Monday, November 12, 2012

പെരുമ്പാവൂരില്‍ ഇന്നു മുതല്‍ ഗതാഗത പരിഷ്‌കാരം; പ്രതിഷേധം വ്യാപകം


പെരുമ്പാവൂര്‍: വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ അശാസ്ത്രീയമായി പട്ടണത്തില്‍ ഇന്ന് മുതല്‍ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകം.
കര്‍ശനമായ വണ്‍വേ സമ്പ്രദായങ്ങളും പാര്‍ക്കിങ്ങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുളള ഗതാഗത പരിഷ്‌കാരങ്ങള്‍ക്കെതിരെ ആദ്യം രംഗത്ത് വന്നത് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹനനാണ്. പലവട്ടം ഏര്‍പ്പെടുത്തി പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ എന്‍.സി പറയുന്നു.
തോട്ടുങ്ങല്‍ റോഡിലൂടെ വണ്‍വേ നടപ്പാക്കുന്നതിലുള്ള പ്രതിഷേധവുമായി സ്വാന്തനം റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. നാലു ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ഈ മേഖലയിലേയ്ക്ക് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എത്തണമെങ്കില്‍ പട്ടണം മുഴുവന്‍ ചുറ്റേണ്ടി വരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ല റസിഡന്റ്‌സ് അസോസിയേഷന്‍സ് എപ്പക്‌സ് കൗണ്‍സില്‍ പെരുമ്പാവൂര്‍ മേഖലാകമ്മിറ്റിയും ഗതാഗത പരിഷ്‌കാരത്തിന് എതിരെ രംഗത്തുവന്നു. വണ്‍വേ സമ്പ്രദായം നടപ്പാക്കുമ്പോള്‍ യൂണിയന്‍ ബാങ്ക് റോഡിലും തോട്ടുങ്ങല്‍ റോഡിലും ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അനുവാദം നല്‍കണമെന്നാതായിരുന്നു പ്രധാന ആവശ്യം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ടൗണില്‍ ചരക്കുലോറികളുടെ ഗതാഗതം നിരോധിയ്ക്കണമെന്നും മേഖലാ കൗണ്‍സില്‍ പ്രസിഡന്റ് കെ.വി സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഫുട്ട്പാത്തുകള്‍ നവീകരിയ്ക്കുകയോ റോഡുകള്‍ക്ക് വീതികൂട്ടുകയോ ചെയ്യാതെ വര്‍ഷാവര്‍ഷം നടപ്പാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ അര്‍ത്ഥമില്ലാത്തതാണെന്ന് പൊതുപ്രവര്‍ത്തകനായ എം.ബി ഹംസ പറയുന്നു. റോഡ് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയാനോ ഫുട്ട്പാത്ത് കയ്യേറിയുള്ള വഴിവാണിഭം ഒഴിപ്പിയ്ക്കാനോ അധികൃതര്‍ക്കാവുന്നില്ല. സ്ഥിരം പാര്‍ക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. 
ബൈ പാസ് റോഡ് അടിയന്തിരമായി യാഥാര്‍ത്ഥ്യമാക്കിയും വണ്‍വേ റോഡുകള്‍ വികസിപ്പിച്ചുമല്ലാതെയുള്ള ടൗണിലെ ഏതൊരു ട്രാഫിക് പരിഷ്‌കാരവും നടപ്പാകാന്‍ ബുദ്ധിമുട്ടാണെന്ന് ഹംസ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. 

മംഗളം 12.11.2012

No comments: