Monday, February 2, 2009

വെങ്ങോലയില്‍ ഓടകള്‍ ശുചീകരിച്ച കുടംബശ്രീ അംഗങ്ങള്‍ക്ക്‌ എലിപ്പനി

പെരുമ്പാവൂറ്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ ഓടകള്‍ ശുചീകരിച്ച കുടുംബശ്രീ അംഗങ്ങള്‍ക്ക്‌ എലിപ്പനി.
വെങ്ങോല കറുപ്പന്‍ വീട്ടില്‍ സുഹറ അഷറഫ്‌ (43), പൊട്ടയില്‍ വീട്ടില്‍ ഫസീല സിദ്ദിഖ്‌ (30) എന്നിവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ക്ക്‌ പുറമെ നിരവധി പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു.
പത്തൊമ്പതാം വാര്‍ഡിലെ മാനസി കുടുംബശ്രി പ്രവര്‍ത്തകരാണ്‌ ആശുപത്രിയില്‍ പ്രവേശിയ്ക്കപ്പെട്ടത്‌. ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയുടെ ഭാഗമായി ഇവര്‍ കഴിഞ്ഞ രണ്ടുമാസമായി പഞ്ചായത്തിലെ ഓടകള്‍ ശുചീകരിയ്ക്കുകയായിരുന്നു. രോഗപ്രതിരോധ നടപടികള്‍ കൈക്കൊള്ളാതെ ശുചീകരണപ്രവര്‍ത്തനത്തിന്‌ അയച്ചതാണ്‌ രോഗം പിടിപെടാനുള്ള കാരണമെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. ഈ ജോലിയില്‍ ഏര്‍പ്പെട്ട പതിനാറോളം പേരാണ്‌ രോഗഭീഷണി നേരിടുന്നത്‌.
ദേശീയ തൊഴിലുറപ്പ്‌ പദ്ധതി അനുസരിച്ച്‌ പ്രതിദിനം 110 രൂപയാണ്‌ കൂലി. എന്നാല്‍ അത്‌ ആര്‍ക്കും ലഭിച്ചിട്ടില്ല. അതിന്‌ ഇനിയും നാളുകളെടുക്കുമെന്നാണ്‌ അറിയുന്നത്‌. അതുകൊണ്ടുതന്നെ രോഗത്തിന്‌ പുറമെ സാമ്പത്തിക പ്രതിസന്ധിയും ഇവരെ വലയ്ക്കുന്നു.ബന്ധപ്പെട്ട അധികൃതര്‍ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യം വ്യാപകമാണ്‌.

No comments: