Thursday, February 27, 2014

നാഗഞ്ചേരി വിനോദ സഞ്ചാര പദ്ധതി നിര്‍മ്മാണം തുടങ്ങി

പെരുമ്പാവൂര്‍: പട്ടണത്തിന്റെ ടൂറിസം വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വ്വഹിച്ചു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷ വഹിച്ചു. 
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം മുന്‍ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌കരന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, ഡി.ടി.പി.സി മാനേജര്‍ വിജയകുമാര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍ എം.പി പ്രകാശ്, കെ.ഇ.എല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സന്തോഷ് മത്തായി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിജു ജോണ്‍ ജേക്കബ്, കെ. ഹരി, ആബിദ  പരീത്, ഷാജി സലീം, ഷൈല ഷറഫ്, കൗണ്‍സിലര്‍മാരായ ജി. സുനില്‍കുമാര്‍, ഷീല സതീശന്‍ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 27.02.2014

Wednesday, February 26, 2014

കാരുണ്യ ഹൃദയതാളം പദ്ധതി: സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വെങ്ങോല പഞ്ചായത്ത് പ്രസിഡന്റിനോട് വിശദീകരണം തേടി

പെരുമ്പാവൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ബനവലന്റ് പദ്ധതിയുടെ മാതൃകയില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത്  ആവിഷ്‌ക്കരിച്ച കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച് ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനോടും പദ്ധതി കണ്‍വീനറായ പഞ്ചായത്തംഗം സി.എം അഷറഫിനോടുമാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം തേടിയത്. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ മാതൃകയില്‍ വെങ്ങോലയില്‍ ആവിഷ്‌ക്കരിച്ച പദ്ധതിയുടെ പേരില്‍ സംഭാവന കൂപ്പണ്‍ അച്ചടിപ്പിച്ച് ധനസമാഹരണം നടത്തുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
പരാതി സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി പഞ്ചായത്ത് ഡയറക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പഞ്ചായത്തു ഭരണ സമിതിയുടെ അറിവോ സമ്മതമൊ ഇല്ലാതെയാണ് പദ്ധതി നടപ്പാക്കിയത് എന്നായിരുന്നു ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവേണ്ടി അണ്ടര്‍ സെക്രട്ടറി എസ് ശരത് ചന്ദ്രന്‍ വശദീകരണം ആവശ്യപ്പെട്ട് കത്തു നല്‍കിയത്. ഈ മാസം 25 നകം സര്‍ക്കാരിന് മുന്നില്‍ വിശദീകരണം സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കാരുണ്യ ഹൃദയതാളം പദ്ധതിക്കെതിരെ ഡ.വൈ.എഫ്.ഐ പ്രവര്‍ത്തകരാണ് സര്‍ക്കാരിനും ലോട്ടറി വകുപ്പിനും ഓംബുഡ്‌സ്മാനും പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് ഒരു സ്വകാര്യ ചാരിറ്റബിള്‍ സൊസൈറ്റി  രൂപീകരിച്ച് കേസില്‍ നിന്ന് ഒഴിയാനായി പഞ്ചായത്തുകമ്മിറ്റിയുടെ ശ്രമം. എന്നാല്‍ പദ്ധതിക്കുവേണ്ടി പഞ്ചായത്തു ഭരണ സമിതി അച്ചടിപ്പിച്ച നോട്ടീസുകളും കൂപ്പണുകളും ശക്തമായ തെളിവായി നിലനില്‍ക്കുകയാണ്.
സംഭവം വിവാദമായതിനെതുടര്‍ന്ന് പദ്ധതിക്ക് വേണ്ടി ഉണ്ടാക്കിയ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് പഞ്ചായത്തു മെമ്പര്‍മാര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയായിരുന്നു. വെങ്ങോല കവലയില്‍ തുറന്ന ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശദീകരണം ആവശ്യപ്പെട്ടതോടെ കാരുണ്യ ഹൃദയതാളം പദ്ധതി സംബന്ധിച്ച വിവാദം വീണ്ടും സജീവമാവുകയാണ്.

മംഗളം 26.02.2014

ഫാസ് സുവര്‍ണ്ണ ജൂബിലി: സ്വാഗതസംഘം രൂപീകരിച്ചു

പെരുമ്പാവൂര്‍: ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ  സുവര്‍ണജൂബിലി ആഘോഷത്തിന്റെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാട
നം ചെയ്തു. ഫാസ് പ്രസിഡന്റ് ടി.എന്‍ അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. 
യോഗത്തില്‍ ഡോ. കെ.എ ഭാസ്‌കരന്‍, വി.പി ഖാദര്‍, ജി സുനില്‍ കുമാര്‍, പോള്‍ പാത്തിയ്ക്കല്‍, സന്തോഷ് ഗോപാലകൃഷ്ണന്‍, കെ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി (രക്ഷാധികാരികള്‍), ടി.എന്‍ അശോക് കുമാര്‍ (ചെയര്‍മാന്‍), സന്തോഷ് ഗോപാലകൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.

മംഗളം 26.02.2014

Tuesday, February 25, 2014

രായമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപടിക്കല്‍ ദളിത് വിധവ മരണം വരെ നിരാഹാരം തുടങ്ങി

പെരുമ്പാവൂര്‍: ലൈസന്‍സ് ചട്ടങ്ങളും ദൂരപരിധി വ്യവസ്ഥയും ലംഘിച്ചും പൊതുവഴി കയ്യേറിയും പ്ലൈവുഡ് നിര്‍മ്മാണ യൂണിയറ്റിന് രായമംഗലം പഞ്ചായത്ത് അധികൃതര്‍ നല്‍കിയ പ്രവര്‍ത്തനാനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രായമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപടിക്കല്‍ മരണം വരെ നിരാഹാരം തുടങ്ങി. പീച്ചനാംമുകളില്‍ പുത്തന്‍പുരയ്ക്കല്‍ ദളിത് വിധവയായ എം. കെ. കാര്‍ത്ത്യായനിയാണ് ഇവരുടെ വീടിന്റെ കയ്യെത്തും ദൂരത്ത് കമ്പനി സ്ഥാപിക്കുന്നതിനെതിരെ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം തുടങ്ങിയത്.
പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ജനുവരി മുപ്പതുമുതല്‍ കാര്‍ത്ത്യായനിയും കുടുംബവും സത്യാഗ്രഹസമരം നടത്തിവരികയാണ്. അധികൃതരുടെ കടുത്ത അവഗണനയെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടുപടിക്കല്‍ മരണം വരെ നിരാഹാരസമരം തുടങ്ങുന്നതെന്ന് കാര്‍ത്ത്യായനി പറയുന്നു
ഇതോടനബന്ധിച്ച് കുറുപ്പംപടി ടൗണില്‍ ചേര്‍ന്ന പൊതു സമ്മേളനം ആന്റികറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് പി. സി. സിറിയക്. ഐ.എ.എസ്. ഉദ്ഘാടനം ചെയ്തു. കര്‍മ്മസമിതി കേന്ദ്രകമ്മറ്റി ചെയര്‍മാന്‍ വര്‍ഗീസ് പുല്ലുവഴി അദ്ധ്യക്ഷത  വഹിച്ചു. എം. കെ.കുഞ്ഞോല്‍, കെ. കെ. വര്‍ക്കി, ടി. ദിനേശന്‍, എം.എകെ. ശശിധരന്‍പിള്ള, എം. വി. ജോണി, കെ. ഇ. പൗലോസ്, പി.കെ. മാത്യു, കെ. ജി. സദാനന്ദന്‍, വി. എന്‍. ശിവരാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 25.02.2014

വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളില്‍ ശതാബ്ദി ആഘോഷങ്ങള്‍ തുടങ്ങി

പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. എം.കെ സാനു മുഖ്യ പ്രഭാഷണം നടത്തി. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ കലാപരിപാടികളുടെ തുടക്കം കുറിച്ചുകൊണ്ടുള്ള കലാസന്ധ്യ പ്രശസ്ത സിനിമ സംഗീത സംവിധായകന്‍ എം.കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. 
വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രസന്നരാധാകൃഷ്ണന്‍, ടി.പി ഏല്യാസ്, അജിത ഷാജി, ജോയി പൂണേലി, എം.എസ് ഹരികുമാര്‍, ജി ശശിധരന്‍, എന്‍.കെ രമണി, കെ ഹമീദ്, കെ.എന്‍ മന്മഥന്‍, കെ.വി ചെറിയാന്‍, ടി.എം ബേബി, പി.ഡി പുഷ്പവല്ലി, ഹെഡ്മിസ്ട്രസ് സി രാജീവ്, പി.ടി.എ പ്രസിഡന്റ് എന്‍.പി അജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മംഗളം 25.02.2014

രായമംഗലം ഗ്രാമപഞ്ചായത്തില്‍ 26.09 കോടിയുടെ ബജറ്റ്; ക്ഷേമ പെന്‍ഷനുകള്‍ക്ക് മാത്രം നാലുകോടി

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തില്‍ 26.09 കോടി രൂപയുടെ ബജറ്റ്. ഇതില്‍ നാലുകോടി രൂപ ചെലവഴിക്കുന്നത് ക്ഷേമപെന്‍ഷനുകള്‍ക്ക് മാത്രം.
സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ പെന്‍ഷന്‍ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട ഇവിടെ അറുപത് വയസു പൂര്‍ത്തിയായ എല്ലാവര്‍ക്കും പെന്‍ഷനുകള്‍ അനുവദിച്ചതായി ബജറ്റില്‍ വിശദീകരിക്കുന്നു. 2015 അവസാനത്തോടെ എല്ലാവര്‍ക്കും വീട് എന്ന കാഴ്ചപ്പാടില്‍ വിവിധ ഭവന പദ്ധതികള്‍ക്കായി 40 ലക്ഷം രൂപ മാറ്റി വച്ചിട്ടുണ്ട്. 
സമ്പൂര്‍ണ്ണ കുടിവെള്ള പഞ്ചായത്തായി മാറ്റുന്നതിന് വേണ്ടി ഇരുപത് ലക്ഷം രൂപയോളം മാറ്റി വച്ചിട്ടുണ്ട്. പുതിയ റോഡുകളും പാലങ്ങളും നിര്‍മ്മിയ്ക്കാനും നവീകരിക്കാനും 3.90 കോടി ചെലവഴിക്കും. കുറുപ്പംപടി ബസ് സ്റ്റാന്റില്‍ ഷോപ്പിങ്ങ് മാള്‍ നിര്‍മ്മിയ്ക്കാന്‍ ആദ്യഘട്ടമെന്ന നിലയില്‍ 8 കോടിയും ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിന് 5.5 ലക്ഷം രൂപയും ചെലവഴിക്കും.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മാലിന്യ നിവാരണത്തിനും 18 ലക്ഷം രൂപയും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് 15 ലക്ഷം രൂപയും പഞ്ചായത്തിന്റെ വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും മുപ്പതു ലക്ഷവും ഉണ്ട്. 
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു.

ജനങ്ങളെ അവഗണിക്കുന്ന ബജറ്റ്: രായമംഗലം 
ഗ്രാമപഞ്ചായത്തില്‍ പ്രതിപക്ഷത്തിന്റെ വാക്കൗട്ട് 

പെരുമ്പാവൂര്‍: ജനങ്ങളെ അവഗണിച്ചുകൊണ്ടുള്ള ബജറ്റ് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
പ്രതിപക്ഷ അംഗങ്ങളായ എന്‍.പി അജയകുമാര്‍, ബിജു കുര്യാക്കോസ്, കൗസല്യ ശിവന്‍, സുകുമാരിയമ്മ, എ.കെ ഷാജി, മിനി തങ്കപ്പന്‍, ശാന്ത ഗോപാലന്‍, വി.കെ പത്മിനി എന്നിവരാണ് ഇറങ്ങിപ്പോയത്.
സമ്പൂര്‍ണ പെന്‍ഷന്‍ പഞ്ചായത്തായി ഡിസംബറില്‍ പ്രഖ്യാപനം നടന്നെങ്കിലും ഇതേ വരെ പുതിയതായി ആര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തൊഴിലുറപ്പു പദ്ധതി ഫലപ്രദമായി നടപ്പാക്കിയില്ല. തരിശ് നെല്‍പ്പാടങ്ങള്‍ കൃഷി ചെയ്യാനുള്ള ഒരു പദ്ധതിയും ബജറ്റിലില്ല. 
ഭരണ സമിതി നാലാം വര്‍ഷത്തേക്ക് കടന്നെങ്കിലും ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം കേവലം 25 പേരില്‍ താഴെയാണ് വീട് ലഭിച്ചവരുടെ എണ്ണം. കഴിഞ്ഞ ബജറ്റില്‍ രണ്ട് കോടി രൂപ ഇതിനായി ബജറ്റില്‍ കാണിച്ചെങ്കിലും ഫലത്തില്‍ ഒന്നുമുണ്ടായില്ല. ഈ വര്‍ഷം അഞ്ച് വീടുകള്‍ക്കായി പത്തുലക്ഷം രൂപ മാത്രമാണ് മാറ്റിവച്ചിട്ടുള്ളത്. 
രണ്ടുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഗാര്‍ഹിക ബയോഗ്യാസ് പദ്ധതി ഇതേവരെ നടപ്പായില്ല. ജനസൗഹൃദ വ്യവസായശാലകള്‍ എന്ന ബജറ്റ് പരാമര്‍ശം അസംബന്ധമാണ്. മരവ്യവസായവുമായി ബന്ധപ്പെട്ട നയങ്ങള്‍ക്കെതിരെ പഞ്ചായത്തിനു മുന്നില്‍ നാളുകളായി സമരം തുടരുകയാണ്. 
സാധാരണ ജനങ്ങളെ ബജറ്റ് പൂര്‍ണ്ണമായും അവഗണിച്ചതിനെതിരെയാണ്  ബജറ്റ് സമ്മേളനം ബഹിഷ്‌ക്കരിച്ചതെന്ന്  പ്രതിപക്ഷം പറയുന്നു..

മംഗളം 25.02.2014

ഇരിങ്ങോള്‍ നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ഇന്ന്

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ നാഗഞ്ചേരി വിനോദസഞ്ചാര പദ്ധതി ഇന്ന് വൈകിട്ട് 5 ന് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ ഡോ. കെ.എ ഭാസ്‌കരന്‍, ടി.പി ഹസ്സന്‍, അഡ്വ. എന്‍.സി മോഹനന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഖാദര്‍, ലോട്ടറി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഷിബു ജോണ്‍ ജേക്കബ്, കെ. ഹരി, ആബിദ പരീത്, ഷാജി സലീം, ഷൈല ഷറഫ്, ഡി.ടി.പി.സി സെക്രട്ടറി ബി രാമചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ജി സുനില്‍കുമാര്‍, ഷീല സതീശന്‍, ഓമന സുബ്രഹ്മണ്യന്‍, കെ.ഇ.എല്‍ മാനേജിംഗ് ഡയറക്ടര്‍ കെ ഷംസുദ്ദീന്‍, ഇരിങ്ങോള്‍ക്കാവ് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.പി സദാനന്ദന്‍ എന്നിവര്‍ പ്രസംഗിക്കും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം സ്വാഗതവും സെക്രട്ടറി അരുണ്‍ രംഗന്‍ നന്ദിയും പറയും.
തുടര്‍ന്ന് വൈകിട്ട് 6 ന് ഇടക്കൊച്ചി സലീംകൂമാറും സംഘവും അവതരിപ്പിക്കുന്ന കഥാപ്രസംഗവും ഉണ്ടാകും.
ഇരിങ്ങോള്‍ കാവിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന നാഗഞ്ചേരി മനയും പരിസരവും വികസിപ്പിച്ച് കുട്ടികളുടെ പാര്‍ക്ക് ഷട്ടില്‍/വോളിബോള്‍ കോര്‍ട്ടുകള്‍, നീന്തല്‍കുളം, വിനോദസഞ്ചാരികള്‍ക്കുള്ള വിശ്രമകേന്ദ്രം എന്നിവ നിര്‍മ്മിക്കുന്നതാണ് പദ്ധതി.

മംഗളം 25.02.2014

Monday, February 24, 2014

കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍; രായമംഗലം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ അലങ്കോലപ്പെട്ടു

പെരുമ്പാവൂര്‍: ജനത്തെ കബളിപ്പിച്ച് ഉദ്ഘാടനം നടത്താനിരുന്ന കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പേരില്‍ ഇന്നലെ ചേര്‍ന്ന ഗ്രാമസഭാ യോഗം അലങ്കോലപ്പെട്ടു. അധികൃതര്‍ പോലീസിനെ വിളിച്ചു വരുത്തിയെങ്കിലും നാട്ടുകാര്‍ ഗ്രാമസഭ നടത്താന്‍ അനുവദിച്ചില്ല.
ഇന്നലെ രാവിലെയാണ് ഇവിടെ ഏഴാം വാര്‍ഡ് ഗ്രാമസഭ ചേര്‍ന്നത്. സാമ്പത്തിക-ജാതി സെന്‍സസ് ആയിരുന്നു അജണ്ട. എന്നാല്‍, ആദ്യ അജണ്ടയായി 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. വാര്‍ഡ് മെമ്പറും ഒപ്പമുണ്ടായിരുന്ന ഗ്രാമസേവികയും അതിന് തയ്യാറായില്ല. അതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തു വന്നു. പ്രസിഡന്റ് ഗ്രാമസഭയില്‍ പങ്കെടുക്കാന്‍ എത്താത്തതിനെതിരെയും ആക്ഷേപമുയര്‍ന്നു.
ഈ സാഹചര്യത്തില്‍ ഗ്രാമസഭ പിരിച്ചുവിട്ട് മെമ്പറും ഉദ്യോഗസ്ഥയും മടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, കുടിവെള്ള പദ്ധതിയുടെ കാര്യം വിശദീകരിയ്ക്കാതെ പോകാന്‍ ഇവരെ നാട്ടുകാര്‍ അനുവദിച്ചില്ല. അതേ തുടര്‍ന്നാണ് മെമ്പറും ഉദ്യോഗസ്ഥയും പോലീസിനെ വിളിച്ചത്. പോലീസ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഒടുവില്‍, ഇന്ന് പോലീസ് സ്റ്റേഷനില്‍ വച്ച് കാര്യങ്ങള്‍ സംസാരിക്കാമെന്ന് എസ്.ഐ ഉറപ്പു നല്‍കുകയായിരുന്നു.
രണ്ടു ദശാബ്ദമായി പ്രദേശവാസികള്‍ കാത്തിരുന്ന കുടിവെള്ള പദ്ധതി ആര്‍ക്കും പ്രയോജനപ്പെടാത്ത മട്ടില്‍ നടപ്പാക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ എതിര്‍പ്പുമൂലം പാളിയത്. പദ്ധതി നടത്തിപ്പിലെ പാളിച്ചകളും ജനങ്ങളുടെ പ്രതിഷേധവും  മംഗളമാണ് പുറത്തുകൊണ്ടുവന്നത്. അതേ തുടര്‍ന്ന് കഴിഞ്ഞ 20 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ബന്ധപ്പെട്ടവര്‍ മാറ്റി വച്ചിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പെട്ട ഉയര്‍ന്ന പ്രദേശമാണ് 606. പെരിയാര്‍ വാലി കനാലിന് വേണ്ടി ടണല്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 606 നിവാസികള്‍ക്ക് കുടിവെള്ളം മുട്ടിയത്. മൂന്നു പൂവ് കൃഷി ചെയ്തിരുന്ന നാട്ടുകാര്‍ വറുതിയിലായി.
1995 ലാണ് നാട്ടുകാരുടെ സഹകരണത്തോടെ ഇവിടെ 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍, തുടക്കം മുതലേ പദ്ധതിയില്‍ ക്രമക്കേടുകള്‍ മാത്രമാണ് സംഭവിച്ചത്.
ഒടുവില്‍, കേവലം 20 കുതിര ശക്തിയുടെ മോട്ടോര്‍ ഉപയോഗിച്ച് 1200 അടി ഉയരത്തിലേക്ക് വെള്ളം പമ്പുചെയ്യാനുള്ള പ്രായോഗികമല്ലാത്ത പദ്ധതിയാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാളിയത്. പഴകി കാലഹരണപ്പെട്ട പഴയ പൈപ്പ് ലൈനില്‍ കൂടി ജലവിതരണം സാദ്ധ്യമാവില്ലെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, 606 കുടിവെള്ള പദധതി നടപ്പാക്കിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.
അറുപത് കുതിരശക്തിയുള്ള മോട്ടോറും പുതിയ പൈപ്പ് ലൈനും സ്ഥാപിച്ച് പെരിയാര്‍വാലി കനാലില്‍ നിന്ന് കുടിവെള്ളം പമ്പ് ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതിക്ക് വേണ്ടി മുമ്പ് സ്ഥാപിച്ച ജലസംഭരണി പൊളിച്ച് മാറ്റി കൂടുതല്‍ ഉയരത്തിലും വിസ്താരത്തിലും നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

മംഗളം 24.02.2014

Saturday, February 22, 2014

വെങ്ങോല കര്‍ഷക ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ തുറക്കും

പെരുമ്പാവൂര്‍: വെങ്ങോല കര്‍ഷക ഗ്രന്ഥാലയത്തിന്റെ പുതിയ കെട്ടിടം നാളെ തുറക്കും. വൈകിട്ട് 4 ന് പ്രൊഫ. എം.കെ സാനു മന്ദിരോദ്ഘാടനം നിര്‍വ്വഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം കെ.പി ധനപാലന്‍ എം.പി ഉദ്ഘാടനം ചെയ്യും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.
ഡോ. ജീവന്‍ ജോബ് തോമസ്, ഇ.വി നാരായണന്‍, ഡോ. ഫാ. എ.പി ജോര്‍ജ്, ഡോ. ഷാജി എസ്, മനോജ് വെങ്ങോല, ഡോ. കെ.ആര്‍ രമേശന്‍, അഡ്വ. കെ.ഒ ജോയി, ടി.ആര്‍ അനില്‍കുമാര്‍, ടി.യു കുമാരന്‍ എന്നി എഴുത്തുകാരെ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാന്‍ ആദരിക്കും. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി മുന്‍ എം.എല്‍.എ ജോണ്‍ ഫെര്‍ണാണ്ടസ്, ജില്ലാ പഞ്ചായത്തംഗം എം.പി രാജന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. 
പൊതുസമ്മേളനത്തിന് മുന്നോടിയായി രാവിലെ 11 ന് നടക്കുന്ന അഖില കേരള വടംവലി മത്സരം ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 
അതിനുപുറമെ ഇന്ന് രാവിലെ 10 ന് ചിത്രരചന മത്സരവും 11 ന് സാഹിത്യ രചനാമത്സരങ്ങളും നടക്കും. വൈകിട്ട് നാലിന് വെങ്ങോല കവലയില്‍ നിന്നും മാരത്തോണും സംഘടിപ്പിക്കുന്നുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു.

മംഗളം 22.02.2014

Friday, February 21, 2014

കൊലയാളി സങ്കേതങ്ങളാവുന്ന അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്ന അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ അക്ഷരാര്‍ത്ഥത്തില്‍ കൊലയാളി സങ്കേതങ്ങളാവുന്നു. ഇവിടെ നടക്കുന്ന പാതകങ്ങളില്‍ പകുതിയും പുറം ലോകം അറിയുന്നില്ലെന്നതാണ് വസ്തുത.
വല്ലം കവലയ്ക്ക് സമീപം ഇന്നലെ നടന്ന അരുംകൊലയാണ് പുറത്തറിഞ്ഞതില്‍ അവസാനത്തേത്. ബീഹാര്‍ സ്വദേശി ഇരുപത്തിമൂന്നുകാരനായ മുകേഷിനെ കല്ലിനിടിച്ചും കത്തിക്ക് കുത്തിയുമാണ് വകവരുത്തിയത്. സംഭവത്തെ കുറിച്ചോ പ്രതികളെ സംബന്ധിച്ചോ ചെറുസൂചനകള്‍ പോലുമില്ല.
ഇതിനു മുമ്പ് 2012 സെപ്തംബറില്‍ സമാനമായ കൊലപാതകം വെങ്ങോല പുളിയാമ്പിള്ളിയിലുള്ള ഗോഡൗണിലാണ് നടന്നത്. അസം സ്വദേശിയായ തഫാജുല്‍ ഇസ്ലാമാണ് കൊലചെയ്യപ്പെട്ടത്.  പിതൃസഹോദര പുത്രനായ മുഹമ്മദ് റഷീദുല്‍ ഇസ്ലാം വീല്‍ സ്പാനര്‍ കൊണ്ട് തഫാജുലിന്റെ തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.
അതിഗുരുതരമായി പരുക്കേറ്റ് കുന്നത്തുനാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്കും മറ്റു സ്വകാര്യ ആശുപത്രികളിലേക്കും ഓരോ ദിവസവും നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് എത്തുന്നത്. ജോലിക്കിടയില്‍ പരുക്കേറ്റെന്നോ ആത്മഹത്യാ ശ്രമമെന്നൊ ആണ് പലപ്പോഴും കൂടെയുള്ളവരുടെ വിശദീകരണം. അതില്‍ പലതും ലേബര്‍ ക്യാമ്പുകളിലെ ചേരിപ്പോരിന്റെ ബാക്കിപത്രമാണെന്ന് പുറം ലോകം അറിയാറില്ല. ബലാത്സംഘം ചെയ്യപ്പെട്ട് അവശനിലയിലെത്തുന്ന അന്യനാട്ടുകാരായ തൊഴിലാളി സ്ത്രീകളുടെ കഥയും പുറത്തേക്ക് വരാറില്ല.
മരവ്യവസായ മേഖലയായ പട്ടണത്തിലേക്ക് തൊഴില്‍ തേടിയെത്തുന്ന അന്യദേശ തൊഴിലാളികള്‍ പതിനായിരങ്ങളാണ്. അവര്‍ക്ക് ഇടയിലൂടെ കൊടുംക്രിമിനലുകളും തീവ്രവാദികളും മയക്കുമരുന്ന് കച്ചവടക്കാരും രാജ്യാന്തര കുറ്റവാളികളും വരെ കടന്നുകയറുന്നു. അങ്ങനെ, ഓരോ ലേബര്‍ ക്യാമ്പുകളും ക്രിമിനല്‍ കേന്ദ്രങ്ങളായി മാറുന്നു.
പല അക്രമങ്ങളും ലഹരിയുടെ ഉന്മാദത്തിനിടയിലാണ്. കഞ്ചാവും ബ്രൗണ്‍ഷുഗറും ഉള്‍പ്പടെയുള്ള മയക്കുമരുന്നുകള്‍ പല ലേബര്‍ ക്യാമ്പുകളിലും നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ടൗണിലെ ഗാന്ധി ബസാര്‍ മയക്കുമരുന്ന് വിപണനത്തിന്റെ തുറന്ന കേന്ദ്രങ്ങളിലൊന്നാണ്.
സൂപ്പര്‍വൈസര്‍മാരും കരാറുകാരും കമ്പനി ഉടമകളുമൊക്കെ തൊഴിലാളികളെ ക്രൂരമായി പീഡിപ്പിക്കുന്നവരില്‍ പെടുന്നു. പീഡനം പലപ്പോഴും കൊലപാതകത്തില്‍ കലാശിക്കുന്നു. പക്ഷെ, ഇത് ഇരുചെവി അറിയാതെ ഒതുക്കി തീര്‍ക്കുകയാണ് പതിവ്. ഇതിനു പുറമെയാണ് തൊഴിലാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍. അന്യനാട്ടില്‍ നിന്ന് വന്ന തൊഴിലാളിക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുമുണ്ടാകാറില്ല. മൃതദേഹം പോലും ബന്ധുക്കള്‍ക്ക് കിട്ടണമെന്നില്ല.
അന്യദേശ തൊഴിലാളിക്ക് ജീവഹാനിയുണ്ടായാലും അന്വേഷിക്കാന്‍ എളുപ്പമല്ല. തൊഴിലാളികളെ കരാറുകാര്‍ അടിക്കടി കമ്പനികളില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കും. ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളും ക്രിമിനലുകളും ഒക്കെയുണ്ടാവും. പലപ്പോഴും സ്ഥാപന നടത്തിപ്പുകാര്‍ക്ക് പോലും തന്റെ തൊഴിലിടത്തില്‍ പണിയെടുക്കുന്നവരെ പറ്റി ധാരണയുണ്ടാകാറില്ല.
തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും ഹെല്‍ത്ത് കാര്‍ഡ് നല്‍കണമെന്നും ഒക്കെയുള്ള നിബന്ധനകള്‍ ഇവിടെ പാലിക്കപ്പെടാറേയില്ല. അതുകൊണ്ട് തന്നെ, സംസ്ഥാനത്തേക്ക് എത്തുന്ന അന്യദേശ തൊഴിലാളികളെ സംബന്ധിച്ച യഥാര്‍ത്ഥവിവരങ്ങള്‍ ആരുടേയും പക്കലുണ്ടാവാറില്ല. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ അന്വേഷണം ഇരുട്ടില്‍ തപ്പലായി മാറുന്നതും അതിനാല്‍ തന്നെ.

മംഗളം 21.02.2014

അന്യദേശ തൊഴിലാളിയെ തലയ്ക്ക് കല്ലിനിടിച്ച് കൊലപ്പെടുത്തി

പെരുമ്പാവൂര്‍: അന്യദേശ തൊഴിലാളിയെ തലയ്ക്ക് കല്ലിനിടിച്ചും കത്തിയ്ക്ക് കുത്തിയും കൊലപ്പെടുത്തി.
ബീഹാര്‍ ദേശ്പൂര്‍ സ്വദേശി രാമചന്ദ്ര തീവാരിയുടെ മകന്‍ മുകേഷ് (23) ആണ് കൊലചെയ്യപ്പെട്ടത്. ടൗണിന് സമീപം വല്ലം ഭാഗത്തുള്ള പ്രസ്റ്റീജ് ഹോട്ടലിന്റെ പിന്നില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. അരിയാട്ടുന്ന കല്ലുകൊണ്ട് മുഖം ഇടിച്ച് വികൃതമാക്കിയ മട്ടിലായിരുന്നു മൃതദേഹം. കഴുത്തിന് ഇരുവശത്തും കത്തികൊണ്ട് കുത്തേറ്റിട്ടുമുണ്ട്. കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കല്ലും കത്തിയും മൃതദേഹത്തിന് അടുത്ത് നിന്ന് കണ്ടെത്തി.
മുകേഷ് തിരുവനന്തപുരം ഭാഗത്ത് ജോലി ചെയ്യുന്ന തൊഴിലാളിയാണെന്നാണ് സൂചന. ഇവിടെ എന്തിന് വന്നുവെന്ന് വ്യക്തമല്ല. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണ്‍ വഴി സഹോദരി ഭര്‍ത്താവുമയി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് മരിച്ചത് മുകേഷ് ആണെന്ന് സ്ഥിരീകരിച്ചത്. 
ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും ഇന്നലെ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. പെരുമ്പാവൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

മംഗളം 21.02.2014

പുല്ലുവഴിയില്‍ കവര്‍ച്ച നടത്തിയ തമിഴ് സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

പെരുമ്പാവൂര്‍: പുല്ലുവഴിയില്‍ അടഞ്ഞു കിടന്ന വീടിനുള്ളില്‍ കവര്‍ച്ച നടത്തിയ തമിഴ് നാട്ടുകാരികളായ സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. വീട്ടുടമ എത്തിയില്ലെന്ന പേരില്‍ ഇന്നലെ വൈകിയും പോലീസ് കേസെടുത്തിട്ടില്ല.
ഇന്നലെ വൈകിട്ട് നാലുമണിക്ക് ശേഷമാണ് സംഭവം. പുല്ലുവഴി വെട്ടിക്കാലില്‍ രാധാകൃഷ്ണന്റെ വീടിന് അടുത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട തമിഴ് സ്ത്രീകളെ പരിസര വസികള്‍ ചോദ്യം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് മോഷണ വിവരം വെളിപ്പെട്ടത്. 
ആളുകളെ കണ്ടതോടെ രണ്ടുപേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇവരെ തടഞ്ഞു നിര്‍ത്തിയ ശേഷം വീടു പരിശോധിച്ചപ്പോഴാണ് പിന്‍വാതില്‍ തുറന്നു കിടക്കുന്ന നിലയില്‍ കണ്ടത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഇവരില്‍ നിന്ന് നിരവധി ഓടിന്റെ പാത്രങ്ങളും മറ്റും കണ്ടുകിട്ടി. ഇതേ തുടര്‍ന്നാണ് ഇരു സ്ത്രീകളേയും നാട്ടുകാര്‍ പോലീസിന് കൈമാറിയത്.

മംഗളം 21.02.2014

നാട്ടുകാരുടെ പ്രതിഷേധം: കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു

പെരുമ്പാവൂര്‍: ജനത്തെ കബളിപ്പിച്ച് തട്ടിക്കൂട്ടിയ കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റി. 
രണ്ടു ദശാബ്ദമായി പ്രദേശവാസികള്‍ കാത്തിരുന്ന കുടിവെള്ള പദ്ധതി ആര്‍ക്കും പ്രയോജനപ്പെടാത്ത മട്ടില്‍ നടപ്പാക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ എതിര്‍പ്പുമൂലം പാളിയത്. പദ്ധതി നടത്തിപ്പിലെ പാളിച്ചകളും ജനങ്ങളുടെ പ്രതിഷേധവും ഇന്നലെ മംഗളമാണ് പുറത്തുകൊണ്ടുവന്നത്. അതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ബന്ധപ്പെട്ടവര്‍ മാറ്റി വയ്ക്കുകയായിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പെട്ട ഉയര്‍ന്ന പ്രദേശമാണ് 606. പെരിയാര്‍ വാലി കനാലിന് വേണ്ടി ടണല്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 606 നിവാസികള്‍ക്ക് കുടിവെള്ളം മുട്ടിയത്. മൂന്നു പൂവ് കൃഷി ചെയ്തിരുന്ന നാട്ടുകാര്‍ വറുതിയിലായി.
1995 ലാണ് നാട്ടുകാരുടെ സഹകരണത്തോടെ ഇവിടെ 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍, കുളം കുത്തുന്നത് മുതല്‍ അഴിമതി തുടങ്ങി. കുടിവെള്ളത്തിന് പകരം ക്രമക്കേടുകള്‍ മാത്രമാണ് പ്രവഹിച്ചത്.
ഒടുവില്‍, കേവലം 20 കുതിര ശക്തിയുടെ മോട്ടോര്‍ ഉപയോഗിച്ച് 1200 അടി ഉയരത്തിലേക്ക് വെള്ളം പമ്പുചെയ്യാനുള്ള മണ്ടന്‍ പദ്ധതിയാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാളിയത്. പഴകി കാലഹരണപ്പെട്ട പഴയ പൈപ്പ് ലൈനില്‍ കൂടി ജലവിതരണം സാദ്ധ്യമാവില്ലെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, 606 കുടിവെള്ള പദധതി നടപ്പാക്കിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.
അറുപത് കുതിരശക്തിയുള്ള മോട്ടോറും പുതിയ പൈപ്പ് ലൈനും സ്ഥാപിച്ച് പെരിയാര്‍വാലി കനാലില്‍ നിന്ന് കുടിവെള്ളം പമ്പ് ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതിക്ക് വേണ്ടി മുമ്പ് സ്ഥാപിച്ച ജലസംഭരണി പൊളിച്ച് മാറ്റി കൂടുതല്‍ ഉയരത്തിലും വിസ്താരത്തിലും നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

മംഗളം 21.02.2014

Thursday, February 20, 2014

പണിതീരും മുമ്പ് 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് ഉദ്ഘാടനം; ക്രമക്കേടുകള്‍ക്കെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം

പെരുമ്പാവൂര്‍: രണ്ട് ദശാബ്ദക്കാലമായി മുടങ്ങിക്കിടന്ന 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പ് ഉദ്ഘാടനം ചെയ്യുന്നതിനെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം.
ഇന്നു വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. ഫലപ്രദമായ ജലവിതരണത്തിന് സംവിധാനങ്ങള്‍ ഒരുക്കാതെ ധൃതഗതിയില്‍ നടത്തുന്ന ഉദ്ഘാടനം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തട്ടിപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. ഉദ്ഘാടന വാര്‍ത്ത പുറത്തുവന്നതിന്റെ തൊട്ടുപിന്നാലെ അതിനെതിരെ നാട്ടുകാര്‍ കര്‍മ്മ സമിതി രൂപീകരിച്ചിരിക്കുകയാണ്.
കേവലം ഇരുപത് കുതിര ശക്തിയുടെ മോട്ടോര്‍ സ്ഥാപിച്ച് 1200 അടി ഉയരത്തില്‍ ജലം എത്തിക്കുകയെന്നത് പ്രായോഗികമല്ല. അങ്ങനെ ചെയ്യുന്നത് പദ്ധതി നടപ്പാക്കി എന്ന് വരുത്തിതീര്‍ക്കാന്‍വേണ്ടി മാത്രമാണെന്നും നാട്ടുകാര്‍ പറയുന്നു. 
പെരിയാര്‍വാലി കനാല്‍ ടണല്‍ വന്നതിനേ തുടര്‍ന്നാണ് രായമംഗലം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഏഴാം വാര്‍ഡില്‍പ്പെട്ട 606 നിവാസികള്‍ക്ക് കുടിവെള്ളമില്ലാതായത്. മൂന്ന് പൂവ് കൃഷി ചെയ്തിരുന്ന പ്രദേശം വറുതിയിലായി. ഈ സാഹചര്യത്തിലാണ് 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്.
നാട്ടുകാരുടെ സഹകരണത്തോടെ 1995 ല്‍ തുടങ്ങിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അഴിമതികൊണ്ടും പിടിപ്പുകേടുകൊണ്ടും സ്തംഭനാവസ്ഥയിലായിരുന്നു. പലപ്പോഴായി ലക്ഷങ്ങള്‍ മുടക്കിയെങ്കിലും പ്രദേശവാസികള്‍ക്ക് കുടിവെള്ളം കിട്ടിയില്ല. 
പെരിയാര്‍വാലി കനാലില്‍ നിന്ന് നേരിട്ട് പമ്പു ചെയ്യുന്നതിന് പകരം കനാലിന് അരികില്‍ പ്രത്യേകം കുളം നിര്‍മ്മിച്ചപ്പോള്‍ മുതല്‍ അഴിമതി തുടങ്ങി. കുളത്തിന്റെ നിര്‍മ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം ഉയര്‍ന്നു. 
നാല്‍പ്പതു കുതിരശക്തിയുള്ള മോട്ടോര്‍ എങ്കിലും സ്ഥാപിച്ചാലെ 606 മലയുടെ മുകളില്‍ കുടിവെള്ളം എത്തൂ. എന്നാല്‍ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള മോട്ടോറിന് അതിന്റെ പകുതി ശക്തിപോലും ഇല്ല.
മുന്‍പ് സ്ഥാപിച്ചിരുന്ന പൈപ്പ് ലൈനിലൂടെയാണ്  ഇപ്പോഴും കുടിവെള്ളം എത്തിക്കാന്‍ ശ്രമിക്കുന്നത്. പഴകി കാലഹരണപ്പെട്ട ഈ പൈപ്പുലൈനുകള്‍വഴിയുള്ള ജലവിതരണം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല, മുന്‍പ് സ്ഥാപിച്ചിട്ടുള്ള സംഭരണശേഷി കുറഞ്ഞ ടാങ്ക് തന്നെയാണ് ഇപ്പോള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. ആവശ്യത്തിനുള്ള ഉയരത്തിലല്ലാത്തതിനാല്‍ ഈ ടാങ്കില്‍ നിന്ന് എല്ലാ ഭാഗത്തേക്കും ജലം എത്തിക്കാന്‍ കഴിയില്ലെന്നും പറയുന്നു
കൂടുതല്‍ കുതിര ശക്തിയുള്ള മോട്ടോര്‍ സ്ഥാപിച്ചും പുതിയ പൈപ്പുലൈനും ടാങ്കും തയ്യാറാക്കിയും പെരിയാര്‍വാലി കനാലില്‍ നിന്ന് നേരിട്ട് ജലം പമ്പ് ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം അതല്ലാതെയുള്ള ഉദ്ഘാടന പ്രഹസനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍. 

മംഗളം 20.02.2014

Wednesday, February 19, 2014

ആനക്കമ്പത്തിന് കുറവില്ല; തലപ്പൊക്കത്തിനൊപ്പം ഏക്കത്തുകയേറും

സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: പൂരപ്പറമ്പുകളില്‍ കൊലവിളികള്‍ ഏറെ കണ്ടെങ്കിലും മലയാളിയുടെ ആനക്കമ്പത്തിന് തെല്ലുമില്ല, കുറവ്.
വൃശ്ചികം ഒന്നു മുതല്‍ പത്താമുദയം വരെയുള്ള ഉത്സവകാലത്ത് ഇപ്പോഴും മുഖ്യആകര്‍ഷണം ഗജവീര്യം തന്നെ. പ്രതിദിനം ലക്ഷങ്ങള്‍ മുടക്കി കൊണ്ടു വരുന്ന കരി വീരന്റെ പേരില്‍ കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തയ്യാറാക്കാന്‍ മാത്രമല്ല, ആനയ്ക്ക് സ്വീകരണം നല്‍കാനും ഉത്സവ നടത്തിപ്പുകാര്‍ ഉത്സാഹിക്കുന്നു. ഓരോ നാടുകളിലും ആനകളുടെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍.
ആനകള്‍ക്കിടയിലെ ക്രിമിനലെന്ന് പേരുകേട്ട, കൊലപാതകങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ  തെച്ചിക്കോട്ടു രാമചന്ദ്രന്‍ തന്നെ ഇപ്പോഴും ഉത്സവപ്പറമ്പിലെ സൂപ്പര്‍ താരം. ഏഷ്യയിലെ ഏറ്റവും കൂടുതല്‍ തലപ്പൊക്കമുള്ള രണ്ടാമത്തെ ആനയെന്ന ഖ്യാതിയുള്ള തെച്ചിക്കോടന് 315 സെന്റീ മീറ്ററാണ് ഉയരം. യാതൊരു പ്രേരണയുമില്ലാതെ മൂന്നു മണിക്കൂര്‍ തല ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കാനുള്ള ശേഷിയാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടു തന്നെ ഇക്കൊല്ലവും എഴുന്നള്ളത്തിന് കുറവില്ല. ഇതിനോടകം തന്നെ  നാല്‍പതോളം ഉത്സവങ്ങള്‍ പൂര്‍ത്തിയാക്കിയാണ് എറണാകുളം ജില്ലയില്‍ വിലക്കുള്ള തെച്ചിക്കോടന്റെ മുന്നേറ്റം. ഒരു പാപ്പാനേയും ആറു സ്ത്രീകളേയും വകവരുത്തിയ ഇവന്റെ ഏക്കത്തുക ഒന്നേകാല്‍ ലക്ഷത്തിന് മുകളിലാണ്. 
ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗുരുവായൂര്‍ പത്മനാഭന്‍, വലിയ കേശവന്‍, ഇന്ദ്രസന്‍, നന്ദന്‍ തുടങ്ങിയ ആനകളും ചേര്‍പ്പുളശേരി അനന്തപത്മനാഭന്‍, പാര്‍ത്ഥന്‍, രാജശേഖരന്‍, മംഗലംകുന്ന് അയ്യപ്പന്‍, കര്‍ണ്ണന്‍, തിരുവമ്പാടി ശിവസുന്ദര്‍, പുതുപ്പിള്ളി കേശവന്‍, പാമ്പാടി രാജന്‍, ചിറക്കല്‍ കാളിദാസന്‍, പാറമേക്കാവ് പത്മനാഭന്‍, ചുള്ളിപ്പറമ്പ് വിഷ്ണു ശങ്കര്‍, ചെറിയ ചന്ദ്രശേഖരന്‍, തൃക്കടവൂര്‍ ശിവരാജു, ഈരാറ്റുപേട്ട അയ്യപ്പന്‍ എന്നിങ്ങനെയാണ് ഗജരാജ താരനിര.
ഇതില്‍ ഗുരുവായൂര്‍ പത്മനാഭനാണ് ഏറ്റവും കൂടുതല്‍ ഏക്കത്തിന് പോയതിന്റെ റിക്കോര്‍ഡ്. തുറന്ന ലേലത്തില്‍ 222222 രൂപയ്ക്കാണ് നെന്മാറ വല്ലങ്കി വേലയ്ക്ക് ഈ ആനയെ ഒരു ദിവസത്തെ എഴുന്നള്ളിപ്പിനായി ലേലത്തില്‍ പിടിച്ചത്. 
മകരപ്പൂയം, കുംഭത്തിലെ തിരുവാതിര, കുഭഭരണി, മീന ഭരണി, ശിവരാത്രി എന്നിങ്ങനെയുള്ള പ്രധാന ദിവസങ്ങളില്‍ ആനയെ എഴുന്നള്ളിപ്പിന് കിട്ടണമെങ്കില്‍ ചോദിക്കുന്ന പണം കൊടുക്കേണ്ടി വരും. എഴുന്നള്ളിപ്പുകള്‍ക്ക് പോകാനുള്ള രൂപഭംഗിയില്ലാത്ത, തടിപിടിക്കുന്ന ആനകള്‍ക്ക് വരെ ഈ ദിവസങ്ങളില്‍ വന്‍ഡിമാന്റാണ്.
ആനയെ ഉത്സപ്പറമ്പുകളിലേയ്ക്ക് എത്തിക്കുന്നത് പലപ്പോഴും ആനയുടമകളല്ല. ഉടമയില്‍ നിന്ന് ആനയെ പാട്ടത്തിനെടുക്കുന്ന ഏജന്റുമാരാണ്. ആറുമാസത്തേക്കാണ് പലപ്പോഴും പാട്ടം. ഇവര്‍ തന്നെയാണ് ഏക്കത്തുക നിശ്ചയിക്കുന്നതും. നാട്ടാന പരിപാലന ചട്ടമനുസരിച്ച് ഓരോ ആനയ്ക്കും ഡാറ്റാ കാര്‍ഡുണ്ട്. വനം വകുപ്പ് തയ്യാറാക്കിയ ഈ കാര്‍ഡില്‍ ആനയുടെ ഇരിയ്ക്കസ്ഥാനം അളവ്, കൊമ്പളവ്, നീരുകാലങ്ങള്‍ എന്നിങ്ങനെയുള്ള സമഗ്രവിവരങ്ങള്‍ ഉണ്ടാവും. ഈ വിവരങ്ങളുടേയും തലപ്പൊക്കത്തിന്റേയും ആകാരവടിവിന്റേയും അടിസ്ഥാനത്തിലാണ് ഗജവീരന്റെ ഡിമാന്റ് വര്‍ദ്ധിക്കുന്നത്.
ആനയെ പാട്ടത്തിന് കൊടുക്കുന്നത് എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ വരവോടെ ഒട്ടൊന്ന് കുറഞ്ഞിട്ടുണ്ട്. തൃശൂരിലുള്ള ഫെഡറേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട് ആനയെ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഇപ്പോഴുണ്ട്. ആനച്ചമയങ്ങളും ഇവിടെ നിന്ന് വാടകയ്ക്ക് കിട്ടും. 
പൂരങ്ങളുടെ നാടായ തൃശൂരാണ് ഏറെ ആനക്കമ്പക്കാരുള്ളത്. പാലക്കാടും കുറവല്ല. വ്യാവസായിക നഗരമായ എറണാകുളവും ആനയില്‍ മതിമറക്കും. എന്നാല്‍ തെക്കന്‍ ജില്ലകളില്‍ ആനക്കമ്പം പൊതുവെ കുറവാണത്രേ.

മംഗളം 19.02.2014


പ്ലൈവുഡ് കമ്പനികളില്‍ ബാലവേല; അഞ്ചു കമ്പനികളില്‍ നിന്ന് പതിന്നാലു കുട്ടികളെ മോചിപ്പിച്ചു

പെരുമ്പാവൂര്‍: അഞ്ചു പ്ലൈവുഡ് കമ്പനികളില്‍ നിന്ന് പതിന്നാലു കുട്ടികളെ പോലീസ് മോചിപ്പിച്ചു. സ്ഥാപനങ്ങളില്‍ ബാലവേല വ്യാപകമാണെന്ന് എസ്.പിയ്ക്ക് ലഭിച്ച സൂചനയെ തുടര്‍ന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്.
കീഴില്ലം പണിയ്ക്കരമ്പലം ഭാഗത്തുള്ള പിസ, ഡെക്കാണ്‍ , പൂമലയിലുള്ള അല്‍-അമീന്‍, കോട്ടച്ചിറ ഭാഗത്തുള്ള റേഡിയസ്, കമ്പാനിയന്‍ എന്നി പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 
കേവലം പത്തില്‍ താഴെ കമ്പനികളില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഡസനിലേറെ ബാലവേല ശ്രദ്ധയില്‍ പെട്ടത്. പെരുമ്പാവൂര്‍ മേഖലയില്‍ മാത്രം നൂറുകണക്കിന് പ്ലൈവുഡ് കമ്പനികളുണ്ട്. 
പല സ്ഥാപനങ്ങളില്‍ നിന്നായി ഇന്നലെ കണ്ടെത്തിയവരില്‍ ഏറെയും പത്തും പന്ത്രണ്ടും വയസ് പ്രായമുള്ളവരാണ്.  അസം, ബീഹാര്‍, ഒഡീഷ, പശ്ചിമ ബംഗാള്‍ തുടങ്ങിയ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കുട്ടികള്‍. ഇവരെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയ്ക്ക് മുന്നില്‍ ഹാജരാക്കിയ ശേഷം വിവിധ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷിതാക്കളെ കണ്ടെത്തി ഇവരെ നാട്ടിലേക്ക് മടക്കി അയക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബാലവേല സംബന്ധിച്ച് കമ്പനി ഉടമകള്‍ തികഞ്ഞ അജ്ഞതയാണ് പ്രകടിപ്പിക്കുന്നത്. ജോലി ചെയ്യുന്ന കുട്ടികളെല്ലാവരും ഒരാഴ്ച മുമ്പ് മാത്രം എത്തിയവരാണെന്നാണ് സ്ഥാപന ഉടമകളുടെ വിശദീകരണം.
തൊഴിലാളികളെ കരാറുകരാണ് ജോലിയ്ക്ക് എത്തിക്കുന്നത്. ഓരോ ആഴ്ചയും കമ്പനിയിലേക്ക് അയക്കുന്ന തൊഴിലാളികളെ പറ്റിയുള്ള വിവരങ്ങള്‍ മിക്കവാറും കമ്പനി ഉടമകള്‍ അന്വേഷിക്കാറില്ല.
കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തില്‍ എസ്.ഐ സുരേഷ് ബാബു, വി.കെ വിനോദ്, അബ്ദുള്‍ റൗഫ്, മുരളി തുടങ്ങിയവര്‍ അടങ്ങുന്ന സംഘമാണ് ഇന്നലെ മിന്നല്‍ പരിശോധന നടത്തിയത്.

മംഗളം 19.02.2014


Saturday, February 1, 2014

രായമംഗലം ഗ്രാമപഞ്ചായത്തിന് മുന്നില്‍ ദളിത് കുടുംബം അനിശ്ചിതകാല സത്യാഗ്രഹസമരം തുടങ്ങി

പെരുമ്പാവൂര്‍: പീച്ചനാംമുകളിലെ പ്ലൈവുഡ് കമ്പനിക്ക് നിയമങ്ങള്‍ ലംഘിച്ച് നല്‍കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രായമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദളിത് കുടുംബം അനിശ്ചിതകാല സത്യാഗ്രഹ സമരം തുടങ്ങി.
ദളിത് വിധവയായ കാര്‍ത്ത്യായനിയുടെ വീടിന് മൂന്നടി അകലത്തില്‍ ദൂരപരിധി മാനദണ്ഡങ്ങള്‍ ലംഘിച്ച് കമ്പനി സ്ഥാപിക്കുന്നതിനെതിരെയാണ് സമരം. ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി ദളിത് കുടുംബം നടത്തുന്ന സമരം കേരള സ്റ്റേറ്റ് ഹരിജന്‍ സമാജം പ്രസിഡന്റ് എം.കെ കുഞ്ഞോല്‍ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.കെ വര്‍ക്കി അദ്ധ്യക്ഷത വഹിച്ചു. 
കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി, പി രാമചന്ദ്രന്‍ നായര്‍, എം.കെ ശശധരന്‍ പിള്ള, ടി.എ വറുഗീസ്, സി.വി ഷാജി, കെ.ഇ പൗലോസ്, കെ.ആര്‍ നാരായണപിള്ള, എം.വി ജോണി, പി.കെ മാത്യു. പി.കെ ശശി, ഡി പൗലോസ്, കെ.വി ചെറിയാന്‍, ജി.ആര്‍ നായര്‍, സാജു തര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 1.02.2014



അനധികൃത പാര്‍ക്കിങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകളും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി പരാതി

പെരുമ്പാവൂര്‍: അനധികൃത പാര്‍ക്കിങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകളുടെ പെരുക്കവും റോഡപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതായി പരാതി.
ആലുവ-മൂന്നാര്‍ റോഡില്‍ വട്ടോളിപ്പടിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ അപകടം വിതക്കുമ്പോള്‍ എം.സി റോഡിലെ വട്ടക്കാട്ടുപടിയില്‍ അനധികൃത പാര്‍ക്കിങ്ങാണ് ദുരന്തകാരണമാവുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വട്ടോളിപ്പടി ബസ് സ്റ്റോപ്പിലെ തണല്‍ വൃക്ഷമായ പഞ്ഞിമരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ഒരു കൂട്ടം തന്നെയുണ്ട്. രാഷ്ട്രീയ, സാമുദായിക സംഘടനകളുടേയും വ്യവസായ സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും വരെ ബോര്‍ഡുകളാണ് ഇതില്‍ സ്ഥാപിച്ചിട്ടുള്ളത്. 
ഈ ഭാഗത്തുള്ള പ്രധാന പോക്കറ്റ് റോഡായ ലൂക്ക് സ്‌കൂളിലേക്കുള്ള വഴിയില്‍ നിന്നുവരുന്ന വാഹനങ്ങളാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്. ഏറെ തിരക്കുള്ള ഇവിടെ ബോര്‍ഡുകള്‍ മൂലം പ്രധാന റോഡിലേക്കുള്ള കാഴ്ച മറയ്ക്കുന്നു. അതിനാല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഇവിടെയുള്ള മുഴുവന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും അടിയന്തിരമായി എടുത്തുമാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
വട്ടയ്ക്കാട്ടുപടിയിലെ റോഡിന്റെ വീതികുറവിനും അനധികൃത പാര്‍ക്കിങ്ങിനും എതിരെ നാളുകളായി നാട്ടുകാര്‍ക്ക് പരാതിയുണ്ട്. വാഹനങ്ങളുടെ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഇവിടെ നടപ്പാക്കണമെന്നും ആവശ്യമുണ്ട്.
റോഡപകടങ്ങള്‍  കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി വട്ടയ്ക്കാട്ടുപടി .യൂണിറ്റ് പ്രതിഷേധ പരിപാടികള്‍ തുടങ്ങുകയാണെന്നും പ്രസിഡന്റ് കെ.കെ ലാലുവും സെക്രട്ടറി എം.എസ് ലെനിനും ആവശ്യപ്പെട്ടു.

മംഗളം 1.02.2014



അരിക്കമ്പനി സൃഷ്ടിക്കുന്ന പരിസര മലിനീകരണത്തിനെതിരെ ജനകീയ റാലി നാളെ

പെരുമ്പാവൂര്‍: കൂടാലപ്പാട് ഭാഗത്ത് ഗുരുതരമായ പരിസര മലിനീകരണം സൃഷ്ടിക്കുന്ന അരിക്കമ്പനിക്കെതിരെ നാളെ ജനകീയ റാലിയും പൊതുസമ്മേളനവും നടക്കും. 
ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന പൂരം റൈസ് മില്ലിനെതിരെയാണ് പരാതി. കമ്പനിയില്‍ നിന്നുള്ള മലിന ജലവും പൊടി ശല്യവും ജനജീവിതം ദുരിതമയമാക്കുന്നു. പത്തുമീറ്റര്‍ ചുറ്റളവില്‍പോലും ആളുകള്‍ താമസിക്കുന്നുണ്ടായിട്ടും അധികൃതര്‍ കമ്പനിക്ക് പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുകയാണ്. 
കമ്പനിയുടെ അനധികൃത പ്രവര്‍ത്തനം മൂലം പരിസരവാസികള്‍ പലരും രോഗബാധിതരായി. പാടശേഖരത്തിലേക്ക് മലിന ജലം ഒഴുകുന്നതിനാല്‍ കൃഷി നശിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലപ്രദമായ നടപടികള്‍ ഉണ്ടായില്ല. പരാതി നല്‍കിയവരെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം.
ഈ സാഹചര്യത്തിലാണ് നാളെ വൈകിട്ട 5 ന് പ്രതിഷേധ സമ്മേളനം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി സമ്മേളനം ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ സനോരാജ് അദ്ധ്യക്ഷത വഹിക്കും.

മംഗളം 1.02.2014