Friday, January 30, 2009

അന്യസംസ്ഥാന തൊഴിലാളികളേറുന്നു; പെരുമ്പാവൂരില്‍ വീണ്ടും മലേറിയ

17.01.2009
പെരുമ്പാവൂറ്‍: അന്യസംസ്ഥാന തൊഴിലാളികള്‍ അനുദിനം പെരുകുമ്പോള്‍, കേരളത്തില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട മലേറിയ വീണ്ടും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. ഈ വര്‍ഷം ജില്ലയില്‍ റിപ്പോര്‍ട്ട്‌ ചെയ്ത ആദ്യ കേസാണ്‌ ഇത്‌.
ഒറീസയില്‍ നിന്ന്‌ കേരളത്തിലേയ്ക്ക്‌ ചേക്കേറി പാറമടകളില്‍ ജോലിചെയ്യുന്ന ദമ്പതിമാരുടെ മകള്‍ ഒഹിമ (11) യ്ക്കാണ്‌ മലേറിയ ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്‌. ഒഹിമയുടെ കുടുംബം രായമംഗലം ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ വാടകകയ്ക്ക്‌ താമസിക്കുകയാണ്‌. രോഗം ബാധിച്ച ബാലികയെ കുന്നത്തുനാട്‌ താലൂക്ക്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്സ്‌ ആശുപത്രിയില്‍ നാലുദിവസം മുമ്പാണ്‌ എത്തിച്ചത്‌. അവിടെ നിന്ന്‌ കളമശ്ശേരിയിലെ സഹകരണ മെഡിക്കല്‍ കോളജിലേയ്ക്ക്‌ റഫര്‍ ചെയ്തു. ഇവിടെ വച്ചാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഈ കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയില്‍ നിന്ന്‌ വാടകവീട്ടിലേയ്ക്ക്‌ തന്നെ മാറ്റിയിരിയ്ക്കുകയാണ്‌.
ദേശീയ പദ്ധതതിയായ മലേറിയ ഇറാഡിക്കേഷന്‍ പ്രോഗ്രാമിലൂടെ കേരളത്തില്‍ നിന്ന്‌ നിര്‍മ്മാര്‍ജ്ജനം ചെയ്ത രോഗമാണ്‌ മലേറിയ. എന്നാലും കഴിഞ്ഞ കുറേവര്‍ഷങ്ങളായി ജില്ലയില്‍ പ്രതിവര്‍ഷം നാലോ അഞ്ചോ മലേറിയ കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം രായമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്ന്‌ മാത്രം രണ്ടു രോഗബാധിതരെ കണ്ടെത്തിയിരുന്നു. പ്ളൈവുഡ്‌ വ്യവസായം ഏറെയുള്ള ഇവിടെ രോഗം എത്തിയ്ക്കുന്നത്‌ അന്യസംസ്ഥാന തൊഴിലാളികളാണ്‌. മുന്‍വര്‍ഷം രോഗം കണ്ടെത്തിയതും അന്യസംസ്ഥാന തൊഴിലാളികള്‍ക്കാണ്‌. തിരിച്ചറിഞ്ഞ്‌ ചികിത്സിയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവഹാനി സംഭവിയ്ക്കാവുന്ന പകര്‍ച്ചവ്യാധിയാണ്‌ മലേറിയ. രോഗം പരത്തുന്ന അനോഫിലസ്‌ കൊതുകുകള്‍ കേരളത്തില്‍ സാധാരണമല്ലാത്തതിനാലാണ്‌ രോഗം അതിവേഗം പടര്‍ന്നുപിടിയ്ക്കാത്തത്‌. മലേറിയ റിപ്പോര്‍ട്ട്‌ ചെയ്താല്‍ മൂന്നുദിവസത്തിനകം രോഗമുള്ള വീട്ടിലെ മറ്റ്‌ അംഗങ്ങളുടേയും പന്ത്രണ്ട്‌ ദിവസത്തിനകം സമീപവാസികളുടേയും രക്തപരിശേധന നടത്തി രോഗപ്രതിരോധ നടപടികള്‍ സ്വീകരിയ്ക്കണമെന്നാണ്‌ ആരോഗ്യവകുപ്പിണ്റ്റെ നിര്‍ദ്ദേശം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും മലേറിയയ്ക്കുള്ള മരുന്ന്‌ സൊജന്യമായി നല്‍കുകയും ചെയ്യും.
എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിദ്യാഭ്യാസത്തിണ്റ്റെ അപര്യാപ്തതയും വൃത്തിഹീനമായ ജീവിതചുറ്റുപാടുകളും പ്രതിരോധ നടപടികള്‍ക്ക്‌ തടസമാണ്‌. ഗുരുതരമായി രോഗം ബാധിച്ച ഒഹിമ ആശുപത്രി വിട്ടത്‌ പരിസരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്‌.

No comments: