Saturday, April 20, 2013

പെരുമ്പാവൂരിലെ പടക്ക സംഭരണ ശാലയില്‍ സ്‌ഫോടനം; കെട്ടിടം തകര്‍ന്നു


പെരുമ്പാവൂര്‍: കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്റിന്‌ സമീപം പടക്ക സംഭരണ ശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ കെട്ടിടം പൂര്‍ണ്ണമായി തകര്‍ന്നു. ആളപായമില്ല.
പെരുമ്പാവൂര്‍ കണ്ടത്തില്‍ വീട്ടില്‍ നിത്യാനന്ദന്റെ ഉടമസ്ഥതയിലുള്ള സൂര്യകാന്തി ഫയര്‍ വര്‍ക്‌സിന്റെ പടക്ക സംഭരണ ശാലയിലാണ്‌ ഇന്നലെ രാവിലെ പതിനൊന്ന്‌ മണിയോടെ വന്‍ സ്‌ഫോടനമുണ്ടായത്‌. പടക്കം സംഭരിയ്‌ക്കാന്‍ വേണ്ടി കടയുടെ എതിര്‍വശത്ത്‌ വാടകയ്‌ക്ക്‌ എടുത്ത കെട്ടിടത്തിലായിരുന്നു സംഭവം. കെട്ടിടത്തിന്റെ പിന്‍ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. അതേസമയം, കെട്ടിടത്തിന്‌ അകത്ത്‌ അഞ്ചോളം ജോലിക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും സാരമായ പരുക്കില്ല.
വിവിധ ക്ഷേത്രങ്ങളിലെ ഉത്സവ ആവശ്യങ്ങള്‍ക്കാണ്‌ ഇവിടെ വിഷുവിന്‌ ശേഷവും വന്‍തോതില്‍ പടക്കം ഉള്‍പ്പടെയുള്ള കരിമരുന്ന്‌ ഉത്‌പന്നങ്ങള്‍ സംഭരിച്ചിരുന്നത്‌. ശക്തമായ സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്നു വീണു. ജനല്‍പ്പാളികളും വാതിലുകളും ഇളകിത്തെറിച്ചു. ജനലിന്റെ ഗ്ലാസ്‌ പൊട്ടിത്തകര്‍ന്നു. ചുറ്റുമതിലും തകര്‍ന്നു. ഇതിന്‌ പുറമെ കെട്ടിടത്തിന്റെ ഭിത്തികള്‍ക്ക്‌ വലിയതോതില്‍ വിള്ളല്‍ വീഴുകയും ചെയ്‌തിട്ടുണ്ട്‌.
വേനല്‍ച്ചൂടില്‍ പടക്കത്തിന്‌ സ്വയം തീപിടിച്ചതാകാം എന്നാണ്‌ അനുമാനം. വീടിനോട്‌ ചേര്‍ന്നുള്ള കടയില്‍ പടക്കം സൂക്ഷിയ്‌ക്കാനുള്ള ലൈസന്‍സ്‌ ഉണ്ടെങ്കിലും മറ്റൊരു കെട്ടിടത്തില്‍ പടക്കം സംഭരിച്ചിരുന്നത്‌ നിയമാനുസൃതമായിരുന്നില്ലെന്ന്‌ പോലീസ്‌ പറയുന്നു. സ്ഥാപന ഉടമ നിത്യാന്ദന്‍ സംഭവത്തെ തുടര്‍ന്ന്‌ ഒളിവിലാണ്‌. പെരുമ്പാവൂര്‍ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.

മംഗളം 20.04.2013 

No comments: