Thursday, June 11, 2015

മലയാറ്റൂര്‍ ഡിവിഷനില്‍ നിന്നുള്ള തേക്കുകള്‍ ഇനി മുടിക്കല്‍ തടി ഡിപ്പോയിലേക്ക്

പെരുമ്പാവൂര്‍: തടി എത്താത്തതിനാല്‍ പ്രതിസന്ധിയിലായ മുടിക്കല്‍ ഡിപ്പോയിലേക്ക് മലയാറ്റൂര്‍ ഡിവിഷനില്‍ വെട്ടുന്ന തേക്കുകള്‍ എത്തിക്കാന്‍ വനംവകുപ്പ് ഉത്തരവായി. 
2015-16 സാമ്പത്തിക വര്‍ഷം മലയാറ്റൂര്‍ ഡിവിഷനില്‍ അടച്ചുമുറി നടത്തുന്ന തേക്കുതോട്ടത്തില്‍ നിന്നുള്ള അധിക ഭാഗം തടിയും മുടിക്കലിലേക്ക് അയക്കാനാണ് തീരുമാനമെന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.  മുടിക്കല്‍ ഡിപ്പോയുടെ ശോചനീയാവസ്ഥ സംബന്ധിച്ച് പൊതു പ്രവര്‍ത്തകനായ എം.എ മുനീര്‍ നല്‍കിയ നിവേദനത്തെതുടര്‍ന്നാണ് മറുപടി. 
ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി എത്തിച്ചേര്‍ന്ന് ലേലത്തില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരുന്ന ഡിപ്പോ നാളുകളായി കാലിയായി കിടക്കുകയായിരുന്നു. 2500 മീറ്റര്‍ തടി ഇറക്കാന്‍ സൗകര്യമുള്ള 3.50 ഹെക്ടര്‍ സ്ഥലവും കെട്ടിടവും ഇവിടുണ്ട്. 2012-13 കാലയളവിലാണ് വിവിധ കൂപ്പുകളില്‍ നിന്ന് അവസാനമായി ഇവിടേക്ക് തടിയെത്തിയത്.
തടി എത്താതായതോടെ ഡിപ്പോയിലെ മുപ്പത്തിരണ്ടോളം കയറ്റിറക്ക് തൊഴിലാളികള്‍ പ്രതിസന്ധിയിലായിരുന്നു. ഇതേതുടര്‍ന്നാണ് മുനീര്‍ വകുപ്പു മന്ത്രിക്ക് പരാതി നല്‍കിയത്.
ചാലക്കുടി ഡിവിഷനില്‍ നിന്ന് 850 എം 3 തടി നിലവില്‍ എത്തിതുടങ്ങിയിട്ടുണ്ട്. മലയാറ്റൂരില്‍ നിന്നുള്ള തടികൂടി എത്തുന്നതോടെ മുടിക്കല്‍ ഡിപ്പോ വീണ്ടും സജീവമാകും.

മംഗളം 11.06.2016

No comments: