സൈബര്‍ ലോകത്തിലേയ്ക്ക്‌ ഈ വഴി

ജാലകം

Saturday, May 25, 2013

വെങ്ങോല ഓണംവേലിയില്‍ മഞ്ഞപ്പിത്തം പടരുന്നു


പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ മഞ്ഞപ്പിത്തം പോലുള്ള മാരക രോഗങ്ങള്‍  പടരുന്നതായി പരാതി. 
വെങ്ങോല ഗ്രാമപഞ്ചായത്തിനേയും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന മുക്കാറ തോട് മലിനമായതാണ് ഇതിനുകാരണമെന്നും പ്രദേശവാസികള്‍ പറയുന്നു. അറവുമാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ഈ തോട്ടിലാണ് കൊണ്ടുവന്ന് തള്ളുന്നത്. കൂടാതെ തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ജയഭാരത് കോളജില്‍ നിന്നും തള്ളി വിടുന്ന മാലിന്യങ്ങളും  മുക്കാറ തോട്ടിലൂടെ ഒഴുകി ഓണംവേലിയിലുള്ള കുളത്തില്‍ വന്നുചേരുന്നു. ഈ കുളത്തിലെ വെള്ളത്തില്‍ കുളിക്കുന്നവര്‍ക്ക് ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നുണ്ട്. 
അടിയന്തിരമായി ഇക്കാര്യത്തില്‍ പഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും ശ്രദ്ധ ഉണ്ടാവണമെന്നും മാലിന്യങ്ങള്‍ തള്ളുന്നവരെ കണ്ടെത്തി ശിക്ഷണ നടപടികള്‍ സ്വീകരിക്കണമെന്നും ദളിത് ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി കെ.കെ ഗോപി ആവശ്യപ്പെട്ടു. 

മംഗളം 25.05.2013

മംഗളം-കുമുദ നഴ്‌സിങ്ങ് പഠന സഹായപദ്ധതിയ്ക്ക് കട്ടപ്പനയില്‍ തുടക്കം


കട്ടപ്പന:  മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന്  ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് പഠന ശില്‍പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠന സൗകര്യമൊരുക്കുന്ന മംഗളം-കുമുദ സഖ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം ശ്ലാഘനീയമാണെന്ന് തോമസ് രാജന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കട്ടപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി കുളംപിള്ളി അദ്ധ്യക്ഷത വഹിച്ചു. 
മംഗളം പ്രതിനിധി സുരേഷ് കീഴില്ലം പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന പ്രസ് ക്ലബ് പ്രസിഡന്റും മംഗളം ലേഖകനുമായ കെ.എം മത്തായി, സര്‍ക്കുലേഷന്‍ മാനേജര്‍ കെ.കെ തോമസ്, കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ  എ നരസിംഹപ്പ, തമിഴ് ജ്ഞാനസുന്ദരി എന്നിവര്‍ പ്രസംഗിച്ചു. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും നീതു നന്ദിയും പറഞ്ഞു.
പലിശ രഹിത വായ്പ നല്‍കി നഴ്‌സിങ്ങ് പഠനത്തിന് അവസരമൊരുക്കുന്നതാണ് പദ്ധതി. പഠനം പൂര്‍ത്തിയായി ജോലി സമ്പാദിച്ച ശേഷം മാത്രം വായ്പ തുക തിരിച്ചടച്ചാല്‍ മതിയാകും. ജോലി നേടിക്കൊടുക്കുന്നതിനും കോളജ് സഹായിയ്ക്കും.
ഇതിനു പുറമെ മംഗളം ദിനപ്പത്രം തെരഞ്ഞെടുക്കുന്ന മൂന്നു പേര്‍ക്ക് പൂര്‍ണ്ണമായും സൗജന്യ പഠനത്തിനും അവസരമുണ്ട്. മംഗളവും കുമുദയുമായി ചേര്‍ന്നുള്ള അടുത്ത ശില്‍പശാല 28-ന് നടക്കും. ചങ്ങനാശ്ശേരി മെട്രോപോളിറ്റന്‍ വലിയ പള്ളി പാരിഷ് ഹാളില്‍ കലാമണ്ഡലം വൈസ് ചാന്‍സിലര്‍ പി.എന്‍ സുരേഷ് ശില്‍പശാല ഉദ്ഘാടനം ചെയ്യും. സി.എഫ് തോമസ് എം.എല്‍.എ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895933444 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 25.05.2013

കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ സ്വകാര്യ കമ്പനി പൊതുകുളം കയ്യേറി


പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് കയ്യുത്തിയാല്‍ പ്രദേശത്ത് തവിടെണ്ണ നിര്‍മ്മാണ കമ്പനി സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. 
ഒന്നര ഏക്കറോളം വരുന്ന പഞ്ചായത്ത് പൊതുകുളം (വലിയകുളം) കയ്യേറി കൃഷി ഭൂമിയിലാണ് സ്വകാര്യ വ്യക്തി കമ്പനിയ്ക്കായി കെട്ടിടം നിര്‍മ്മിയ്ക്കുന്നത്. പഞ്ചായത്തീരാജ് നിയമം അനുശാസിക്കുന്ന കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പാലിക്കാതെ പഞ്ചായത്ത് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കിയതിന് പിന്നില്‍ വാര്‍ഡ് മെമ്പറുടേയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും ഒത്തുകളിയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
പഞ്ചായത്തിലെ പ്രധാന ജലസ്രോതസായ വലിയകുളം കയ്യേറി കമ്പനി ഉടമ നടത്തി വരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറി ഇടപെട്ട് നിര്‍ത്തി വച്ചിരിക്കുകയാണ്. ഇവിടെ കമ്പനി സ്ഥാപിച്ചാല്‍ വലിയകുളം മലിനമാവുകയും കുളത്തില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്ന വലിയകുളം പാടം, അരിയപ്പാടം പുഞ്ച തുടങ്ങി പടശേഖരങ്ങളും പഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളിലെ ജനങ്ങളുടെ കുടിവെള്ള സ്രോതസുകളും മലിനമാകാന്‍ അധികനാള്‍ വേണ്ടി വരില്ലെന്ന് കര്‍മ്മ സമിതി മുന്നറിയിപ്പു നല്‍കി. 
വലിയകുളത്തില്‍ നിന്നാംരംഭിച്ച് പഞ്ചായത്തിലെ നാല് വാര്‍ഡുകളിലൂടെ ഒഴുകി പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പൂപ്പാനി തോട്ടില്‍ എത്തുന്ന ശുദ്ധജലത്തില്‍ കമ്പനിയില്‍ നിന്നുള്ള മാലിന്യം കലരുന്നത് വന്‍ പരിസ്ഥിതി നാശത്തിനും ശുദ്ധജല ക്ഷാമത്തിനും കാരണമാകും.
നൂറുകണക്കിന് കുടുംബാംഗങ്ങളെ ബാധിക്കുന്ന വിധം ശബ്ദ, വായു, ജല മലിനീകരണം സൃഷ്ടിക്കുന്നതും റെഡ് കാറ്റഗറിയില്‍ ഉള്‍പ്പെടുന്നതുമായ വ്യവസായം ആരംഭിക്കുന്നതിന് വേണ്ടത്ര പഠനം നടത്താതെ അനുമതി നല്‍കിയ നടപടി കൂവപ്പടി പഞ്ചായത്ത് തുടര്‍ന്ന് വരുന്ന ജനവിരുദ്ധ നയങ്ങളുടെയും അഴിമതിയുടെയും ഉദാഹരണമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതിയുമായി സഹകരിച്ച് പഞ്ചായത്ത് മാര്‍ച്ചും ഉപരോധവും ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സമീപവാസികളായ പി.പി വറുഗീസ്, മനോജ് നമ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.

 മംഗളം 25.05.2013

Friday, May 24, 2013

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് കൊടുക്കരുതെന്ന് ടി.എച്ച് മുസ്തഫ


പെരുമ്പാവൂര്‍: യഥാര്‍ത്ഥ കോണ്‍ഗ്രസുകാരെ അവഹേളിക്കുകയും മാനസീകമായി പീഡിപ്പിക്കുകയും ചെയ്യുന്ന രമേശ് ചെന്നിത്തലയെ ഒരു കാരണവശാലും ആഭ്യന്തര മന്ത്രിയാക്കാന്‍ പാടില്ലെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ.
മന്ത്രിസ്ഥാനം  സംബന്ധിച്ച് രമേശ് ഉണ്ടാക്കിയ വിവാദം ബാലിശമായിപ്പോയി. മുന്നണി സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നു പോലും മാറി നിന്നത് ഒരു നേതാവിന് യോജിച്ച പണിയായില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ ചെന്നിത്തലയുടെ പ്രകടനം വെറും കുട്ടിക്കളിയായിപ്പോയെന്നും അതുവഴി അദ്ദേഹം സ്വയം അവഹേളിതനായെന്നും മുസ്തഫ പറഞ്ഞു. 
കേരള യാത്ര കഴിയുമ്പോള്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും മന്ത്രിയാകുമെന്നും ഒക്കെ പറഞ്ഞത് രമേശ് തന്നെയാണ്. രമേശിനെ ആരും മന്ത്രിസഭയിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും മുസ്തഫ ചൂണ്ടിക്കാട്ടി.

മംഗളം 24.05.2013





പെരിയാര്‍വാലി കനാല്‍ പുറമ്പോക്ക് കയ്യേറി വാഴകൃഷി; ഡി.വൈ.എഫ്.ഐയ്ക്ക് പ്രതിഷേധം



പെരുമ്പാവൂര്‍: പെരിയാര്‍വാലി വാളകം ബ്രാഞ്ച് കനാലിന്റെ പുറമ്പോക്ക് കയ്യേറി സ്വകാര്യ വ്യക്തി വാഴകൃഷി തുടങ്ങിയതിനെതിരെ ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത്.
കീഴില്ലം പുതുക്കുളങ്ങര കാവിന് സമീപമാണ് പുറംമ്പോക്ക് കയ്യേറിയിരിക്കുന്നത്. ഇവിടെ കോണ്‍ക്രീറ്റ് കാലുകള്‍ സ്ഥാപിച്ച് മുള്ളുവേലി കെട്ടി അതിര്‍ത്തി തിരിച്ചാണ് കൃഷി. 
ഇതുകൂടാതെ മറ്റൊരാള്‍ കനാലില്‍ നിന്ന് ചോര്‍ത്തി മത്സ്യകൃഷി നടത്തുന്നുമുണ്ട് ഷട്ടര്‍ഭാഗത്ത് കനാലില്‍ നിന്ന് നാല് ഇഞ്ചിന്റെ ഹോസ് ഉപയോഗിച്ചാണ് വെള്ളം ചോര്‍ത്തുന്നത്. 
ഈ രണ്ടു പരാതികളും അന്വേഷിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കീഴില്ലം മോസ്‌കോ യൂണിറ്റാണ് പരാതി നല്‍കിയിട്ടുള്ളത്..

മംഗളം 24.05.2013





വല്ലം സെന്റ് തെരേസാസ് പള്ളി പാരീഷ് ഹാള്‍ നാളെ തുറക്കും


പെരുമ്പാവൂര്‍: വല്ലം സെന്റ് തെരേസാസ് ഫൊറോന ദേവാലത്തിന്റെ പാരീഷ് ഹാളിന്റെ വെഞ്ചരിപ്പ് കര്‍മ്മവും ഉദ്ഘാടനവും നാളെ നടക്കും.
ജസ്റ്റീസ് കുര്യന്‍ ജോസഫ് വൈകിട്ട് 6.30 ന് പാരീഷ് ഹാള്‍ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിയ്ക്കുകയും ശിലാഫലകത്തിന്റെ അനാഛാദനം നിര്‍വ്വഹിയ്ക്കുകയും ചെയ്യുമെന്ന് ഫൊറോന വികാരി ഡോ. സക്കറിയാസ് പറനിലം പത്രസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി ധനപാലന്‍ എം.പി, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭ സ്പീക്കര്‍ പി.പി തങ്കച്ചന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്ത്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റോസിലി വറുഗീസ്, മുന്‍ ചെയര്‍മാന്‍മാരായ ടി.പി ഹസ്സന്‍, എന്‍.സി മോഹനന്‍, സഹവികാരി ഫാ. ഡേവിഡ് പടന്നയ്ക്കല്‍, സിസ്റ്റര്‍ താര തുടങ്ങിയവര്‍ പങ്കെടുക്കും.
ഒരുകോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ടാണ് 82000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹാളിന്റെ പണി തീര്‍ത്തതെന്ന് കണ്‍വീനര്‍ ഇ.ഒ സെബാസ്റ്റ്യന്‍, ജോ. കണ്‍വീനര്‍ സി.എ തങ്കച്ചന്‍, കൈക്കാരന്‍മാരായ എന്‍.വി റോക്കി,  പൗലോസ്, നിര്‍മ്മാണകമ്മിറ്റി ഭാരവാഹി ലിജോ പാറയ്ക്കല്‍,  പള്ളി സെക്രട്ടറി പൗലോസ് കല്ലാങ്കല്‍, ജയ്‌മോന്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ വിശദീകരിച്ചു.

മംഗളം 24.05.2013





കാരുണ്യ ഹൃദയതാളം പദ്ധതി : പ്രതിപക്ഷം പൊതു പരിപാടികളുമായി സഹകരിക്കില്ല; മുസ്ലിം ലീഗ് മെമ്പര്‍മാര്‍ സൊസൈറ്റി അംഗത്വം രാജി വയ്ക്കാന്‍ നീക്കം


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി - വാര്‍ഡ് മെമ്പര്‍ മെര്‍ലി റോയി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് രാജി വച്ചതോടെ കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും വിവാദത്തിലേക്ക്.
പദ്ധതി നടത്തിപ്പിലെ അപാകതകളുടേയും ഇതു ചൂണ്ടിക്കാണിച്ചതിന്റെ പേരില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കിയതിന്റെയും പേരില്‍ പഞ്ചായത്തിലെ പൊതു പരിപാടികളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രതിപക്ഷ തീരുമാനം. യു.ഡി.എഫ് ഭരണ സമിതിയിലെ പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗ് തങ്ങളുടെ മെമ്പര്‍മാരോട് ചാരിറ്റബിള്‍ സൊസൈറ്റി അംഗത്വം കയ്യൊഴിയാന്‍ ആവശ്യപ്പെട്ടേക്കുമെന്നും സൂചന.
കൗണ്ടര്‍ഫോയിലൊ, കൃത്യമായ ക്രമ നമ്പറൊ ഇല്ലാതെ കൂപ്പണുകള്‍ അടിച്ച് പാവപ്പെട്ടവരുടെ പേരില്‍ പഞ്ചായത്തില്‍ നടന്ന വ്യാപക പണപ്പിരിവ് ഇവിടെ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഇതിനെതിരെ പ്രതിപക്ഷം നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേതൃത്വം കൊടുത്ത രണ്ട് പഞ്ചായത്ത് മെമ്പര്‍മാരെയാണ് യു.ഡി.എഫ് ഭരണ സമിതി കള്ളക്കേസില്‍ കുടുക്കിയത്. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം പഞ്ചായത്തില്‍ നടക്കുന്ന പൊതു പരിപാടികളില്‍ സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.
നാഷണല്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ജേതാവായ എം.ആര്‍ ശ്രീരാജിന് ഇന്നലെ പഞ്ചായത്ത് തലത്തില്‍ സ്വീകരണം നല്‍കാന്‍ തീരുമാനിച്ചിരുന്നു. രാവിലെ 10 നായിരുന്നു സ്വീകരണം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ മെമ്പര്‍മാരായ കെ.വി വാസുദേവന്‍, അന്‍വര്‍ അലി, കെ.വി ഗോപാലകൃഷ്ണന്‍, ഷൈലജ ഷാജി, സുജ വിജയന്‍, അജിത ഷാജി, അന്നമ്മ ജോര്‍ജ്ജ് എന്നിവര്‍ രാവിലെ എട്ടരയ്ക്ക് തന്നെ ശ്രീരാജിനെ സ്വവസതിയില്‍ ചെന്ന് അനുമോദിയ്ക്കുകയായിരുന്നു. പഞ്ചായത്തില്‍ നടന്ന സ്വീകരണ സമ്മേളനം ഇവര്‍ ബഹിഷ്‌ക്കരിക്കുകയും ചെയ്തു. 
അതിനിടെ, പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മുസ്ലിം ലീഗും ഇടയുകയാണ്. കാരുണ്യ ഹൃദയതാളം പദ്ധതി കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കുന്നതെങ്കില്‍ പദ്ധതിയുമായി സഹകരിക്കാതിരിക്കാനാണ് ലീഗിന്റെ തീരുമാനമെന്നറിയുന്നു. അടുത്ത ആഴ്ച ആദ്യം നടക്കുന്ന ലീഗ് യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം ഉണ്ടാവുക.
സൊസൈറ്റിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗുമായി യാതൊരു കൂടിയാലോചനകളും നടന്നിരുന്നില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ പറയുന്നു. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യ ഭരണമാണ് പഞ്ചായത്തില്‍ നടക്കുന്നത്. ജീവകാരുണ്യ പദ്ധതിയുമായി ബന്ധപ്പെട്ട നിയമ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനാണ് ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിച്ചതെന്നായിരുന്നു തലപ്പത്തുള്ളവരുടെ വിശദീകരണം. എന്നാല്‍ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ സൊസൈറ്റി നിയമക്കുരുക്കില്‍പെടുമെന്ന് ഉറപ്പായി. അതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ മെര്‍ലി റോയി സൊസൈറ്റി അംഗത്വം രാജിവച്ചൊഴിഞ്ഞത്. ലീഗ് മെമ്പര്‍മാര്‍ നിയമത്തിന്റെ നൂലാമാലകളില്‍ പെടാതിരിക്കണമെങ്കില്‍ സൊസൈറ്റിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതാണ് നല്ലതെന്ന ഉപദേശമാണ് പാര്‍ട്ടി നേതൃത്വം നല്‍കിയിരിയ്ക്കുന്നത്.

മംഗളം 24.05.2013





Wednesday, May 22, 2013

കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജിവച്ചു



വെങ്ങോല ഗ്രാമപഞ്ചായത്ത്

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നിര്‍ധന രോഗികളെ സഹായിയ്ക്കാന്‍ ആവിഷ്‌കരിച്ച കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിന് വേണ്ടി രൂപീകരിച്ച സൊസൈറ്റിയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി രാജിവച്ചു.
പഞ്ചായത്തിലെ എട്ടാം (തോട്ടപ്പാടന്‍) വാര്‍ഡ് മെമ്പര്‍ മെര്‍ലി റോയിയായണ് രാജിവച്ചത്. പദ്ധതി ക്രമക്കേടുകളുടെ പേരില്‍ വിവാദങ്ങളില്‍ കുടുങ്ങിയതോടെ, നിയമപ്രശ്‌നങ്ങളില്‍ പെടാതിരിയ്ക്കാന്‍ കുടുംബാംഗങ്ങള്‍ ഉപദേശിച്ചതനുസരിച്ചാണ്  രാജി എന്നറിയുന്നു. അതേസമയം, രണ്ടര വര്‍ഷം കഴിയുമ്പോള്‍ നല്‍കാമെന്ന് ഏറ്റിരുന്ന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ഭരണപക്ഷത്തുള്ള ചിലരും പറയുന്നു. 
എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മെമ്പറുടെ വിശദീകരണം. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഇവര്‍ ഫോണ്‍ കട്ടുചെയ്യുകയും ചെയ്തു.
കാരുണ്യ ഹൃദയതാളം പദ്ധതിയോട് ഭരണപക്ഷത്തുണ്ടായിരുന്ന എതിര്‍പ്പാണ് മെര്‍ളി റോയിയുടെ രാജിയോടെ മറനീക്കിയത്. ഇരുപത്തി മൂന്ന് അംഗ ഭരണസമിതിയില്‍ യു.ഡി.എഫിന് പതിനാറ് അംഗങ്ങള്‍ ഉണ്ടെങ്കിലും അവരില്‍ ഭൂരിപക്ഷത്തിനും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളുടെ പേരില്‍ അഭിപ്രായ വ്യത്യാസമുണ്ട്. പ്രസിഡന്റ് എം.എം അവറാന്റെ ഏകാധിപത്യമാണ് പഞ്ചായത്തിലെന്ന് ഭരണപക്ഷ അംഗങ്ങള്‍ക്ക് തന്നെ അഭിപ്രായമുണ്ട്.
കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വ്യാപകമായ അനധികൃത പിരിവാണ് പഞ്ചായത്തില്‍ നടന്നത്. കൗണ്ടര്‍ഫോയില്‍ ഇല്ലാതെ, ഒരേ നമ്പറിലുള്ള കൂപ്പണുകള്‍ ഉപയോഗിച്ചായിരുന്നു പിരിവ്. സാധാരണക്കാരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ പദ്ധതിയുടെ ഫോറത്തില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസറുടെ പേരു വരെ ഉപയോഗിച്ചു. ഇതിനിടെ പദ്ധതി നടത്തിപ്പില്‍ പഞ്ചായത്തിന് ബന്ധമില്ലെന്ന് സെക്രട്ടറി വ്യക്തമാക്കി. ക്രമക്കേടുകള്‍ അന്വേഷിയ്ക്കാന്‍ എ.ഡി.എം ഉത്തരവിടുകയും ചെയ്തു.
എല്ലാം അപവാദ പ്രചരണങ്ങളാണെന്നും അവയ്‌ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുമെന്നുമായിരുന്നു പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം. പിന്നീട് ക്രമക്കേടുകള്‍ക്ക് എതിരെ പ്രകടനം നടത്തിയ പ്രതിപക്ഷ അംഗങ്ങളെ ജാമ്യം കിട്ടാത്ത കേസില്‍ പെടുത്തുകയും ചെയ്തു. അതോടെ പ്രതിഷേധവും ശക്തിപ്പെട്ടു. പിന്നീട് നടന്ന  പഞ്ചായത്ത് ഭരണസമിതി യോഗം പ്രതിഷേധത്തെ തുടര്‍ന്ന് പിരിച്ചുവിടേണ്ടി ന്നു.
പദ്ധതി നടത്തിപ്പിലെ ഉത്തരവാദിത്വത്തില്‍ നിന്ന് സെക്രട്ടറി പിന്‍മാറിയതോടെ പഞ്ചായത്തിന്റെ മറവില്‍ യു.ഡി.എഫിലെ ചില അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച കാരുണ്യ ഹൃദയതാളം ചാരിറ്റബിള്‍ സൊസൈറ്റിയാണ് പദ്ധതി നടത്തുന്നതെന്ന് വ്യക്തമായി. പ്രസിഡന്റ് എം.എം അവറാന്‍ സൊസൈറ്റി പ്രസിഡന്റും സി.എം അഷറഫ് സെക്രട്ടറിയുമാണ്. ക്രമക്കേടുകള്‍ പുറത്തുവന്നതോടെ സൊസൈറ്റിയുമായി ബന്ധപ്പെട്ടവര്‍ നിയമക്കുരുക്കിലാവുമെന്ന് ഉറപ്പായി. ഈ സാഹചര്യത്തില്‍ അതീവരഹസ്യമായി മെര്‍ളി റോയി സൊസൈറ്റി ഭരണത്തില്‍ നിന്ന് തലയൂരുകയായിരുന്നു എന്നുവേണം  കരുതാന്‍. എന്തായാലും ഇവരുടെ രാജിയോടെ കാരുണ്യ ഹൃദയതാളം പദ്ധതി വീണ്ടും വിവാദങ്ങളിലേയക്ക് നീങ്ങുകയാണ്.

മംഗളം 22.05.2013


കാളച്ചന്ത റോഡില്‍ വെളിച്ചമില്ല; മദ്യപാനികളും മറുനാടന്‍ തൊഴിലാളികളും അഴിഞ്ഞാടുന്നു


പെരുമ്പാവൂര്‍: എം.സി റോഡില്‍ നിന്നും പി.പി റോഡിലേക്കു ബന്ധിപ്പിക്കുന്ന കാളച്ചന്ത റോഡില്‍ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്ന് പരാതി. ഇരുളിന്റെ മറവില്‍ മദ്യപാനികളും മറുനാടന്‍ തൊഴിലാളികളും ഇവിടെ അഴിഞ്ഞാടുകയാണെന്നും ആക്ഷേപമുണ്ട്.
എം.സി റോഡിലെ കേളി, ജയരാജ് എന്നി ബാറുകളില്‍ നിന്നും പി.പി റോഡിലെ വിങ്ങ്‌സ്പാര്‍ക്ക് എന്ന ബാറില്‍ നിന്നും തൊട്ടുചേര്‍ന്നുള്ള ബിവവേറജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യപിച്ച ശേഷം ഈ വഴിയില്‍ സഞ്ചരിക്കുന്നവര്‍ നിരവധിയാണ്. കൂടാതെ ഈ റോഡില്‍ ഒരു കള്ളുഷാപ്പും ഉണ്ട്. 
ഈ സ്ഥാപനങ്ങളില്‍ നിന്നുള്ള മദ്യപാനികളാണ് കാളച്ചന്ത റോഡ് അടക്കി വാഴുന്നത്. പിടിച്ചുപറിയും സ്ത്രീകളെ ശല്യപ്പെടുത്തലും ഇവിടെ പതിവാണ്. രാത്രികാലങ്ങളില്‍ ഹോട്ടലുകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ കൊണ്ടുവന്ന് തള്ളുന്നതും ഇവിടെത്തന്നെ.
കെ.എസ്.ആര്‍.ടി ബസ് സ്റ്റാന്റില്‍ നിന്നും സ്വകാര്യ ബസ്സ്റ്റാന്റിലേക്ക് പോകാന്‍  സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്ന വഴിയാണിത്. ഇതിനുപുറമെ റോഡരികില്‍ നിരവധി കുടുംബങ്ങളും താമസിക്കുന്നുണ്ട്.
വഴിവിളക്കുകള്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ ചെയ്ത് ഈ വഴിയിലെ ഇരുട്ട് അകറ്റാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മിത്ര റസിഡന്റ്‌സ് അസോസിയേഷന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

മംഗളം 22.05.2013

അസ്ഥിയില്‍ അര്‍ബുദം; തടിമില്‍ തൊഴിലാളി ചികിത്സാ സഹായം തേടുന്നു


പെരുമ്പാവൂര്‍: അസ്ഥിയില്‍ ഉണ്ടായ അര്‍ബുദബാധയെ തുടര്‍ന്ന്  തടിമില്‍ തൊഴിലാളി ചികിത്സാ സഹായം തേടുന്നു. 
രായമംഗലം പീച്ചനാംമുകള്‍ സിജോ (32) ആണ് സഹായം തേടുന്നത്. മൂന്ന് മാസം മുമ്പാണ് രോഗം സ്ഥിതീകരിച്ചത്. പ്രായമായ മാതാപിതാക്കളും ഭാര്യയും രണ്ട് പെണ്‍കുഞ്ഞുങ്ങളും അടങ്ങുന്ന സിജുവിന്റെ കുടുംബം അതോടെ പ്രതിസന്ധിയിലായി. കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ ഈ യുവാവ്.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക മുരളീധരന്‍ കണ്‍വീനറും ശിവന്‍ മുല്ലശേരി ചെയര്‍മാനുമായി സിജോയെ സഹായിക്കാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സമിതി ബാങ്ക് ഓഫ് ഇന്ത്യയുടെ കുറുപ്പംപടി ശാഖയില്‍ തുടങ്ങിയ 857310110005949 എന്ന നമ്പറിലുള്ള അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547292071 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 22.05.2013

സ്വന്തം റെക്കോഡുകള്‍ പുതുക്കി ലോക മാസ്റ്റേഴ്‌സ് മീറ്റിലേക്ക്


പെരുമ്പാവൂര്‍: നാഷണല്‍ മീറ്റുകളില്‍ സ്വന്തം റെക്കോഡുകള്‍ പുതുക്കി പി.ഇ സുകുമാരന്‍ ഒക്‌ടോബറില്‍ ആസ്‌ട്രേലിയായില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് മീറ്റിലേക്ക്.
ജനുവരിയില്‍ കടലൂരില്‍ നടന്ന ഓപ്പണ്‍ മീറ്റില്‍ 200 മീറ്ററില്‍ പുതിയ റെക്കോഡ് സ്ഥാപിച്ച കോടനാട് പെരുമറ്റത്തില്‍ സുകുമാരന്‍ തിരുവനന്തപുരത്ത് നടന്ന നാഷണല്‍ മീറ്റില്‍ നാലിനങ്ങളിലാണ് സ്വര്‍ണം നേടിയത്. 65-ന് മേല്‍ പ്രായമുള്ളവരുടേതായിരുന്നു മത്സരം. ഇതില്‍ നൂറുമീറ്ററിലും നൂറുമീറ്റര്‍ ഹഡില്‍സിലും പുതിയ റെക്കോഡ് ഇട്ടു. ഇതാകട്ടെ മുന്‍പ് ഉണ്ടായിരുന്ന സ്വന്തം റെക്കോഡ് പുതുക്കിക്കൊണ്ടായിരുന്നു.
1992 ലെ സിങ്കപ്പൂര്‍ ഏഷ്യന്‍ മീറ്റിലും 2010 ലെ മലേഷ്യന്‍ ഏഷ്യന്‍ മീറ്റിലും പങ്കെടുത്ത  സുകുമാരന്‍ ഇക്കുറി ആദ്യമായാണ് ലോക മാസ്റ്റേഴ്‌സ് മീറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
കാലടി ശ്രീശങ്കര കോളജ് അത്‌ലറ്റിക് ടീമില്‍ സുകുമാരന്‍ ക്യാപ്റ്റനായിരിക്കെ അന്തരിച്ച മുന്‍ മന്ത്രി പി.കെ വേലായുധന്‍ അംഗമായിരുന്നു. അങ്കമാലി ആരോസ് ക്ലബ്ബിനുവേണ്ടി ഇപ്പോഴത്തെ മന്ത്രി കെ ബാബുവുമൊത്ത് ഫുട്‌ബോള്‍ കളിച്ചതും സുകുമാരന്റെ നല്ല ഓര്‍മ്മകള്‍. 
1964 ല്‍ ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റി മീറ്റില്‍ സ്വര്‍ണമെഡല്‍ ജേതാവായ ഇദ്ദേഹം പിന്നീട് പെരുമ്പാവൂര്‍ റയോണ്‍സ് ജീവനക്കാരനായി. അതിനിടയില്‍ കാഞ്ഞൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍, ശ്രീമൂലനഗരം അകവൂര്‍ സ്‌കൂള്‍, ഒക്കല്‍ എസ്.എന്‍ സ്‌കൂള്‍, കാലടി ബ്രഹ്മാനന്ദോദയം എന്നി സ്‌കൂളുകളിലും അരുണാചല്‍ പ്രദേശിലും ശ്രീരാമകൃഷ്ണ മിഷന്‍ സ്‌കൂളിലും കായിക പരിശീലകനായി. 
സി.പി.ഐ കോടനാട് ലോക്കല്‍ കമ്മിറ്റിയംഗമായ സുകുമാരന്‍ കോടനാട് സഹകരണ ബാങ്കിന്റെ ബോര്‍ഡ് മെമ്പര്‍, ഇ.പി.എഫ് ഫെഡറേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി, മാസ്റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ പ്രവര്‍ത്തിയ്ക്കുന്നു. സാഹിത്യ സംഘടനയായ ആശാന്‍ സ്മാരക സാഹിത്യവേദിയിലും അംഗമാണ്. ഭാര്യ: സോയ, മക്കള്‍: സുജിത്, സ്വപ്ന 

മംഗളം 22.05.2013

Tuesday, May 21, 2013

മലയാളി നഴ്‌സുമാര്‍ ഇന്ത്യയുടെ ബ്രാന്റ് അമ്പാസിഡര്‍മാര്‍: സാജുപോള്‍ എം.എല്‍.എ


പെരുമ്പാവൂര്‍: ആന്റമാന്‍ തൊട്ട് അമേരിക്ക വരെയുള്ള ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ബ്രാന്റ് അമ്പാസിഡര്‍മാര്‍ മലയാളി നഴ്‌സുമാരാണെന്ന് സാജുപോള്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. 
എവിടേയും അവര്‍ക്ക് അദ്ധ്യാപകര്‍ക്ക് കിട്ടാറുള്ളതുപോലുള്ള സ്‌നേഹബഹുമാനങ്ങളും പരിഗണനയുമുള്ളതായി തനിയ്ക്ക് വിവിധ ദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും എം.എല്‍.എ വ്യക്തമാക്കി. മംഗളം ദിനപ്പത്രവും ബംഗളരുവിലെ പ്രമുഖ നഴ്‌സിങ്ങ് കോളജായ കുമുദയുമായി ചേര്‍ന്ന് പെരുമ്പാവൂരില്‍ സംഘടിപ്പിച്ച നഴ്‌സിങ്ങ് ശില്‍പശാല ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് ലോണ്‍ കിട്ടാതെയും കിട്ടിയാല്‍ത്തന്നെ കടക്കെണിയില്‍ പെടുകയും ചെയ്യുന്ന ദുരവസ്ഥയിലാണ് കുമുദ, മംഗളം ദിനപ്പത്രവുമായി ചേര്‍ന്ന് മാതൃകാപരമായ വിദ്യാഭ്യാസ സഹായപദ്ധതിയ്ക്ക് രൂപംനല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
നഴ്‌സുമാര്‍ക്ക് ഇന്ത്യയില്‍ത്തന്നെ വലിയ ശമ്പളവും ആനുകൂല്യങ്ങളും കിട്ടാനുള്ള അവസരങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ആവശ്യപ്പെട്ടു. മലയാളത്തിലെ പ്രമുഖ പത്രങ്ങള്‍ക്കൊപ്പം മംഗളം ചുരുങ്ങിയ നാളുകള്‍കൊണ്ട് വലിയൊരു പ്രസ്ഥാനമായി മാറിയെന്നും ചെയര്‍മാന്‍ നിരീക്ഷിച്ചു.
മംഗളം സര്‍ക്കുലേഷന്‍ മാനേജര്‍ പോള്‍ മാത്യു ആമുഖ പ്രഭാഷണവും ഡോ.കെ.എ ഭാസ്‌കരന്‍ മുഖ്യപ്രഭാഷണവും നടത്തി. കുമുദ റീജിയണല്‍ മാനേജര്‍ കെ.യു സുകുമാരന്‍ സ്വാഗതവും അരുണ്‍രാജ് എന്‍ ബി നന്ദിയും പറഞ്ഞു.
തുടര്‍ന്നു നടന്ന ശില്‍പശാല കുമുദ ഗ്രൂപ്പ് മാനേജിങ്ങ് ട്രസ്റ്റിയും പ്രിന്‍സിപ്പാളുമായ പ്രൊഫ.കെ ഷൈമോന്‍, കുമുദ ഗ്രൂപ്പിലെ വിവിധ കോളജുകളുടെ പ്രിന്‍സിപ്പാള്‍മാരായ ഡി ശിവലിംഗപ്പ, എ നരസിംഹപ്പ, ആലീസ് സോഫിയ എന്നിവര്‍ ചേര്‍ന്ന് നയിച്ചു.

മംഗളം 20.05.2013