Sunday, January 29, 2012

വൃദ്ധയെ മുന്നില്‍ കിടത്തി പട്ടികജാതി കുടുംബങ്ങള്‍ കത്തിയിരുന്നു; കോടതി വിധി നടപ്പാക്കാനായില്ല

 പെരുമ്പാവൂര്‍‍: രോഗിണിയും അവശയുമായ വൃദ്ധയെ വീട്ടുമുറ്റത്ത്‌ കിടത്തി പട്ടികജാതി കുടുംബങ്ങള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്‌ കോടതി വിധി നടപ്പാക്കാനാവാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.
പതിനെട്ടു വര്‍ഷമായി നടക്കുന്ന സ്വത്തു തര്‍ക്ക കേസിണ്റ്റെ ക്ളൈമാക്സിലാണ്‌ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്‌. കോടനാട്‌ കളപ്പാറത്തണ്ടിലെ അഞ്ച്‌ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിയ്ക്കാനാവാതെയാണ്‌ ബന്ധപ്പെട്ടവര്‍ക്ക്‌ പിന്‍വാങ്ങേണ്ടി വന്നത്‌. സ്ത്രീകളും കുട്ടികളും അടക്കമുള്ള അമ്പതോളം പേര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ അവരെ നേരിടാനുള്ള സന്നാഹങ്ങള്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന്‌ ഉദ്യോഗസ്ഥര്‍ പിന്‍വാങ്ങുകയായിരുന്നു.
ഈ കുടുംബത്തിലെ കാരണവരുടെ മൂന്നു ഭാര്യമാരിലൊരാളുടെ മകളാണ്‌ സ്ഥലത്തിന്‌ വേണ്ടി കോടതി കയറിയത്‌. നീണ്ട നാളിലെ വ്യവഹാരങ്ങള്‍ക്ക്‌ ശേഷം ഇവിടെയുള്ള ഒരേക്കര്‍ അഞ്ചു സെണ്റ്റ്‌ ഭൂമി പരാതിക്കാരിയ്ക്ക്‌ അര്‍ഹതപ്പെട്ടതാണെന്ന്‌ കോടതി വിധിച്ചു. ഇതനുസരിച്ച്‌ ഈ സ്ഥലത്ത്‌ ഇപ്പോള്‍ താമസിയ്ക്കുന്ന അഞ്ച്‌ കുടുംബങ്ങളെ കുടിയൊഴിപ്പിയ്ക്കാനാണ്‌ ഉദ്യോഗസ്ഥര്‍ എത്തിയത്‌.
എന്നാല്‍ വിധി നടപ്പാക്കുന്നതിനെതിരെ താമസക്കാര്‍ കൂട്ടത്തോടെ രംഗത്ത്‌ വരികയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക്‌ ഒപ്പം എത്തിയ കോടനാട്‌ പോലീസിണ്റ്റെ അംഗബലത്തിണ്റ്റെ കുറവു മൂലമാണ്‌ വിധി നടപ്പാക്കാനാവാതെ പോയത്‌. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ പ്രതിഷേധവുമായി വന്നപ്പോള്‍ ഇവരെ നേരിടാന്‍ ഒരേയൊരു വനിതാ പോലീസ്‌ ഉദ്യോഗസ്ഥയാണ്‌ ഉണ്ടായിരുന്നത്‌.
കളപ്പാറയിലെ ബുദ്ധിമാന്യം സംഭവിച്ചവര്‍, വ്യദ്ധര്‍, വിധവകള്‍, പിഞ്ചുകുഞ്ഞുങ്ങള്‍ തുടങ്ങിയവരടക്കമുള്ള ദളിത്‌ കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ സമാജവാദി ജനപരിഷത്തും രംഗത്ത്‌ എത്തിയിട്ടുണ്ട്‌. ഈ കുടുംബങ്ങളുടെ ദയനീയാവസ്ഥ തിരിച്ചറിഞ്ഞ്‌ സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാണ്‌ സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജയ്മോന്‍ തങ്കച്ചന്‍, ഫ്രാന്‍സിസ്‌ ഞാളിയന്‍ എന്നിവരുടെ ആവശ്യം.
മംഗളം 26.01.12

No comments: