Thursday, May 24, 2012

കോണ്‍ഗ്രസ്‌ ഹൌസ്‌ ഉദ്ഘാടനം; ടി. എച്ച്‌ മുസ്തഫയെ അവഗണിയ്ക്കാന്‍ ശ്രമിച്ചത്‌ പ്രതിഷേധത്തിനിടയാക്കി

സുരേഷ്‌ കീഴില്ലം 
പെരുമ്പാവൂറ്‍: നാലുകോടി രൂപ മുടക്കി നിര്‍മ്മിച്ച ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ അത്യന്താധുനിക സൌകര്യങ്ങളുള്ള ഓഫീസിണ്റ്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന്‌ ടി.എച്ച്‌ മുസ്തഫയെ അവഗണിയ്ക്കാന്‍ പ്രതിഷേധത്തിനിടയാക്കി.
ചൈതന്യ എന്ന പേരില്‍ കോണ്‍ഗ്രസിന്‌ ജില്ലാകമ്മിറ്റി ഓഫീസിന്‌ ഇടമൊരുക്കിയ മുതിര്‍ന്ന നേതാവും അന്നത്തെ ഡി.സി പ്രസിഡണ്റ്റുമായിരുന്ന മുന്‍ മന്ത്രി ടി.എച്ച്‌ മുസ്തഫയെ ഒഴിവാക്കന്‍ ശ്രമിച്ചത്‌ അണികള്‍ക്കിടയില്‍ കനത്ത പ്രതിഷേധമാണ്‌ ഉണ്ടാക്കിയത്‌. ചൈതന്യ എന്ന പേരിലുള്ള ഇരുനില കെട്ടിടമാണ്‌, കോണ്‍ഫ്രന്‍സ്‌ ഹാളും ലിഫ്റ്റുകള്‍ അടക്കമുള്ള സൌകര്യങ്ങളുമായി ഇപ്പോള്‍ കോണ്‍ഗ്രസ്‌ ഹൌസ്‌ എന്ന പേരില്‍ പുനര്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്‌. കോണ്‍ഗ്രസിണ്റ്റെ ജില്ലാ ഓഫീസിനു വേണ്ടി 1974-ല്‍ സ്ഥലം കണ്ടെത്തിയത്്‌ മുസ്തഫയാണ്‌. സ്ഥലം വാങ്ങാന്‍ വേണ്ടി പ്രവര്‍ത്തകരില്‍ നിന്ന്‌ പിരിച്ചെടുത്ത പണം തികയാതെ വന്നപ്പോള്‍ ആലുവ സെന്‍ട്രല്‍ പള്ളിയ്ക്ക്‌ സമീപം, ഭാര്യയുടെ പേരിലുണ്ടായിരുന്ന പതിനാലു സെണ്റ്റ്‌ വസ്തു വിറ്റുകിട്ടിയ പണത്തില്‍ നിന്ന്‌, അന്ന്‌ 74000 രൂപ നല്‍കിയാണ്‌ ഈ ഭൂമി സ്വന്തമാക്കുന്നത്‌. 
 കോണ്‍ഗ്രസ്പിളര്‍പ്പിനെ തുടര്‍ന്ന്‌, ഈ സ്ഥലത്തിണ്റ്റെ ഉടമസ്ഥാവകാശത്തിനായി പീതാംബരന്‍ മാസ്റ്റര്‍ കോടതിയെ സമീപിച്ചു. അന്നത്തെ ഡി.സി.സി പ്രസിഡണ്റ്റായിരുന്ന പി.പി തങ്കച്ചന്‍ കേസുനടത്തുന്നതില്‍ കാട്ടിയ ഉദാസീനതമൂലം, ൧൯൭൯-ല്‍ കോടതി പീതാംബരന്‍ മാസ്റ്റര്‍ക്ക്്‌ അനുകൂലമായി ഏകപക്ഷീയമായി വിധിച്ചു. പിന്നീട്‌ ടി.എച്ച്‌ മുസ്തഫയുടേയും കെ.വി തോമസ്‌ മാസ്്റ്ററുടേയും ശ്രമഫലമായാണ്‌ ചൈതന്യ കോണ്‍ഗ്രസിന്‌ തിരികെ കിട്ടുന്നത്‌.
എന്നാല്‍ ചൈതന്യ പുനര്‍നിര്‍മ്മിച്ചപ്പോള്‍, അതിണ്റ്റെ ഉദ്ഘാടന ചടങ്ങിന്‌ വേണ്ടി ആദ്യം അച്ചടിച്ച നോട്ടീസില്‍ ടി.എച്ചിണ്റ്റെ പേരുണ്ടാവാതെ വന്നതാണ്‌ പ്രതിഷേധത്തിന്‌ ഇടയായത്‌. ജില്ലയിലുടനീളം സ്ഥാപിയ്ക്കാന്‍ തയ്യാറാക്കിയ ഫ്ളക്സ്‌ ബാനറുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും ഇദ്ദേഹത്തിണ്റ്റെ ചിത്രം ഒഴിവാക്കിയതും മുന്‍കാല പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെ വേദനിപ്പിച്ചു. 
മുസ്തഫ ദീര്‍ഘനാള്‍ പ്രതിനിധീകരിച്ച കുന്നത്തുനാട്‌ നിയോജകമണ്ഡലത്തില്‍ നിന്നും, സ്വന്തം തട്ടകമായ പെരുമ്പാവൂരില്‍ നിന്നുമാണ്‌ ആദ്യം പ്രതിഷേധം ഉയരുന്നത്‌. ഈ മേഖലയിലൊന്നും മന്ദിര ഉദ്ഘാടനം സംബന്ധിച്ച പോസ്റ്ററുകളോ ഫ്ളക്സ്‌ ബോര്‍ഡുകളോ വയ്ക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറായില്ല. ഇതിനു പുറമെ, ഡി.സി.സി പ്രസിഡണ്റ്റ്‌ വി.ജെ പൌലോസ്‌ പങ്കെടുത്ത പെരുമ്പാവൂറ്‍ ബ്ളോക്ക്‌ കമ്മിറ്റിയോഗത്തില്‍ യോഗത്തില്‍ ബ്ളോക്ക്‌ പ്രസിഡണ്റ്റ്‌ ദാനിയേല്‍ മാസ്റ്റര്‍ പ്രവര്‍ത്തകരുടെ വികാരം പങ്കുവയ്ക്കുകയും ചെയ്തു. 
എ ഗ്രൂപ്പിണ്റ്റെ ക്യാമ്പുകളില്‍ നിന്ന്‌ ഉയര്‍ന്ന പ്രതിഷേധം പൊടുന്നനെ ഗ്രൂപ്പിനതീതമായി വളര്‍ന്നതോടെ കോണ്‍ഗ്രസ്‌ ഹൌസിലെ ലൈബ്രറിയുടെ ഉദ്ഘാടകനായി ടി.എച്ച്‌ മുസ്തഫയെ നിശ്ചയിയ്ക്കുകയായിരുന്നു. പിന്നീട്‌ തയ്യാറാക്കിയ ക്ഷണക്കത്തില്‍ ടി.എച്ച്‌ മുസ്തഫയുടെ പേര്‌ ഉള്‍പ്പെടുത്തുകയും പോസ്റ്ററുകളില്‍ ചിത്രം ചേര്‍ക്കുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ താന്‍, എന്തുതന്നെയായാലും പങ്കെടുക്കുമെന്ന്‌ ടി.എച്ച്‌ മുസ്തഫ മംഗളത്തോട്‌ പറഞ്ഞു. ഡി.സി.സി അംഗങ്ങളോ ബ്ളോക്ക്‌ ഭാരവാഹികളോ മനപൂര്‍വ്വം തന്നെ അവഗണിയ്ക്കാന്‍ കൂട്ടുനിന്നതായി കരുതുന്നില്ലെന്ന്‌ അദ്ദേഹം പറയുന്നു. ഡി.സി.സി പ്രസിഡണ്റ്റ്‌ ഇങ്ങനെ പ്രവര്‍ത്തിച്ചത്‌ മറ്റാരുടേയെങ്കിലും നിര്‍ദ്ദേശപ്രകാരമാണോ എന്ന്‌ തനിയ്ക്കറിയില്ലെന്നും മുസ്തഫ കൂട്ടിചേര്‍ക്കുന്നു.
മംഗളം 24.05.2012

No comments: