Sunday, May 31, 2015

അറയ്ക്കപ്പടി ഗ്രാമപഞ്ചായത്ത്: കരട് വാര്‍ഡ് വിഭജന പട്ടികയായി

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വിഭജനത്തെ തുടര്‍ന്ന് രൂപീകരിക്കുന്ന അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തിന്റെ കരട് വാര്‍ഡ് വിഭജന പട്ടികയായി. 
മരോട്ടിച്ചോട്, ശാലേം, ഓണംകുളം, പിറക്കാട്, മേപ്രത്തുപടി, ടാങ്ക് സിറ്റി, ദര്‍ശിനിപുരം, അയ്യന്‍ചിറങ്ങര, പെരുമാനി, അറയ്ക്കപ്പടി, പൂമല, വലിയകുളം, മുണ്ടങ്കരപ്പുറം, മിനിക്കവല എന്നിങ്ങനെ 14 വാര്‍ഡുകളാണ് പുതിയ പഞ്ചായത്തിലുണ്ടാവുക. വാര്‍ഡ് വിഭജനത്തില്‍ ആക്ഷേപമുള്ളവര്‍ അടുത്ത മാസം പതിനഞ്ചിനകം അറിയിക്കണം.
വടക്ക് ജാമിയ ജംഗ്ഷന്‍-പോഞ്ഞാശ്ശേരി കവല, കിഴക്ക്  പോഞ്ഞാശ്ശേരി-മരോട്ടിച്ചോട്, തെക്ക് തോണാപ്പിച്ചാല്‍-മരോട്ടിച്ചോട്, പടിഞ്ഞാറ് തോണാപ്പിച്ചാല്‍-ചള്ളിയേലിപ്പാടം-ജാമിയ ജംഗ്ഷന്‍ എന്നിങ്ങനെ അതിരുകളായാണ് ഒന്നാം വാര്‍ഡായ മരോട്ടിച്ചുവട്. ഇവിടെ 1385 ആണ്  ജനസംഖ്യ. 
പോഞ്ഞാശ്ശേരി-കനാല്‍പ്പാലം-പുളിയാമ്പിള്ളി കനാല്‍ വടക്കും പുളിയാമ്പിള്ളി- ആംഗ്ലോ ഇന്ത്യന്‍ കോളനി- ആലിന്‍ചുവട് ശാലേം റോഡ് കിഴക്കും ആലിന്‍ചുവട്-കുരിശിന്‍തൊട്ടി-മരോട്ടിച്ചുവട് തെക്കും മരോട്ടിച്ചുവട്-പോഞ്ഞാശ്ശേരികവല പടിഞ്ഞാറുമായുള്ള രണ്ടാംവാര്‍ഡ് ശാലേമില്‍ 1358 ആണ് ജനസംഖ്യ. 
ശാലേം ഹൈസ്‌കൂള്‍ ജംഗ്ഷന്‍-പുതുപ്പാറ (വടക്ക്), ശാലേം റോഡ്-ഓണംകുളം (കിഴക്ക്), ഓണംകുളം-നീലാങ്ങല്‍ത്താഴം- പുതുപ്പാറ ക്ഷേത്രം (തെക്ക്), പുതുപ്പാറ ക്ഷേത്രം-വലിയതോടുവഴി ശാലേം കലുങ്ക് (പടിഞ്ഞാറ്) എന്നിങ്ങനെയാണ് മൂന്നാം വാര്‍ഡ് ഓണംകുളത്തിന്റെ അതിരുകള്‍. ജനസംഖ്യ 1295.
പിറക്കാട് വാര്‍ഡ്: പുതുപ്പാറ ക്ഷേത്രം നീലാങ്ങല്‍ത്താഴം-വലിയതോട് പിരിയന്‍കുളം (വടക്ക്), പിരിയന്‍കുളം കനാല്‍ക്കവല (കിഴക്ക്), പെരുമാനി കനാല്‍ക്കവല, അറയ്ക്കപ്പടി-പ്ലാവിന്‍ചോട് (തെക്ക്), പ്ലാവിന്‍ചോട് മുക്രക്കുടി റോഡ്-പുതുപ്പാറ ക്ഷേത്രം (പടിഞ്ഞാറ്). ജനസംഖ്യ 1261
മേപ്രത്തുപടി: ഓണംകുളം പള്ളി -ബഥനി (വടക്ക്), ബഥനി ഹൈലെവല്‍ ബ്രാഞ്ച് കനാല്‍, തേക്കമലത്താഴം (കിഴക്ക്), തേക്കമലത്താഴം-കവളയ്ക്കല്‍ (തെക്ക്), നീലാങ്ങല്‍ത്താഴം മേപ്രത്തുപടി-ഓണംകുളം (പടിഞ്ഞാറ്), ജനസംഖ്യ 1344
ടാങ്ക്‌സിറ്റി: ബഥനി കനാല്‍-ടാങ്ക്‌സിറ്റി, മെയിന്‍കനാല്‍ (വടക്ക്), മെയിന്‍കനാല്‍ ദര്‍ശനിപുരം പാടം-ഒളിമ്പിയപ്പാടം (കിഴക്ക്) ഒളിമ്പിയപ്പാടം, തെക്കമലത്താഴം (തെക്ക്), തേക്കമലത്താഴം ഹൈലെവല്‍ കനാല്‍ ബഥനി(പടിഞ്ഞാറ്)ജനസംഖ്യ 1368
ദര്‍ശനിപുരം: പെരിയാര്‍വാലി കനാല്‍-വളയന്‍ചിറങ്ങര എല്‍.പി.എസ് (വടക്ക്), വളയന്‍ചിറങ്ങര എല്‍.പി.എസ്-വിമ്മല തോട്, വട്ടമുകള്‍ (കിഴക്ക്), വട്ടമുകള്‍-എടത്താക്കര-പെരുമാനി കനാല്‍ (തെക്ക്), പെരുമാനി കനാല്‍-കണ്ണയത്തുപാടം മെയിന്‍ കനാല്‍ (പടിഞ്ഞാറ്) ജനസംഖ്യ 1251
അയ്യന്‍ചിറങ്ങര: തേക്കമലത്താഴം കണ്ണോത്തുപാടം (വടക്ക്), കണ്ണോത്തുപാടം പെരുമാനി കനാല്‍ (കിഴക്ക്), പെരുമാനി കനാല്‍ക്കവല-എടത്താക്കര, പിരിയന്‍കുളം (തെക്ക്), പിരിയന്‍കുളം, കാവളയ്ക്കല്‍ ക്ഷേത്രം തേക്കമലത്താഴം (പടിഞ്ഞാറ്), 
പെരുമാനി: പെരുമാനി കനാല്‍ക്കവല-പള്ളിത്താഴം-എടത്താക്കര (വടക്ക്), എടത്താക്കര-  ഓട്ടത്താണി (കിഴക്ക്), ഓട്ടത്താണി കിഴക്കമ്പാടം-കുമ്മനോട് കനാല്‍ (തെക്ക്) കുമ്മനോട്-പെരുമാനി കനാല്‍ക്കവല (പടിഞ്ഞാറ്) ജനസംഖ്യ 1387
അറയ്ക്കപ്പടി: അറയ്ക്കപ്പടി-പെരുമാനി-കനാല്‍പ്പാലം (വടക്ക്), കുമ്മനോട് കനാല്‍-പെരുമാനി കനാല്‍ക്കവല (കിഴക്ക്) കുമ്മനോട് കനാല്‍ മുതല്‍ ചെറുപാറ കലങ്കുവരെ (തെക്ക്), ചെറുപാറകലുങ്ക്-വട്ടത്തറപ്പടി-പ്ലാവിന്‍ചുവട്-അറയ്ക്കപ്പടി (പടിഞ്ഞാറ്) ജനസംഖ്യ 1372
പൂമല: പൂമല-പൊഴിവെട്ടിനടപ്പാത-മുക്രക്കുടി (വടക്ക്), മുക്രക്കുടി-പ്ലാവിന്‍ചോട്-വട്ടത്തറപ്പടി- പി.പി റോഡ്-ചെറുപാറ കലുങ്ക് (കിഴക്ക്), ചെറുപാറ കലുങ്ക്-ഓണംവേലിപാടം-പൂമല തോട്-ഊട്ടിമറ്റം (തെക്ക്), ഊട്ടിമറ്റം-വലിയകുളം-പൂമല (പടിഞ്ഞാറ്) ജനസംഖ്യ 1338
വലിയകുളം: മങ്കുഴി ശാലേം വലിയതോട് (വടക്ക്), ശാലേം കലുങ്ക്-വലിയതോട്-പുതുപ്പാറ ക്ഷേത്രം (കിഴക്ക്), പൊഴവെട്ടി നടപ്പാത- പൂമല വലിയകുളം- ഊട്ടിമറ്റം (തെക്ക്), ഊട്ടിമറ്റം-മങ്കുഴി (പടിഞ്ഞാറ്) ജനസംഖ്യ 1424.
മുണ്ടങ്കരപ്പുറം: മരങ്ങാട്ടുപള്ളി-നെടുമല ചിറ (തെക്ക്)മരോട്ടിച്ചോട്-ബസേലിയോസ് കുരിശ് (കിഴക്ക്), ശാലേം കലുങ്ക് -വലിയതോട്-മങ്കുഴി (തെക്ക്), മങ്കുഴി-മാങ്ങാട്ടുപള്ളി (പടിഞ്ഞാറ്) ജനസംഖ്യാ 1344
മിനിക്കവല: തോണാപ്പിച്ചാല്‍-മരോട്ടിച്ചോട് (വടക്ക്), പുളിഞ്ചുവട്-മിനിക്കവല-മരോട്ടിച്ചോട് (കിഴക്ക്), മരങ്ങാട്ടുപള്ളി-നെടുങ്ങാലച്ചിറ പുളിഞ്ചുവട് (തെക്ക്), മരങ്ങാട്ടുപള്ളി- തേര്‍മല ശബരിപാടം-തോണാപ്പിച്ചാല്‍ (പടിഞ്ഞാറ്) ജനസംഖ്യ 1485.

മംഗളം 31.05.2015

പെരുമ്പാവൂര്‍ ഉപജില്ല പ്രവേശനോത്സവം പുല്ലുവഴി ഗവ. എല്‍.പി സ്‌കൂളില്‍

നാളെ സ്‌കൂള്‍ തുറക്കും

പെരുമ്പാവൂര്‍: മദ്ധ്യവേനല്‍ അവധി കഴിഞ്ഞ് നാളെ വീണ്ടും സ്‌കൂളുകള്‍ തുറക്കും. നവാഗത വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ വിദ്യാലയവും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.
വിദ്യാഭ്യാസ ഉപജില്ലാതല-കൂവപ്പടി ബി.ആര്‍.സിതല പ്രവേശനോത്സവം നാളെ പുല്ലുവഴി ഗവ. എല്‍.പി സ്‌കൂളില്‍ നടക്കും. സാജുപോള്‍ എം.എല്‍.എ രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി പടയാട്ടില്‍ അദ്ധ്യക്ഷത വഹിക്കും. 
പാചകപ്പുര, എച്ച്.എം റൂം, ടൈല്‍സ് വിരിച്ച അസംബ്ലി ഗ്രൗണ്ട് എന്നിവയുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. ഒന്നാം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പുല്ലുവഴി പി.കെ.വി മെമ്മോറിയല്‍ ട്രസ്റ്റ് നല്‍കുന്ന പഠനോപകരണങ്ങളുടെ വിതരണം ചെയര്‍മാന്‍ എസ് ശിവശങ്കരപ്പിള്ള നിര്‍വ്വഹിക്കും. റെജി ഇട്ടൂപ്പ്, ചിന്നമ്മ വറുഗീസ്, ബീന ദിവാകരന്‍, സിസിലി തോമസ്, ജോയി പൂണേലി, അംബികാ മുരളിധരന്‍, ബേയ്‌സ് പോള്‍ തുടങ്ങിയര്‍ പ്രസംഗിക്കും. വാഗ്ഭടാചാര്യ അവാര്‍ഡ് ജേതാവ് ഡോ. വിജയന്‍ നങ്ങേലിയെ സമ്മേളനത്തില്‍ ആദരിക്കും.
എ.ഇ.ഒ എം.വി മുരളീധരന്‍, ബി.പി.ഒ ശോശാമ്മ എ.എം, പ്രധാന അദ്ധ്യാപിക ഇ. സാജിത, രാജപ്പന്‍ എസ് തെയ്യാരത്ത്, ജോണി വറുഗീസ്, ടി.എസ് അനു, മിനി ചെല്ലപ്പന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
അറിവിന്റെ ആദ്യപാഠങ്ങള്‍ തേടി അക്ഷരമുറ്റത്തെത്തുന്ന കുരുന്നുകളെ എതിരേല്‍ക്കാന്‍ പെരുമ്പാവൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍ ഒരുങ്ങി. ഗാന്ധി ചിത്രങ്ങളും സന്ദേശങ്ങളും വിജയ മന്ത്രങ്ങളും അടങ്ങിയ കാര്‍ഡുകള്‍ ആയിരത്തോളം വരുന്ന കുഞ്ഞുങ്ങള്‍ക്ക് വിതരണം ചെയ്യാനായി തയ്യാറായി.
വിവിധ രാഷ്ട്രീയ, സാമൂഹിക., സാംസ്‌കാരിക നേതാക്കള്‍ പങ്കെടക്കുന്ന ബി.ആര്‍.ടി തല പ്രവേശനോത്സവത്തിനായി പെരുമ്പാവൂര്‍ ഗേള്‍സ് എല്‍.പി സ്‌കൂളും പരിസരവും ഒരുങ്ങികഴിഞ്ഞതായി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.
ശതാബ്ദി ആഘോഷങ്ങളുടെ നിറവില്‍ വളയന്‍ചിറങ്ങര ഗവ. എല്‍.പി സ്‌കൂള്‍ പ്രവേശനോത്സവം സംഘടിപ്പിക്കും. നഴ്‌സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള ക്ലാസുകളിലേക്ക് ഇവിടെ 265 പുതിയ കുട്ടികളാണ് പുതിയതായി വരുന്നത്. ആകെ 620 കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ ഏറ്റവും മികച്ച സ്‌കൂളായി മാറിക്കൊണ്ടാണ് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ നവാഗതരെ വരവേല്‍ക്കുന്നത്.

മംഗളം 31.05.2015

കീഴില്ലം-മാനാറി റോഡ് തകര്‍ന്നു; നാട്ടുകാര്‍ ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞു

പെരുമ്പാവൂര്‍: രായമംഗലം ഗ്രാമപഞ്ചായത്തിലെ കീഴില്ലം-മാനാറി റോഡ് താറുമാറായി. ഈ റോഡിലൂടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നാട്ടുകാര്‍ തടഞ്ഞു. മൂന്നു ദിവസമായി ഈ വഴിക്ക് ഭാരവണ്ടികളില്ല.
എട്ടാം വാര്‍ഡില്‍പ്പെട്ട ഈ റോഡിന് 50 വര്‍ഷത്തെ പഴക്കമുണ്ട്. 15 ഓളം വര്‍ഷങ്ങള്‍ക്കുമുമ്പാണ് റോഡ് ടാര്‍ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്.  ഈ കാലയളവിനുള്ളില്‍ പലപ്പോഴായി 12600000 രൂപയോളം പല ഘട്ടങ്ങളിലായി മുടക്കി റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. നാലു കിലോമീറ്ററില്‍ താഴെ മാത്രം ദൈര്‍ഘ്യമുള്ള റോഡിനു വേണ്ടി ഓരോ തവണയും വന്‍തുകകള്‍ മുടക്കുന്നുണ്ടെങ്കിലും ഈ വഴിക്കുള്ള സഞ്ചാരം നാട്ടുകാര്‍ക്കെന്നും ദുരിതമാണ്. 
നിര്‍മ്മാണ ഘട്ടത്തിലെ ക്രമക്കേടുകള്‍ മൂലം റോഡ് അടിക്കടി തകരും. മാത്രവുമല്ല 30-40 ടണ്‍ ഭാരമുള്ള ടോറസു പോലുള്ള ഭാരവാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. സമീപ പഞ്ചായത്തുകളായ അശമന്നൂര്‍, പായിപ്ര എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇരുപതോളം പാറമടകളിലേക്കും രണ്ട് ക്രഷര്‍ യൂണിറ്റുകളിലേക്കും മൂന്ന് പ്ലൈവുഡ് കമ്പനികളിലേക്കും ഇതു വഴിയാണ് ഗതാഗതം. നൂറുകണക്കിന് ലോറികള്‍ പ്രതിദിനം ഈ  വഴിക്ക് ശരാശരി അഞ്ച് ട്രിപ്പ് വീതം സര്‍വ്വീസ് നടത്തുന്നു. 
റോഡില്‍ കുഴികളുണ്ടാവുമ്പോള്‍ പാറമട ഉടമകള്‍ ഇവിടെ തള്ളുന്ന  പാറപ്പൊടി പരിസരവാസികള്‍ക്ക് പലപ്പോഴും അലോസരമുണ്ടാക്കുന്നു. കരിങ്കല്‍ ലോറികളില്‍ നിന്ന് റോഡിലേക്ക് വീഴുന്ന കൂറ്റന്‍ കരിങ്കല്ലുകളും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. വാഹനങ്ങളുടെ അമിത വേഗതയും ഭീഷണിയാണ്. 
2008 ല്‍ ത്രിവേണി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചതിനേതുടര്‍ന്ന് കീഴില്ലം-മാനാറി റോഡില്‍ ക്രഷര്‍- മെറ്റല്‍-പാറമട ഉടമകളുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് കരാറുണ്ടാക്കിയിരുന്നു. അമിത ലോഡുള്ള വാഹനങ്ങള്‍ക്കെതിരേയും ഡ്രൈവര്‍മാരുടെ സഭ്യമല്ലാത്ത പെരുമാറ്റത്തിനെതിരേയും കരാറുണ്ടാക്കിയിരുന്നെങ്കിലും അതൊന്നും പരിഹരിക്കാനായില്ല. 
ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ ഈ വഴിക്കുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം തടഞ്ഞത്. അടിയന്തിരമായി ആധുനിക സംവിധാനങ്ങളുപയോഗിച്ച് റോഡ്  പുതുക്കിപ്പണിയണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.

മംഗളം 31.05.2015

Thursday, May 28, 2015

പെരുമ്പാവൂര്‍ ബൈപാസിനു വേണ്ടി സി.പി.എമ്മിന്റെ മനുഷ്യബൈപാസ്

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിക്കപ്പെട്ട ബൈപാസ് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം മനുഷ്യ ബൈപാസ് തീര്‍ത്തു. തുടര്‍ന്ന് സംഘടിപ്പിച്ച പൊതുയോഗം പാര്‍ട്ടി ജില്ലാ സെക്രട്ടറി സി.എം ദിനേശ് മണി ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.പി ശശീന്ദ്രന്‍, പി.കെ സോമന്‍, ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍, സി.എം.പി ജില്ലാ സെക്രട്ടറി വി.എന്‍ രാജന്‍, ഡോ.കെ.എ ഭാസ്‌കരന്‍, ആര്‍.എം രാമചന്ദ്രന്‍, എം.ഐ ബീരാസ്, പി.എം സലിം, കെ.ഇ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 28.05.2015

Wednesday, May 27, 2015

പെരുമ്പാവൂര്‍ ബൈപാസിനൊപ്പം അനുമതി ലഭിച്ച പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമായി; മറ്റുള്ളവയുടെ നിര്‍മ്മാണം പുരോഗതിയില്‍

ഭരണം തീരാന്‍ നേരം അപഹാസ്യ സമരങ്ങള്‍, 
പെരുമ്പാവൂരില്‍ മനുഷ്യ ബൈപാസ് ഇന്ന് 



സാജുപോള്‍ എം.എല്‍.എ

പി പി തങ്കച്ചന്‍
പെരുമ്പാവൂര്‍: പട്ടണത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിച്ച ബൈപാസ് പദ്ധതി ഒരിഞ്ച് മുന്നോട്ടു പോകാതെ നില്‍ക്കുമ്പോള്‍, ഇതിനൊപ്പം ഭരണാനുമതി ലഭിച്ച പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഒപ്പമുള്ള മറ്റു പദ്ധതികളും നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ സമയം ബൈപാസിനു വേണ്ടി നടത്തുന്ന സമരങ്ങള്‍ അപഹാസ്യമാവുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ 2012 ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ അനുസരിച്ച് പെരുമ്പാവൂര്‍ ബൈപാസിന് പുറമെ മറ്റു ചില പദ്ധതികള്‍ക്കു കൂടി ഭരണാനുമതി ലഭിച്ചിരുന്നു. അതില്‍ കുമരനല്ലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. നിരവധി കടകള്‍ പൊളിച്ചു നീക്കിയും സ്ഥലം ഏറ്റെടുത്തുമായിരുന്നു ഇതിന്റെ നിര്‍മ്മാണം. തറക്കല്ലിട്ട് മൂന്നു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ സ്ഥലം എം.എല്‍.എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബൈപാസ്, തിരുനാവായ പാലം, കൊല്ലം ജില്ലയിലെ പെരുമണ്‍ പാലം, തൃശൂര്‍ ജില്ലയിലെ അഴിമാവ് കടവ് പാലം തുടങ്ങിയ പദ്ധതികളും നിര്‍മ്മാണ പുരോഗതിയിലാണ്.
എന്നാല്‍, ഇവയോടൊപ്പം തന്നെ പെരുമ്പാവൂര്‍ ബൈപാസിനും ഭരണാനുമതി ലഭിച്ചതാണ്. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. 
ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തിനടുത്ത് നിന്ന് തുടങ്ങി പി.പി റോഡും എം.സി റോഡും കടന്ന് എ.എം റോഡിലെ മരുതുകവല ജങ്ങ്ഷനില്‍ അവസാനിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ്. റോഡിന്റെ ദൈര്‍ഘ്യം 3.768 കിലോ മീറ്റര്‍. ഇതിനു വേണ്ടി ഏറ്റെടുക്കേണ്ട സ്ഥലം 1002.46 സ്ഥലം. റോഡിന് വേണ്ടി ആരാധാനാലയങ്ങളോ സ്‌കൂളുകളോ മറ്റു പൊതു സ്ഥാപനങ്ങളോ എന്നു മാത്രമല്ല, വീടുകള്‍ പോലും പൊളിച്ചു മാറ്റേണ്ടതില്ല. ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും ബൈപാസിന്റെ നിര്‍മ്മാണം തുടങ്ങാനായില്ല.
ഒടുവില്‍, പതിന്നാലു വര്‍ഷം ഭരണം നടത്തിയ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബൈപാസിനു വേണ്ടി സമരം തുടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള യു.ഡി.എഫ് കണ്‍വീനറും അടിക്കടി പ്രസ്താവനകള്‍ ഇറക്കുകയല്ലാതെ ബൈപാസിനു വേണ്ടി ഒന്നും ചെയ്തില്ല. ബൈപാസ് യാഥാര്‍ത്ഥ്യമാകാത്തതില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് തുറന്നു സമ്മതിച്ച ചെയര്‍മാനും നേരംതെറ്റിയ നേരം സമരത്തിനിറങ്ങാം എന്നാണ് പറയുന്നത്. 
വാഹനക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തെ സമരം കൊണ്ടു കൂടി ശ്വാസം മുട്ടിക്കാനാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കം.

പെരുമ്പാവൂരില്‍ മനുഷ്യ ബൈപാസ് ഇന്ന് 

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗത പ്രതിസന്ധി അനുദിനം രൂക്ഷമാവുമ്പോള്‍ പരസ്പരം പഴിചാരലുകളും സമരമുറകളും തുടരുന്നു. ഇന്ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യ ബൈപാസ്. 
തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് മനസുതുറന്ന് എടപെടണമെന്നാവശ്യപ്പെട്ടാണ് ഇന്ന് വൈകിട്ട് 4.30 ന് പാര്‍ട്ടി മനുഷ്യബൈപാസ് സംഘടിപ്പിക്കുന്നത്. പാലക്കാട്ടുതാഴം പാലം മുതല്‍ നിര്‍ദ്ദിഷ്ഠ ബൈപാസ് ആലുവ മൂന്നാര്‍  റോഡില്‍ സംഗമിക്കുന്ന മരുത് കവല വരെ ആയിരങ്ങള്‍ അണി നിരന്നുകൊണ്ടാണ് മനുഷ്യബൈപാസ്. കൈകള്‍ കോര്‍ത്ത് വൈകിട്ട് 5 ന് പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് മാര്‍ക്കറ്റ് കവലയില്‍ പ്രതിഷേധ യോഗവും ചേരും.

ബൈപാസ് ഇരിങ്ങോളില്‍ 
നിന്ന് തുടങ്ങണമെന്ന്

പെരുമ്പാവൂര്‍: നിര്‍ദ്ദിഷ്ട ബൈപാസ് ഇരിങ്ങോള്‍ ഭാഗത്തു നിന്നു തുടങ്ങി എം.സി റോഡും പി.പി റോഡും കടന്ന് പാലക്കാട്ടുതാഴത്ത് അവസാനിപ്പിക്കണമെന്ന് ജനകീയ വികസന സമിതി മേഖലാ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി കൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു.
എം.ബി സുരേന്ദ്രന്‍, ഡോ. ബേബി പി സ്‌കറിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, പി.എന്‍ രാഘവന്‍, ഗിരിജ ശ്രീധര്‍, സി.ജെ റെയ്ച്ചല്‍, എന്‍.ആര്‍ ശ്രീധരന്‍, അഡ്വ. സി.കെ സെയ്തു മുഹമ്മദലി, എന്‍ രാമചന്ദ്രന്‍, ടി.എം സാദിഖലി, പി.എം വറുഗീസ്, സി.കെ അബ്ദുള്ള, എ.ജി പ്രസാദ്, ഇ.എം സുബ്രഹ്മണ്യന്‍, അഷറഫ്, എം.എസ് സുനില്‍, എസ് വൈദ്യനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബൈപാസ്: സര്‍ക്കാര്‍ അവഗണന 
അവസാനിപ്പിക്കണമെന്ന് ജനതാദള്‍

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്ത ബൈപാസിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ജനതാദള്‍ (എസ്) വെങ്ങോല പഞ്ചായത്ത്  പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പദ്ധതി വിഭാവനം ചെയ്ത ഘട്ടത്തില്‍ കേവലം 28 കോടി രൂപ ഉപയോഗിച്ച്  ബൈപാസ് യാഥാര്‍ത്ഥ്യമാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈപാസിന് 120 കോടി രൂപ വേണം. കാലതാമസം ഉണ്ടാകുന്തോറും പദ്ധതി ചെലവ് ഗണ്യമായി  വര്‍ദ്ധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. 
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ചെങ്ങഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ തച്ചയില്‍ ഉദ്ഘാടനം ചെയ്തു. സലിം കെ. എടത്തല, സലിം വാണിയക്കാടന്‍, എ.സി പാപ്പുക്കുഞ്ഞ്, എ.ജി ചന്ദ്രശേഖരന്‍, ഷിനാജ് പൂവത്തുങ്ങല്‍, സുഹൈല്‍ പാറേക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.

(മംഗളം 27.05.2015)



Tuesday, May 26, 2015

അസം യുവതിയുടേയും പിഞ്ചുകുഞ്ഞിന്റേയും കൊലപാതകം; യുവതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂര്‍:  മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് ഒപ്പം അല്ലപ്രയില്‍ ദാരുണമായി കൊലചെയ്യപ്പെട്ട  യുവതിയെ തിരിച്ചറിഞ്ഞു. അസം സ്വദേശി മുഹര്‍ അലിയുടെ മകള്‍ മക്മൂദ (20) യും പിഞ്ചുകുഞ്ഞുമാണ് കൊലചെയ്യപ്പെട്ടത്. യുവതിയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ണ്ണ കാരോടി പാടശേഖരത്തില്‍ യുവതിയേയും കുഞ്ഞിനേയും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടത്. ഒരു മാസം മുമ്പ് കണ്ടന്തറയിലെ വാടക വീട്ടില്‍ താമസമാക്കിയ ഈ കുടുംബത്തെ കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ലായിരുന്നു.
വ്യാഴാഴ്ച രാത്രി നാട്ടിലേക്കെന്നും പറഞ്ഞാണ് ഇവര്‍ വാടക വീട് വിട്ടത്. പിറ്റേന്ന് യുവതിയുടേയും കുഞ്ഞിന്റേയും ജഡങ്ങളാണ് കണ്ടത്. ഭര്‍ത്താവിനെ കാണാതാവുകയും ചെയ്തു. അതോടെയാണ്  ഭര്‍ത്താവില്‍ പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. ഇയാളുടെ സുഹൃത്തായ അന്യദേശ തൊഴിലാളിയെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ പേര് ഹാഷിം ഹുസൈന്‍ എന്നാണെന്ന് വ്യക്തമായി. ഇയാളുടെ വീട് അറിയാവുന്ന സുഹൃത്തുമൊത്ത് പോലീസ് അസമിലേക്ക് തിരിച്ചിട്ടുണ്ട്.
അതിനിടയാണ് കൊല്ലപ്പെട്ട യുവതിയുടെ സഹോദരന്‍ കമല്‍ ഹുസൈന്‍ ചെമ്പറക്കിയിലെ ഒരു ഇരുമ്പുരുക്ക് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്ന സൂചന ലഭിച്ചത്. കമല്‍ ഹുസൈന്റെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകളാണ് മക്മൂദ. തിരിച്ചറിയാത്തതിനാല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചരിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ഇന്നലെ കമല്‍ ഏറ്റുവാങ്ങി. പിന്നീട് കണ്ടന്തറ ജുമാ മസ്ജിദില്‍ സംസ്‌കരിച്ചു.
ഹാഷിം ഹുസൈനും മക്മൂദയും പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കേരളത്തിലേക്ക് ഒളിച്ചോടുകയായിരുന്നുവെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നത്. കൊല ചെയ്തത് ആരാണെന്നോ അതിനുളള കാരണമെന്തെന്നോ ഇനിയും വ്യക്തമായിട്ടില്ല. ഭര്‍ത്താവ് ഹാഷിം ഹുസൈനെ കേന്ദ്രീകരിച്ചുതന്നെയാണ് പോലീസിന്റെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നിന്ന് ഹാഷിം അസമിലേക്ക് ബസ് മാര്‍ഗ്ഗം യാത്ര ചെയ്യുകയാണെന്ന് വ്യക്തമായിട്ടുണ്ട്.

(മംഗളം 26.05.2015)

പെരിയാര്‍ നദീതട മേഖലയില്‍ നിന്ന് ശിലായുഗ സംസ്‌കൃതിയുടെ കൂടുതല്‍ അടയാളങ്ങള്‍

പെരുമ്പാവൂര്‍: പെരിയാര്‍ നദീതട മേഖലയില്‍ നിന്നും ചരിത്രാതീത കാലഘട്ടത്തിലെ ശിലായുഗ സംസ്‌കൃതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അടയാളങ്ങളും തെളിവുകളും ലഭിച്ചു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഫീല്‍ഡ് ആര്‍ക്കിയോളജി വിഭാഗത്തിന്റെ ചുമതലയുള്ള എസ്‌കവേഷന്‍ അസിസ്റ്റന്റ് ബി മോഹനചന്ദ്രന്റേയും എം.എസ് റിമയുടേയും  ഡോ. മിഥുന്‍ സി ശേഖറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ കണ്ടെടുത്തത്. ആലാട്ടുചിറ, കപ്രിക്കാട് തുണ്ടം, കോട്ടപ്പാറ, പൊങ്ങന്‍ചുവട് വനമേഖലകളിലും മുളംങ്കുഴി, പുലയണിപ്പാറ, തൃക്കാരിയൂര്‍ എന്നിവിടങ്ങളിലുമായിരുന്നു പര്യവേഷണം. 
കേരളത്തിലെ പൂര്‍വ്വ മധ്യകാല  സംസ്‌കൃതി മുതല്‍ പുറകോട്ട് ശിലായുഗസംസ്‌കൃതി വരെയുള്ള കാലഘട്ടം തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രമമായി രൂപപ്പെടുത്താന്‍, ഇപ്പോള്‍ ലഭിച്ചിട്ടുള്ള അടയാളങ്ങള്‍ പര്യാപ്തമാണെന്ന് സംഘം അവകാശപ്പെടുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍ പിന്നോട്ടുള്ള മഹാശിലായുഗ-നവീന ശിലായുഗ കാലഘട്ടങ്ങളില്‍പ്പെട്ട അത്യപൂര്‍വ്വമായ വസ്തുതകള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പുരാവസ്തു പുരാവശിഷ്ട സങ്കേതങ്ങള്‍ക്കായി ഇവിടെ ഉത്ഖനനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.
മുമ്പ് പ്രമുഖ പുരാവസ്തു ഗവേഷകനായ ഡോ. പി രാജേന്ദ്രന്‍ ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്ന് ശിലായുധങ്ങള്‍ കണ്ടെത്തിയിരുന്നു. 2007 ല്‍ കാലടി ഭാഗത്തുനിന്നും ഏ.കെ അലി എന്നയാള്‍ കണ്ടെത്തിയ ശിലായുധങ്ങളില്‍ ചിലത് പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കപ്രിക്കാട് വനമേഖലയില്‍ നിന്നും 2013 ല്‍ ചില എന്‍.ജി.ഒ പ്രവര്‍ത്തകരും ശിലായുധങ്ങള്‍ കണ്ടെടുത്തിരുന്നു. 
ഈ സാഹചര്യത്തിലാണ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പെരിയാര്‍ നദീതട മേഖലയില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ക്കായി ബി മോഹനചന്ദ്രനെ ചുമതലപ്പെടുത്തിയത്. അതേ തുടര്‍ന്നാണ് പാല സെന്റ് തോമസ്, കൊടുങ്ങല്ലൂര്‍, കെ.കെ.ടി.എം കോളജുകളില്‍ നിന്നുള്ള പുരാവസ്തു പ ഠനവിദ്യാര്‍ത്ഥികളേയും എന്‍.ജി.ഒ അംഗങ്ങളേയും ചേര്‍ത്ത് കഴിഞ്ഞ ഏപ്രില്‍ 25 മുതല്‍ ഇവിടെ പര്യവേഷണം തുടങ്ങിയത്.
ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ക്കിയോളജി വകുപ്പ് തലവന്‍ ഡോ. കൃഷ്ണന്‍, ഡക്കാണ്‍ കോളജിലെ ഡോ. മൊഹന്തി, ഡോ. ഷീല മിശ്ര, ഡോ.  ജോഗ ലേക്കര്‍, അലഹാബാദ് യൂണിയവേഴ്‌സിറ്റിയിലെ ഡോ. പ്രകാശ് സിന്‍ഹ എന്നിവരടങ്ങുന്ന പാനലിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തുടര്‍ച്ചയായ മൂന്ന് സീസനുകളില്‍ ഇവിടെ ഉത്ഖനനം നടത്താനാണ് പദ്ധതി. 

(മംഗളം 26.05.2015)

Monday, May 25, 2015

ചേരാനല്ലൂരിലെ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന്

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ ചേരാനല്ലൂര്‍ പ്രദേശത്തെ റോഡുകളുടെ നിര്‍മ്മാണത്തില്‍ അപാകതയെന്ന് ആക്ഷേപം. 
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2, 3 വാര്‍ഡുകളിലെ റോഡുകള്‍ നിര്‍മ്മിച്ചതിലാണ് അപാകത. അതുകൊണ്ടു തന്നെ നാളുകള്‍ക്കുള്ളില്‍ തന്നെ ഈ റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ് താറുമാറായി. 
രണ്ടാം വാര്‍ഡിലെ സെന്റ് ജോസഫ് കപ്പേളക്ക് പടിഞ്ഞാറുവശത്തുള്ള മൈനര്‍ ഇറിഗേഷന്‍  കനാല്‍ റോഡ് മൂന്നാം വാര്‍ഡിലെ മുണ്ടുപാലം തോട്ടുവ റോഡ് എന്നിവയാണ് തകര്‍ന്നത്. റോഡുകള്‍ക്കുവേണ്ടി അനുവദിച്ച ഫണ്ടിന്റെ പകുതി തുകപോലും അനുവദിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിരവധി പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.
റോഡ് നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെങ്കില്‍
ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ചേരാനല്ലൂര്‍ പൗരസമിതി പ്രസിഡന്റ് ഷൈജന്‍ വര്‍ക്കി തോട്ടങ്കര, സെക്രട്ടറി സെബാസ്റ്റ്യന്‍ മണവാളന്‍ എന്നിവര്‍ മുന്നറിയിപ്പു നല്‍കി. 

മംഗളം 25.05.2015

Sunday, May 24, 2015

കോടനാട് ആനക്കളരിയില്‍ അടിസ്ഥാന സൗകര്യങ്ങളില്ല; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റേഞ്ച് ഓഫീസറെ ഉപരോധിച്ചു

പെരുമ്പാവൂര്‍: കോടനാട് ആന പരിശീലനകേന്ദ്രത്തില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് കൂവപ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ ഉപരോധിച്ചു.
പ്രതിദിനം നൂറുകണക്കിന് ടൂറിസ്റ്റുകള്‍ വന്നുപോകുന്ന ആന പരിശീലന കേന്ദ്രത്തില്‍ സുരക്ഷിതമായ ടോയ്‌ലറ്റുകള്‍ നിര്‍മ്മിക്കുക, കുട്ടികളുടെ പാര്‍ക്ക് നിര്‍മ്മിക്കുക, ആന പരിശീലിപ്പിക്കുന്നത് കാണാന്‍ സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.
ഡി.സി.സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈമോള്‍ ഷൈജന്‍, സാബു പാത്തിക്കല്‍, ദേവച്ചന്‍ പടയാട്ടില്‍, ജോഷി സി പോള്‍, ബാബു വറുഗീസ്, അനില്‍ ജോസ്, എന്‍.ബി പ്രദീപ്, സുന്ദരന്‍ ചെട്ടിയാര്‍, ഷൈന്‍ സേവ്യര്‍, തോമസ് ചിറ്റൂപ്പറമ്പില്‍ എന്നിവരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്.

മംഗളം 24.05.2015

Saturday, May 23, 2015

അന്യസംസ്ഥാന യുവതിയും പിഞ്ചുകുഞ്ഞും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന യുവതിയും  പിഞ്ചുകുഞ്ഞും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍.
ആസാം സ്വദേശിനിയായ യുവതിയും മൂന്നു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ പേര് ലഭ്യമായിട്ടില്ല.
അല്ലപ്ര-കുറ്റിപ്പാടം റോഡിനരികില്‍ ഓര്‍ണ്ണ കാരോടി പാടശേഖരത്തില്‍ ഇന്നലെ രാവിലെ റബര്‍വെട്ടു തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടത്.  ചുറ്റും റബര്‍ തോട്ടങ്ങളുള്ള, അടുത്തൊന്നും വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലമാണ് ഇത്.
കൃഷിചെയ്യാത്ത ഭാഗത്തെ ചേമ്പിന്‍കാട്ടില്‍ പാതി കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കുഞ്ഞിന്റെ പാല്‍ക്കുപ്പിയും മറ്റും അടുത്തുണ്ടായിരുന്നു.
ഒരു മാസം മുമ്പാണ് കണ്ടന്തറയിലെ വാടകവീട്ടില്‍ യുവതിയും കുടുംബവും എത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ വാടക വീട് ഒഴിയുകയും ചെയ്തു. അതുകൊണ്ടു തന്നെ വീട് വാടകയ്ക്ക് നല്‍കിയവര്‍ക്കും ഈ കുടുംബത്തെ പറ്റി കൂടുതലൊന്നുമറിയില്ല.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെ ഹാഷിം ഹുസൈന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്ന് വ്യക്തമായിട്ടുണ്ട്. 
ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.

മംഗളം 23.05.2015

പുല്ലുവഴി ജയകേരളം ഗിരിവര്‍ഗ്ഗകോളനി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു

പെരുമ്പാവൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പുല്ലുവഴി ജയകേരളം ഗിരിവര്‍ഗ്ഗകോളനി ലിഫ്റ്റ് ഇറിഗേഷന്‍  പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. 
പുല്ലുവഴി ഗിരികോളനിക്കും പരിസരപ്രദേശങ്ങളിലെ മറ്റു വീട്ടികാര്‍ക്കും ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളിലും പുല്ലുവഴി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനും കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി തുടങ്ങിയ പദ്ധതിയാണ് മാസങ്ങളായി നിശ്ചലാവസ്ഥയിലായത്. പദ്ധതി പ്രദേശം പൂര്‍ണമായി കാടുകയറി. മോട്ടോര്‍ പമ്പുകള്‍ തുരുമ്പിച്ച് ഉപയോഗശൂന്യമായി. 
എറണാകുളം ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച്, രായമംഗലം ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ 2013 ലാണ് ഈ പദ്ധതിയുടെ തുടക്കം. ജലസമൃദ്ധമായ മുടത്തോടിന് സമീപം ആഴത്തില്‍ കുളം താഴ്ത്തിയാണ് പദ്ധതി തുടങ്ങിയത്. കുളത്തിന് കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. 20 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കാനായി പമ്പു ഹൗസും നിര്‍മ്മിച്ചു. ഇതിനു പുറമെ 70000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും ഒരു കിലോമീറ്ററോളം ദൂരത്തില്‍ പുരയിടങ്ങളിലേക്കുള്ള പൈപ്പു ലൈനുകളും അടങ്ങുന്നതാണ് പദ്ധതി.
അമ്പതു ലക്ഷത്തിലേറെ തുക ചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതി നിലച്ചതോടെ സമീപവാസികള്‍ക്ക് വീണ്ടും കുടിവെള്ളക്ഷാമം വന്നു. പഞ്ചായത്തിന് പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ കേരള വാട്ടര്‍ അതോറിറ്റിയോ ഇറിഗേഷന്‍ വകുപ്പോ ഇതേറ്റെടുക്കണമെന്നും പമ്പ് ഓപ്പറേറ്ററെ നിയമിച്ച് ജലസേചനം കാര്യക്ഷമമാക്കണമെന്നും മോഹന്‍ദാസ് ഗാന്ധി കര്‍മ്മവേദി യോഗം ആവശ്യപ്പെട്ടു. കര്‍മ്മവേദി ചെയര്‍മാന്‍ ജി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വി.സുധാകരന്‍, ടി.പി പൈലി, നാരായണന്‍കുട്ടി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.


മംഗളം 23.05.2015

ചരിത്രപ്പെരുമയുള്ള പെരുമ്പാവൂര്‍ കോടതിയുടെ കെട്ടിടം ഗൃഹാതുരമായ ഓര്‍മ്മയായി മാറും

കോടതി സമുച്ചയത്തിന്റെ ശിലാസ്ഥാപനം ഇന്ന്


പെരുമ്പാവൂര്‍: ആധുനികമായ കോടതി കെട്ടിട സമുച്ചയത്തിന് ഇന്ന് രാവിലെ 9 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിടും. താമസിയാതെ ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രപെരുമകള്‍ പേറുന്ന പുരാതനമായ കോടതി കെട്ടിടം പൊളിച്ചുമാറ്റും.
കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കാലത്ത് തിരുവിതാംകൂര്‍ ദിവാന്റെ പേഷ്‌കാര്‍മാര്‍ ക്യാമ്പ് സിറ്റിംഗ് നടത്തിയതിനുശേഷം 1912 ല്‍ തുടങ്ങിയ മുന്‍സീഫ് കോടതിക്ക് ഒട്ടേറെ കഥകള്‍ പറയാനുണ്ട്.
തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിനെ 1938 ല്‍ സര്‍ക്കാര്‍ നിരോധിച്ചതിനേതുടര്‍ന്ന് അറസ്റ്റിലായ നേതാക്കള്‍ക്ക് വേണ്ടി ഏ.കെ.ജി നേരിട്ട് ഹാജരായി കേസ് നടത്തിയ കോടതിയാണിത്. എ.കെ.ജി പാവങ്ങളുടെ വക്കീലെന്ന് വിശേഷിപ്പിച്ച കെ.എന്‍.ജി കര്‍ത്തയും ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എം.എം പരീത്പിള്ളയും മുന്‍ എം.എല്‍.സി ജി നാരായണ അയ്യരും മുന്‍ മന്ത്രി കെ.ജി.ആര്‍ കര്‍ത്തയും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും ഫെഡറല്‍ ബാങ്ക് സ്ഥാപക ചെയര്‍മാന്‍ കെ.പി ഹോര്‍മിസും പ്രമുഖ നോവലിസ്റ്റ് മലയാറ്റൂര്‍ രാമകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ പ്രാക്ടീസ് ചെയ്ത കോടതിയും ഇതു തന്നെ.
1915 ലാണ് ഇവിടെ സെക്കന്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആരംഭിച്ചത്. 1976 ല്‍ അത് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയായി. 1990 ല്‍ എം.എ.സി.റ്റി കോടതിയും 2007 ല്‍ സബ്‌കോടതിയും തുടങ്ങി.
കുന്നത്തുനാട്-ആലുവ താലൂക്കുകള്‍ ഈ മുന്‍സീഫ് കോടതിയുടെ അധികാര പരിധിയിലായിരുന്നു. ആലുവ, കോലഞ്ചേരി മേഖലകളില്‍ മജിസ്‌ട്രേറ്റ് കോടതികള്‍ വന്നതോടെ പെരുമ്പാവൂര്‍ കോടതിയുടെ പ്രതാപം കുറഞ്ഞു. പിന്നീട് ഇപ്പോള്‍ കുറുപ്പംപടി, കാലടി, അങ്കമാലി, കാക്കനാട് എന്നിവിടങ്ങളിലൊക്കെ കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഒമ്പത് പോലീസ് സ്റ്റേഷനുകളുടെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന പെരുമ്പാവൂര്‍ കോടതിക്ക് കീഴില്‍ ഇപ്പോഴുള്ളത് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ മാത്രം. 
ഈ സാഹചര്യത്തില്‍ പുതിയ കെട്ടിടസമുച്ചയം നിര്‍മ്മിക്കുന്നത് അനാവശ്യമാണെന്ന് വിചാരിക്കുന്നവര്‍ ഏറെയുണ്ട്. പറവൂര്‍, തിരുവനന്തപുരം, മാവേലിക്കര, ആലപ്പുഴ തുടങ്ങിയ പഴയകാല കോടതികള്‍ പുനരുദ്ധരിച്ച് പഴമ കളയാതെ നിലനിര്‍ത്തിയതുപോലെ പെരുമ്പാവൂര്‍ കോടതിയും സംരക്ഷിക്കപ്പെടുകയായിരുന്നു അഭികാമ്യമെന്ന് ബി.ജെ.പി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറികൂടിയായ അഡ്വ. സതീഷ് എം കുമാര്‍ പറയുന്നു.

മംഗളം 23.05.2015

Friday, May 22, 2015

പെരുമ്പാവൂര്‍ കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണോദ്‌ഘാടനം നാളെ


പെരുമ്പാവൂര്‍: കോടതി കെട്ടിട നിര്‍മ്മാണ സമുച്ചയത്തിന്റെ നിര്‍മ്മാണോദ്‌ഘാടനം മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി നാളെ രാവിലെ 9.15 ന്‌ നിര്‍വ്വഹിക്കും. ഹൈക്കോടതി ജഡ്‌ജി കെ.ടി ശങ്കരന്‍ അദ്ധ്യക്ഷത വഹിക്കും. 
മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്‌, ഹൈക്കോടതി ജഡ്‌ജി സി.കെ അബ്‌ദുള്‍ റഹീം, സാജുപോള്‍ എം.എല്‍.എ, മുന്‍ നിയമസഭാ സ്‌പീക്കര്‍ പി.പി തങ്കച്ചന്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി പങ്കെടുക്കും.
നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം, എം.പി അബ്‌ദുള്‍ ഖാദര്‍, ബാബു ജോസഫ്‌, വി.പി ഖാദര്‍, എ.ബി ശശിധരന്‍പിള്ള, എസ്‌ മോഹന്‍ദാസ്‌, എം. പെണ്ണമ്മ, അഡ്വ. കെ.എന്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

മംഗളം 22.05.2015

Thursday, May 21, 2015

ചെത്തുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്ക് എതിരെ നടപടി; സി.പി.എം നേതാക്കളുടെ സംയുക്ത യോഗം അലങ്കോലപ്പെട്ടു

പെരുമ്പാവൂര്‍: റേഞ്ച് ചെത്തുതൊഴിലാളി യൂണിയന്‍ നേതാക്കള്‍ക്കെതിരെ കൈക്കൊണ്ട നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചുചേര്‍ത്ത സി.പി.എം ഏരിയാകമ്മിറ്റി യോഗം അലങ്കോലപ്പെട്ടു. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജീവ് പങ്കെടുത്ത യോഗത്തില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ ഇറങ്ങിപ്പോവുകയായിരുന്നു.
വര്‍ഷങ്ങളായി യൂണിയന്‍ ഭാരവാഹികളായി തുടരുന്ന കെ.ഡി ഷാജിയ്ക്കും എന്‍.എന്‍ കുഞ്ഞിനുമെതിരെയാണ് പാര്‍ട്ടി നടപടി കൈക്കൊണ്ടത്. ഇരുവരേയും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയ വിവരം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്നലെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിലണ് യോഗം വിളിച്ചത്. ഏരിയാ, ലോക്കല്‍, ബ്രാഞ്ച് ഭാരവാഹികളുടെ യോഗം ജില്ലാ സെക്രട്ടറി പി രാജീവ്, ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിളിച്ച് ചേര്‍ത്തത്. 
നടപടി റിപ്പോര്‍ട്ട് ചെയ്തതോടെ ഒക്കല്‍ മേഖലയില്‍ നിന്നുള്ള നേതാക്കളും ചെത്തുതൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട നേതാക്കളും പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു.
പ്രതിമാസ മാനേജിങ്ങ് കമ്മിറ്റി യോഗങ്ങളും ഷാപ്പുകമ്മിറ്റി യോഗങ്ങളും ചേരുന്ന യൂണിയന്റെ പ്രവര്‍ത്തനങ്ങളില്‍ നാളിതുവരെ യൂണിയന്‍ അംഗങ്ങള്‍ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ലെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും ജനറല്‍ ബോഡിയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കുന്നു. പരാതികള്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുവരേയും ഭാരവാഹിത്വത്തില്‍ നിന്ന് നീക്കുമായിരുന്നു. മാത്രവുമല്ല, യൂണിയന്റെ കണക്കുകള്‍ ഇന്റേണല്‍ ഓഡിറ്റര്‍മാര്‍ പരിശോധിക്കുന്നതും മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും ജനറല്‍ ബോഡിയും അംഗീകരിക്കുന്നതുമാണ്. 
യൂണിയന്‍ നേതാക്കള്‍ക്ക് എതിരെ ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് പിന്നില്‍ ചില കള്ളുഷാപ്പ് കോണ്‍ട്രാക്ടര്‍മാരാണ്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിനെതിരെ യൂണിയന്‍ നിയമനടപടികളുമായി മുന്നോട്ടുപോവുകയാണ്. അടിസ്ഥാന രഹിതമായ ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്ക് എതിരെ പാര്‍ട്ടി നടപടി കൈക്കൊണ്ടതില്‍ പ്രതിഷേധിച്ച നേതാക്കള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.  
പെരുമ്പാവൂരില്‍ പാര്‍ട്ടിയ്ക്ക് അകത്ത് നടക്കുന്ന ചേരിപ്പോരാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തു വരുന്നത്. പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞ ദിവസം പെരുമ്പാവൂരില്‍ ചേര്‍ന്ന യോഗവും അലങ്കോലപ്പെട്ടിരുന്നു. സെക്രട്ടറി സ്ഥാനത്തേക്ക് കൂടുതല്‍ പേര്‍ പിന്തുണച്ച എം.ഐ ബീരാസിനെ അംഗീകരിക്കാതെ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി രാജീവ് ജനാധിപത്യ വിരുദ്ധമായി യോഗം മാറ്റി വച്ചത് വിവാദമായിരുന്നു.

മംഗളം 21.05.2015

വെങ്ങോല, അറയ്ക്കപ്പടി ഗ്രാമപഞ്ചായത്ത് വിഭജനം; സര്‍ക്കാര്‍ വിജ്ഞാപനമായി

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്ത് വിഭജിച്ച് രൂപീകരിച്ച വെങ്ങോല, അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തുകള്‍ സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി. 
പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍, വാര്‍ഡുകളുടെ എണ്ണം തുടങ്ങിയവ സംബന്ധിച്ച അന്തിമ വിജ്ഞാപനമാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. ആദ്യ വിജ്ഞാപനത്തില്‍ നിരവധി പിശകുകള്‍ സംഭവിച്ചത് ചൂണ്ടിക്കാട്ടി രണ്ടാം വാര്‍ഡ് മെമ്പര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നു. അന്നത്തെ വിജ്ഞാപനപ്രകാരം നിലവിലുള്ള വെങ്ങോല പഞ്ചായത്തിലെ 1, 2 വാര്‍ഡുകള്‍ വിഭജിക്കപ്പെട്ട ഇരുപഞ്ചായത്തുകളിലും പെടാതെ പോയിരുന്നു. 
പുതിയ വിജ്ഞാപനപ്രകാരം വെങ്ങോല ഗ്രാമപഞ്ചായത്തില്‍ 19 വാര്‍ഡുകളുണ്ടാകും. ജനസംഖ്യ 31587 ആണ്. വനിത സംവരണ വാര്‍ഡുകള്‍ ഇവിടെ 10 എണ്ണമുണ്ട്. ഒരു വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡാണ്. 8 ജനറല്‍ വാര്‍ഡുകളാണുള്ളത്.
വെങ്ങോല ഗ്രാമപഞ്ചായത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ വാഴക്കുളം ഗ്രാമപഞ്ചായത്തും പെരുമ്പാവൂര്‍ നഗരസഭയുമാണ്. കിഴക്ക് രായമംഗലം ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് വാഴക്കുളം ഗ്രാമപഞ്ചായത്തും. തെക്കുഭാഗത്ത് വളയന്‍ചിറങ്ങര എല്‍.പി.എസ് സ്‌കൂള്‍ ജംഗ്ഷന്‍, പെരിയാര്‍വാലി മെയിന്‍കനാല്‍, ടാങ്ക്‌സിറ്റി, ബഥനി, ഓണംകുളം പള്ളി,  ശാലേം റോഡ്, ആലിന്‍ചുവട്, ആംഗ്ലോ ഇന്ത്യന്‍ കോളനി, പുളിയാമ്പിള്ളി കനാല്‍ റോഡ്, പോഞ്ഞാശ്ശേരി കനാല്‍പ്പാലം, ജാമിയ ജംഗ്ഷന്‍, ചള്ളിയേലിപ്പാടം തോട്.
അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തില്‍ 14 വാര്‍ഡുകളാണുള്ളത്. ജനസംഖ്യ 18889. വനിതകള്‍ക്കായി 7 വാര്‍ഡുകളും പട്ടികജാതിക്കാര്‍ക്കായി 3 വാര്‍ഡുകളും സംവരണം ചെയ്തിട്ടുണ്ട്. ജനറല്‍വാര്‍ഡുകള്‍ നാലാണ്. 
അറയ്ക്കപ്പടി ഗ്രാമപഞ്ചായത്തിന്റെ കിഴക്ക് മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തും തെക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്തും പടിഞ്ഞാറ് കിഴക്കമ്പലം, വാഴക്കുളം ഗ്രാമപഞ്ചായത്തുകളുമാണ്. വടക്കുഭാഗത്ത് വളയന്‍ചിറങ്ങര എല്‍.പി സ്‌കൂള്‍ ജംഗ്ഷന്‍, പെരിയാര്‍വാലി മെയിന്‍കനാല്‍, ടാങ്ക്‌സിറ്റി, ബഥനി ഓണംകുളംപള്ളി, ശാലേം റോഡ്, ആലിന്‍ചുവട്, ആംഗ്ലോഇന്ത്യന്‍ കോളനി, പുളിയാമ്പിള്ളി കനാല്‍ റോഡ്, പോഞ്ഞാശ്ശേരി, കനാല്‍പ്പാലം, ജാമിയ ജംഗ്ഷന്‍, ചുള്ളിയേലിപ്പാടം തോട് എന്നിവയാണ് തെക്കേ അതിര്.

മംഗളം 21.05.2105

Wednesday, May 20, 2015

പുതുതലമുറ ആശുപത്രികള്‍ വരുന്നൂ; നഴ്‌സിംഗ് മേഖലയില്‍ പുതുവസന്തം


സുരേഷ് കീഴില്ലം

പെരുമ്പാവൂര്‍: സംസ്ഥാനത്ത് മുപ്പതോളം ട്വന്റി ഫസ്റ്റ് സെഞ്ച്വറി ആശുപത്രികള്‍ വരുന്നതോടെ നഴ്‌സിങ്ങ് മേഖലയില്‍ അനന്തസാദ്ധ്യതകള്‍ ഉരുത്തിരിയും.
തൊഴില്‍ മേഖലയിലെ നിത്യവസന്തമെന്നു കരുതപ്പെടുന്ന നഴ്‌സിംഗ് മേഖല ഒരു തളര്‍ച്ചയ്ക്ക് ശേഷം വീണ്ടും തളിര്‍ക്കുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഈ മേഖലയിലെ തൊഴിലന്വേഷകര്‍ക്ക് സ്വദേശത്തു മാത്രമല്ല, വിദേശത്തും വലിയ സാധ്യതകളാണ്. 
സംസ്ഥാനത്ത് തുടങ്ങാനിരിക്കുന്നതോ പാതി നിര്‍മ്മാണത്തിലിരിക്കുന്നതോ ആയ കോര്‍പ്പറേറ്റ് ട്വന്റിഫസ്റ്റ് സെഞ്ച്വറി ആശുപത്രികളിലാണ് വലിയ അവസരങ്ങള്‍ പ്രധാനമായും കാത്തിരിക്കുന്നത്. ചുരുങ്ങിയത് ഇരുപതിനായിരം രൂപ ശമ്പളത്തില്‍ തുടങ്ങുന്ന ആയിരക്കണക്കിന് ഒഴിവുകള്‍ ഈ ആശുപത്രികളില്‍ മാത്രം സൃഷ്ടിക്കപ്പെടും.  വേതന നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ വന്നതോടെ നഴ്‌സിങ്ങ് മേഖല കൂടുതല്‍ ആകര്‍ഷകമായി.
കേരളത്തില്‍ 30 കോര്‍പ്പറേറ്റ് ട്വന്റിഫസ്റ്റ് സെഞ്ച്വറി ഹോസ്പിറ്റലുകളാണ് വരാന്‍ പോകുന്നത്. കൊച്ചിയില്‍ മാത്രം ഇത്തരം പതിനഞ്ചോളം ആശുപത്രികള്‍ വരും. ഓരോ ആശുപത്രികളിലും ചുരുങ്ങിയത് അഞ്ഞൂറു കിടക്കകള്‍ വീതമുണ്ടാകും. അഞ്ച് കിടക്കക്ക് ഒരു നഴ്‌സ് എന്ന നിലയില്‍ പരിശോധിച്ചാല്‍ മാത്രം മൂവായിരത്തോളം ഒഴിവുകള്‍ ഏറ്റവും കുറഞ്ഞതുണ്ടാകും. 
കോര്‍പ്പറേറ്റ് ട്വന്റി ഫസ്റ്റ് സെഞ്ച്വറി ആശുപത്രികളിലേക്ക് വന്‍തോതില്‍ വരുംകാലങ്ങളില്‍ കാമ്പസ് റിക്രൂട്ട്‌മെന്റ് വഴി നിയമനങ്ങള്‍ നടക്കും. കല്‍ക്കട്ട, ഹൈദ്രാബാദ്, പൂനൈ, അഹമ്മദാബാദ്, മുംബൈ, ബാംഗ്ലരു, കൊച്ചി, ചെന്നൈ, ഡല്‍ഹി തുടങ്ങിയ മെട്രോ നഗരങ്ങളിലൊക്കെ നഴ്‌സിംഗ് ബിരുദ ധാരികള്‍ക്ക് വലിയ തോതില്‍ അവസരങ്ങള്‍ ലഭിക്കും.  
ഇതിനു പുറമെ മറ്റ് ആശുപത്രികളുടെ എണ്ണത്തിലും ഗണ്യമായ  വര്‍ദ്ധനയാണ് ഉണ്ടാകുന്നത്. അതുവഴി രോഗി പരിചരണത്തിനുള്ള ആളുകളുടെ എണ്ണവും കൂടുതലായി വേണ്ടി വരും. 
1994 ല്‍ 12618 സ്വകാര്യ ആശുപത്രികളാണ് കേരളത്തില്‍ ഉണ്ടായിരുന്നത്. പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ 2004 ല്‍ കേവലം 300 ആശുപത്രികള്‍ മാത്രമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ 2014-ലേക്ക് വന്നതോടെ അത് 13968 ആയി വര്‍ദ്ധിച്ചു. അതായത് പത്തു വര്‍ഷങ്ങള്‍കൊണ്ട് 1050 ആശുപത്രികളുടെ വര്‍ദ്ധന. 2020 ആകുമ്പോഴേക്കും കേരളത്തിലെ സ്വകാര്യ ആശുപത്രികളുടെ എണ്ണം 15000 കടക്കുമെന്നാണ് സൂചനകള്‍.
മുപ്പതോളം ട്വെന്റി ഫസ്റ്റ് സ്വെഞ്ചറി ആശുപത്രികള്‍ക്ക് പുറമെ എന്‍.എ.ബി.എച്ച് അക്രെഡിറ്റേഷനുള്ള 23 ആശുപത്രികളുണ്ട്. 1425 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളും 8545 എണ്ണം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളും ഇതില്‍ ഉള്‍പ്പെടുന്നു എന്നു വരുമ്പോഴാണ് ആരോഗ്യമേഖലയിലുണ്ടായ വളര്‍ച്ച നമ്മെ വിസ്മയപ്പെടുത്തുന്നത്.
അമേരിക്ക, ഇംഗ്ലണ്ട്, അയര്‍ലെന്റ്, കാനഡ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ നയസംബന്ധമായ മാറ്റങ്ങളാണ് മറ്റൊരു അനുകൂല ഘടകം.  നഴ്‌സിംഗ് ബിരുദധാരികള്‍ക്ക് ഈ വികസിത രാജ്യങ്ങളിലേക്ക് അനായാസം കടന്നു ചെല്ലാനുള്ള പാത ഒരുങ്ങുകയാണ്. മിഡില്‍ ഈസ്റ്റ് അറബ് രാജ്യങ്ങളിലാവട്ടെ ആരോഗ്യ മേഖലയില്‍ ഒട്ടേറെ പുത്തന്‍ കാല്‍വെയ്പ്പുകള്‍ തുടങ്ങിക്കഴിഞ്ഞു.
വിദേശ റിക്രൂട്ട്‌മെന്റ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലായതോടെ സമര്‍ത്ഥരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പണത്തിന്റെ സ്വാധീനവും ഇടനിലക്കാരുടെ ചൂഷണവും ഇല്ലാതെ നല്ല അവസരങ്ങള്‍ നേടിയെടുക്കാനുമാവും.
ഏതു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യ മേഖലയിലെ ഒഴിവുകള്‍ വെട്ടിച്ചുരുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. എത്ര അപര്യാപ്തതകളുണ്ടായാലും ആരോഗ്യ പരിപാലന മേഖലയെ അലംഭാവത്തോടെ കാണാന്‍ വരുംകാലത്ത് ഒരു രാജ്യത്തിനുമാവില്ല. അതുകൊണ്ടു തന്നെ നഴ്‌സിങ്ങ് മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക്  നൂറു ശതമാനം തൊഴില്‍ സുരക്ഷ ഉറപ്പ്. 

മംഗളം 20.05.2015




Sunday, May 17, 2015

പെരുമ്പാവൂരില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കും

പെരുമ്പാവൂര്‍: നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുമെന്ന് മുനിസിപ്പില്‍ ചെയര്‍മാന്‍ കെ.എം.എ സലാം അറിയിച്ചു.
ഔഷധി ജംഗ്ഷനില്‍ എം.സി റോഡില്‍ 55 കോടി രൂപ മുടക്കിയാണ് ഫ്‌ളൈ ഓവര്‍ നിര്‍മ്മാണം. ഈ തുകയുടെ എണ്‍പത് ശതമാനം കേന്ദ്ര സര്‍ക്കാരിന്റേതാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും പത്തു ശതമാനം വീതം തുക ചെലവഴിക്കും. ഇതിനുവേണ്ടി 50 ലക്ഷം രൂപ നിലവില്‍ മാറ്റി വച്ചിട്ടുള്ളതായി ചെയര്‍മാന്‍ പറഞ്ഞു. 
ഇതിനു പുറമെ 20 കോടി രൂപ മുടക്കി പട്ടണത്തിലെ കാനകള്‍ മുഴുവന്‍ നവീകരിക്കുമെന്നും 30 കോടി രൂപ മുടക്കി ജലാശയങ്ങള്‍ സംരക്ഷിക്കുമെന്നും ചെയര്‍മാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


17.05.2015-മംഗളം

പെരുമ്പാവൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളിന് നാളെ ശിലയിടും

പെരുമ്പാവൂര്‍: നിവാസികളുടെ ചിരകാല ആവശ്യങ്ങളിലൊന്നായ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് നാളെ ശിലയിടുമെന്ന് നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പെരുങ്കുളം പുഞ്ചയില്‍ രാവിലെ 10 ന് മന്ത്രി മഞ്ഞളാംകുഴി അലി ശിലാസ്ഥാപനം നിര്‍വ്വഹിക്കും. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്യും. 
നാലു കോടി രൂപ മുടക്കി 18000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെയാണ് ടൗണ്‍ ഹാള്‍ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം 35 ലക്ഷം രൂപ മുടക്കി 250 പേര്‍ക്ക് ഇരിക്കാവുന്ന ഏ.സി കോണ്‍ഫറന്‍സ് ഹാളും നിര്‍മ്മിക്കും. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 2.75 ഏക്കര്‍ സ്ഥലത്താണ് ടൗണ്‍ഹാളിന്റെ നിര്‍മ്മാണം.
വയോജനങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കി തുടങ്ങുന്ന വയോമിത്രം പദ്ധതിയില്‍ 65 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേരും ഉപഭോക്താക്കളായിരിക്കും. വൈദ്യ സഹായം, മരുന്ന്, കൗണ്‍സിലിംഗ് എന്നിവ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കും. ഒരു ഡോക്ടറും സ്റ്റാഫ് നഴ്‌സും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സും അടങ്ങുന്ന യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ രാവിലെ 9.30 ന് തുടങ്ങുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ എന്‍.സി മോഹനന്‍, ഡോ. കെ.എ  ഭാസ്‌ക്കരന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, ബാബു ജോസഫ്, ബിനി രാജന്‍, ബിജു ജോണ്‍ ജേക്കബ്, ഷാജി സലിം, ആബിദ പരീത്, ഷൈല ഷറഫ്, ഡോ.ടി.പി അഷറഫ്, വി.പി ഖാദര്‍, രഘു പി.എസ്, സെക്രട്ടറി ടി.എസ് സൈഫുദ്ദീന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

17.05.2015-മംഗളം