Monday, November 21, 2011

തുലാമഴയില്ല; പെരിയാര്‍വാലി കനാലില്‍ വെള്ളവും: കര്‍ഷകര്‍ വലയുന്നു

കനാലിലെ അറ്റകുറ്റപ്പണികള്‍ വൈകുന്നു
 പെരുമ്പാവൂറ്‍: പെരിയാര്‍വാലി കനാലില്‍ വെള്ളം തുറന്നു വിടാത്തതിനാല്‍ ക്യഷികള്‍ ഉണങ്ങി തുടങ്ങി. ഇക്കുറി പ്രതീക്ഷിച്ച തുലാമഴ കിട്ടാതിരിയ്ക്കുകകൂടി ചെയ്തതിനാല്‍ കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. 
തികച്ചും കാര്‍ഷിക മേഖലയായ പല പഞ്ചായത്തുകളിലും കുടിവെള്ള ക്ഷാമം പോലും അനുഭവപ്പെട്ടു തുടങ്ങി. ക്യഷിയിടങ്ങളെ ഉണക്കു ബാധിച്ചതിനാല്‍ കര്‍ഷകര്‍ സാമ്പത്തിക പ്രതിസന്ധിയിലുമായി. കനാലുകളിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിയ്ക്കാത്തതിനാലാണ്‌ വെള്ളം തുറന്നു വിടാത്തതെന്ന്‌ പെരിയാര്‍വാലി അധിക്യതര്‍ പറയുന്നു. പലയിടത്തും അറ്റകുറ്റപ്പണികള്‍ തുടങ്ങിയിട്ടു പോലുമില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ വെള്ളം എന്ന്‌ തുറന്നുവിടാന്‍ കഴിയുമെന്ന്‌ പറയാനാകാത്ത സാഹചര്യമാണ്‌ നിലവിലുള്ളതെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
അറ്റകുറ്റപ്പണികള്‍ കരാറുകാരെ ഏല്‍പ്പിയ്ക്കുന്നതായിരുന്നു ഇതുവരെയുള്ള പതിവ്‌. എന്നാല്‍ ഇപ്പോള്‍ ഇത്‌ ദേശീയ തൊഴില്‍ ഉറപ്പു പദ്ധതിയില്‍ പെടുത്തിയിരിയ്ക്കുകയാണ്‌. അറ്റകുറ്റപ്പണികള്‍ അതതു പഞ്ചായത്തുകള്‍ ഏറ്റെടുത്തില്ലെങ്കില്‍ മാത്രമെ കരാറുകാരെ ഏല്‍പ്പിയ്ക്കാവു എന്നാണ്‌ ചട്ടം. എന്നാല്‍ യഥാസമയം അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. പാടത്തേയും വഴിയോരത്തേയും ജോലികളുടെ തിരക്കാണ്‌ പല പഞ്ചായത്തുകളിലും. അതിനാല്‍ തന്നെ പെരിയാര്‍വാലി കനാലുകള്‍ പലതും കാടുപിടിച്ച അവസ്ഥയിലാണ്‌.
തുലാവര്‍ഷം തുടങ്ങും മുന്‍പ്‌ തീവ്രമായ ഉണക്കുബാധിച്ചതിനെ തുടര്‍ന്ന്‌ മുന്‍പ്‌ ഒരു വട്ടം കനാലിലൂടെ വെള്ളം തുറന്നു വിട്ടിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അന്ന്്‌ നീരൊഴുക്ക്‌ സുഗമമായില്ലഗ്രാമപഞ്ചായത്ത്‌ അധിക്യതര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയാലെ പെരിയാര്‍വാലി കനാലുകളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ എന്ന്‌ പെരിയാര്‍വാലി അധിക്യതര്‍ പറയുന്നു. അതിനു ശേഷം വേണം വെള്ളം തുറന്നു വിടാന്‍. ഇതിന്‌ ചുരുങ്ങിയത്‌ രണ്ടു മാസമെങ്കിലുമെടുക്കും. 
മംഗളം  15.11.2011

No comments: