Thursday, December 25, 2008

മലങ്കര വര്‍ഗീസ്‌ വധം :ആള്‍ബലവും സ്വാധീനവും കൊണ്ട്‌ സത്യം മറയ്ക്കാനാവില്ലെന്ന്‌ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌

5.12.2008
പെരുമ്പാവൂറ്‍: മലങ്കര ഓര്‍ത്തഡോക്സ്‌ സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിണ്റ്റെ വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച്‌ എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന്‌ നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ അഭിപ്രായപ്പെട്ടു. ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും നിയുക്ത കാതോലിക്ക ആരോപിച്ചു. ആറാം ചരമ വാര്‍ഷിക ദിനാചരണത്തില്‍ പങ്കെടുത്ത്‌ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീസ്‌ ദാരുണമായി കൊലചെയ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ്‌ കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു.. ഇതേതുര്‍ന്ന്‌ കേരള ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തതിനെതുടര്‍ന്ന്‌ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തു. എന്നിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്‌. ഈ സാഹചര്യത്തില്‍ ജാതി മത ഭേദമന്യേ നിയമവാഴ്ച ആദരിയ്ക്കുന്നവരെ ഉള്‍പ്പെടുത്തി ഈ മാസം 8-ന്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ വച്ച്‌ ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിയ്ക്കുമെന്നും തിരുമേനി വ്യക്തമാക്കി.
മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്ന്‌ നിയുക്ത കാതോലിക്ക പറഞ്ഞു. 1912-ല്‍ കക്ഷി ഭിന്നതകളെ തുടര്‍ന്നാണ്‌ സെമിനാരി പാത്രിയാര്‍ക്കീസ്‌ പക്ഷത്തിണ്റ്റെ നിയന്ത്രണത്തിലായത്‌. എന്നാല്‍ 1958-ല്‍ അവര്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായി. ഇതേതുടര്‍ന്ന്‌ പാത്രിയാര്‍ക്കീസ്‌ പക്ഷം സമാധാനത്തിന്‌ തയ്യാറായി. പക്ഷെ അവര്‍ തന്നെ അത്‌ ലംഘിച്ചു. പിന്നീട്‌ സെമിനാരി അന്തരീക്ഷം സംഘര്‍ഷഭരിതമാണ്‌. എന്നാല്‍ ജില്ലാ കളക്ടര്‍ ഒരു പക്ഷത്തിനോട്‌ കൂറുകാട്ടുന്ന സമീപനമാണ്‌ പുലര്‍ത്തിപ്പോന്നത്‌. ഇതേ തുടര്‍ന്ന്‌ 2005-ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടാക്കിയ കരാറും എതിര്‍പക്ഷം ലംഘിയ്ക്കുകയാണ്‌. ഇരുകക്ഷികളും ജില്ലാകളക്ടറും ആലുവ പോലീസ്‌ സൂപ്രണ്ടും ഒപ്പുവച്ച രേഖയാണിതെന്നും നിയുക്ത കാതോലിക്ക ചൂണ്ടിക്കാട്ടി.
രാവിലെ ബഥേല്‍ സുലോക്കോ ഓര്‍ത്തഡോക്സ്‌ പള്ളിയില്‍ നിയുക്തകാതോലിക്ക മൂന്നിന്‍മേല്‍ കുര്‍ബാന നടത്തി. അനുസ്മരണ ചടങ്ങില്‍ ഫാ.ഏല്യാസ്‌ ചെറുകാട്‌, ഫാ.മത്തായി ഇടയനാല്‍, തോമസ്‌ പോള്‍ റമ്പാന്‍, ഫാ.ഡോ.ജോണ്‍സ്‌ അബ്രഹം കോനാട്ട്‌, യല്‍ദോ റമ്പാന്‍, ഫാ.ഐസക്‌ ചെനയപ്പിള്ളി കോര്‍ എപ്പിസ്കോപ്പ എന്നിവര്‍ പങ്കെടുത്തു.

No comments: