Monday, December 1, 2008

കാശ്മിര്‍ തീവ്രവാദിയെ തെളിവെടുപ്പിനായി പെരുമ്പാവൂരില്‍ കൊണ്ടുവന്നു


1.12.2008


മൂന്നു പേര്‍ പിടിയിലായി


പെരുമ്പാവൂറ്‍: ഹൈദ്രാബാദില്‍ പിടിയിലായ കാശ്മിര്‍ തീവ്രവാദിയായ മലയാളി യുവാവിനെ ആണ്റ്റി ടെററിസം സ്ക്വാഡ്‌ തെളിവെടുപ്പിനായി ഇന്നലെ ടൌണിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുവന്നു. ഇയാളെ സഹായിച്ച മൂന്നു പേരെ കസ്റ്റഡിലെടുക്കുകയും ചെയ്തു.


രണ്ടുമാസങ്ങള്‍ക്ക്‌ മുമ്പ്‌ കാശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ നിന്ന്‌ രക്ഷപ്പെട്ട്‌ പിന്നീട്‌ ഹൈദ്രാബാദില്‍ പിടിയിലായ മലപ്പുറം തിരൂറ്‍ മംഗലം വാളമരുതൂറ്‍ സ്വദേശി അബ്ദുള്‍ ജബ്ബാറി (32) നെയാണ്‌ ഇന്നലെ വാത്തിയാത്ത്‌ ആശുപത്രിയില്‍ കൊണ്ടുവന്നത്‌. ഇയാള്‍ക്ക്‌ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്ത പാറപ്പുറം പുതുക്കാടന്‍ വീട്ടില്‍ സാദിര്‍(28), നെടുന്തോട്‌ സ്വദേശികളായ വെള്ളാക്കുടി വീട്ടില്‍ സുബൈര്‍(29) , പുത്തന്‍ വീട്ടില്‍ അന്‍സീര്‍ (27) എന്നിവരെയാണ്‌ ഇന്നലെ പിടികൂടിയത്്‌. ഇതില്‍ സാദിര്‍ കളമശ്ശേരി ബസ്‌ കത്തിയ്ക്കല്‍ കേസിലെ പ്രതിയാണ്‌.


ആണ്റ്റി ടെററിസം സ്ക്വാഡ്‌ ഡി.ഐ.ജി ടി.കെ വിനോദ്‌ കുമാര്‍, ഡിവൈ.എസ്‌.പി രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അബ്ദുള്‍ ജബ്ബാറിനെ ടൌണില്‍ കൊണ്ടുവന്ന്‌ തെളിവെടുത്തത്‌. ഇയാള്‍ ഒക്ടോബര്‍ 26 മുതല്‍ 28 വരെ വാത്തിയാത്ത്‌ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പനിയ്ക്കും കാലുവേദനയ്ക്കുമായിരുന്നു ഇത്‌. മുടിക്കല്ലുള്ള ഒരു പ്ളൈവുഡ്‌ കമ്പനിയിലെ വിലാസത്തില്‍ അനൂപ്‌ എന്ന പേരിലാണ്‌ ഇയാള്‍ ആശുപത്രിയിലെത്തിയത്‌. ചികിത്സയ്ക്കൊടുവില്‍ ഇയാള്‍ പണംകൊടുക്കാതെ മുങ്ങുകയായിരുന്നു.


കണ്ടന്തറ സദ്ദാം റോഡിലുള്ള നമസ്കാര പള്ളി, പെരുമ്പാവൂറ്‍ മദീന പള്ളിയ്ക്ക്‌ സമീപമുള്ള ഓഫീസ്‌ എന്നിവിടങ്ങളിലും ഇയാളെ കൊണ്ടുവന്ന്‌ തെളിവെടുത്തു. രാവിലെ 11 എത്തിയ സംഘം ഏറെ വൈകിയാണ്‌ ടൌണില്‍ നിന്ന്‌ മടങ്ങിയത്‌.

No comments: