Sunday, November 13, 2011

കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ്‌ ധാരണ തെറ്റിച്ചു

കേരള കോണ്‍ഗ്രസ്‌ ഇടയുന്നു  
പെരുമ്പാവൂറ്‍: കൂവപ്പടി ഗ്രാമപഞ്ചായത്തില്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവുമായി ബന്ധപ്പെട്ട മുന്‍ധാരണ കോണ്‍ഗ്രസ്‌ തെറ്റിച്ചതിനെ തുടര്‍ന്ന്‌ പ്രധാന ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്‌ (എം) ഇടയുന്നു. 
മുന്‍ധാരണ പ്രകാരം നിലവില്‍ വൈസ്‌ പ്രസിഡണ്റ്റായ കോണ്‍ഗ്രസിണ്റ്റെ ലീലാമ്മ രവി ഇന്ന രാജിവയ്ക്കേണ്ടതായിരുന്നു. ആദ്യത്തെ ഒരു വര്‍ഷം വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം കോണ്‍ഗ്രസ്‌ (ഐ)യ്ക്കും തുടര്‍ന്നുള്ള നാലുവര്‍ഷം കേരള കോണ്‍ഗ്രസി (എം)നും എന്ന്‌ ഇരു കക്ഷികളും പരസ്പരം സമ്മതിച്ചിരുന്നതാണ്‌. അതനുസരിച്ച്‌ കേരള കോണ്‍ഗ്രസിണ്റ്റെ ജാന്‍സി ജോര്‍ജിനാണ്‌ ഇനി അവസരം. എന്നാല്‍ ലീലാമ്മ രവി രാജി വയ്ക്കാതെ വന്നതോടെ കേരള കോണ്‍ഗ്രസ്‌ തുറന്ന യുദ്ധത്തിന്‌ തയ്യാറെടുക്കുകയാണ്‌. 
ആകെ ഇരുപത്‌ സീറ്റുകളുള്ള പഞ്ചായത്ത്‌ ഭരണസമിതിയില്‍ യു.ഡി.എഫിന്‌ പതിന്നാലു പേരുടെ അംഗബലമാണ്‌ ഉള്ളത്‌. ഇതില്‍ മൂന്നു പേര്‍ കേരള കോണ്‍ഗ്രസ്‌ അംഗങ്ങളാണ്‌. ബാക്കിയുള്ള പതിനൊന്നില്‍ രണ്ടുപേരാകട്ടെ, കോണ്‍ഗ്രസ്‌ വിമതരായി നിന്ന്‌ ജയിച്ചവരാണ്‌. കേരള കോണ്‍ഗ്രസിന്‌ ഈ വിമതരെ കൂടെചേര്‍ത്ത്‌ ഇടതു പക്ഷത്തേയ്ക്ക്‌ മാറിയാല്‍ മാത്രമെ ഇവിടെ ഭരണമാറ്റത്തിന്‌ സാദ്ധ്യതയൊള്ളു. 
രണ്ടാം കക്ഷിയ്ക്ക്‌ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനം എന്ന യു.ഡി.എഫ്‌ നയം ഇവിടെ തുടക്കത്തിലെ പാളിയിരുന്നുവെന്ന്‌ കേരള കോണ്‍ഗ്രസ്‌ നേതാക്കള്‍ പറയുന്നു. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചണ്റ്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ അന്ന്‌ കേരള കോണ്‍ഗ്രസ്‌ വിട്ടുവീഴ്ചയ്ക്ക്‌ തയ്യാറാവുകയായിരുന്നു. എന്നാല്‍ പിന്നീട്‌ മണല്‍ വിപണനവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസിനെതിരെ കേരള കോണ്‍ഗ്രസ്‌ പരസ്യമായി രംഗത്തുവന്നു.. അതിനും യു.ഡി.എഫ്‌ നേതൃത്വത്തിണ്റ്റെ അനുനയത്തെ തുടര്‍ന്നാണ്‌ താത്കാലിക ശമനമുണ്ടായത്‌. അതിനിടയില്‍ വൈസ്‌ പ്രസിഡണ്റ്റ്‌ സ്ഥാനവുമായി ബന്ധപ്പെട്ട്‌ കോണ്‍ഗ്രസ്‌ ധാരണ തെറ്റിച്ചതോടെ ഇപ്പോള്‍ യു.ഡി.എഫില്‍ ആഭ്യന്തര കലഹം രൂക്ഷമായി. 
വരുന്ന വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാക്കാമെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍ ഉറപ്പുനല്‍കിയിട്ടുള്ളതായി പാര്‍ട്ടി നിയോജക മണ്ഡലം സെക്രട്ടറി കെ.പി ബാബു മംഗളത്തോട്‌ പറഞ്ഞു. അതുണ്ടായില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ടു പോകാനാണ്‌ കേരള കോണ്‍ഗ്രസിണ്റ്റെ തീരുമാനം. 
മംഗളം09.11.2011

No comments: