Sunday, January 29, 2012

വിവാഹമോചനക്കേസ്‌ നടക്കുന്നതിനിടയില്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയ ഭാര്യയും അഞ്ചംഗ സംഘവും പോലീസ്‌ പിടിയിലായി

 പെരുമ്പാവൂര്‍‍: വിവാഹമോചന കേസ്‌ നടക്കുന്നതിനിടയില്‍ സ്വകാര്യ ബസ്‌ ഉടമയായ യുവാവിനെ തട്ടിക്കൊണ്ടു പോയ ഭാര്യയും അഞ്ചംഗ സംഘവും പോലീസ്‌ പിടിയിലായി.
ചങ്ങനാശ്ശേരി ഉത്രം നിവാസില്‍ ദീപ (23), പാറപ്പുറം സ്വദേശികളായ തേരപ്പറമ്പില്‍ വീട്ടില്‍ നിയാസ്‌ (22), പുത്തന്‍ വീട്ടില്‍ സനീഷ്‌ (21), പുതിയ വീട്ടില്‍ റിജാസ്‌ (21), പുത്തന്‍പറമ്പില്‍ സമദ്‌ (20), ചെന്താര വീട്ടില്‍ സനീര്‍ (21) എന്നിവരാണ്‌ പോലീസ്‌ കസ്റ്റഡിയിലുള്ളത്‌. ഇവര്‍ തട്ടിക്കൊണ്ടു പോയ പെരുമ്പാവൂറ്‍ നങ്ങേലില്‍ വീട്ടില്‍ വിജീഷും (27) സ്റ്റേഷനിലുണ്ട്‌. 
സ്വന്തം ബസിലെ കണ്ടക്ടര്‍ കൂടിയായ വിജീഷിനെ ഇന്നലെ പുലര്‍ച്ചെ അഞ്ചുമണിയോടെയാണ്‌ ഭാര്യ ദീപ ഉള്‍പ്പെടുന്ന സംഘം സ്കോര്‍പ്പിയോ കാറില്‍ കയറ്റി കൊണ്ടു പോകുന്നത്‌. പാലക്കാട്‌ എത്തിയപ്പോള്‍ മൂത്രമൊഴിയ്ക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ വിജീഷ്‌ ഒച്ചവച്ച്‌ ആളെ കൂട്ടുകയായിരുന്നു. നാട്ടുകാര്‍ ഇവരെ കസബ പോലീസ്‌ സ്റ്റേഷനില്‍ ഏല്‍പിച്ചു. ദീപയും വിജീഷും തമ്മിലുള്ള വിവാഹമോചന കേസ്‌ പെരുമ്പാവൂറ്‍ സ്റ്റേഷനില്‍ നടക്കുന്നതിനാല്‍ കസബ പോലീസ്‌ പിടികൂടിയവരെ ഇവിടേയ്ക്ക്‌ കൈമാറുകയായിരുന്നു. 
വിജീഷിനെ കോയമ്പത്തൂര്‌ എത്തിച്ചു നല്‍കുന്നതിനു വേണ്ടി ദീപ നല്ലൊരു തുക വാഗ്ദാനം ചെയ്തിരുന്നതായി സംഘാംങ്ങള്‍ പോലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌. 
സിങ്കപ്പൂരില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിണ്റ്റെ ഗ്രൌണ്ട്‌ സപ്പോര്‍ട്ടിങ്ങ്‌ സ്റ്റാഫായിരുന്നു വിജീഷും ദീപയും. കഴിഞ്ഞ സെപ്തംബറില്‍ വിസയുടെ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന്‌ വിജീഷ്‌ നാട്ടിലേയ്ക്ക്‌ മടങ്ങി. ഇതിനിടയില്‍ ഭാര്യഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തെറ്റി. എങ്കിലും ദീപ ഡിസംബറില്‍ നാട്ടിലെത്തിയത്‌ പുതിയ ഫാമിലി വിസയുമായിട്ടായിരുന്നു. എന്നാല്‍ വിജീഷ്‌ വീണ്ടും വിദേശത്തേയ്ക്ക്‌ പോകാന്‍ വിസമ്മതിച്ചു. ഫാമിലി വിസ ആയതിനാല്‍ ദീപയ്ക്ക്‌ മാത്രമായി വിദേശയാത്ര സാധിയ്ക്കുമായിരുന്നുമില്ല. അതേസമയം, ദീപയും ഒന്നിച്ച്‌ തുര്‍ന്ന്‌ ജീവിയ്ക്കാന്‍ താത്പര്യമില്ലെന്നതാണ്‌ വിജീഷിണ്റ്റെ നിലപാട്‌. ഈ സാഹചര്യത്തിലാണ്‌ ദീപ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയത്‌.
നാട്ടില്‍ ചങ്ങനാശ്ശേരിയിലാണ്‌ വീടെങ്കിലും ദീപയുടെ കുടുംബം ബാംഗ്ളൂരില്‍ സ്ഥിരതാമസക്കാരാണ്‌. ഡിസംബറില്‍ നാട്ടിലെത്തിയ ദീപ ഹോസ്റ്റലിലും വിജീഷ്‌ സ്വന്തം വീട്ടിലുമായിരുന്നു താമസം. ഇവര്‍ക്ക്‌ ഒരു കുട്ടിയുമുണ്ട്‌. തിങ്കളാഴ്ച നടക്കുന്ന സഹോദരിയുടെ വിവാഹ ചടങ്ങില്‍ പങ്കെടുപ്പിച്ച ശേഷം വിജീഷുമൊന്നിച്ച്‌ സിങ്കപ്പൂരിന്‌ പോകാനായിരുന്നു ദീപയുടെ പദ്ധതി.
പിടികൂടിയ സംഘത്തെ പോലീസ്‌ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്‌. തട്ടിക്കൊണ്ടുപോകാന്‍ സംഘം ഉപയോഗിച്ച സ്കോര്‍പ്പിയോ കാറും കസ്റ്റഡിയിലുണ്ട്‌. 
മംഗളം 28.1.2012

No comments: