Thursday, April 25, 2013

കാരുണ്യ ഹൃദയതാളം പദ്ധതി: അപവാദപ്രചരണങ്ങള്‍ക്കെതിരെ വെങ്ങോല ഗ്രാമപഞ്ചായത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്ന്


പെരുമ്പാവൂര്‍: നിര്‍ദ്ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിന് രൂപം നല്‍കിയ കാരുണ്യ ഹൃദയതാളം  പദ്ധതിയ്‌ക്കെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുകൂടിയായ പദ്ധതി ചെയര്‍മാന്‍ എം.എം അവറാന്‍ മുന്നറിയിപ്പ് നല്‍കി.
ഭരണ-പ്രതിപക്ഷ ഭേതമില്ലാതെ ഏകകണ്ഠമായായണ് പദ്ധതിയ്ക്ക് അംഗീകാരം നല്‍കിയത്. ഫണ്ട് ശേഖരണത്തില്‍ പ്രതിപക്ഷ അംഗങ്ങളും പങ്കാളികളാണ്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷം അവരുടെ യുവജന സംഘടനയെ ഉപയോഗിച്ച് പദ്ധതി അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നെറികേടാണെന്നും   പ്രസിഡന്റും പദ്ധതി കണ്‍വീനര്‍ സി.എം അഷറഫും കുറ്റപ്പെടുത്തുന്നു. 
സംഭാവന കൂപ്പണുകള്‍ പഞ്ചായത്ത് മെമ്പര്‍മാര്‍ വഴി മാത്രമാണ് വിതരണം ചെയ്തത്. ഓരോ മെമ്പര്‍മാര്‍ക്കും ഒന്നുമുതല്‍ 25 വരെ നമ്പറുകളിലുള്ള കൂപ്പണുകളാണ് നല്‍കിയത്. അതുകൊണ്ടാണ് കൂപ്പണുകളില്‍ ഒരേ നമ്പറുകള്‍ കണ്ടത്. പിരിച്ച തുകമുഴുവന്‍ പദ്ധതിയുടെ പേരില്‍ ഫെഡറല്‍ ബാങ്കിന്റെ വെങ്ങോല ശാഖയില്‍ നിക്ഷേപിച്ചിട്ടുണ്ട്. 
ഗവണ്‍മെന്റിന്റെ കാരുണ്യ ചികിത്സാപദ്ധതിയ്ക്കുള്ള ഫോറമാണ് ഹൃദയതാളം പദ്ധതിയ്ക്കുള്ള ഫോറം അച്ചടിയ്ക്കാന്‍ മാതൃകയായി കൊടുത്തിരുന്നത്. ഭാഗ്യക്കുറി ഓഫീസറുടെ പേര് ഫോറത്തില്‍ വന്നത് അച്ചടി തകരാര്‍ മാത്രമാണ്. ഇത് മഷികൊണ്ട് വെട്ടിയാണ് ആളുകള്‍ക്ക് കൊടുക്കുന്നത്.എന്നിട്ടും അത് പര്‍വ്വതീകരിക്കുന്നത് പദ്ധതിയെ തകര്‍ക്കാനുള്ള ഗൂഢലക്ഷ്യത്തിന്റെ ഭാഗമാണെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാണിയ്ക്കുന്നു.

മംഗളം 25.04.2013

No comments: