Monday, February 16, 2009

നവകേരള യാത്ര ഇന്നെത്തും; പെരുമ്പാവൂറ്‍ പിണറായി മയം

പെരുമ്പാവൂറ്‍: വി.എസ്‌ പക്ഷത്തിന്‌ പ്രാമുഖ്യമുണ്ടായിരുന്ന പെരുമ്പാവൂരില്‍ ലാവ്ലിന്‍ കേസില്‍ അടിമുടി മുങ്ങി നനഞ്ഞെത്തുന്ന നവകേരള യാത്രയ്ക്ക്‌ ഇന്ന്‌ ഊഷ്മള വരവേല്‍പ്പ്‌ .അച്യുതാന്ദനോട്‌ കൂറുണ്ടായിരുന്ന പ്രമുഖ നേതാക്കളെല്ലാം നാളുകള്‍ക്കു മുമ്പുതന്നെ പക്ഷം മാറിയതോടെ നവകേരള യാത്രയ്ക്കുള്ള വരവേല്‍പ്പ്‌ പട്ടണത്തിന്‌ അവിസ്മരണീയമാകും.
ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ മാര്‍ക്കറ്റ്‌ ജംഗ്ഷനിലാണ്‌ വരവേല്‍പ്പ്‌. സ്വീകരണം കൊഴുപ്പിയ്ക്കാന്‍ നിയോജകമണ്ഡലത്തിലെ 152 ബൂത്തുകള്‍ക്കും കര്‍ശന നിര്‍ദേശമാണ്‌ കൊടുത്തിട്ടുള്ളത്‌. വി.എസ്‌ അച്യുതാനന്ദണ്റ്റെ നിലപാടുകളോട്‌ ചേര്‍ന്നു നിന്ന മിക്കവാറും നേതാക്കള്‍ മറുപക്ഷം ചാടിക്കഴിഞ്ഞു. ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം വി.പി ശശീന്ദ്രനും ഏരിയാ സെക്രട്ടറി അഡ്വ.എന്‍.സി മോഹനുമാണ്‌ ഇവരില്‍ പ്രമുഖര്‍.
അതുവരെ പ്രധാന പരിപാടികള്‍ക്കൊക്കെ വി.എസിനെ പങ്കെടുപ്പിച്ചിരുന്നവര്‍ നാളുകള്‍ക്ക്‌ മുമ്പ്‌ സംഘടിപ്പിച്ച പി.ആര്‍ ശിവന്‍ അനുസ്മരണ ചടങ്ങില്‍ പിണറായി വിജയനെ കൊണ്ടുവന്നു വിദഗ്ധമായി ചുവടുമാറുകയായിരുന്നു. അതോടൊപ്പം തന്നെ അതുവരെ പിണറായി പക്ഷത്തുണ്ടായിരുന്നവര്‍ നിഷ്പ്രഭരാകുന്ന കാഴ്ചയാണ്‌ കണ്ടത്‌. പി.ആര്‍ അനുസ്മരണ ചടങ്ങില്‍ പിണറായി പക്ഷത്തെ പ്രമുഖനായ ജില്ലാ കമ്മിറ്റിയംഗത്തിണ്റ്റെ പേര്‌ സ്വാഗത പ്രസംഗം നടത്തിയ എന്‍.സി മോഹന്‍ ഒഴിവാക്കിയെന്ന വിവാദവും അന്നുതന്നെ ഉയര്‍ന്നു.
പിണറായിയ്ക്കൊപ്പം ഉണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം പി.കെ സോമന്‍, സി.ഐ.ടിയു ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്‌, ടൌണ്‍ ഈസ്റ്റ്‌ ലോക്കല്‍ സെക്രട്ടറിയായിരുന്ന ബി.മണി. , ഡോ.കെ.എ ഭാസ്കരന്‍, അഡ്വ.പി.കെ ബൈജു, ടി.വി പത്മനാഭന്‍ തുടങ്ങിയവരെയൊക്കെ അട്ടിമറിച്ചാണ്‌ വി.എസ്‌ പക്ഷക്കാര്‍ പിണറായി പക്ഷത്തേയ്ക്ക്‌ ചേക്കേറിയത്‌. പലര്‍ക്കും പാര്‍ട്ടി ഓഫീസില്‍ പ്രവേശനം പോലുമില്ലാതായി. മറ്റു ചിലരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന്‌ വെട്ടി നിരത്തി.
ഏരിയാ കമ്മിറ്റി അപ്പാടെ ചുവടുമാറിയതോടെ ടൌണില്‍ വി.എസിണ്റ്റെ പക്ഷത്ത്‌ ആരുമില്ലാതായി. അതേസമയം ടൌണിലെ പല നേതാക്കളും ഇപ്പോള്‍ പിണറായിയെ മാതൃകയാക്കി അതേസ്വരത്തില്‍ പത്രമാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചു തുടങ്ങിക്കഴിഞ്ഞു. എന്തായാലും പിണറായിയുടെ വരവ്‌ പട്ടണത്തിന്‌ മറക്കാനാകാത്ത അനുഭവമാക്കിമാറ്റുക എന്നത്‌ പുതുപിണറായി പക്ഷക്കാര്‍ വെല്ലുവിളിയായിത്തന്നെ എറ്റെടുത്തിട്ടുണ്ട്‌.

No comments: