Friday, May 16, 2014

മുമ്പേ പറന്നത് എയ്ഞ്ചല്‍; സഹോദരിയെ റോള്‍ മോഡലാക്കി ബേസില്‍ നേടിയത് ഉജ്ജ്വല വിജയം

പെരുമ്പാവൂര്‍: ഏകസഹോദരി എയ്ഞ്ചലാണ് ബേസിലിന്റെ റോള്‍ മോഡല്‍. ഒരു മാലാഖയെ പോലെ അവള്‍ തെളിച്ച വഴിയില്‍ മുന്നേറിയ ബേസില്‍ കരസ്ഥമാക്കിയത് ഉജ്ജ്വല വിജയം.
മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍  ആദ്യ ശ്രമത്തില്‍ തന്നെ 2011 ല്‍ എയ്ഞ്ചല്‍ സാറ സജീവ് നേടിയ 32-ാം റാങ്കാണ് സഹോദരന്‍ ബേസിലിന് പ്രചോദനമായത്. മുമ്പേ പറന്ന സഹോദരിയ്ക്ക് അഭിമാനമായി ബേസില്‍ ആദ്യശ്രമത്തില്‍ തന്നെ പ്രവേശന പരീക്ഷയില്‍ ഒന്നാമനായി. 
കിഴക്കമ്പലം കിറ്റക്‌സ് ഗാര്‍മെന്റ്‌സില്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജരായ അശമന്നൂര്‍ ഓടക്കാലി കരിമ്പുംകാലായില്‍ സജീവ് കോശിയുടേയും കുട്ടമ്പുഴ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ഷീല സജീവിന്റേയും മകന്‍ ബേസിലിന്  കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്. അതിനായി ടി.വി കാണല്‍ പൂര്‍ണ്ണമായി നിര്‍ത്തി. ഹരമായിരുന്ന സൈക്ലിങ്ങും സ്റ്റാമ്പ് കളക്ഷനും ഒഴിവാക്കി.
പാല മുത്തോലിയിലെ ബ്രില്യന്റ് സ്റ്റഡി സെന്ററിന്റെ വാഴക്കുളത്തുള്ള കാര്‍മ്മല്‍ പബ്ലിക് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലായിരുന്നു പരിശീലനം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയായ സഹോദരി എയ്ഞ്ചലിന് പുറമെ ബ്രില്യന്റ് സെന്ററിലെ  അദ്ധ്യപകന്‍ കെ.എസ് ഷാജുവും ബേസിലിന് മാതൃകയായി. 
എല്‍.കെ.ജി മുതല്‍ പ്ലസ് ടു വരെ കോതമംഗലം വിമലഗിരി പബ്ലിക് പഠിച്ച ബേസില്‍, കഠിനാദ്ധ്വാനവും പ്രാര്‍ത്ഥനയുമാണ് തന്റെ വിജയരഹസ്യമെന്ന് മംഗളത്തോട് പറഞ്ഞു. 

മംഗളം 16.05.2014

No comments: