Tuesday, May 29, 2012

പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അപാകത: വിജിലന്‍സ്‌ അന്വേഷണം തുടങ്ങി

വിജിലന്‍സ്‌ പരിശോധന
 പെരുമ്പാവൂര്‍: ഡിവിഷന്‍ നിരത്തു വിഭാഗം പരിധിയില്‍പ്പെട്ട പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്താന്‍ വിജിലന്‍സ്‌ പരിശോധന തുടങ്ങി. കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം റെജി ഇട്ടൂപ്പ്‌ മുഖ്യ മന്ത്രിയ്ക്ക്‌ നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ അന്വേഷണം.
വിജിലന്‍സ്‌ ആണ്റ്റ്‌ ആണ്റ്റി കറപ്ഷന്‍ സി.ഐ തങ്കച്ചന്‍, പൊതുമരാമത്ത്‌ വകുപ്പ്‌ എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ്‌ ഇന്നലെ പരിശോധനയ്ക്കെത്തിയത്‌. രാവിലെ മുതല്‍ സംഘം റോഡിണ്റ്റെ വിവിധ ഭാഗങ്ങള്‍ കുഴിച്ചും മറ്റും പരിശോധന നടത്തി.
പതിന്നാലു കിലോമീറ്റര്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന്‌ ഈ റോഡിന്‌ രണ്ടുകോടി പതിനെട്ടു ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. വീതി കൂട്ടുന്നതതിനുള്ള ഭൂമി ജനങ്ങള്‍ യാതൊരു പ്രതിഫലവും പറ്റാതെ വിട്ടു കൊടുക്കുകയായിരുന്നു. നിലവിലുള്ള 3.8 മീറ്ററില്‍ നിന്ന്‌ റോഡ്‌ അഞ്ചര മീറ്റരായി വീതികൂട്ടുന്നതിന്‌ മുക്കാല്‍ ഇഞ്ച്‌ മെറ്റല്‍ മാത്രമാണ്‌ തൊണ്ണൂറു ശതമാനം ഭാഗത്തും ഉപയോഗിച്ചിട്ടുള്ളതെന്ന്‌ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍മ്മാണം കഴിഞ്ഞ്‌ ഏറെക്കഴിയും മുമ്പ്‌ റോഡ്‌ ചൂരത്തോട്‌ മുതല്‍ കോടംപിള്ളി ഷാപ്പ്‌ വരെ പൂര്‍ണ്ണമായും തകര്‍ന്നുപോയി. ഈ ഭാഗം അറ്റകുറ്റ പണിചെയ്യാന്‍ പോലുമാവാത്ത സ്ഥിതിയായി. പാറ മുതല്‍ ചൂരത്തോടു വരെ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുമുണ്ട്‌.
റോഡ്‌ പുതുതായി വീതി കൂട്ടി ഫോം ചെയ്തെടുക്കുന്ന ഭാഗം 60 എം.എം, 36 എം.എം ഗ്രേഡഡ്‌ മെറ്റല്‍ വിരിച്ച്‌ വാട്ടര്‍ റോളിംഗ്‌ നടത്തേണ്ടതും 12 എം.എം, 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ടാറിംഗ്‌ ചെയ്യേണ്ടതുമായിരുന്നു. എന്നാല്‍ ഇതൊന്നുമുണ്ടായിട്ടില്ലെന്ന്‌ പരാതിയിലുണ്ട്‌. 36 എം.എം മെറ്റല്‍ പോലും അപൂര്‍വ്വം ചില ഭാഗങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ടാറിംഗ്‌ നടത്തിയിരിക്കുന്നത്‌ 6 എം.എം മെറ്റല്‍ മാത്രം ഉപയോഗിച്ചാണ്‌.
വിവരാവകാശ നിയമ പ്രകാരം ബന്ധപ്പെട്ടവരില്‍ നിന്ന്‌ ലഭിച്ച മറുപടിയില്‍ ഈ റോഡ്‌ നിര്‍മ്മാണത്തിനായി 12 എം.എം., 36 എം.എം, 60 എം.എം മെറ്റല്‍ സപ്ളെ ചെയ്തിട്ടുണ്ടെന്ന്‌ റെജി ഇട്ടൂപ്പ്‌ പറയുന്നു. റോഡ്‌ തൃപ്തികരമായി പുനര്‍നിര്‍മ്മിച്ചതായി തിരുവനന്തപുരം ചീഫ്‌ ടെക്നിക്കല്‍ എക്സാമിനര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുമുണ്ട്‌. എന്നാല്‍ മിക്ക സ്ഥലത്തും 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ഒരു ലെയര്‍ മാത്രമാണ്‌ ടാര്‍ ചെയ്തിരിക്കുന്നത്‌.
കരാര്‍ വ്യവസ്ഥ പ്രകാരം പാറ മുതല്‍ പാണംകുഴി വരെയാണ്‌ റോഡു പണി ചെയ്യേണ്ടിയിരുന്നത്‌. പതിന്നാലര കിലോമീറ്റര്‍ പണിചെയ്യേണ്ടിയിരുന്നിടത്ത്‌ കൊമ്പനാട്‌ ഒമ്പതര കിലോമീറ്റര്‍ മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നും ആരോപണമുയര്‍ന്നിരുന്നു.
ഇന്നലെ വളരെ വൈകിയാണ്‌ പരിശോധന കഴിഞ്ഞ്‌ ഉദ്യോഗസ്ഥര്‍ മടങ്ങിയത്‌.
മംഗളം 29.05.12

No comments: