Sunday, June 14, 2015

ഭൂമി, വാഹനത്തട്ടിപ്പുകേസുകളിലെ പ്രതി പോലീസ് പിടിയിലായി

പെരുമ്പാവൂര്‍: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമി, വാഹന തട്ടിപ്പുകേസുകളില്‍ പ്രതിയായ യുവാവ് പോലീസ് പിടിയിലായി.
കുറുപ്പംപടി പാറ ജംങ്ങ്ഷനില്‍ അതിരമ്പുഴ വീട്ടില്‍ ജയ്ബി കുര്യാക്കോസ് (38) ആണ് പിടിയിലായത്. കുറുപ്പംപടി പാലക്കാട്ടുകുടി വീട്ടില്‍ അരുണിന്റെ മഹീന്ദ്ര വെരിറ്റോ കാര്‍ തട്ടിയെടുത്ത് തമിഴ്‌നാട്ടില്‍ കൊണ്ടുപോയി പൊളിച്ചു വിറ്റ കേസിലാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ ഇയാളെ തന്ത്രപരമായി അറസ്റ്റ് ചെയ്തത്. കട്ടപ്പന കെ.എസ്.ഇ.ബിയ്ക്ക് ഓടിക്കാന്‍ കൊടുത്ത് വലിയ വാടക വാങ്ങിക്കൊടുക്കാം എന്നു വിശ്വസിപ്പിച്ചാണ് ഇയാള്‍ കാര്‍ തട്ടിയെടുത്തത്.
കപ്രശ്ശേരി കൃഷ്ണകുമാറിന്റെ ഭാര്യ ജയശ്രീയുടെ പേരിലുള്ള പത്ത് സെന്റ് സ്ഥലം തട്ടിയെടുത്ത കേസില്‍ ഇയാള്‍ക്കെതിരെ ചെങ്ങമനാട് സ്റ്റേഷനിലും മലപ്പുറം ജില്ലയില്‍ ഹസീന മുഹമ്മദ് എന്ന സ്ത്രീയുടെ ഒരേക്കറോളം ഭൂമി തട്ടിയെടുത്ത കേസില്‍ പട്ടാമ്പി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ജയശ്രീയുടെ സ്ഥലം ചെറിയ തുക അഡ്വാന്‍സ് മാത്രം കൊടുത്ത് ആധാരം ചെയ്‌തെടുത്ത ശേഷം ഇയാള്‍ മറിച്ചു വില്‍ക്കുകയായിരുന്നു. ഹസീനയുടെ സ്ഥലത്തിന് പകരം ഭൂമി നല്‍കാമെന്ന് വിശ്വസിപ്പിച്ച് പ്ലോട്ടുകളായി തിരിച്ച് വില്‍പന നടത്തിയാണ് തട്ടിപ്പ് നടത്തിയത്. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ അഞ്ച് ഭൂമി തട്ടിപ്പ് കേസുകളാണ് ഉള്ളത്. 
പാലക്കാട് വടക്കാഞ്ചേരി സ്റ്റേഷനില്‍ ഭൂമി തട്ടിപ്പുകള്‍ക്ക് പുറമെ ഇയാള്‍ക്കെതിരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്.
കുറുപ്പംപടി എസ്.ഐ സുഗതന്‍, എസ്.ഐ സന്തോഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സെയ്ദ്, അഷറഫ്, അനസ്, വിനോദ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ അറയസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്റ് ചെയ്തു.

മംഗളം 14.06.2015

No comments: