Tuesday, June 23, 2015

മണ്ണിരയെ തിരയുന്ന കുട്ടി; ഒരു മണ്ണാഴം ജീവന്‍ പ്രദര്‍ശിപ്പിച്ചു

പെരുമ്പാവൂര്‍: രാസവളങ്ങളുടേയും കീടനാശികളുടേയും അമിതമായ ഉപയോഗത്തിന്റെ കാലത്ത് മണ്ണിന്റെ ജൈവ സമ്പത്തിന്റെ പ്രതീകമായ മണ്ണിരയെ തിരയുന്ന കുട്ടി. നിലനില്‍ക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കുള്ള ആഴമുള്ള അന്വേഷണമാണ് ഒരു മണ്ണാഴം ജീവന്‍ എന്ന ഹ്രസ്വചിത്രം.
ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രകൃതി വിനാശത്തിനെതിരെയുള്ള പ്രതികരണവുമായി രംഗത്ത് എത്തുന്നത്. അദ്ധ്യാപകനായ വിനോദ് പാനേത്ത് കണ്ണന്റെ നേതൃത്വത്തില്‍ സിനിമയുടെ എല്ലാ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചതും വിദ്യാര്‍ത്ഥികള്‍ തന്നെ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ വീണ ശശിയാണ് ചിത്രത്തിന്റെ  സംവിധായക. വിദ്യാര്‍ത്ഥികളായ ആദിത്യ കൃഷ്ണന്‍, അഭയ് മനോജ്, വരുണ്‍ സുരേന്ദ്രന്‍ എന്നിവരും സ്‌കൂള്‍ അദ്ധ്യാപകനായ വിനോദ് കണ്ണനും ജീവനക്കാരനായ ഐസകും പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സോന ജോയ്, അഞ്ജന സാജു എന്നീ വിദ്യാര്‍ത്ഥികളായിരുന്നു സഹസംവിധായകര്‍. സാന്ദ്ര ബിജു ലൊക്കേഷന്‍ മാനേജരായി.
ലെന്‍സ്മാന്‍ മൂവിമേക്കേഴ്‌സും മിനര്‍വ ഐക്കണ്‍ പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി. ചലച്ചിത്ര പ്രവര്‍ത്തകന്‍  ശ്രീമൂലനഗരം പൊന്നന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു. ഷാഫി പ്രസാദ്, എസ് കര്‍പ്പഗം, സ്‌കൂള്‍ മാനേജര്‍ ജിജി കുര്യന്‍, പി.ടി.എ പ്രസിഡന്റ് സാജു സി മാത്യൂ, പ്രധാന അദ്ധ്യാപിക ഷീബ കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

മംഗളം 23.06.2015

No comments: