളെ കണ്ടെത്തി ബോധവല്‍ക്കരിച്ച് സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കൗണ്‍സിലിങ്ങ്, സൗജന്യ എച്ച്.ഐ.വി പരിശോധന, സൗജന്യ ലൈംഗിക രോഗ ചികിത്സ, ഗര്‍ഭ നിരോധന ഉറകളുടെ സൗജന്യ വിതരണം തുടങ്ങിയവയ്ക്കായി പ്രതിവര്‍ഷം 25 ലക്ഷം രൂപയോളം മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രോജക്ട് മാനേജര്‍ സൗമ്യ സുകുമാരന്‍ പറഞ്ഞു.
ലോകബാങ്കിന്റെ ധനസഹായത്തോടെ പ്രവര്‍ത്തിയ്ക്കുന്ന പദ്ധതി പ്രകാരം സ്ത്രീ ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാര്‍, മയക്കുമരുന്നിന് അടിമയായവര്‍ എന്നിവരില്‍ നിന്ന് തന്നെ പദ്ധതിയുടെ  സേവനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനുള്ള ആളുകളെ കണ്ടെത്തി പരിശീലിപ്പിയ്ക്കുന്നു. ഇവര്‍ പിയെര്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്ന നിലയിലാണ് പ്രവര്‍ത്തിയ്ക്കുന്നത്. പെരുമ്പാവൂരില്‍ മാത്രം എട്ട്  പിയെര്‍ എഡ്യൂക്കേറ്റര്‍മാരുണ്ട്. സുരക്ഷിതമായ ലൈംഗിക ബന്ധങ്ങളെപ്പറ്റി ഇവര്‍ വഴി പരിശീലനം നല്‍കുകയും ഓരോ ലൈംഗിക തൊഴിലാളികള്‍ക്കും പ്രതിവാരം അറുപത് ഗര്‍ഭ നിരോധന ഉറകള്‍ വീതം സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ വഴി മാത്രമേ ഈ വിഭാഗത്തില്‍ പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയൂ. പത്തുവര്‍ഷക്കാലം കൊണ്ട് മൂവാറ്റുപുഴ മേഖലയില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ പദ്ധതിയ്ക്ക് കഴിഞ്ഞതായി പ്രൊജക്ട് ഡയറക്ടര്‍ ഗ്രേസി ജോസ്, ഔട്ട് റീച്ച്  വര്‍ക്കര്‍മാരായ നൈജോ പി.പി, ജിബി ജോയി, ശാരദാ സ്റ്റാന്‍ലി, സിജി ബാബു, രാധ മനോജ് തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

മംഗളം 12.09.2012

അസം സ്വദേശിയെ തലയ്ക്കടിച്ചുകൊന്ന ബന്ധു പോലീസ് പിടിയില്‍

മുഹമ്മദ്
റഷീദുല്‍ ഇസ്ലാം
 

പെരുമ്പാവൂര്‍: അസം സ്വദേശിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് പോലീസ് പിടിയിലായി. 
തഫാജുല്‍ ഇസ്ലാ (ഷുക്കൂര്‍-28) മിനെ കൊലപ്പെടുത്തിയ കേസില്‍ ബന്ധുവും അസാം സ്വദേശിയുമായ മുഹമ്മദ് റഷീദുല്‍ ഇസ്ലാം (26) ആണ് പിടിയിലായത്. ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി റോയിയും സംഘവുമാണ് ഇയാളെ പിടികൂടിയത്.
ശനിയാഴ്ച രാത്രി വെങ്ങോല പുളിയാമ്പിള്ളിയിലുള്ള ചെങ്ങഞ്ചേരി മുഹമ്മദുകുഞ്ഞിന്റെ വെയ്സ്റ്റ് ഗോഡൗണിലാണ് ദാരുണമായ  കൊലപാതകം നടന്നത്. ഷുക്കൂറിന്റെ പിതൃസഹോദര പുത്രന്‍കൂടിയായ ഷുക്കൂറിനെ വീല്‍ സ്പാനര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം കുളിച്ച് വേഷം മാറി കിടന്നുറങ്ങിയ പ്രതിയുടെ വസ്ത്രത്തിലെ രക്തക്കറയാണ് കേസിന് തുമ്പായത്.
മുഹമ്മദ്കുഞ്ഞിന്റെ സ്ഥാപനത്തിലെ മാനേജരായിരുന്ന പ്രതി സംഭരിയ്ക്കുന്ന വെയ്സ്റ്റ് സാധനങ്ങളില്‍ നിന്ന് വിലപിടിപ്പുള്ളവ കടത്തുന്നത് പതിവായിരുന്നു. ആറുമാസം മുമ്പ് ഇവിടെ ജോലിയ്‌ക്കെത്തിയ ഷുക്കൂര്‍ ഇങ്ങനെതന്നെ ചെയ്യാന്‍ തുടങ്ങിയതാണ് ഇവര്‍ തമ്മില്‍ തെറ്റാന്‍ കാരണം. കടത്തിയ സാധനങ്ങള്‍ വിറ്റുകിട്ടുന്ന പണത്തിന്റെ വിഹിതം ആവശ്യപ്പെട്ടുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
അഡീഷണല്‍ എ.എസ്.ഐ അബ്ദുള്‍ കരീം, എസ്.ഐമാരായ റെജി  വറുഗീസ്, സുകുമാര്‍, രവി, എ.എസ്.ഐ വിജയന്‍, സീനിയര്‍ സി.പി.ഒ മാരായ ഇബ്രാഹിം ഷുക്കൂര്‍, ബദര്‍, പ്രസാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മംഗളം 12.09.2012

Tuesday, September 11, 2012

കൂവപ്പടി ഗണപതി വിലാസം- ഇടവൂര്‍ റോഡ് കൈയ്യേറുന്നതായി പരാതി



പെരുമ്പാവൂര്‍: കൂവപ്പടി ഗണപതി വിലാസം-ഇടവൂര്‍ റോഡ് കയ്യേറുന്നതായി പരാതി. നാല്‍പതു വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ച ഈ റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ  സമിതി മുഖ്യ മന്ത്രിയുടെ പരാതി പരിഹാര സെല്ലിലേയ്ക്കാണ് നിവേദനം നല്‍കിയത്. 
റോഡിന് കൃത്യമായ സ്‌കെച്ചും പ്ലാനും ഇല്ലാത്തതിനാല്‍ പല കാലങ്ങളിലായി സമീപവാസികള്‍ ഈ റോഡ് കയ്യേറിയിട്ടുള്ളതായി റോഡു സംരക്ഷണ സമിതി പറയുന്നു. അടിയന്തിരമായി ഇവിടെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും  കയ്യേറ്റക്കാരില്‍ നിന്ന് എതിര്‍പ്പുകള്‍ ഉണ്ടാവുന്ന പക്ഷം പോലീസ് സഹായത്തേടെ അത് അടിച്ചമര്‍ത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു..
കൂവപ്പടി-മുട്ടുക്കുഴി, മുട്ടുക്കുഴി-സിദ്ധന്‍ കവല, സൊസൈറ്റിക്കവല-ചുള്ളിപ്പാടം, ചുള്ളിപ്പാടം- ആശാന്‍കവല തുടങ്ങിയ ഭാഗങ്ങളില്‍ മഴവെള്ളം കുത്തിയൊഴുകി ടാറിംഗ് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കാലാകാലങ്ങളായി നടക്കുന്ന കുഴിയടയ്ക്കല്‍ടാറിംഗിന് പകരം റോഡ് പൂര്‍ണമായി ടാര്‍ ചെയ്യണം. മാത്രവുമല്ല മഴവെള്ളം കുത്തിയൊഴുകുന്ന ഭാഗങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യണമെന്നും സംരക്ഷണ  സമിതി ആവശ്യപ്പെട്ടു.
കോടനാട് ആനക്കളരി, കപ്രിക്കാട്, പാണിയേലി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് വടക്കന്‍ കേരളീയര്‍ക്ക് എത്തിച്ചേരാനുള്ള എളുപ്പമാര്‍ഗമാണ് ഈ റോഡ്, മാത്രവുമല്ല, കാലടിയ്ക്കും പെരുമ്പാവൂരിനും മദ്ധ്യേ എം.സി റോഡില്‍ ഗതാഗത സ്തംഭനമുണ്ടായാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടാനും ഈ റോഡ് ആശ്രയമാണ്.
ഇത്രയേറെ പ്രാധാന്യമുള്ള റോഡ് കയ്യേറ്റക്കാരില്‍ നിന്ന്  പിടിച്ചെടുത്ത് പുനരുദ്ധരിയ്ക്കണമെന്ന ആവശ്യമടങ്ങുന്ന നിവേദനം മുഖ്യ മന്ത്രിയ്ക്ക് പുറമെ കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍, പൊതുമരാമത്ത് വകുപ്പ്, ജില്ലാ പഞ്ചായത്ത്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്കും സമര്‍പ്പിച്ചിട്ടുള്ളതായി സമിതി ഭാരവാഹികളായ രാജു ജോണ്‍, സാനു ടി.ഒ, ലിജോ ടി.വി തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 11.09.2012


മംഗളം-കുമുദ നഴ്‌സിംഗ് പഠന സഹായപദ്ധതി മൂന്നു വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ പഠനത്തിന് അവസരം

ജിസ്മ ജോര്‍ജ്


 കെ രേവതി


ടി.ടി വിനിത
പെരുമ്പാവൂര്‍: മംഗളം ദിനപത്രവും ബംഗ്‌ളരുവിലെ പ്രമുഖ നഴ്‌സിംഗ് കോളജായ കുമുദ ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂഷന്‍സും സംയുക്തമായി സംഘടിപ്പിച്ച നഴ്‌സിംഗ് പഠന പദ്ധതി പ്രകാരം മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സൗജന്യ നഴ്‌സിംഗ് പഠനത്തിന് അവസരം.
മംഗളം ദിനപത്രം തെരഞ്ഞെടുത്ത കാലടി അയ്യമ്പുഴ കുരിക്കിളിയോത്ത് വീട്ടില്‍ ജിസ്മ ജോര്‍ജ്, ഇരിങ്ങാലക്കുട കിഴുത്താണി താണിശേരി കല്ലിക്കാട്ട് വീട്ടില്‍ കെ രേവതി, മേയ്ക്കപ്പാല തോപ്പില്‍കുടി വീട്ടില്‍ ടി.ടി വിനിത എന്നിവര്‍ക്കാണ് കുമുദ ഗ്രൂപ്പിന് കീഴിലുള്ള കോളജുകളില്‍ സൗജന്യ പഠനത്തിന് അവസരം ലഭിച്ചത്. കോട്ടയം, പെരുമ്പാവൂര്‍ മേഖലകളില്‍ മംഗളവും കുമുദയും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാലയില്‍ പങ്കെടുത്തവരില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഇതിനുപുറമെ ബാങ്ക് ലോണ്‍ ലഭിയ്ക്കാത്ത 60 വിദ്യാര്‍ത്ഥിനികള്‍ക്ക് കുമുദ ഗ്രൂപ്പ് ഉടമസ്ഥരായ ശ്രീ രാഘവേന്ദ്ര ട്രസ്റ്റ് പലിശ രഹിത വിദ്യാഭ്യാസ വായ്പയും നല്‍കി. പഠനത്തിനുശേഷം ജോലിയും കോളജ് വാഗ്ദാനം ചെയ്യുന്നുണ്ട്. ജോലി ചെയ്ത് വായ്പാ തുക തിരിച്ചടച്ചാല്‍ മതിയാകും
മൂന്നാം വര്‍ഷം തുടര്‍ച്ചയായാണ് മംഗളവും കുമുദയും സംയുക്തമായി നഴ്‌സിംഗ് പഠന പദ്ധതി അവതരിപ്പിയ്ക്കുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷവും മംഗളം തെരെഞ്ഞെടുത്ത രണ്ടുപേര്‍ക്ക് വീതം സൗജന്യ പഠനത്തിന് അവസരം ലഭിച്ചിരുന്നു.
ട്രസ്റ്റ് ലോണിന്റെ സഹായത്തോടെ നഴ്‌സിംഗ് പഠിയ്ക്കാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുറച്ചു സീറ്റുകള്‍കൂടി ഒഴിച്ചിട്ടിട്ടുള്ളതായി കുമുദ പ്രിന്‍സിപ്പാള്‍ കെ ഷൈമോന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കുമുദയുടെ പെരുമ്പാവൂര്‍, കോട്ടയം റീജിയണല്‍ ഓഫീസുകളില്‍ നേരിട്ടോ 9447940328 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലൊ ബന്ധപ്പെടണം.

Monday, September 10, 2012

അന്യസംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി


പെരുമ്പാവൂര്‍:  വെങ്ങോലയില്‍ അന്യസംസ്ഥാനത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ  നിലയില്‍ കണ്ടെത്തി.  
വെങ്ങോല പുളിയാമ്പിളളിയില്‍ പ്രവര്‍ത്തിക്കുന്ന  ആക്രി കമ്പനിയിലെ  തൊഴിലാളിയായ  ആസ്സാം സ്വദേശി  ഷുക്കൂര്‍ എന്ന് വിളിക്കുന്ന സഫാ ഉല്‍ ഇസ്ലാം (27) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ കമ്പനി  ഗോഡൗണിനോട് ചേര്‍ന്ന്  തൊഴിലാളികള്‍  താമസിക്കുന്ന മുറിയിലാണ്  രക്തം വാര്‍ന്ന് മരിച്ച നിലയില്‍  മറ്റു തൊഴിലാളികള്‍  കണ്ടത്. ഉടന്‍  വിവരം അറിയച്ചതനുസരിച്ച് പെരുമ്പാവൂര്‍ പൊലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.  മൃതദേഹം ആലപ്പുഴ മെഡിക്കല്‍  കോളേജില്‍  ഇന്ന്   പോസ്റ്റുമോര്‍ട്ടം നടത്തും. സംഭവത്തെത്തുടര്‍ന്ന്  ഇയാളുടെ ഒപ്പം താമസിച്ചിരുന്ന  ആസ്സാം സ്വദേശി മുഹമ്മദ് റമീസുല്‍ ഇസ്‌ലാം, തമിഴ്‌നാട് സ്വദേശി പെരുമാള്‍  എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഒരു മാസം മുമ്പാണ്  സഫാ ഉല്‍ ഇസഌം   ഈ കമ്പനിയില്‍ ജോലിക്കായി എത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Sunday, September 9, 2012

കോണ്‍ഗ്രസിലെ വിഭാഗീയത: പെരുമ്പാവൂരില്‍ ഇരുവിഭാഗങ്ങളും തുറന്ന പോരാട്ടത്തിലേയ്‌ക്ക്‌


പെരുമ്പാവൂര്‍: കോണ്‍ഗ്രസ്‌ എ, ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ്‌ കലഹം തുറന്ന പോരാട്ടത്തിലേയ്‌ക്ക്‌.
യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ നേതൃത്വം കൊടുക്കുന്ന ഐ ഗ്രൂപ്പും ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും തമ്മില്‍ നാളുകളായി തുടരുന്ന ശീതസമരമാണ്‌ തുറന്ന പോരാട്ടത്തിലേയ്‌ക്ക്‌ വഴിമാറുന്നത്‌. വേങ്ങൂരിലെ പ്രബല ട്രേഡ്‌ യൂണിയനായ ഫോറസ്റ്റ്‌ ആന്റ്‌ ജനറല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്റെ അധികാരവുമായി ബന്ധപ്പെട്ട്‌ ഇരുവിഭാഗവും നടത്തിയ ബലപരീക്ഷണത്തിന്റെ കൊട്ടിക്കലാശവേദി യുദ്ധക്കളമാകുമെന്നാണ്‌ സൂചന.
പരേതനായ മുന്‍ എം.എല്‍.എ പി.ഐ പൗലോസ്‌ രൂപീകരിച്ച യൂണിയനാണ്‌ ഗ്രൂപ്പ്‌ വടംവലിയുടെ വേദിയായി മാറിയിരിയ്‌ക്കുന്നത്‌. രണ്ടായിരത്തോളം തൊഴിലാളികള്‍ അംഗങ്ങളും കനത്ത ആസ്‌തിയുമുള്ള യൂണിയനാണ്‌ ഇത്‌. ഇതിന്റെ അധികാരം സംഘടനാ നിയമങ്ങളുടെ പേരില്‍ ഐ ഗ്രൂപ്പ്‌ പിടിച്ചെടുത്തിരുന്നു. ഇതിനെതിരായി എ ഗ്രൂപ്പ്‌ കോടതിയെ സമീപിച്ചു. അനുകൂലമായ കോടതി വിധി ലഭിച്ചുവെന്ന്‌ അവകാശപ്പെട്ട്‌ യൂണിയന്‍ ഓഫീസ്‌ തിരിച്ചുപിടിയ്‌ക്കാനുള്ള നീക്കത്തിലാണ്‌ ഇവര്‍.
യൂണിയന്‍ ഭാരവാഹികളായിരുന്ന പ്രസിഡന്റ്‌ ടി.ജി പൗലോസ്‌, ജനറല്‍ സെക്രട്ടറി കെ.എം പൗലോസ്‌, ട്രഷറര്‍ കെ.കെ യാക്കോബ്‌ തുടങ്ങിയവരെ ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റായിരുന്ന ടി.പി ഹസന്‍, നിയോജക മണ്‌ഡലം പ്രസിഡന്റായിരുന്ന ടി.എന്‍ സദാശിവന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പുറത്താക്കിയത്‌. എന്നാല്‍, ഐ.എന്‍.ടി.യു.സിയില്‍ അഫിലിയേറ്റ്‌ ചെയ്യാത്ത തങ്ങളുടെ യൂണിയന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാന്‍ നേതൃത്വത്തിന്‌ അവകാശമില്ലെന്നായിരുന്നു യൂണിയന്‍ ഭാരവാഹികളുടെ വാദം. ഇത്‌ കോടതി ശരിവച്ചതായും ഐ.എന്‍.ടി.യു.സി നേതാക്കളെ യൂണിയന്‍ ഭരണത്തില്‍ ഇടപെടുന്നതില്‍ നിന്നും തടഞ്ഞതായും എ വിഭാഗം പറയുന്നു. ഈ സാഹചര്യത്തില്‍ ഐ ഗ്രൂപ്പിന്റെ കൈവശമുള്ള യൂണിയന്‍ ഓഫീസും മറ്റും കായികമായി പിടിച്ചെടുക്കാനാണ്‌ എ ഗ്രൂപ്പിന്റെ തീരുമാനം.
യൂണിയന്‍ പിടിച്ചെടുക്കാനുള്ള ഐ.എന്‍.ടി.യു.സിയുടെ ശ്രമങ്ങള്‍ ഐ ഗ്രൂപ്പ്‌ നേതാവായ പി.പി തങ്കച്ചന്റെ മൗനസമ്മതത്തോടെയായിരുന്നുവെന്ന്‌ യൂണിയന്‍ ഭരണത്തിനായി കോടതിയെ സമീപിച്ചവര്‍ കുറ്റപ്പെടുത്തുന്നു. അതുകൊണ്ടു തന്നെ തുടര്‍ന്നുള്ള നീക്കങ്ങളെ പറ്റി ആലോചിയ്‌ക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ നേരിട്ട്‌ പങ്കെടുക്കുകയും ചെയ്‌തു.
തങ്കച്ചന്റെ തട്ടകത്തില്‍ ശക്തിയാവാനുള്ള എ ഗ്രൂപ്പ്‌ നടത്തുന്ന നിരവധി പ്രവര്‍ത്തനങ്ങളിലൊന്നാണ്‌ ഇതും. അടുത്തിടെ വീണ്ടും രാഷ്‌ട്രീയത്തില്‍ സജീവമായ മുന്‍ മന്ത്രി ടി.എച്ച്‌ മുസ്‌തഫയും ആഭിമുഖ്യം കാട്ടുന്നത്‌ എ ഗ്രൂപ്പിനോട്‌ തന്നെ. 

മംഗളം 09.09.2012 

Saturday, September 8, 2012

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പ്രതിയെ പിടികൂടാത്തതിനെതിരെ ഡിവൈ.എസ്.പി ഓഫീസ് മാര്‍ച്ച് നടത്തി


പെരുമ്പാവൂര്‍: ചാനല്‍ റിപ്പോര്‍ട്ടറെ ഓഫീസില്‍ കയറി  മര്‍ദ്ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി.
പെരുമ്പാവൂര്‍ പ്രസ് ക്ലബിന്റേയും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മാര്‍ച്ച് അസാസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ മധു കടുത്തുരുത്തി, കെ.കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്, വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷാജി പി.കെ, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ കെ.എ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
എ.സി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരിയെ കഴിഞ്ഞ മാസം 31 നാണ് ചെമ്പന്‍ സിദ്ധി എന്ന കണ്ടന്തറ കാരോത്തി  സിദ്ധിക് മര്‍ദ്ദിച്ചത്. ഇതേ തുടര്‍ന്ന് 452-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതോടെ സിദ്ധിക് മുങ്ങി. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. 

മംഗളം 08.09.2012

Friday, September 7, 2012

മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം: പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡിവൈ.എസ്.പി ഓഫീസ് മാര്‍ച്ച് ഇന്ന്



പെരുമ്പാവൂര്‍: ചാനല്‍ റിപ്പോര്‍ട്ടറെ ഓഫീസില്‍ കയറി  മര്‍ദ്ദിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും.
പെരുമ്പാവൂര്‍ പ്രസ് ക്ലബിന്റേയും കേരള പത്രപ്രവര്‍ത്തക അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പതിനൊന്നിനാണ് മാര്‍ച്ച്. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ജോസഫ്,  സെക്രട്ടറി കെ.കെ അബ്ദുള്ള, ജില്ലാ പ്രസിഡന്റ് കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്, വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് ഷാജി പി.കെ, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ കെ.എ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിയ്ക്കും.
എ.സി.വി ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരിയെ കഴിഞ്ഞ മാസം 31 നാണ് ചെമ്പന്‍ സിദ്ധി എന്ന കണ്ടന്തറ കാരോത്തി  സിദ്ധിക് മര്‍ദ്ദിച്ചത്. ഇതേ  തുടര്‍ന്ന് 452-ാം വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. ഇതോടെ സിദ്ധിക് മുങ്ങി. സംഭവം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്.
മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വിവിധ സംഘടനാ നേതാക്കള്‍ രംഗത്തു വന്നിരുന്നു. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ബാബു ജോസഫ്, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി സി.കെ അബ്ദുള്ള, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഇട്ടൂപ്പ് തുടങ്ങി നിരവധിപേര്‍ പ്രതിഷേധം രേഖപ്പെടുത്തി.

മംഗളം 7.09.2012

Thursday, September 6, 2012

സനല്‍കുമാറിന് അംഗീകാരം; ജയകേരളം സ്‌കൂളിന് അഭിമാനം


പെരുമ്പാവൂര്‍: അദ്ധ്യാപകദിനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അദ്ധ്യാപക അവാര്‍ഡ് ഭൗമശാസ്ത്ര ഗവേഷകനായ വി സനല്‍ കുമാറിന്. എറണാകുളം മേഖലയിലെ മികച്ച അദ്ധ്യാപകര്‍ക്കുള്ള ബഹുമതി നേടിയ സനല്‍കുമാര്‍ പുല്ലുവഴി ജയകേരളം സ്‌കൂളിന് അഭിമാനമായി. 
1997 മുതല്‍ ഈ സ്‌കൂളിലെ പ്ലസ് ടു വിഭാഗത്തില്‍ പഠിപ്പിയ്ക്കുന്ന ഇദ്ദേഹത്തിന് നാളുകള്‍ക്ക് മുമ്പ് മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിലെ വെങ്കിനാട് രാജ്യത്തിന്റെ ഭൂമിശാസ്ത്ര വിശകലനം എന്ന വിഷയത്തില്‍ പ്രൊഫ. ഡോ. ചൗഡയ്യ ശിക്ഷണത്തിലായിരുന്നു ഗവേഷണം. പ്രാചീന ചരിത്ര പുരാവസ്തു വിശകലനത്തില്‍ ഡോ. ശെല്‍വകുമാര്‍, ശിലാ ലിഖിത വിശകലനത്തില്‍ ഡോ. എം.ആര്‍ രാഘവ വാര്യര്‍, ഡോ. എം.ജി.എസ് നാരായണന്‍ തുടങ്ങിയ ചരിത്ര പണ്ഡിതന്മാരുടെ ശിഷ്യത്വവും ഇദ്ദേഹം തേടിയിരുന്നു. 
വിദ്യാഭ്യാസകാലത്ത് ചിറ്റൂര്‍ ഗവ. കോളജ് യൂണിയന്‍ ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എന്നി നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സനല്‍കുമാറിന് സ്‌കൗട്ടിംഗില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കാലടി സംസ്‌കൃത  സര്‍വ്വകലാശാലയില്‍ ഒരു വര്‍ഷത്തോളം അദ്ധ്യാപകനായിരുന്നു.
ദൂരദര്‍ശനിലും ആനുകാലികങ്ങളിലും നിരവധി ഗവേഷണ വിഷയങ്ങള്‍ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനാണ് ഈ അദ്ധ്യാപകന്‍. ദേശീയ അന്താരാഷ്ട്ര സെമിനാറുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള സനല്‍കുമാറിന്റേതായി ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള ആറ് പുസ്തകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. 
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് നെന്മേനി സ്വദേശിയാണ് സനല്‍കുമാര്‍. ഭാര്യ: ബീന കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എഞ്ചിനീയറിങ്ങ് കോളജില്‍ അദ്ധ്യാപിക. മക്കള്‍: ഋഷികേശ്, ഐശ്വര്യ.

മംഗളം 06.09.2012

Wednesday, September 5, 2012

ബ്ലെഡ്‌ ക്യാന്‍സര്‍: ആറുവയസുകാരന്‍ ചികിത്സാ സഹായം തേടുന്നു


പെരുമ്പാവൂര്‍: ബ്ലെഡ്‌ ക്യാന്‍സര്‍ ബാധിച്ച ആറു വയസുകാരന്‍ ചികിത്സാ സഹായം തേടുന്നു.
അരുവപ്പാറ തൊണ്ടുമാലി രാജേഷ്‌-സരിത ദമ്പതികളുടെ മൂത്ത മകന്‍ അഭിരാം ആണ്‌ ഉദാരമതികളുടെ സഹായം തേടുന്നത്‌. തൂങ്ങാലി സാന്തോം പബ്ലിക്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായ അഭിരാം വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്‌. രണ്ടുമാസത്തിനകം നാല്‌ കീമോ തെറാപ്പി കഴിഞ്ഞു.
അടിയന്തിരമായി മജ്ജ മാറ്റി വയ്‌ക്കല്‍ ശസ്‌ത്രക്രിയ ചെയ്‌താല്‍ മാത്രമെ ഈ ബാലന്റെ ജീവന്‍ രക്ഷിക്കാനാവു. ഇതിന്‌ ഏകദേശം മുപ്പത്‌-അമ്പത്‌ ലക്ഷം രൂപയോളം ചെലവു വരും.
സ്‌കൂള്‍ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 280000 രൂപ സമാഹരിച്ചിരുന്നു. ഈ തുക പി.ടി.എ പ്രസിഡന്റും ബ്ലോക്ക്‌ പഞ്ചായത്തംഗവുമായ റെജി ഇട്ടൂപ്പ്‌ കുടുംബാംഗങ്ങളെ ഏല്‍പ്പിച്ചിട്ടുണ്ട്‌.
എന്നാല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ ഇനിയും വലിയ തുക സമാഹരിയ്‌ക്കേണ്ടതുണ്ട്‌. സഹായിയ്‌ക്കാന്‍ മനസുള്ളവര്‍ക്ക്‌ ഫെഡറല്‍ ബാങ്ക്‌ വേങ്ങൂര്‍ ശാഖയിലെ പി.ടി.എ യുടെ അക്കൗണ്ടിലേയ്‌ക്ക്‌ പണം നിക്ഷേപിയ്‌ക്കാം. അക്കൗണ്ട്‌ നമ്പര്‍ 10620100095648.

മംഗളം 5.09.2012

മരം വീണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ഓഫീസ്‌ തകര്‍ന്നു



ഫയലുകള്‍ നശിച്ചു

പെരുമ്പാവൂര്‍: കാറ്റിലും മഴയിലും മരം വീണ്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ഓഫീസ്‌ തകര്‍ന്നു. ഓഫീസ്‌ ഫയലുകള്‍ പലതും വെള്ളം വീണ്‌ നശിച്ചു.
ട്രഷറിയ്‌ക്കടുത്തുള്ള പൊതുമരാമത്തു വകുപ്പിന്റെ പഴയ ഓഫീസിനു മുകളിലാണ്‌ തിങ്കളാഴ്‌ച രാത്രി മരം വീണത്‌. ഓടുമേഞ്ഞ ഓഫീസിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായി തകര്‍ന്നു. പുതുതായി നിര്‍മ്മിച്ച ടോയ്‌ലെറ്റും തകര്‍ന്നിട്ടുണ്ട്‌. രാത്രി മുഴുവന്‍ തുടര്‍ച്ചയായി മഴവെള്ളം വീണതോടെ ഓഫീസ്‌ ഫയലുകള്‍ പലതും നശിച്ചു. 
ടൗണില്‍ പി.ഡബ്ല്യു.ഡിയ്‌ക്ക്‌ പുതിയ ഓഫീസ്‌ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം പൂര്‍ണ്ണമായി മാറ്റിയിരുന്നില്ല. അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ ഉല്‍പ്പടെ നിരവധി ജീവനക്കാര്‍ ഇവിടെയായിരുന്നു ജോലി ചെയ്‌തിരുന്നത്‌.

Monday, September 3, 2012

മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനം; പ്രതി ഒളിവില്‍


പെരുമ്പാവൂര്‍: മാധ്യമ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ച കേസിലെ പ്രതി ഒളിവില്‍.
എ.സി.വി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരിയെ മര്‍ദ്ദിച്ച കണ്ടന്തറ കാരൂത്തി വീട്ടില്‍ സിദ്ധീഖ് ആണ് ഒളിവില്‍ പോയത്. വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് രതീഷിന് മര്‍ദ്ദനമേറ്റത്. ഓഫീസില്‍ കയറി മാരകമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സിദ്ദിഖിനെതിരെ പോലീസ് 452-ാം വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്. 
രതീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയും നിയമ നടപടികളുമായി മുന്നോട്ടുപോവുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധിഖ് ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ സ്വയം അഡ്മിറ്റായെങ്കിലും പിന്നീട് മുങ്ങുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. 
സി.പി.എം സംഘടിപ്പിച്ച ഹര്‍ത്താലിനോടനുബന്ധിച്ച് പാര്‍ട്ടി ബ്രാഞ്ച് കമ്മിറ്റി അംഗം കൂടിയായ സിദ്ദിഖിന്റെ നേതൃത്വത്തില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മര്‍ദ്ദനം.
രതീഷിനെ ആദ്യം കുന്നത്തുനാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ടൗണിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കേരള പത്രപവര്‍ത്തക അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ അബ്ദുള്ള പറവൂര്‍, ജില്ലാ സെക്രട്ടറി എം.ബി പ്രസാദ് തുടങ്ങിയവര്‍ ഇന്നലെ രതീഷിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. 

മംഗളം 03.09.2012

Saturday, September 1, 2012

മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ചു; പ്രതിഷേധം വ്യാപകം


പെരുമ്പാവൂര്‍: മാധ്യമ പ്രവര്‍ത്തകനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതിനെതിരെ വ്യാപക പ്രതിഷേധം..
എ.സി.വി ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ രതീഷ് പുതുശ്ശേരി (30) യ്ക്കാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നിനാണ് സംഭവം. കണ്ടന്തറ കാരൂത്തി വീട്ടില്‍ സിദ്ധിക് (39) എന്നയാള്‍ രതീഷിന്റെ കൈപിടിച്ച് വളയ്ക്കുകയും മുഖത്ത് കല്ലിനിടിയ്ക്കുകയുമാണ് ചെയ്തത്. രതീഷിനെ കുന്നത്തുനാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച ഹര്‍ത്താലിനോടനുബന്ധിച്ച്  കണ്ടന്തറ ബ്രാഞ്ച് കമ്മിറ്റിയംഗം കൂടിയായ സിദ്ധിക്കിന്റെ നേതൃത്വത്തില്‍  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ റോഡരികിലെ ബാനറുകള്‍ വലിച്ചു കീറുന്ന ദൃശ്യം രതീഷ് ക്യാമറയില്‍ പകര്‍ത്തിയിരുന്നു. രതീഷിനെ ആക്രമിയ്ക്കാനും ക്യാമറ പിടിച്ചുവാങ്ങാനും ഇയാള്‍ അന്നു തന്നെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു പ്രവര്‍ത്തകരും നേതാക്കളും ഇടപെട്ട് അതില്‍ നിന്ന് പിന്തിരിപ്പിച്ചു.
ഇന്നലെ ഓഫീസിലെത്തിയ ഇയാള്‍ അസഭ്യവര്‍ഷം ചൊരിയുകയും ഈ കൈകൊണ്ട് ഇനി നീ ക്യാമറ പിടിയ്ക്കരുതെന്ന് ആക്രോശിയ്ക്കുകയും ചെയ്തുകൊണ്ടാണ് മര്‍ദ്ദിച്ചതെന്ന് രതീഷ് നല്‍കിയ പരാതിയിലുണ്ട്.
മാധ്യമ പ്രവര്‍ത്തകനു നേരെ നടന്ന അക്രമത്തിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളണമെന്ന് കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് കീഴില്ലം, പെരുമ്പാവൂര്‍ പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ ഷാജി, സെക്രട്ടറി യു.യു മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ കെ.ഇ നൗഷാദ്  തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

മംഗളം 01.09.2012