Sunday, August 19, 2012

ടാക്സി ഡ്രൈവറുടെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

 കാര്‍ വാടകയ്ക്ക്‌ വിളിച്ച യുവാവിണ്റ്റെ രേഖാചിത്രം തയ്യാറാക്കും 

പെരുമ്പാവൂര്‍ :ടാക്സി ഡ്രൈവറെ കൊന്ന്‌ കാര്‍ തട്ടിയെടുത്ത സംഭവത്തിലെ പ്രതികളെ പിടികൂടാന്‍ പോലീസ്‌ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ടൌണില്‍ നിന്ന്‌ കാര്‍ ഓട്ടം വിളിച്ച യുവാവിണ്റ്റെ രേഖാചിത്രം തയ്യാറാക്കി കേസിണ്റ്റെ തുമ്പു കണ്ടെത്താനും ശ്രമം തുടങ്ങി. 
പെരുമ്പാവൂര്‍  ഡിവൈ.എസ്‌.പി കെ ഹരികൃഷ്ണണ്റ്റെ നേതൃത്വത്തില്‍ കുറുപ്പംപടി, പെരുമ്പാവൂറ്‍ സ്റ്റേഷനുകളില്‍ നിന്നുള്ള ഏഴ്‌ അംഗങ്ങളാണ്‌ അന്വേഷണ സംഘത്തിലുള്ളത്‌. സൈബര്‍ സെല്ലിണ്റ്റെ നേതൃത്വത്തിലാണ്‌ രേഖാചിത്രം തയ്യാറാക്കുക. കുറുപ്പംപടി ടാക്സി സ്റ്റാണ്റ്റിലും പിന്നീട്‌ പെരുമ്പാവൂറ്‍ സ്റ്റാണ്റ്റിലും എത്തി കാര്‍ ഓട്ടം വിളിച്ച യുവാവിനെ ഇരു സ്റ്റാണ്റ്റുകളിലേയും ഡ്രൈവര്‍മാര്‍ കണ്ടാല്‍ തിരിച്ചറിയും. ഇവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചായിരിയ്ക്കും ചിത്രം തയ്യാറാക്കുന്നത്‌. ഇയാളെ തിരിച്ചറിഞ്ഞാല്‍ അന്വേഷണം നിര്‍ണ്ണായക ഘട്ടം പിന്നിടും.
 അടിമാലി പൂപ്പാറയിലേയ്ക്ക്‌ ഓട്ടം പോയ ഹൈദര്‍ അലി രാത്രി പതിനൊന്നരയ്ക്ക്‌ ഭാര്യയ്ക്ക്‌ ഫോണ്‍ ചെയ്തിരുന്നു. മടങ്ങി വരികയാണെന്നും പുലര്‍ച്ചെ മൂന്നരയോടെ വീട്ടിലെത്തുമെന്നും അറിയിയ്ക്കാനായിരുന്നു, ഇത്‌. എന്നാല്‍, ഒരു മണിയ്ക്ക്‌ ശേഷം ഹൈദര്‍ അലിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ചെയ്ത നിലയിലായി. 
പിന്നീട്‌ പുല്ലുവഴിയ്ക്ക്‌ സമീപം നെല്ലിമോളം-തായ്ക്കരച്ചിറങ്ങര റോഡില്‍ ഹൈദര്‍ അലിയുടെ മൃതദേഹമാണ്‌ കണ്ടത്‌. മുഖത്തും നെഞ്ചിലും തുണിയിട്ട ശേഷം പെട്രോള്‍ ഒഴിച്ച്‌ കത്തിച്ച നിലയിലായിരുന്നു മൃതദേഹം. മൂര്‍ച്ഛയില്ലാത്ത എതോ ആയുധം ഉപയോഗിച്ച്‌ തലയ്ക്ക്‌ അടിച്ച്‌ കൊല ചെയ്തതായാണ്‌ പോലീസിണ്റ്റെ നിഗമനം.
 തലയിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. താടിയെല്ല്‌ തകര്‍ന്നിരുന്നതായും പരിശോധനയില്‍ വ്യക്തമായി. കൊലചെയ്ത ശേഷം, മൃതദേഹം കത്തിച്ചിരിയ്ക്കുമെന്നാണ്‌ കരുതുന്നത്‌. ആളെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മുഖവും നെഞ്ചും കത്തിക്കരിഞ്ഞിരുന്നു. 
 ടവറുകള്‍ കേന്ദ്രീകരിച്ച്‌ ഹൈദര്‍ അലിയുടെ മൊബൈല്‍ ഉപയോഗം പരിശോധിച്ചതില്‍ നിന്നും ഇയാള്‍ ഇടുക്കിയിലെത്തിയിരുന്നുവെന്ന്‌ വ്യക്തമായിട്ടുണ്ട്‌. ഭാര്യയെ പൂപ്പാറയില്‍ നിന്ന്‌ വായ്ക്കരയിലേയ്ക്ക്‌ കൊണ്ടുവരാന്‍ എന്നു പറഞ്ഞാണ്‌ യുവാവ്‌ കാര്‍ ഓട്ടം വിളിച്ചത്‌. എന്നാല്‍, വായ്ക്കര ഭാഗത്തു നിന്ന്‌ ഇങ്ങനെയൊരു യുവാവിനെ പറ്റിയോ, അയാളുടെ പൂപ്പാറയിലുള്ള ഭാര്യയെ പറ്റി സൂചനകള്‍ ലഭിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കാര്‍ വാടകയ്ക്ക്‌ വിളിച്ച യുവാവിനെ കണ്ടെത്തിയാല്‍ അന്വേഷണത്തിണ്റ്റെ ഗതിമാറുമെന്ന്‌ പോലീസ്‌ കരുതുന്നു.
 കൊലപാതകത്തിനു പിന്നിലുള്ള ലക്ഷ്യം കാര്‍ മോഷണം മാത്രമാണെന്ന്‌ ഇനിയും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വാഹനമോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായും അന്വേഷണം. ഹൈദര്‍ അലിയുടെ കെ.എല്‍ 40 ഡി 3846 നമ്പറിലുള്ള വെളുത്ത ഇന്‍ഡിക്ക കാര്‍ കണ്ടെത്തുന്നതിനായി അന്തര്‍ സംസ്ഥാനതലത്തില്‍ പോലീസ്‌ വലവിരിച്ചിട്ടുണ്ട്‌. 

മംഗളം 19.08.2012

No comments: