Friday, August 3, 2012

പി ജയരാജണ്റ്റെ അറസ്റ്റ്‌; പുല്ലുവഴിയ്ക്ക്‌ പുല്ലുവില

പെരുമ്പാവൂര്‍: മുതിര്‍ന്ന സി.പി.എം നേതാവ്‌ പി ജയരാജണ്റ്റെ അറസ്റ്റിനെതിരെ കമ്മ്യൂണിസത്തിണ്റ്റെ ഈറ്റില്ലമായ പുല്ലുവഴിയ്ക്ക്‌ പ്രതിഷേധമില്ല. 
നാളുകളായി ഹര്‍ത്താലിനോട്‌ മുഖം തിരിച്ചു നില്‍ക്കുന്ന പുല്ലുവഴി സംസ്ഥാന തലത്തില്‍ സി.പി.എം ആഹ്വാനം ചെയ്ത പ്രതിഷേധ പരിപാടിയോടും നിലപാടു മാറ്റിയില്ല. പുല്ലുവഴിയിലെ രണ്ട്‌ വിദേശ മദ്യശാലകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങളും ഇവിടെ തുറന്നു പ്രവര്‍ത്തിച്ചു. ഇതില്‍ ഹുണ്ടായി കാര്‍ ഷോറും മുതല്‍ പെട്ടിക്കടകള്‍ വരെ പെടും. തൊട്ടുചേര്‍ന്ന ടൌണുകളിലൊക്ക ഹര്‍ത്താല്‍ പൂര്‍ണമായിരുന്നതിനാല്‍ സ്ഥാപനങ്ങളില്‍ നല്ല തിരക്കും. 
 മാര്‍ക്സിസ്റ്റ്‌ സൈദ്ധാന്തികന്‍ പി ഗോവിന്ദപിള്ള, മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ നേതാവുമായിരുന്ന പി.കെ വാസുദേവന്‍ നായര്‍, മുന്‍ എം.എല്‍.എയും നാടകപ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ ശിവന്‍ തുടങ്ങി നിരവധി പ്രമുഖ ഇടതു നേതാക്കളുടെ തട്ടകമായ പുല്ലുവഴിയ്ക്കാണ്‌ നിസംഗത. 
കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്ന കാലം തൊട്ടെ, നിരവധി സമരങ്ങളുടെ പേരില്‍ ചരിത്രത്തില്‍ ഇടംനേടിയ പുല്ലുവഴി വര്‍ഷങ്ങളായി ഒരു ഹര്‍ത്താല്‍ ആഹ്വാനത്തിനും ചെവിക്കൊള്ളാറില്ല. 
പാര്‍ട്ടി ചരിത്രത്തില്‍ പുല്ലുവഴി കമ്മ്യൂണിസം എന്ന അദ്ധ്യായത്തിന്‌ ബദലായി കമ്മ്യൂണിസം പോകുന്ന വഴിയ്ക്ക്‌ പുല്ലു മുളയ്ക്കാത്ത സ്ഥിതിയിലേയ്ക്കാണ്‌ കാര്യങ്ങളുടെ പോക്ക്‌. 

മംഗളം 3.8.2012

No comments: