Friday, February 21, 2014

നാട്ടുകാരുടെ പ്രതിഷേധം: കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവച്ചു

പെരുമ്പാവൂര്‍: ജനത്തെ കബളിപ്പിച്ച് തട്ടിക്കൂട്ടിയ കീഴില്ലം 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഇന്നലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റി. 
രണ്ടു ദശാബ്ദമായി പ്രദേശവാസികള്‍ കാത്തിരുന്ന കുടിവെള്ള പദ്ധതി ആര്‍ക്കും പ്രയോജനപ്പെടാത്ത മട്ടില്‍ നടപ്പാക്കാനുള്ള ശ്രമമാണ് നാട്ടുകാരുടെ എതിര്‍പ്പുമൂലം പാളിയത്. പദ്ധതി നടത്തിപ്പിലെ പാളിച്ചകളും ജനങ്ങളുടെ പ്രതിഷേധവും ഇന്നലെ മംഗളമാണ് പുറത്തുകൊണ്ടുവന്നത്. അതേ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി നിര്‍വ്വഹിക്കാനിരുന്ന ഉദ്ഘാടന ചടങ്ങ് ബന്ധപ്പെട്ടവര്‍ മാറ്റി വയ്ക്കുകയായിരുന്നു.
രായമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പെട്ട ഉയര്‍ന്ന പ്രദേശമാണ് 606. പെരിയാര്‍ വാലി കനാലിന് വേണ്ടി ടണല്‍ നിര്‍മ്മിച്ചതിനെ തുടര്‍ന്നാണ് 606 നിവാസികള്‍ക്ക് കുടിവെള്ളം മുട്ടിയത്. മൂന്നു പൂവ് കൃഷി ചെയ്തിരുന്ന നാട്ടുകാര്‍ വറുതിയിലായി.
1995 ലാണ് നാട്ടുകാരുടെ സഹകരണത്തോടെ ഇവിടെ 606 ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി നിര്‍മ്മാണം തുടങ്ങിയത്. എന്നാല്‍, കുളം കുത്തുന്നത് മുതല്‍ അഴിമതി തുടങ്ങി. കുടിവെള്ളത്തിന് പകരം ക്രമക്കേടുകള്‍ മാത്രമാണ് പ്രവഹിച്ചത്.
ഒടുവില്‍, കേവലം 20 കുതിര ശക്തിയുടെ മോട്ടോര്‍ ഉപയോഗിച്ച് 1200 അടി ഉയരത്തിലേക്ക് വെള്ളം പമ്പുചെയ്യാനുള്ള മണ്ടന്‍ പദ്ധതിയാണ് നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പാളിയത്. പഴകി കാലഹരണപ്പെട്ട പഴയ പൈപ്പ് ലൈനില്‍ കൂടി ജലവിതരണം സാദ്ധ്യമാവില്ലെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്, 606 കുടിവെള്ള പദധതി നടപ്പാക്കിയെന്ന് വരുത്തി തീര്‍ക്കാനായിരുന്നു പഞ്ചായത്ത് അധികൃതരുടെ ലക്ഷ്യം.
അറുപത് കുതിരശക്തിയുള്ള മോട്ടോറും പുതിയ പൈപ്പ് ലൈനും സ്ഥാപിച്ച് പെരിയാര്‍വാലി കനാലില്‍ നിന്ന് കുടിവെള്ളം പമ്പ് ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. പദ്ധതിക്ക് വേണ്ടി മുമ്പ് സ്ഥാപിച്ച ജലസംഭരണി പൊളിച്ച് മാറ്റി കൂടുതല്‍ ഉയരത്തിലും വിസ്താരത്തിലും നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

മംഗളം 21.02.2014

No comments: