Saturday, November 10, 2012

ചേലാമറ്റത്ത് പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ്; നാട്ടുകാര്‍ക്ക് പ്രതിഷേധം


പെരുമ്പാവൂര്‍: ചേലാമറ്റം ക്ഷേത്രത്തിന് സമീപം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം. 
ഒക്കല്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃത ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സ് എന്ന സ്ഥാപനമാണ് അമൃത പ്രൊഡക്ട്‌സ് എന്ന പേരില്‍ വന്‍കിട പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റായി മാറുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ 25 സെന്റ് സ്ഥലത്താണ് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. തൊട്ടയല്‍വാസികളുടെ പോലും സമ്മതപത്രമില്ലാതെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ്. മിനിമം ദൂരപരിധിയൊ, ശബ്ദമലിനീകരണ സംവിധാനങ്ങളൊ ഇല്ലാതെയാണ് കമ്പനിയുടെ നടത്തിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കമ്പനി ജനജീവിതം ദുസഹമാക്കുന്നു. യൂണിറ്റിലേയ്ക്കുള്ള യന്ത്രസാമിഗ്രികള്‍ കൊണ്ടുവന്നപ്പോഴാണ് പ്ലാസ്റ്റിക് യൂണിറ്റു  വരുന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയ്ക്ക് സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ അന്നുതന്നെ യൂണിറ്റ് ഉടമയോടുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നിയമങ്ങളെല്ലാം അവഗണിച്ച് സ്ഥാപിച്ചിട്ടുള്ള കമ്പനി സ്ഥലത്ത് വായു-ജല മലിനീകരണം ഉണ്ടാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. ഇതുവഴി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിയ്ക്കും. 
ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

മംഗളം 10.11.2012

No comments: