Sunday, November 11, 2012

പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ നാലായിരം കോടിയുടെ കള്ളപ്പണം


പെരുമ്പാവൂര്‍: ജില്ലയില്‍ പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ നാലായിരം കോടി രൂപയുടെ കള്ളപ്പണം ഒഴുകുന്നതായി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന പ്ലൈവുഡ് ഉല്‍പന്നങ്ങളുടെ യഥാര്‍ത്ഥ വിലയുടെ രണ്ടിരട്ടിയോളം കുഴല്‍പ്പണമായി കൊച്ചിയിലെ ചില നിഗൂഢകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുണ്ടെന്ന് കര്‍മ്മസമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി പത്രസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യ കോഡ് കൈമാറിയാണ് ഇവിടെ നിന്നും പണം കൈപ്പറ്റുന്നത്. ഇപ്രകാരം പണം കൈപ്പറ്റി മടങ്ങുമ്പോഴാണ് പുല്ലുവഴിയിലെ ഒരു  പ്ലൈവുഡ് ഉടമയുടെ സഹായിയെ ആക്രമിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തത്. പോലീസ് കേസെടുത്തെങ്കിലും കള്ളപ്പണമായതിനാല്‍ അത് ഒതുക്കി തീര്‍ക്കുകയായിരുന്നു.
പൊതുവഴി കയ്യേറിയും അനധികൃതമായാണ് പല കമ്പനികളുടേയും നിര്‍മ്മാണമെന്നും ഇത്തരം കമ്പനികള്‍ക്കെതിരേയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരേയും കോടതിയെ സമീപിയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചട്ടപ്രകാരമുള്ള കെട്ടിടനികുതിയോ, തൊഴില്‍കരമോ ഈടാക്കാതെ പ്ലൈവുഡ് കമ്പനികളുമായി ഒത്തുകളിക്കുന്ന പഞ്ചായത്ത്/മുനിസിപ്പല്‍ അധികൃതര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കാനും തീരുമാനമുണ്ട്. ആകെയുള്ള 800 കമ്പനികളില്‍ പകുതിപോലും ലൈസന്‍സ് ഇല്ലാത്തവയാണെന്നും ഇതുവഴി വന്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ വിശദീകരിച്ചു. നികുതിവെട്ടിപ്പിന് സൗകര്യം ചെയ്ത് കിട്ടാനായി ഭരണകര്‍ത്താക്കളേയും രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥ പ്രമുഖരേയും സ്വാധീനിയ്ക്കാന്‍ ഓരോ കമ്പനിയില്‍ നിന്നും പത്ത് ലക്ഷം രൂപ വീതം, 80 കോടി രൂപ പിരിച്ചെടുത്തതായും വറുഗീസ് പുല്ലുവഴി ആരോപിച്ചു. 
പ്ലൈവുഡ് മലിനീകരണത്തിനെതിരെ കാക്കനാട് കളക്‌ട്രേറ്റ് പടിയ്ക്കല്‍ നടന്നുവരുന്ന സമരം കമ്പനികളുടെ മുന്നിലേയ്ക്കും വ്യാപിപ്പിയ്ക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. പാര്‍പ്പിട മേഖലയില്‍ നിന്ന് പ്ലൈവുഡ് കമ്പനികള്‍ മാറ്റി സ്ഥാപിയ്ക്കുക, കമ്പനികളിലെ രാത്രികാല പ്രവര്‍ത്തനം നിരോധിയ്ക്കുക, അനധികൃത കമ്പനികള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞമാസം 31 ന് തുടങ്ങിയ അനിശ്ചിതകാല സമരം 9 ദിവസം പിന്നിട്ടിട്ടും കളക്ടര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക്‌പോലും തയ്യാറായിട്ടില്ലെന്ന്  ഭാരവാഹികള്‍ പറയുന്നു. പത്രസമ്മേളനത്തില്‍ ബേസില്‍ കുര്യാക്കോസ്, എം.കെ ശശിധരന്‍പിള്ള, ബി പൗലോസ്, പി.എ വറുഗീസ്, ബാബു വറുഗീസ്, സി.കെ പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

മംഗളം 11.11.2012

1 comment:

Akhilesh said...

ആകെ നാട്ടില്‍ ഉള്ള ഒരേഒരു ബുസ്സിനെസ്സ് ഇതാണ് ഇതും കുടി എങ്ങനെ എങ്കിലും പുട്ടിച്ചാല്‍ എല്ലാവര്ക്കും സമാധാനം ആകും