Wednesday, May 27, 2015

പെരുമ്പാവൂര്‍ ബൈപാസിനൊപ്പം അനുമതി ലഭിച്ച പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമായി; മറ്റുള്ളവയുടെ നിര്‍മ്മാണം പുരോഗതിയില്‍

ഭരണം തീരാന്‍ നേരം അപഹാസ്യ സമരങ്ങള്‍, 
പെരുമ്പാവൂരില്‍ മനുഷ്യ ബൈപാസ് ഇന്ന് 



സാജുപോള്‍ എം.എല്‍.എ

പി പി തങ്കച്ചന്‍
പെരുമ്പാവൂര്‍: പട്ടണത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരമായി ആവിഷ്‌കരിച്ച ബൈപാസ് പദ്ധതി ഒരിഞ്ച് മുന്നോട്ടു പോകാതെ നില്‍ക്കുമ്പോള്‍, ഇതിനൊപ്പം ഭരണാനുമതി ലഭിച്ച പദ്ധതികളിലൊന്ന് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ഒപ്പമുള്ള മറ്റു പദ്ധതികളും നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഈ സമയം ബൈപാസിനു വേണ്ടി നടത്തുന്ന സമരങ്ങള്‍ അപഹാസ്യമാവുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ 2012 ലെ ഗവണ്‍മെന്റ് ഓര്‍ഡര്‍ അനുസരിച്ച് പെരുമ്പാവൂര്‍ ബൈപാസിന് പുറമെ മറ്റു ചില പദ്ധതികള്‍ക്കു കൂടി ഭരണാനുമതി ലഭിച്ചിരുന്നു. അതില്‍ കുമരനല്ലൂര്‍ റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. നിരവധി കടകള്‍ പൊളിച്ചു നീക്കിയും സ്ഥലം ഏറ്റെടുത്തുമായിരുന്നു ഇതിന്റെ നിര്‍മ്മാണം. തറക്കല്ലിട്ട് മൂന്നു വര്‍ഷം കൊണ്ട് പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ സ്ഥലം എം.എല്‍.എ കൂടിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിരന്തരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബൈപാസ്, തിരുനാവായ പാലം, കൊല്ലം ജില്ലയിലെ പെരുമണ്‍ പാലം, തൃശൂര്‍ ജില്ലയിലെ അഴിമാവ് കടവ് പാലം തുടങ്ങിയ പദ്ധതികളും നിര്‍മ്മാണ പുരോഗതിയിലാണ്.
എന്നാല്‍, ഇവയോടൊപ്പം തന്നെ പെരുമ്പാവൂര്‍ ബൈപാസിനും ഭരണാനുമതി ലഭിച്ചതാണ്. എന്നാല്‍, മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി തുടങ്ങാന്‍ പോലും കഴിഞ്ഞിട്ടില്ല. 
ആലുവ-മൂന്നാര്‍ റോഡിലെ പാലക്കാട്ടുതാഴം പാലത്തിനടുത്ത് നിന്ന് തുടങ്ങി പി.പി റോഡും എം.സി റോഡും കടന്ന് എ.എം റോഡിലെ മരുതുകവല ജങ്ങ്ഷനില്‍ അവസാനിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബൈപാസ്. റോഡിന്റെ ദൈര്‍ഘ്യം 3.768 കിലോ മീറ്റര്‍. ഇതിനു വേണ്ടി ഏറ്റെടുക്കേണ്ട സ്ഥലം 1002.46 സ്ഥലം. റോഡിന് വേണ്ടി ആരാധാനാലയങ്ങളോ സ്‌കൂളുകളോ മറ്റു പൊതു സ്ഥാപനങ്ങളോ എന്നു മാത്രമല്ല, വീടുകള്‍ പോലും പൊളിച്ചു മാറ്റേണ്ടതില്ല. ഇത്രയേറെ സൗകര്യങ്ങളുണ്ടായിട്ടും ബൈപാസിന്റെ നിര്‍മ്മാണം തുടങ്ങാനായില്ല.
ഒടുവില്‍, പതിന്നാലു വര്‍ഷം ഭരണം നടത്തിയ എം.എല്‍.എയുടെ നേതൃത്വത്തില്‍ ബൈപാസിനു വേണ്ടി സമരം തുടങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരില്‍ നിര്‍ണ്ണായക സ്വാധീനമുള്ള യു.ഡി.എഫ് കണ്‍വീനറും അടിക്കടി പ്രസ്താവനകള്‍ ഇറക്കുകയല്ലാതെ ബൈപാസിനു വേണ്ടി ഒന്നും ചെയ്തില്ല. ബൈപാസ് യാഥാര്‍ത്ഥ്യമാകാത്തതില്‍ നഗരസഭയ്ക്കും പങ്കുണ്ടെന്ന് തുറന്നു സമ്മതിച്ച ചെയര്‍മാനും നേരംതെറ്റിയ നേരം സമരത്തിനിറങ്ങാം എന്നാണ് പറയുന്നത്. 
വാഹനക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നഗരത്തെ സമരം കൊണ്ടു കൂടി ശ്വാസം മുട്ടിക്കാനാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കം.

പെരുമ്പാവൂരില്‍ മനുഷ്യ ബൈപാസ് ഇന്ന് 

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗത പ്രതിസന്ധി അനുദിനം രൂക്ഷമാവുമ്പോള്‍ പരസ്പരം പഴിചാരലുകളും സമരമുറകളും തുടരുന്നു. ഇന്ന് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യ ബൈപാസ്. 
തടസങ്ങള്‍ നീക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് മനസുതുറന്ന് എടപെടണമെന്നാവശ്യപ്പെട്ടാണ് ഇന്ന് വൈകിട്ട് 4.30 ന് പാര്‍ട്ടി മനുഷ്യബൈപാസ് സംഘടിപ്പിക്കുന്നത്. പാലക്കാട്ടുതാഴം പാലം മുതല്‍ നിര്‍ദ്ദിഷ്ഠ ബൈപാസ് ആലുവ മൂന്നാര്‍  റോഡില്‍ സംഗമിക്കുന്ന മരുത് കവല വരെ ആയിരങ്ങള്‍ അണി നിരന്നുകൊണ്ടാണ് മനുഷ്യബൈപാസ്. കൈകള്‍ കോര്‍ത്ത് വൈകിട്ട് 5 ന് പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് മാര്‍ക്കറ്റ് കവലയില്‍ പ്രതിഷേധ യോഗവും ചേരും.

ബൈപാസ് ഇരിങ്ങോളില്‍ 
നിന്ന് തുടങ്ങണമെന്ന്

പെരുമ്പാവൂര്‍: നിര്‍ദ്ദിഷ്ട ബൈപാസ് ഇരിങ്ങോള്‍ ഭാഗത്തു നിന്നു തുടങ്ങി എം.സി റോഡും പി.പി റോഡും കടന്ന് പാലക്കാട്ടുതാഴത്ത് അവസാനിപ്പിക്കണമെന്ന് ജനകീയ വികസന സമിതി മേഖലാ യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ടി കൃഷ്ണവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു.
എം.ബി സുരേന്ദ്രന്‍, ഡോ. ബേബി പി സ്‌കറിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, പി.എന്‍ രാഘവന്‍, ഗിരിജ ശ്രീധര്‍, സി.ജെ റെയ്ച്ചല്‍, എന്‍.ആര്‍ ശ്രീധരന്‍, അഡ്വ. സി.കെ സെയ്തു മുഹമ്മദലി, എന്‍ രാമചന്ദ്രന്‍, ടി.എം സാദിഖലി, പി.എം വറുഗീസ്, സി.കെ അബ്ദുള്ള, എ.ജി പ്രസാദ്, ഇ.എം സുബ്രഹ്മണ്യന്‍, അഷറഫ്, എം.എസ് സുനില്‍, എസ് വൈദ്യനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബൈപാസ്: സര്‍ക്കാര്‍ അവഗണന 
അവസാനിപ്പിക്കണമെന്ന് ജനതാദള്‍

പെരുമ്പാവൂര്‍: പട്ടണത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്ത ബൈപാസിനോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ജനതാദള്‍ (എസ്) വെങ്ങോല പഞ്ചായത്ത്  പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
പദ്ധതി വിഭാവനം ചെയ്ത ഘട്ടത്തില്‍ കേവലം 28 കോടി രൂപ ഉപയോഗിച്ച്  ബൈപാസ് യാഥാര്‍ത്ഥ്യമാക്കാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബൈപാസിന് 120 കോടി രൂപ വേണം. കാലതാമസം ഉണ്ടാകുന്തോറും പദ്ധതി ചെലവ് ഗണ്യമായി  വര്‍ദ്ധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. 
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഉസ്മാന്‍ ചെങ്ങഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ തച്ചയില്‍ ഉദ്ഘാടനം ചെയ്തു. സലിം കെ. എടത്തല, സലിം വാണിയക്കാടന്‍, എ.സി പാപ്പുക്കുഞ്ഞ്, എ.ജി ചന്ദ്രശേഖരന്‍, ഷിനാജ് പൂവത്തുങ്ങല്‍, സുഹൈല്‍ പാറേക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.

(മംഗളം 27.05.2015)



No comments: