Saturday, May 23, 2015

പുല്ലുവഴി ജയകേരളം ഗിരിവര്‍ഗ്ഗകോളനി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു

പെരുമ്പാവൂര്‍: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പുല്ലുവഴി ജയകേരളം ഗിരിവര്‍ഗ്ഗകോളനി ലിഫ്റ്റ് ഇറിഗേഷന്‍  പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചു. 
പുല്ലുവഴി ഗിരികോളനിക്കും പരിസരപ്രദേശങ്ങളിലെ മറ്റു വീട്ടികാര്‍ക്കും ജയകേരളം ഹയര്‍ സെക്കന്ററി സ്‌കൂളിലും പുല്ലുവഴി സര്‍ക്കാര്‍ എല്‍.പി സ്‌കൂളിനും കുടിവെള്ളത്തിനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമായി തുടങ്ങിയ പദ്ധതിയാണ് മാസങ്ങളായി നിശ്ചലാവസ്ഥയിലായത്. പദ്ധതി പ്രദേശം പൂര്‍ണമായി കാടുകയറി. മോട്ടോര്‍ പമ്പുകള്‍ തുരുമ്പിച്ച് ഉപയോഗശൂന്യമായി. 
എറണാകുളം ജില്ലാ പഞ്ചായത്ത് ആവിഷ്‌ക്കരിച്ച്, രായമംഗലം ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ 2013 ലാണ് ഈ പദ്ധതിയുടെ തുടക്കം. ജലസമൃദ്ധമായ മുടത്തോടിന് സമീപം ആഴത്തില്‍ കുളം താഴ്ത്തിയാണ് പദ്ധതി തുടങ്ങിയത്. കുളത്തിന് കരിങ്കല്ല് ഉപയോഗിച്ച് സംരക്ഷണ ഭിത്തി കെട്ടിയിരുന്നു. 20 എച്ച്.പിയുടെ രണ്ട് മോട്ടോര്‍ പമ്പുകള്‍ സ്ഥാപിക്കാനായി പമ്പു ഹൗസും നിര്‍മ്മിച്ചു. ഇതിനു പുറമെ 70000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കും ഒരു കിലോമീറ്ററോളം ദൂരത്തില്‍ പുരയിടങ്ങളിലേക്കുള്ള പൈപ്പു ലൈനുകളും അടങ്ങുന്നതാണ് പദ്ധതി.
അമ്പതു ലക്ഷത്തിലേറെ തുക ചെലവഴിച്ച് നിര്‍മ്മിച്ച പദ്ധതി നിലച്ചതോടെ സമീപവാസികള്‍ക്ക് വീണ്ടും കുടിവെള്ളക്ഷാമം വന്നു. പഞ്ചായത്തിന് പദ്ധതി നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ലെങ്കില്‍ കേരള വാട്ടര്‍ അതോറിറ്റിയോ ഇറിഗേഷന്‍ വകുപ്പോ ഇതേറ്റെടുക്കണമെന്നും പമ്പ് ഓപ്പറേറ്ററെ നിയമിച്ച് ജലസേചനം കാര്യക്ഷമമാക്കണമെന്നും മോഹന്‍ദാസ് ഗാന്ധി കര്‍മ്മവേദി യോഗം ആവശ്യപ്പെട്ടു. കര്‍മ്മവേദി ചെയര്‍മാന്‍ ജി കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
വി.സുധാകരന്‍, ടി.പി പൈലി, നാരായണന്‍കുട്ടി മേനോന്‍ എന്നിവര്‍ പ്രസംഗിച്ചു.


മംഗളം 23.05.2015

No comments: