Thursday, August 21, 2014

വെങ്ങോല ഗ്രാമപഞ്ചായത്തില്‍ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം ഏറുന്നു

പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ അസാധാരണമാം വിധം ക്യാന്‍സര്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു.
സമീപകാലത്തുണ്ടായ മരണങ്ങളില്‍ പലതും മാരകമായ ക്യാന്‍സര്‍ രോഗബാധ കൊണ്ടാണെന്നും ഈ വിഷയത്തെപ്പറ്റി വിശദമായി പഠിക്കേണ്ടതുണ്ടെന്നും ഗ്രാമപഞ്ചായത്ത് ഭരണ സമിതിയോഗം വിലയിരുത്തി. രോഗബാധയുടെ കാര്യകാരണങ്ങള്‍ പഠിക്കാന്‍ ആരോഗ്യവകുപ്പ് സര്‍വ്വെ നടത്തണമെന്ന് വകുപ്പു മന്ത്രിക്ക് നിവേദനം നല്‍കാനും കമ്മിറ്റി തീരുമാനമുണ്ട്.
നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ പ്ലൈവുഡ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വെങ്ങോല. ഇവിടെ മാത്രം ഇരുന്നൂറോളം പ്ലൈവുഡ് കമ്പനികള്‍ ഉണ്ട്. തൊട്ട് ചേര്‍ന്നുള്ള രായമംഗലം പഞ്ചായത്തിലും ഇത്രത്തോളം തന്നെ പ്ലൈവുഡ് സ്ഥാപനങ്ങള്‍ ഉണ്ട്. ഇരു പഞ്ചയത്തുകളിലേയും കമ്പനികളില്‍ വിനീര്‍ ഒട്ടിച്ചുചേര്‍ക്കാന്‍ പശയായി പ്രതിദിനം 120 ടണ്‍ യൂറിയ  ഫോര്‍മാല്‍ ഡിഹൈഡ് ഉപയോഗിക്കുന്നു.
യൂറിയ ഫോര്‍മാല്‍ ഡിഹൈഡ് വന്‍തോതില്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ് ക്യാന്‍സര്‍, ആസ്ത്മ പോലുള്ള രോഗങ്ങള്‍ പെരുകാനുള്ള കാരണമെന്ന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ വറുഗീസ് പുല്ലുവഴി പറയുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇക്കാര്യം പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അധികൃതര്‍ അത് തള്ളിക്കളയുകയായിരുന്നുവെന്ന് സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍കൂടിയായ വറുഗീസ് പുല്ലുവഴി ചൂണ്ടിക്കാട്ടി.
കഴിഞ്ഞമാസം 31 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ബാധയെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ച നടന്നത്. രോഗബാധയുടെ കാരണങ്ങള്‍ ഗവേഷണാത്മകമായി ആരായേണ്ടതുണ്ടെന്നും ആരോഗ്യ സര്‍വ്വെ അടക്കമുള്ള നിരീക്ഷണ സംവിധാനം ഉണ്ടാകേണ്ടതുണ്ടെന്നും ഭരണസമിതി യോഗം വിലയിരുത്തി. 
പ്ലൈവുഡ് കമ്പനികളടെ പരിസര മലിനീകരവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാന്‍ 2013 ഫെബ്രുവരി 15 ന് ജില്ലാ കളക്ടറുടെ ക്യാമ്പ് ഓഫീസില്‍കൂടിയ യോഗത്തിലും രോഗബാധ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. മലിനീകരണ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സ്ഥലങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നതിനും റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുന്നതിനും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു.
2013 ല്‍ സുപ്രീംകോടതി നിയമിച്ച കേന്ദ്ര വിദഗ്ധ സമിതി വെങ്ങോല പഞ്ചായത്തിലെ പ്ലൈവുഡ് വ്യവസായം ജനവാസമേഖലയില്‍ കേന്ദ്രീകരിക്കുക വഴി ക്യാന്‍സര്‍, ആസ്ത്മ തുടങ്ങിയ രോഗബാധക്ക് ഇടവരുത്തുമെന്ന് വ്യക്തമാക്കിയിരുന്നു. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവിടെ പുതിയ കമ്പനികള്‍ അനുവദിക്കുന്നത് സുപ്രീം കോടതി വിലക്കുകയും ചെയ്തു.
ഇതെല്ലാം വെങ്ങോല ഗ്രാമപഞ്ചായത്ത് ഭരണ സമിതി അവഗണിച്ചു. രോഗബാധ നിസാരമാക്കി മാറ്റിവയ്ക്കുകയായിരുന്നു. കുറ്റകരമായ അനാസ്ഥയാണ് ഭരണ സമിതിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും പഞ്ചായത്തിലെ ആരോഗ്യ സര്‍വ്വെകളുടെ കണ്ടെത്തലുകള്‍ പഞ്ചായത്ത് മെമ്പര്‍മാരായ കമ്പനി ഉടമകളും ഉന്നത രാഷ്ട്രീയ നേതാക്കളടങ്ങുന്ന പ്ലൈവുഡ് ലോബിയും അട്ടിമറിക്കുമെന്നും വറുഗീസ് പുല്ലുവഴി പറയുന്നു. അതുകൊണ്ടുതന്നെ മെഡിക്കല്‍ പരിശോധന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് കോടതിയുടെ നിരീക്ഷണത്തില്‍ ആയിരിക്കണമെന്നും വറുഗീസ് പുല്ലുവഴി ആവശ്യപ്പെട്ടു.

മംഗളം 21.08.2014

No comments: