Tuesday, May 26, 2015

പെരിയാര്‍ നദീതട മേഖലയില്‍ നിന്ന് ശിലായുഗ സംസ്‌കൃതിയുടെ കൂടുതല്‍ അടയാളങ്ങള്‍

പെരുമ്പാവൂര്‍: പെരിയാര്‍ നദീതട മേഖലയില്‍ നിന്നും ചരിത്രാതീത കാലഘട്ടത്തിലെ ശിലായുഗ സംസ്‌കൃതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ അടയാളങ്ങളും തെളിവുകളും ലഭിച്ചു.
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ഫീല്‍ഡ് ആര്‍ക്കിയോളജി വിഭാഗത്തിന്റെ ചുമതലയുള്ള എസ്‌കവേഷന്‍ അസിസ്റ്റന്റ് ബി മോഹനചന്ദ്രന്റേയും എം.എസ് റിമയുടേയും  ഡോ. മിഥുന്‍ സി ശേഖറിന്റേയും നേതൃത്വത്തിലുള്ള സംഘമാണ് തെളിവുകള്‍ കണ്ടെടുത്തത്. ആലാട്ടുചിറ, കപ്രിക്കാട് തുണ്ടം, കോട്ടപ്പാറ, പൊങ്ങന്‍ചുവട് വനമേഖലകളിലും മുളംങ്കുഴി, പുലയണിപ്പാറ, തൃക്കാരിയൂര്‍ എന്നിവിടങ്ങളിലുമായിരുന്നു പര്യവേഷണം. 
കേരളത്തിലെ പൂര്‍വ്വ മധ്യകാല  സംസ്‌കൃതി മുതല്‍ പുറകോട്ട് ശിലായുഗസംസ്‌കൃതി വരെയുള്ള കാലഘട്ടം തെളിവുകളുടെ അടിസ്ഥാനത്തില്‍ ക്രമമായി രൂപപ്പെടുത്താന്‍, ഇപ്പോള്‍ ലഭിച്ചിട്ടുള്ള അടയാളങ്ങള്‍ പര്യാപ്തമാണെന്ന് സംഘം അവകാശപ്പെടുന്നു. എട്ടാം നൂറ്റാണ്ടു മുതല്‍ പിന്നോട്ടുള്ള മഹാശിലായുഗ-നവീന ശിലായുഗ കാലഘട്ടങ്ങളില്‍പ്പെട്ട അത്യപൂര്‍വ്വമായ വസ്തുതകള്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പുരാവസ്തു പുരാവശിഷ്ട സങ്കേതങ്ങള്‍ക്കായി ഇവിടെ ഉത്ഖനനം നടത്താന്‍ നിശ്ചയിച്ചിരിക്കുകയാണ്.
മുമ്പ് പ്രമുഖ പുരാവസ്തു ഗവേഷകനായ ഡോ. പി രാജേന്ദ്രന്‍ ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളില്‍ നിന്ന് ശിലായുധങ്ങള്‍ കണ്ടെത്തിയിരുന്നു. 2007 ല്‍ കാലടി ഭാഗത്തുനിന്നും ഏ.കെ അലി എന്നയാള്‍ കണ്ടെത്തിയ ശിലായുധങ്ങളില്‍ ചിലത് പുരാവസ്തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. കൂടാതെ കപ്രിക്കാട് വനമേഖലയില്‍ നിന്നും 2013 ല്‍ ചില എന്‍.ജി.ഒ പ്രവര്‍ത്തകരും ശിലായുധങ്ങള്‍ കണ്ടെടുത്തിരുന്നു. 
ഈ സാഹചര്യത്തിലാണ് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി പ്രേംകുമാര്‍ പെരിയാര്‍ നദീതട മേഖലയില്‍ കൂടുതല്‍ പര്യവേഷണങ്ങള്‍ക്കായി ബി മോഹനചന്ദ്രനെ ചുമതലപ്പെടുത്തിയത്. അതേ തുടര്‍ന്നാണ് പാല സെന്റ് തോമസ്, കൊടുങ്ങല്ലൂര്‍, കെ.കെ.ടി.എം കോളജുകളില്‍ നിന്നുള്ള പുരാവസ്തു പ ഠനവിദ്യാര്‍ത്ഥികളേയും എന്‍.ജി.ഒ അംഗങ്ങളേയും ചേര്‍ത്ത് കഴിഞ്ഞ ഏപ്രില്‍ 25 മുതല്‍ ഇവിടെ പര്യവേഷണം തുടങ്ങിയത്.
ബറോഡ എം.എസ് യൂണിവേഴ്‌സിറ്റിയുടെ ആര്‍ക്കിയോളജി വകുപ്പ് തലവന്‍ ഡോ. കൃഷ്ണന്‍, ഡക്കാണ്‍ കോളജിലെ ഡോ. മൊഹന്തി, ഡോ. ഷീല മിശ്ര, ഡോ.  ജോഗ ലേക്കര്‍, അലഹാബാദ് യൂണിയവേഴ്‌സിറ്റിയിലെ ഡോ. പ്രകാശ് സിന്‍ഹ എന്നിവരടങ്ങുന്ന പാനലിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി തുടര്‍ച്ചയായ മൂന്ന് സീസനുകളില്‍ ഇവിടെ ഉത്ഖനനം നടത്താനാണ് പദ്ധതി. 

(മംഗളം 26.05.2015)

No comments: