Friday, July 4, 2014

കുറുപ്പംപടി ബിവറേജസ് ഷോപ്പിന്റെ അനധികൃത ക്യൂ കൗണ്ടറും അനുബന്ധ മേച്ചിലും പഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി

പെരുമ്പാവൂര്‍: കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ കുറുപ്പംപടിയിലുള്ള ഔട്ട്‌ലറ്റിന്റെ അനധികൃത ക്യൂ കൗണ്ടറും അനുബന്ധ മേച്ചിലും രായമംഗലം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റി.
അനധികൃത ക്യൂ കൗണ്ടര്‍ മൂലം ഗതാഗത തടസവും കാല്‍നട യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടും വാഹനാപകടങ്ങളും പതിവായിരുന്നു. ഷോപ്പിന് മുന്നില്‍ സെന്റ് തോമസ് സ്‌കൂളിലെ അദ്ധ്യാപിക അപകടത്തില്‍ മരിച്ചതോടുകൂടി ജനങ്ങളുടെ പ്രതിഷേധം ശക്തമായി. ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി കുറുപ്പംപടിയിലെ ഔട്ട്‌ലറ്റ് സൗകര്യപ്രദമായ മറ്റൊരിടത്തേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 
ഇതേ തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് 2013 സെപ്തംബര്‍ 15 നും 2014 മെയ് 17 നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ബിവറേജസ് കോര്‍പ്പറേഷനോ സ്ഥലം ഉടമയോ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ല. 
ഈ സാഹചര്യത്തിലാണ് ഇക്കഴിഞ്ഞ ഒന്നിന് ചേര്‍ന്ന പഞ്ചായത്തു കമ്മിറ്റി അനധികൃത നിര്‍മ്മാണം പൊളിച്ചു മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടത്. 
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ്, മെമ്പര്‍മാരായ സജി പടായാട്ടില്‍, എല്‍ദോസ് അറയ്ക്കല്‍, കെ.കെ ശിവന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കിയത്.

മംഗളം 4.07.2014

No comments: