Wednesday, April 18, 2012

അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കാന്‍ അനധികൃത നിര്‍മ്മാണം; മാലിന്യം പെരിയാര്‍വാലി കനാലിലേയ്ക്ക്‌

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കാന്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടത്തില്‍ നിന്ന്‌ മാലിന്യങ്ങള്‍ പെരിയാര്‍വാലി കനാലിലേയ്ക്ക്‌ ഒഴുക്കുന്നതായി പരാതി. 
വളയന്‍ചിറങ്ങര കവലയില്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പണി തീര്‍ത്ത കെട്ടിടത്തിനെതിരെയാണ്‌ പരിസരവാസികളും തൊട്ടുചേര്‍ന്ന സ്ഥാപനങ്ങളിലുള്ളവരും പരാതിയുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌.
രായമംഗലം ഗ്രാമപഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ പെട്ട കെട്ടിടത്തിന്‌ ഇനിയും ആരോഗ്യവകുപ്പ്‌ അനുമതി നല്‍കിയിട്ടില്ല. എങ്കിലും ഇവിടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ കെട്ടിട ഉടമ മുറികള്‍ വാടകയ്ക്ക്‌ നല്‍കിക്കഴിഞ്ഞു. കെട്ടിടത്തില്‍ നിന്നുള്ള മലിനജലവും മാലിന്യവും തൊട്ടുപിന്നിലുള്ള കനാലിലേയ്ക്ക്‌ ഒഴുക്കുന്നതായാണ്‌ പരാതി. പുത്തൂരാന്‍കവല ഭാഗത്തുള്ള നാട്ടുകാര്‍ കുടിയ്ക്കാനും കുളിയ്ക്കാനും ഉപയോഗിയ്ക്കുന്നത്‌ ഈ കനാലിലെ ജലമാണ്‌. കനാലിലെ മാലിന്യനിക്ഷേപത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കനാലിനോട്‌ ചേര്‍ന്ന്‌ കുഴിതാഴ്ത്തി, അതില്‍ മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങി. അതോടെ കനാലിലേയും പരിസരത്തുള്ള കിണറുകള്‍ ഉള്‍പ്പടെയുള്ള ജലശ്രോതസുകളിലേയും വെള്ളം മലിനപ്പെട്ടുതുടങ്ങി. 
കുടിവള്ളം മലിനപ്പെട്ടതോടെ അടുത്തുള്ള ഒരു ഹോട്ടലിണ്റ്റെ പ്രവര്‍ത്തനം പോലും നിലച്ചു. ഈ ഭാഗത്തുള്ള മറ്റു രണ്ടു ഹോട്ടലുകളും ശുദ്ധജല പ്രതിസന്ധി നേരിട്ടു തുടങ്ങി. മുപ്പത്തിയഞ്ചോളം മുറികളുള്ള ഈ കെട്ടിടത്തില്‍ ആകെ എട്ടു കക്കൂസുകള്‍ മാത്രമാണ്‌ ഉള്ളത്‌. മുറികള്‍ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ ഇത്‌ അപര്യാപ്തമാണ്‌. 
കെട്ടിടത്തിലെ താമസക്കാരില്‍ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്‌. ഇവരുടെ പേരുവിവരങ്ങള്‍ അന്വേഷിയ്ക്കാതെയാണ്‌ വാടകയ്ക്ക്‌ നല്‍കിയതെന്നും ആക്ഷേപമുണ്ട്‌.
 വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയവരുടെ സെപ്ടിക്‌ മാലിന്യം ഉള്‍പ്പടെയുള്ളവ അശാസ്ത്രീയമായി പുറത്തേയ്ക്ക്‌ വിടുന്നതിനാല്‍ നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ക്ക്‌ സാദ്ധ്യതയുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നു. 
കുടിവെള്ളം മോശമാകുന്നത്‌ സംബന്ധിച്ച്‌ ലഭിച്ച പരാതിയില്‍ അന്വേഷണം നടത്തുമെന്നും കെട്ടിടത്തില്‍ ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഇല്ലെങ്കില്‍ കെട്ടിട ഉടമയ്ക്കെതിരെ നടപടിയ്ക്ക്‌ ശുപാര്‍ശ ചെയ്യുമെന്നും രായമംഗലം ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ പോള്‍ വറുഗീസ്‌ മംഗളത്തോട്‌ പറഞ്ഞു.

മംഗളം 18.04.2012

No comments: