Tuesday, November 6, 2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം: നാലാം പ്രതിയും പോലീസ് പിടിയില്‍

 ശിവ

പെരുമ്പാവൂര്‍: ടാക്‌സി ഡ്രൈവറെ ദാരുണമായി കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയും പിടിയിലായി. ഇറോഡ് പെരിയാര്‍ സ്ട്രീറ്റില്‍ മുരുകന്റെ മകന്‍ സെല്‍വന്‍ എന്ന് വിളിക്കുന്ന ശിവ (25) യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പ് നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 
കഴിഞ്ഞ സ്വാതന്ത്ര്യദിന പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വാഴക്കുളം പള്ളിക്കവല മൗലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യെയാണ് പുല്ലുവഴിയ്ക്കടുത്തുള്ള ഇടറോഡില്‍ വച്ച് കൊലപ്പെടുത്തിയത്. കമ്പി വടിയ്ക്ക് തലയ്ക്കടിച്ച്  വീഴ്ത്തിയ  ശേഷം പെട്രോള്‍ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു. 
കൊലനടത്തിയ പള്ളിവാസല്‍ പോതമേട് സി.എസ്.ഐ പള്ളിയ്ക്ക് സമീപം താമസിയ്ക്കുന്ന രമേശിന്റെ മകന്‍ ശെല്‍വന്‍ എന്ന മണി (25), തമിഴ്‌നാട് തൃശ്‌നാപ്പിള്ളി സ്വദേശി വിളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ ആരോഗ്യ സ്വാമിയുടെ മകന്‍ സെബ്സ്റ്റ്യന്‍ (45), ലാല്‍ഗുഡി താലൂക്കില്‍ അന്‍പഴകന്റെ മകന്‍ ചിന്നരാജ് (20) എന്നിവരെ കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘം കേവലം ഒരാഴ്ചയ്ക്കുള്ളിലായിരുന്നു വലയിലാക്കിയത്.
കൊലയാളികള്‍ക്ക് കാറിന്റെ നമ്പര്‍ മാറ്റി ഒട്ടിച്ച് നല്‍കിയ അരവിന്ദ് സ്റ്റിക്കേഴ്‌സ് ഉടമ കമ്പം ആങ്കൂര്‍ പാളയം റോഡില്‍ 30/451 നമ്പര്‍ വീട്ടില്‍ താമസിയ്ക്കുന്ന പാണ്ടി (41) യേയും കഴിഞ്ഞ സെപ്തംബറില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


No comments: