Friday, April 19, 2013

കാരുണ്യ ഹൃദയതാളം പദ്ധതിയുടെ മറവില്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ അനധികൃത പണപ്പിരിവ്


ഓംബുഡ്‌സ്മാന് പരാതി

പെരുമ്പാവൂര്‍: നിര്‍ദ്ധന രോഗികളെ സഹായിക്കാനെന്ന പേരില്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള കാരുണ്യ ഹൃദയതാളം  പദ്ധതിയുടെ മറവില്‍ വെങ്ങോല ഗ്രാമപഞ്ചായത്തില്‍ വ്യാപകമായ അനധികൃത പണപ്പിരിവ് നടത്തുന്നതിനെതിരെ ഓംബുഡ്‌സ്മാന് പരാതി. 
പദ്ധതി ചെയര്‍മാന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം അവറാനും കണ്‍വീനര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി.എം അഷറഫിനും എതിരെ ഡി.വൈ.എഫ്.ഐ അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ബേസില്‍ കുര്യാക്കോസാണ് പരാതി നല്‍കിയത്. പദ്ധതിയുടെ പേരില്‍ പൊതു ജനങ്ങളെ കബളിപ്പിച്ച് പണപ്പിരിവിലൂടെ ഇവര്‍ പണം സമ്പാദിക്കുകയാണെന്നാണ് ആക്ഷേപം. വ്യാപാര വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പദ്ധതിയ്ക്ക് വേണ്ടി ലക്ഷങ്ങളാണ് പിരിയ്ക്കുന്നത്. വ്യക്തികളില്‍ നിന്നും വന്‍തുക കൈപ്പറ്റുന്നുണ്ട്. 
എന്നാല്‍ ഇതിനുവേണ്ടി നിയമവിരുദ്ധമായ സംഭാവനക്കൂപ്പണുകളാണ് അച്ചടിച്ചിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. ഒരേ നമ്പറിലുള്ള പല സംഭാവന കൂപ്പണുകള്‍ ആളുകള്‍ക്ക് നല്‍കുന്നുണ്ട്. സംഭാവനകൂപ്പണുകള്‍ക്ക് കൗണ്ടര്‍ഫോയില്‍ ഇല്ലെന്നും പിരിച്ചെടുത്ത തുകയ്ക്ക് കണക്കുകളില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 50, 100, 500 എന്നിങ്ങനെയുള്ള തുകകളുടെ കൂപ്പണുകള്‍ക്ക് പുറമെ രസീത് എഴുതിക്കൊടുത്തും പണം കൈപ്പറ്റുന്നുണ്ട്.
ഏറെ പാവപ്പെട്ടവരില്‍ നിന്ന് ഒരു രൂപ മുതല്‍ വന്‍ സ്ഥാപനങ്ങളില്‍ നിന്ന് ലക്ഷങ്ങള്‍ വരെ പിരിച്ചെടുത്ത് സാമ്പത്തിക തിരിമറി നടത്തുന്ന പ്രസിഡന്റിനും കണ്‍വീനറായ വാര്‍ഡ് മെമ്പര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് അഡ്വ. ബേസില്‍ കുര്യാക്കോസിന്റെ ആവശ്യം.

മംഗളം 19.04.2013

1 comment:

basith salim said...

"കോണ്‍ഗ്രസ്കാര്‍ക്ക്‌ എന്തോന് കാരുണ്യം"