Friday, June 5, 2015

പെരുമ്പാവൂര്‍ ട്രാഫിക് സ്റ്റേഷന്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ പരിഗണിക്കും: രമേശ് ചെന്നിത്തല

പെരുമ്പാവൂര്‍: നഗരത്തില്‍ ട്രാഫിക് സ്റ്റേഷന്‍ അനുവദിക്കുന്ന കാര്യം അടുത്ത മന്ത്രി സഭാ യോഗത്തില്‍ പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. നഗരസഭ  പണി തീര്‍ത്ത മുനിസിപ്പല്‍മാള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഫയര്‍ സ്റ്റേഷനിലേക്ക് ആധുനിക വാട്ടര്‍ ട്രങ്ക് അടുത്ത മാസം അനുവദിക്കുമെന്നും ചെന്നിത്തല അറിയിച്ചു. വികസനകാര്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായ കൂട്ടുകെട്ടാണ് പെരുമ്പാവൂരിലുള്ളതെന്നും അതാണ് നഗരവികസനത്തിന് ഗുണകരമാകുന്നതെന്നും മന്ത്രി നിരീക്ഷിച്ചു.  ഉദ്ഘാടന സമ്മേളനത്തില്‍ സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. 
മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ മുഖ്യ പ്രഭാഷണം നടത്തും. മുനിസിപ്പല്‍ മാള്‍ നിര്‍മ്മാണത്തില്‍ പ്രധാന പങ്കുവഹിച്ച ചീഫ് ആര്‍ക്കിടെക്റ്റ് ബോണി അലക്‌സിനേയും റോയല്‍ കണ്‍സ്ട്രക്ഷന്‍ മാനേജിംഗ് പാര്‍ട്ട്ണര്‍ എന്‍.എസ് ഹസനേയും ആദരിച്ചു. 
നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം, മുന്‍ ചെയര്‍മാന്‍മാരായ എന്‍.സി മോഹനന്‍, ഡോ. കെ.എ ഭാസ്‌ക്കരന്‍, സ്പിന്നിംഗ് മില്‍ ചെയര്‍മാന്‍ അബ്ദുള്‍ ഖാദര്‍, ലോട്ടറി  ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍, ബിജു ജോണ്‍ ജേക്കബ്, കെ ഹരി, ഷാജി സലിം, ആബിദ പരീത്, ഷൈല ഷറഫ്, വി.പി ഖാദര്‍, ജി സുനില്‍കുമാര്‍, ബാബു കൂനക്കാടന്‍, പി.ആര്‍ സജികുമാര്‍, പി.എ പയസ്, ടി.എസ് സൈഫുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.
ശോചനീയാവസ്ഥയിലായ ഫിഷ് മാര്‍ക്കറ്റ് കെട്ടിടം പൊളിച്ചു നീക്കിയാണ് 3.60  കോടി രൂപ മുടക്കി പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ പൂര്‍ണമായും ഒഴിവാക്കി നഗരസഭയുടെ വിവിധ സ്രോതസുകളില്‍ നിന്നും പുനരധിവാസ പാക്കേജ് വഴിയുമാണ് കെട്ടിട സമുച്ചയ നിര്‍മ്മാണത്തിനുള്ള തുക സമാഹരിച്ചത്.

മംഗളം 5.06.2015

No comments: