Wednesday, March 6, 2013

കുന്നത്തുനാട്ടിലെ എഴുത്തുകാര്‍: താലൂക്കുതല സാഹിത്യകാര ഡയറക്‌റി തയ്യാറായി


പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ എഴുത്തുകാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാഹിത്യകാര ഡയറക്ടറി തയ്യാറായി. മണ്‍മറഞ്ഞ പ്രശസ്ത സാഹിത്യകാരന്മാരുടേയും തുടക്കക്കാരായ എഴുത്ത് പ്രതിഭകളുടേയും വരെ വിവരങ്ങളാണ് ഡയറക്ടറിയിലുള്ളത്.
ഐ.എ.എസിന്റെ കിന്നരിത്തലപ്പാവ് അഴിച്ചുവച്ച് അക്ഷരലോകത്തെ ഇതിഹാസമായി മാറിയ മലയാറ്റൂര്‍ രാമകൃഷ്ണന്‍, മലയാള കഥയില്‍ മാന്ത്രികക്കളങ്ങള്‍ വരച്ചു ചേര്‍ത്ത എം.പി നാരായണപിള്ള തുടങ്ങിയവരുടെ വിവരങ്ങള്‍ ഇതിലുണ്ട്. എഴുത്തിന്റേയും വായനയുടേയും ആകാശങ്ങള്‍ കീഴടക്കിയ പി ഗോവിന്ദപ്പിള്ള, നാടകരചനയില്‍ പുതുലോകങ്ങള്‍ കണ്ടെത്തിയ കാലടി ഗോപി, അഗാധമായ നിശബ്ദത പാലിച്ച് കഥയില്‍ വിസ്മയം വിരിയിച്ച സി അയ്യപ്പന്‍ എന്നിവരേയും ഈ ഡയറക്ടറിയിലൂടെ നമുക്ക് ഓര്‍ക്കാം.
ജീവിച്ചിരുന്ന കാലത്ത് നിസ്തൂല  സംഭാവനകള്‍ നല്‍കിയ, അതേ സമയം പുതുതലമുറയ്ക്ക് അത്രയേറെ പരിചയമില്ലാത്ത വിദ്വാന്‍ വട്ടോളി കൊച്ചുകൃഷ്ണപിള്ള, കീഴില്ലം എം.കെ ശങ്കരപ്പിള്ള തുടങ്ങിയവരുടെ വിവരങ്ങളും കുന്നത്തുനാട്ടിലെ എഴുത്തുകാരുടെ കൂട്ടത്തിലുണ്ട്. 
വൈജ്ഞാനിക സാഹിത്യ രംഗത്ത് വലിയ സംഭാവനകള്‍ നല്‍കുന്ന ഡോ. ഡി ബാബുപോള്‍ ഐ.എ.എസ്, ജസ്റ്റീസ് ടി.വി തോമസ്, കഥാകൃത്തുക്കളായ ഇന്ദുചൂഢന്‍ കിഴക്കേടം, പി.ആര്‍ ഹരികുമാര്‍ പുതു എഴുത്തിലെ ജൈവസാന്നിദ്ധ്യമായ ജീവന്‍ ജോബ് തോമസ് സാങ്കേതിക രംഗത്തെ എഴുത്തിലൂടെ ശ്രദ്ധേയരായ വര്‍ക്കി പട്ടിമറ്റം, ഡോ. മുരളി തുമ്മാരുകുടി ബാലസാഹിത്യകാരന്മാരായ വേണു വാര്യത്ത്, പി മധുസൂദനന്‍, സത്യന്‍ താന്നിപ്പുഴ തുടങ്ങി നൂറ്റമ്പതോളം എഴുത്തുകാരുടെ വിവരങ്ങളാണ് ഡയറക്ടറിയിലുള്ളത്. 
അച്ചടിച്ച ആദ്യ കഥാസമാഹാരം പ്രകാശനം ചെയ്യും മുന്‍പ് ഈ ലോകം വെടിഞ്ഞ കെ.എം ജോഷിയെപ്പറ്റിയും കവിതാസമാഹാരം പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയില്‍ മരണം വരിച്ച അണ്ണന്‍ വടേരിയെപ്പറ്റിയും ഡയറക്ടറിയില്‍ നിന്ന് വായിച്ചറിയാം. റിയ ജോയി, നിഷാ മോഹന്‍ തുടങ്ങിയ പുതു തലമുറക്കാരേയും ഇതിലൂടെ പരിചയപ്പെടാം.
പ്രദേശത്തെ സ്‌കൂളുകള്‍, ഗ്രന്ഥശാലകള്‍, സ്വകാര്യ പുസ്തകശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ ഒഴിവാക്കാനാകാത്ത ഈടുവയ്പ്പായിരിയ്ക്കും കുന്നത്തുനാട്ടിലെ എഴുത്തുകാര്‍ എന്ന ഡയറക്ടറിയെന്ന് പ്രസാധകര്‍ അവകാശപ്പെടുന്നു. സാഹിത്യതല്‍പരരായ ഒരു സംഘം ചെറുപ്പക്കാരുടെ സൈബര്‍ കൂട്ടായ്മയായ ഇലോകം ഓണ്‍ലൈന്‍ ഡോട്ട് കോം എന്ന വൈബ് മാഗസിന്റെ ആഭിമുഖ്യത്തിലാണ് ഡയറക്ടറി. 
ഈമാസം 9 ന് ഉച്ചകഴിഞ്ഞ് 1.30 ന് മുനിസിപ്പല്‍ ലൈബ്രറി ഹാളില്‍ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യത്തില്‍ ഡയറക്ടറി പ്രകാശിപ്പിയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2591051, 9961258068, 9947773887 എന്നി നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മണികാക്കര അറിയിച്ചു.

മംഗളം 6.3.2013

Sunday, March 3, 2013

അംഗന്‍വാടിയ്ക്ക് സ്ഥലം അനുവദിക്കാത്തതിനെതിരെ പഞ്ചായത്ത് മെമ്പര്‍ ഒറ്റയാള്‍ സമരം നടത്തി



പെരുമ്പാവൂര്‍: അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിയ്ക്കുന്നതിന് റവന്യൂ പുറമ്പോക്ക് ഭൂമി വിട്ടു നല്‍കുന്നതില്‍ കാലതാമസം വരുത്തിയതില്‍ പ്രതിഷേധിച്ച് താലൂക്ക് സഭായോഗ ഹാളിനു മുന്നില്‍ പഞ്ചായത്ത് മെമ്പര്‍ കുത്തിയിരുപ്പ് സത്യാഗ്രഹം നടത്തി. 
വെങ്ങോല ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അംഗന്‍വാടിയ്ക്ക് വേണ്ടി മെമ്പര്‍ ശിവന്‍ കദളിയാണ് ഒറ്റയാള്‍ സമരം നടത്തിയത്. 15 ദിവസത്തിനകം നടപടി സ്വീകരിക്കാമെന്ന് തഹസീല്‍ദാര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് സത്യാഗ്രഹം അവസാനിപ്പിയ്ക്കുകയായിരുന്നു.
ഏറെ ജനസാന്ദ്രതയുള്ള രണ്ടാം വാര്‍ഡില്‍ ഒരു അംഗന്‍വാടി മാത്രമാണുള്ളത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സ്വന്തമായി കെട്ടിടമില്ലാതെ വിവിധ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിന്റെ കാലാവധി ഈ മാസം 24 ന് അവസാനിക്കും. മറ്റ് കെട്ടിടങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് അംഗന്‍ വാടിയുടെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
മാതൃക അംഗന്‍വാടിയായി ഉയര്‍ത്തി കെട്ടിടം നിര്‍മ്മിയ്ക്കാന്‍ 19 ലക്ഷം അനുവദിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതനുസരിച്ച് രണ്ടാം വാര്‍ഡിലെ അംഗന്‍വാടിക്ക് കെട്ടിടം നിര്‍മ്മിയ്ക്കാന്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല ഗ്രാമപഞ്ചായത്ത് കമ്മിറ്റിയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. റവന്യു സെക്രട്ടറി ജില്ലാ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് കളക്ടര്‍ കുന്നത്തുനാട് തഹസീല്‍ദാരോട് അടിയന്തിര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ അഞ്ചുമാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചായിരുന്നു സത്യാഗ്രം. 
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞുമുഹമ്മദ്, രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി പൂണേലി, ടി.പി അബ്ദുള്‍ അസീസ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് ഇ.കെ മുഹമ്മദ്കുഞ്ഞ്, കെ.കെ മജീദ് തുടങ്ങിയവര്‍ സത്യാഗ്രഹിയെ സന്ദര്‍ശിച്ചു.

മംഗളം 03.03.2013

പ്ലൈവുഡ് കമ്പനിയ്‌ക്കെതിരെ ഒക്കല്‍ ഗ്രാപഞ്ചായത്ത് ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ച്


ഏഴു വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തനം


പെരുമ്പാവൂര്‍: കുളത്തുങ്ങമാലി പട്ടികജാതി കോളനിയോട് ചേര്‍ന്ന് എഴ് വര്‍ഷമായി ലൈസന്‍സില്ലാതെ പ്രവര്‍ത്തിയ്ക്കുന്ന ആക്‌സണ്‍സ് പ്ലൈവുഡ് കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഒക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേയക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. കളത്തുങ്ങമാലി പരിസ്ഥിത സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു മാര്‍ച്ച്.  സമിതി കേന്ദ്രകമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അധികൃതരുടെ ഒത്താശയോടെയാണ് ഇപ്പോഴും കമ്പനി പ്രവര്‍ത്തിയ്ക്കുന്നതെന്നും ഇത് നിയമവാഴ്ചയോടുള്ള വെല്ലുവിഴിയാണെന്നും ഇതിന് പിന്നില്‍ നടക്കുന്ന ക്രമക്കേടുകളെ സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണമെന്നും വറുഗീസ് പുല്ലുവഴി അഭിപ്രായപ്പെട്ടു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി ബെന്നി, കെ.ഡി ഷാജി, കര്‍മ്മസമിതി നേതാക്കളായ സി.കെ പ്രസന്നന്‍, എം.കെ ശ്രീധരന്‍പിള്ള, ബിനു കുളത്തുങ്ങമാലി, വി.എസ് ഷൈബു, കെ.കെ സുധീഷ്, കെ.എ അഖില്‍, ദീപ ഷൈബു എന്നിവര്‍  പ്രസംഗിച്ചു.
കെ.എ ബിജു, ലീല അശോകന്‍, അമ്മിണി കുട്ടപ്പന്‍, തങ്കമ്മ അയ്യപ്പന്‍, മണി സുബ്രഹ്മണ്യന്‍, മിനി രിവി, ലളിത നാരായണന്‍, ഷൈല, സീതാ ബാബു, ബീന ബാബു, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

മംഗളം 3.03.2013

പെരുമ്പാവൂര്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ ഇടവക നവതിയിലേയ്ക്ക്


പെരുമ്പാവൂര്‍: മാര്‍ത്തോമ്മ സഭയുടെ വടക്കന്‍ തിരുവിതാംകൂര്‍ പ്രേഷിത വേലയുടെ ഭാഗമായി  സുവിശേഷ പ്രസംഗ സംഘത്തിന്റെ നിയന്ത്രണത്തില്‍ 1923 ല്‍ ആരംഭിച്ച ഇടവക നവതിയിലേയ്ക്ക്. 
പഴയ മൂവാറ്റുപുഴ റോഡരികില്‍ വൈക്കോല്‍ മേല്‍പ്പുരയോടുകൂടിയ ചെറിയ ഷെഡിലാണ് ഈ ഇടവകയുടെ തുടക്കം. വികാരി ജനറാള്‍ വി.പി മാമ്മന്‍ കശീശ്ശയാണ് കൂദാശ ചെയ്തത്. പ്രഥമ വികാരിയായ സി.ഐ എബ്രഹാം കശീശ 1931 വരെ വികാരിയായി തുടര്‍ന്നു.  ഐമുറി, ഇരിങ്ങോള്‍ എന്നി രണ്ട് കോണ്‍ഗ്രിഗേഷനുകളേയും പട്ടണത്തില്‍ കാലാകാലങ്ങളില്‍ വന്നു ചേരുന്ന മാര്‍ത്തോമ്മ സഭ വിശ്വാസികളേയും ഒരുമിച്ച് ചേര്‍ക്കുക എന്നതായിരുന്നു സഭാനേതൃത്വത്തിന്റെ കാഴ്ചപ്പാട്.
പിന്നീട് ആലുവ-മൂന്നാര്‍ റോഡരുകില്‍ 1984 ല്‍ സെന്റ് പോള്‍സ് മാര്‍ത്തോമ്മ ചര്‍ച്ച് സ്ഥാപിച്ചു. കഴിഞ്ഞ 90 വര്‍ഷത്തിനിടയില്‍ 29 വൈദികരാണ് ഈ ഇടവകയില്‍ സേവനം അനുഷ്ഠിച്ചത്. ഇതില്‍ മാത്യൂസ് മാര്‍ അത്തനാസിയോസ്, ഡോ. സഖറിയാസ് മാര്‍ തിയോഫിലോസ് സഫ്രഗന്‍ എന്നി മെത്രാപ്പോലീത്തമാരും ഉള്‍പ്പെടുന്നു.
ഈ ഇടവകയ്ക്ക് കീഴില്‍ ആശ്രമം ഹൈസ്‌കൂള്‍, ബാലിക മന്ദിരം, മാര്‍ത്തോമ്മ വനിത കോളജ്, മാര്‍ത്തോമ്മ കോളജ് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നവതി ഭവന്‍ നിര്‍മ്മിയ്ക്കുന്നതിന് പുറമെ സുവനീര്‍, പാരീഷ്, ഡയറക്ടറി എന്നിവ പ്രസിദ്ധീകരിയ്ക്കുന്നുമുണ്ട്. ഇതിനു പുറമെ മെഡിക്കല്‍ ക്യാമ്പുകള്‍, വൈദ്യ-വിദ്യാഭ്യാസ-വിവാഹ സഹായങ്ങള്‍ മുതലായവയും ആവിഷ്‌ക്കരിയ്ക്കുന്നു.
ഇടവകദിനത്തിന്റെ ഉദ്ഘാടനം ഇന്ന് ഡോ. സഖറിയാസ് മാര്‍ തിയോഫിലസ് വൈകിട്ട് 4.30 ന് നിര്‍വ്വഹിയ്ക്കും. കുര്യാക്കോസ് മാര്‍ യൗസേബിയോസ് ഇടവക സന്ദേശം നല്‍കും. സഭാ സെക്രട്ടറി പി.പി തോമസ് അദ്ധ്യക്ഷത വഹിയ്ക്കും.
കെ.പി ധനപാലന്‍ എം.പി സുവനീറും സാജുപോള്‍ എം.എല്‍.എ പാരീഷ് ഡയറക്ടറിയും പ്രകാശനം ചെയ്യും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുതിര്‍ന്ന രക്ഷിതാക്കളെ ആദരിയ്ക്കും. നഗരസഭ ചെയര്‍മാന്‍  നവതി മൊമെന്റോ പ്രകാശനം ചെയ്യും. 

മംഗളം 3.03.2013

കിടപ്പാടം ഒലിച്ചുപോയ യുവാവിന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും വെള്ളത്തിലായി


സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: പെരുമഴയില്‍ കിടപ്പാടം ഒഴുകിപ്പോയ, ഉറ്റവരും ഉടയവരും ഇല്ലാത്ത യുവാവിന് സര്‍ക്കാര്‍ നല്‍കിയ സഹായ വാഗ്ദാനങ്ങളും വെള്ളത്തിലായി.
മേതല ഏന്ത്രത്തുകുടി സിനോജി (27) ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 10000 രൂപയും ജില്ലാ കളക്ടര്‍ നല്‍കുമെന്നറിയിച്ച 50000 രൂപയുമാണ് നാലു മാസങ്ങള്‍ പിന്നിട്ടിട്ടും ലഭിക്കാത്തത്. അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതി അടിയന്തിര യോഗം ചേര്‍ന്ന് സിനോജിന് വീടും സ്ഥലവും നല്‍കുമെന്ന് തീരുമാനം എടുത്തിരുന്നെങ്കിലും അതിലും പിന്നീട് നടപടികളൊന്നും ഉണ്ടായില്ല.
കഴിഞ്ഞ നവംബര്‍ ഏഴിനാണ് മേതല ഹൈ ലെവല്‍ കനാല്‍ ബണ്ടിലുള്ള സിനോജിന്റെ വീട് മഴയില്‍ ഒലിച്ചുപോയത്. ഇരുമ്പു ഗോഡൗണിലെ ജീവനക്കാരനായ സിനോജ് അന്ന് ജോലിസ്ഥലത്തായിരുന്നതിനാല്‍ ജീവഹാനി ഉണ്ടായില്ല. 
പെരിയാര്‍വാലി കനാല്‍ വാച്ചറായിരുന്ന അച്ഛന്‍ കൃഷ്ന്‍കുട്ടി 2006 ല്‍ വാഹനാപകടത്തില്‍ മരിയ്ക്കുന്നതോടെയാണ് സിനോജിന്റെ ദുരന്തകാലം ആരംഭിയ്ക്കുന്നത്. ക്യാന്‍സര്‍ ബാധിച്ചാണ് അമ്മയുടെ മരണം. അമ്മയുടെ മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യുന്നതിനിടയില്‍, മഞ്ഞപ്പിത്തം ബാധിച്ച മൂത്ത സഹോദരനും മരിച്ചു. സഹോദരിയെ വിവാഹം ചെയ്തയച്ചതിനാല്‍ സിനോജ് ഒറ്റയ്ക്കായി. 
ധനതത്വശാസ്ത്രത്തില്‍ ബിരുദധാരിയായ ഈ യുവാവിന്റെ പേര് 2011 ലെ എല്‍.ഡി.സി സപ്ലിമെന്ററി  റാങ്ക് ലിസ്റ്റിലുണ്ട്. എന്നാല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം കുത്തൊഴുക്കില്‍പ്പെട്ട് പോയതോടെ സര്‍ക്കാര്‍ ജോലിയെന്ന പ്രതീക്ഷയും പ്രതിസന്ധിയിലായി
സര്‍ക്കാരും ഗ്രാമപഞ്ചായത്തും പ്രഖ്യാപിച്ച സഹായങ്ങള്‍ ലഭിച്ചിരുന്നെങ്കില്‍ ഒരു ചെറിയ കിടപ്പാടമെങ്കിലും ഒരുക്കാമായിരുന്നുവെന്ന് സിനോജ് പറയുന്നു. വീടിരുന്ന പതിനഞ്ച് സെന്റ് ഭൂമിയില്‍ മൂന്നിലൊന്നും ഒഴുക്കില്‍പ്പെട്ടുപോയി. അവിടെ ഇപ്പോള്‍ അഗാധഗര്‍ത്തമാണ്. 
സ്വന്തമായി അല്‍പം മണ്ണ്, തലചായ്ക്കാന്‍ ചെറിയൊരു വീട്, ജീവിക്കാനൊരു ജോലി തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്നിലൊരു വഴിയും കാണാതെ അന്ധാളിച്ച് നില്‍ക്കുകയാണ് ഈ യുവാവ്. അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചാല്‍ ഈ യുവാവിന് പുതുജീവിതത്തിലേയ്ക്ക് മടങ്ങിവരാന്‍ കഴിയും.

 മംഗളം 3.03.2013

Saturday, March 2, 2013

ഭാര്യ തൂങ്ങി മരിച്ചു; പഞ്ചായത്ത് ഭരണസമിതി അംഗം പിടിയില്‍


പെരുമ്പാവൂര്‍: ഭര്‍തൃ ഗൃഹത്തില്‍ ഭാര്യ തൂങ്ങിമരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവായ മുടക്കുഴ പഞ്ചായത്ത് ഭരണസമിതിയംഗം പാത്തിക്കല്‍ വീട്ടില്‍ എല്‍ദോയെ (45) കോടനാട് പൊലീസ് അറസ്റ്റു ചെയ്തു.
 ഭാര്യ കൊരട്ടി അന്നമനട സ്വദേശി ഷീലയെ (41) ഫെബ്രുവരി 18 ന് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തോടൊപ്പം ലഭിച്ച ആത്മഹത്യാ കുറുപ്പില്‍ ഭര്‍ത്താവും അമ്മയും സഹോദരിയും മാനസീകവും ശാരീരികവുമായി പീഡിപ്പിച്ചതായി രേഖപ്പെടുത്തിയിരുന്നു.
 ഇതേതുടര്‍ന്ന് ഷീലയുടെ അച്ഛനും അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ലോക്കല്‍ പേലീസിനും ആഭ്യന്തര മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കി. കോടനാട് പൊലീസ് കേസെടുത്തെങ്കിലും പ്രതി പിടികൊടുക്കാതെ മുങ്ങിനടക്കുകയായിരുന്നു. പിന്നീട് വ്യാഴാഴ്ച രാത്രി എട്ടിന് സ്റ്റേഷനിലെത്തി പൊലീസിന് കീഴടങ്ങുകയായിരുന്നുവെന്ന് കോടനാട് എസ്.ഐ ശ്രീധരന്‍ പറഞ്ഞു.
ഷീല എല്‍ദോയുടെ രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ അസുഖമൂലം മരണപ്പെട്ടതിനെ തുടര്‍ന്ന് 2012 ജൂലൈ എട്ടിനാണ് എല്‍ദോ ഷീലയെ വിവിഹം കഴിച്ചത്. വിവാഹ സമയത്ത് ഷീലയുടെ വീട്ടുകാര്‍ മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നതായും ഷീലയുടെ ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിക്കുന്നുണ്ട്.
എല്‍ദോ മുടക്കുഴ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗമാണ്. ഇയാളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.

മംഗളം 1.03.2013

Friday, March 1, 2013

കുണ്ടുകുളം കാടുകയറി; വട്ടയ്ക്കാട്ടുപടി മേഖലയില്‍ ജലക്ഷാമം രൂക്ഷം



പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന ജനസ്രോതസുകളിലൊന്നായ കുണ്ടുകുളം നികന്നും കാടുകയറിയും ഉപയോഗശൂന്യമാകുന്നു. ഇതോടെ വട്ടയ്ക്കാട്ടുപടി മേഖലയില്‍ ജലക്ഷാമം രൂക്ഷമായി. 
പത്തൊമ്പതാം വാര്‍ഡില്‍പ്പെട്ട വട്ടയ്ക്കാട്ടുപടിയില്‍ എഴുപത് സെന്റോളം വിസ്തീര്‍ണത്തിലായിരുന്നു കുളം. അറുവുമാലിന്യങ്ങളും പ്ലൈവുഡ് കമ്പനിയില്‍ നിന്നുള്ള മാലിന്യങ്ങളും തള്ളി ഈ കുളം മാലിന്യ സംഭരണ കേന്ദ്രമാക്കി മാറ്റി. ഇപ്പോള്‍ ദൂരെനിന്നുള്ള ആളുകള്‍പോലും മാലിന്യം നിക്ഷേപിയ്ക്കാന്‍ ആശ്രയിയ്ക്കുന്നത് ഈ ജലസ്രോതസിനെയാണ്.
കുളത്തോട് ചേര്‍ന്നുള്ള പാടശേഖരത്തില്‍ അടുത്തകാലം വരെ മൂന്ന് പൂ കൃഷ്‌ചെയ്തിരുന്നു. കുളം നാശോന്മുഖമായതോടെ കൃഷി നിലച്ചു. പരിസരവാസികളുടെ കിണറുകളിലേയ്ക്കുള്ള ഉറവയും ഇല്ലാതായി. ഇപ്പോള്‍ കാട്ടുചേമ്പുകള്‍ നിറഞ്ഞ് കുളം പൂര്‍ണമായും ഉപയോഗ്യ യോഗ്യമല്ലാതെയായി.
കുണ്ടുകുളം പുനരുദ്ധരിയ്ക്കണമെന്ന് രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതരോടും ജില്ലാപഞ്ചായത്ത് മെമ്പറോടും പലവട്ടം ആവശ്യപ്പെട്ടതായി പൗരസമിതി കണ്‍വീനറും എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റിയംഗവുമായ കെ.എ മൈതീന്‍പിള്ള പറയുന്നു. കുണ്ടുകുളം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസ് ഉപരോധമടക്കുമുള്ള സമരപരിപാടികളുമായി രംഗത്ത് വരാനാണ് നാട്ടുകാരുടെ തീരുമാനം

മംഗളം 01.03.2013

പശ നിര്‍മ്മാണ കമ്പനിതുടങ്ങാന്‍ അനുമതി: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍


പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ പശനിര്‍മ്മാണ കമ്പനിയ്ക്ക് അനുമതി കൊടുക്കാന്‍ ഒത്താശ നല്‍കിയതിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍.
വല്ലം കോടനാട് റോഡില്‍ തുടങ്ങുന്ന എ.പി.കെ പോളിമേഴ്‌സ് എന്ന പശനിര്‍മ്മാണ കമ്പനിയ്ക്ക് അനുകൂലമായി അംഗങ്ങളറിയാതെ പഞ്ചായത്ത് കമ്മിറ്റി മിനിട്ട്‌സില്‍  പ്രസിഡന്റും ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തീരുമാനങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്നാണ് ആരോപണം.  മുമ്പ് പഞ്ചായത്ത് സെക്രട്ടറി കമ്പനി നടത്തിപ്പിനുള്ള ലൈസന്‍സ് നല്‍കിയിരുന്നുവെങ്കിലും ജനപ്രക്ഷോഭത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. അതേ തുടര്‍ന്നാണ് ഭരണസമിതി അംഗങ്ങള്‍ പോലും അറിയാതെ പ്രസിഡന്റ് കമ്പനിയ്ക്ക് വേണ്ട ഒത്താശകള്‍ ചെയ്തത്.
ഇതിനെതിരെ പ്രതിപക്ഷ അംഗങ്ങളായ എല്‍.ഡി.എഫിന്റെ കെ.ഡി ഷാജി, റെജീന ജലീല്‍ എന്നിവര്‍ക്ക് പുറമെ, യു.ഡി.എഫ് അംഗങ്ങളായ വൈസ് പ്രസിഡന്റ് മിനി ഷാജു, പി.കെ മുഹമ്മദ് കുഞ്ഞ്, എം.വി ബെന്നി, എന്‍.ഒ ജോര്‍ജ്, കെ.പി പൈലി, ടി.ജി ബാബു എന്നിവരും രംഗത്ത് എത്തുകയായിരുന്നു. മിനിട്‌സില്‍ തങ്ങളറിയാതെ കൂട്ടിച്ചേര്‍ത്തവ നീക്കം ചെയ്യണമെന്ന് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഏകാധിപത്യപരമായി പെരുമാറുന്ന പ്രസിഡന്റും അതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് നടത്തുന്ന ക്രമക്കേടുകള്‍ക്കും  എതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നുമാണ് ഇവരുടെ ആവശ്യം.


മംഗളം 01.03.2013

വരള്‍ച്ച ദുരിതാശ്വാസം: പൈപ്പുലൈന്‍ സ്ഥാപിയ്ക്കാന്‍ 48 ലക്ഷം


പെരുമ്പാവൂര്‍: നിയോജകമണ്ഡലത്തില്‍ വരള്‍ച്ചാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ പൈപ്പ് ലൈന്‍ സ്ഥാപിയ്ക്കാന്‍ 48 ലക്ഷം രൂപ അനുവദിച്ചതായി സാജുപോള്‍ എം.എല്‍.എ അറിയിച്ചു.
പൂതക്കുഴ പട്ടികജാതി കോളനിയ്ക്ക് വേണ്ടിയുള്ള മുട്ടത്തുമുകള്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി (5 ലക്ഷം), കൂവപ്പടി പഞ്ചായത്തിലെ വെള്ളാറമാലില്‍  പട്ടികജാതി കോളനി (1 ലക്ഷം), കയ്യുത്തിയാല്‍ പട്ടികജാതി കോളനി (50000), മയൂരപുരം നാല്‌സെന്റ് കോളനി (110000), വെള്ളാര്‍മാലി മയൂരപുരം കടുവള്ളച്ചാല്‍ റോഡ് (90000), കാഞ്ഞിരക്കാട് പാണ്ടി കോളനി, എല്‍പി. സ്‌കൂള്‍ (2.5 ലക്ഷം), നഗരസഭയിലെ ചൂള റോഡ് (2 ലക്ഷം), വേങ്ങൂര്‍  പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ (5 ലക്ഷം), മുടക്കുഴ പഞ്ചായത്ത് (2 ലക്ഷം), അശമന്നൂര്‍ പഞ്ചായത്ത് (2 ലക്ഷം), രായമംഗലം പഞ്ചായത്തിലെ നെല്ലിമോളം മുതല്‍ മരോട്ടിക്കടവ് വരെയുള്ള പ്രദേശങ്ങല്‍ (3.5 ലക്ഷം), നഗരസഭയിലെ പാറപ്പുറം റോഡ് (4.85 ലക്ഷം), പൂമല, ഓടയ്ക്കാലി ടാങ്ക് (3 ലക്ഷം), മുടക്കുഴയിലെ റേഷന്‍കട മുതല്‍ അംഗന്‍വാടിവരെയുള്ള പ്രദേശം (3.5 ലക്ഷം), വല്ലം പമ്പ് ഹൗസ് (4.95 ലക്ഷം), സൗത്ത് വല്ലം (1.2 ലക്ഷം), സൗത്ത് വല്ലം-മുല്ലപ്പള്ളി റോഡ് (50000), കാളച്ചന്ത റോഡ് (50000), വെങ്ങോല-വളയന്‍ചിറങ്ങര റോഡ് (2 ലക്ഷം) എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്.

മംഗളം 01.03.2013

രായമംഗലം ഗ്രാമപഞ്ചായത്ത്: തോടു നികത്തിയതില്‍ പ്രതിഷേധിച്ച് ഭരണസമിതി യോഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു


പെരുമ്പാവൂര്‍: ഇരിങ്ങോള്‍ കാവിനടുത്ത് തോടു നികത്തിയെന്ന് ആരോപിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതിയോഗത്തില്‍ നിന്ന് സി.പി.എം മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി.
ഇരുപതാം വാര്‍ഡില്‍  മേനോന്‍പടി കിഴക്കേനട റോഡ് സൈഡില്‍ വളരെക്കാലമായി ജനങ്ങള്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന തോട് നികത്തി സ്വകാര്യ ഭൂമിയിലേയ്ക്ക് വഴി നിര്‍മ്മിച്ചിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതി അവഗണിച്ച് പഞ്ചായത്ത് കമ്മിറ്റിയില്‍ ഭൂരിപക്ഷം ഉപയോഗിച്ച്  യു.ഡി.എഫ് പക്ഷം അംഗീകാരം നല്‍കിയെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 
 തോട് പുനര്‍ നിര്‍മ്മിയ്ക്കണമെന്ന ആവശ്യവുമായി എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്, എ.കെ ഷാജി, മിനി തങ്കപ്പന്‍, വി.കെ പത്മിനി, കൗസല്യ ശിവന്‍, ശാന്ത ഗോപാലന്‍ എന്നിവരാണ് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചത്.

മംഗളം 01.03.2013

വെങ്ങോല ഗ്രാമപഞ്ചായത്ത് അറയ്ക്കപ്പടിയില്‍ ശുദ്ധജല വിതരണം അവതാളത്തില്‍


പെരുമ്പാവൂര്‍: അറയ്ക്കപ്പടി പ്രദേശത്തുള്ള ശുദ്ധജലവിതരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്‍ നിവേദനം നല്‍കി.
അറയ്ക്കപ്പടി എസ്.എന്‍.ഡി.പി റോഡ് ലൈന്‍, കൈരളിഗ്രാമം റോഡ് സൈഡ്, പെരുമാനി കനാല്‍പാലം എന്നിവിടങ്ങളിലെ ശുദ്ധജല ക്ഷാമം പരിഹരിയ്ക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റി പെരുമ്പാവൂര്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്കാണ് നിവേദനം നല്‍കിയത്.
ഇവിടെയുള്ളവര്‍ അധികവും പൈപ്പ് വെള്ളത്തെ ആശ്രയിച്ച് കഴിയുന്നവരാണ്. ഓട്ടത്താണിയിലും കൂറ്റപ്പാറയിലും ഓരോ ടാങ്കുകള്‍ നിര്‍മ്മിച്ച് പിരിയന്‍കുളത്തില്‍ നിന്ന് വെള്ളം പമ്പ് ചെയ്താണ് ആളുകള്‍ ഉപയോഗിച്ചിരുന്നത്. 50000 ലിറ്ററാണ് ഇതിന്റെ സംഭരണ ശേഷി. ഒരു വര്‍ഷം മുമ്പ് ഓട്ടത്താണി റോഡ് അറ്റകുറ്റ  പണി നടത്തിയപ്പോള്‍ ഈ പ്രദേശത്തേയ്ക്ക് വെള്ളം എത്തിച്ചിരുന്ന പൈപ്പ് ലൈന് കേടുവന്നു. കേടായ ഭാഗം  ബ്ലോക്ക് ചെയ്ത് പെരുമാനി ഭാഗത്തേക്ക് ലിങ്ക് ചെയ്തതോടെ ഉയര്‍ന്ന പ്രദേശത്തേയ്ക്ക് വെള്ളം എത്താതായി.
കേടായ പൈപ്പ് ലൈന്‍ പുനര്‍നിര്‍മ്മിയ്ക്കുകയോ, മാറ്റി സ്ഥാപിക്കുകയൊ ചെയ്തില്ലെങ്കില്‍ കുടിവെള്ള ക്ഷാമം  രൂക്ഷമാകുന്ന അവസ്ഥയാണ്. ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഉപഭോക്താക്കളെ അണിനിരത്തി ശക്തമായ പ്രക്ഷോഭപരിപാടികള്‍ അരംഭിയ്ക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി.

മംഗളം 01.03.2013

സ്വാതി സംഗീതശ്രീ പുരസ്‌കാരം അജിത് നമ്പൂതിരിയ്ക്ക്


പെരുമ്പാവൂര്‍: ശാസ്ത്രീയ ലോകത്തെ യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന് സ്വാതിതിരുനാള്‍ സംഗീതസഭ ഏര്‍പ്പെടുത്തിയ സ്വാതി സംഗീതശ്രീ പുരസ്‌കാരം പ്രശസ്ത സംഗീതജ്ഞനായ അജിത് നമ്പൂതിരിയ്ക്ക്. 
തിരുവനന്തപുരം സ്വാതി തിരുനാള്‍ കോളജിലും പാലക്കാട് ചെമ്പൈ സംഗീത കോളജിലും സംഗീത പഠനം പൂര്‍ത്തിയാക്കിയ അജിത് നമ്പൂതിരി സംഗീത സാഗരം എന്ന പുസ്തകത്തിന്റെ രചയിതാവാണ്.
കഴിഞ്ഞ 20 വര്‍ഷമായി ദൃശ്യ ശ്രവ്യ മാദ്ധ്യമങ്ങളില്‍ ശാസ്ത്രീയ സംഗീതത്തെക്കുറിച്ച് പരിപാടികള്‍ അവതരിപ്പിച്ചുവരുന്നു. കൂടിയാട്ടം, സംസ്‌കൃതനാടകങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ച് കലാക്ഷേത്രങ്ങള്‍ എന്ന പേരിലും ഓട്ടന്‍തുള്ളന്‍, ഇടയ്ക്ക എന്നിവയെക്കുറുച്ചും ഡോക്യുമെന്ററികള്‍ തയ്യാറാക്കിയിട്ടുണ്ട്.
അടുത്തമാസം 2 ന് അപ്പൂസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ നാദസ്വര ചക്രവര്‍ത്തി തിരുവിഴ ആര്‍ ജയശങ്കര്‍ ശ്രീജിത്ത് നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കും. സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സമ്മേളനം ശ്രീമൂലനഗരം മോഹന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഭ പ്രസിഡന്റ് എന് നടരാജന്‍ അറിയിച്ചു.
തുടര്‍ന്ന് അജിത് നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും.

  മംഗളം 28.02.2013


പുഞ്ചത്തോട് പുനരുദ്ധാരണം മുടങ്ങി; വാഴക്കുളം പഞ്ചായത്തില്‍ വെള്ളം കയറി മൂന്ന് ഏക്കറോളം നെല്‍കൃഷി നശിക്കുന്നു


പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ കുളക്കാട്ട് പുഞ്ചത്തോട് പുനരുദ്ധാരണം മുടങ്ങിയതിനാല്‍ വെള്ളം കയറി മൂന്ന് ഏക്കറോളം നെല്‍കൃഷി നശിയ്ക്കുന്നു.
കുളക്കാട്ടു പാടം പുഞ്ചത്തോട് തുറ മുതല്‍ കുന്നുവഴി വരെയുള്ള മൂന്ന് കിലോമീറ്റര്‍ ഭാഗം പുനരുദ്ധരിച്ചിട്ട് മൂന്നു വര്‍ഷം പിന്നിടുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. തോട് പുനരുദ്ധാരണ വേലകള്‍ക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി തുക വകയിരുത്താറുണ്ടെങ്കിലും അത് അപര്യാപ്തമാകുന്നതിനാലാണ് പുനരുദ്ധാരണം നടക്കാതെ പോയത്. 
2011-12 ല്‍ പഞ്ചായത്ത് നാല്‍പതിനായിരം രൂപയാണ് ഇതിനായി വകകൊള്ളിച്ചത്. അതുകൊണ്ടുതന്നെ പ്രവര്‍ത്തി ഏറ്റെടുക്കാനാളില്ലാതെ പോയി. പ്രദേശ വാസികളായ കര്‍ഷകര്‍ ചേര്‍ന്ന് പുനരുദ്ധാരണ വേലകള്‍ ഏറ്റെടുത്ത് നിര്‍വ്വഹിയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതിന് പഞ്ചായത്ത് നല്‍കിയത് കേവലം 28000 രൂപ മാത്രമാണ്. 
ഗ്രാമപഞ്ചായത്തിന്റെ 4, 5, 6 വാര്‍ഡുകളിലൂടെയാണ് പുഞ്ചത്തോട് കടന്നുപോകുന്നത്. ഈ  വാര്‍ഡുകളിലെ ജനപ്രതിനിധികളുടെ കൂട്ടുത്തരവാദിത്വമില്ലായ്മയാണ് നീര്‍ച്ചാലിനെയും കൃഷിഭൂമിയെയും നാശോന്മുഖമാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
പാടശേഖരത്തിന്റെ വലിയൊരുഭാഗം ഭൂമിമാഫിയകള്‍ ഇതിനോടകം സ്വന്തമാക്കിയെന്നും ഭൂമി തരിശിട്ട് വഴിയെ നികത്തിയെടുക്കാനാണ് ഇവരുടെ നീക്കമെന്നും ആക്ഷേപമുണ്ട്. ഇതിന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും പ്രദേശവാസികളായ കര്‍ഷകര്‍ പറയുന്നു.

 മംഗളം 28.02.2013