Thursday, January 2, 2014

കൂവപ്പടിയിലെ കൈതക്കോട് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ കൈതക്കോട് പാടശേഖരം മണ്ണിട്ട് നികത്താന്‍ ശ്രമം. 
ഇരുപതാം വാര്‍ഡില്‍പ്പെട്ട മദ്രാസ് കവലയില്‍ നിന്ന് കൂടാലപ്പാട് ചര്‍ച്ച് റോഡില്‍ 300 മീറ്റര്‍ മാറിയുള്ള പാടശേഖരമാണ് നികത്തിയെടുക്കാന്‍ ശ്രമം നടക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളുടെ അവധിദിനങ്ങളിലാണ് നികത്തല്‍. ഇതിനോടകം 2 സെന്റ് പാടം നികത്തികഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 14 ന് മാത്രം ഏകദേശം 8 ലോഡ് മണ്ണാണ് ഇവിടെ തട്ടിയത്. നികത്തുന്ന വിവരം അറിയിച്ചിട്ടും കൂവപ്പടി വില്ലേജ് ഓഫീസ് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയുണ്ട്. 
കൈതക്കോട് പാടശേഖരം നികത്തുന്നതോടെ പ്രദേശത്തെ കിണറുകളില്‍ വെള്ളമില്ലാതാവുമെന്ന് നാട്ടുകാര്‍ പറയുന്നു. വര്‍ഷക്കാലത്ത് പരിസരങ്ങളില്‍ വെള്ളക്കെട്ടുണ്ടാകുകയും ചെയ്യും. മൂന്ന് പൂവ് കൃഷി ചെയ്യുന്ന പാടത്തെ ജലവിതരണ സംവിധാനങ്ങള്‍ താറുമാറാകുന്നതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാകും.
വയല്‍ നികത്തലിനെതിരെ ഗ്രാമപഞ്ചായത്തും റവന്യു അധികൃതരും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതു സംബന്ധിച്ച് നാട്ടുകാര്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിട്ടുമുണ്ട്. 

മംഗളം 2.1.2014

No comments: