Tuesday, June 9, 2015

പെരുമ്പാവൂര്‍ ബൈപാസ്: വിശദമായ പുതിയ പ്രൊജക്ട് അവതരിപ്പിയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായ പെരുമ്പാവൂര്‍ ബൈപാസ് സംബന്ധിച്ച വിശദമായ പുതിയ  പ്രൊജക്ട് അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി കേരള സ്റ്റേറ്റ് കണ്‍ഷ്ട്രക്ഷന്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കി.
ബൈപാസിന് സ്ഥലം ഏറ്റെടുക്കുന്നതും നിര്‍മ്മാണം തുടങ്ങുന്നതും സംബന്ധിച്ച് സാജുപോള്‍ എം.എല്‍.എ നിയമസഭയില്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായി പൊതുമരാമത്ത് വകുപ്പ് മന്ത്രി അറിയിച്ചതാണ് ഇക്കാര്യം.
2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ബൈപാസിന്റെ അലൈന്‍മെന്റ് അംഗീകരിക്കുകയും കണ്‍ഷ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തി നിര്‍ണ്ണയിക്കല്‍ തുടങ്ങുകയും ചെയ്തിരുന്നു. വാസഗൃഹങ്ങള്‍ ഒഴിവാക്കി, പരമാവധി തരിശായ ഭൂമിയിലൂടെയായിരുന്നു ബൈപാസിന്റെ ദിശനിര്‍ണ്ണയം. എന്നാല്‍, ഇതിനെതിരെ പെരുമ്പാവൂര്‍ ജനല്‍ മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ നിലച്ചു. 2013 മാര്‍ച്ചില്‍ അലൈന്‍മെന്റ് പുതുക്കി നടപടി ക്രമങ്ങള്‍ പുനരാംഭിച്ചു. എന്നാല്‍, അതിനെതിരെ അബ്ദുള്‍ അസീസ്, മുഹമ്മദ് അഷറഫ് എന്നിവര്‍ കോടതിയെ സമീപിച്ചു. ഇതിനിടെ നടപടി ക്രമങ്ങളുടെ കാലതാമസം മൂലം 2014 മാര്‍ച്ചില്‍ ഭരണാനുമതിയുടെ കാലാവധി പൂര്‍ത്തിയായി. എന്നാല്‍ ജനപ്രതിനിധികള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പുതിയ പ്രൊജക്ട് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 
നിലവിലുള്ള അലൈന്‍മെന്റ് സംബന്ധിച്ചും തര്‍ക്കങ്ങള്‍ നിലവിലുണ്ട്. ഇത് പരിഹരിക്കാനാണ് കണ്‍ഷ്ട്രക്ഷന്‍ ബോര്‍ഡിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ബൈപാസിന് വേണ്ടി കുന്നത്തുനാട് താലൂക്കിലെ പെരുമ്പാവൂര്‍, രായമംഗലം, വെങ്ങോല, മാറമ്പിള്ളി വില്ലേജുകളില്‍ നിന്ന് 10.02 ഹെക്ടര്‍ ഭൂമി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതുണ്ട്. സ്ഥലം വാങ്ങുന്നതിനും റോഡ് നിര്‍മ്മിക്കുന്നതിനും ആവശ്യമായ തുക ഉള്‍ക്കൊള്ളിച്ച് പ്രൊജക്ട് തയ്യാറാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. 
അതിനു മുമ്പ് ബൈപാസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഒരു ഉന്നതതല യോഗം ചേരുമെന്നും സാജുപോള്‍ എം.എല്‍.എ അറിയിച്ചു 


(മംഗളം 9.06.2015)

No comments: