Sunday, January 31, 2010

കൈക്കുലി : കുന്നത്തുനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസറെ വിജിലന്‍സ്‌ പിടികൂടി


മംഗളം 28.01.10

പെരുമ്പാവൂറ്‍: കൈക്കൂലി വാങ്ങിയ കുന്നത്തുനാട്‌ താലൂക്ക്‌ സപ്ളൈ ഓഫീസര്‍ എന്‍.പി രാജനെ വിജിലന്‍സ്‌ പിടികൂടി. വിരമിക്കാന്‍ രണ്ടുമാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ്‌ മുടക്കുഴ നടിലമാലില്‍ വീട്ടില്‍ എന്‍.പി രാജന്‍ (55) കൈക്കൂലി കേസില്‍ പിടിയിലാകുന്നത്‌.

കണയന്നൂറ്‍ താലൂക്കില്‍ നിന്ന്‌ ഒരു വര്‍ഷം മുന്‍പ്‌ ഇവിടെ എത്തിയ രാജന്‍ ആറു മാസം മുമ്പ്‌ വിരമിക്കേണ്ടതാണ്‌. എന്നാല്‍ നടുപ്പുവര്‍ഷം പൂര്‍ത്തിയായ ശേഷം വിരമിച്ചാല്‍ മതിയെന്ന പുതിയ സര്‍ക്കാര്‍ തീരുമാനപ്രകാരം സര്‍വ്വീസില്‍ തുടര്‍ന്ന ഘട്ടത്തിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഇന്നലെ വൈകിട്ട്‌ മൂന്ന്‌ മണിയോടുകൂടിയാണ്‌ റെയ്ഡ്‌. ഒക്കല്‍ കൊളക്കാട്‌ വീട്ടില്‍ നിക്സണ്റ്റെ കൈയ്യില്‍ നിന്ന്‌ 2000രൂപ വാങ്ങിയത്‌ വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കാര്‍ഷിക ആവശ്യത്തിനായി നിക്സണ്‌ 50 ലിറ്റര്‍ മണ്ണെണ്ണക്കുള്ള പെര്‍മിറ്റ്‌ അനുവദിച്ചിരുന്നു. ഇതിന്‍ പ്രകാരം മണ്ണെണ്ണ വാങ്ങാന്‍ ചെന്ന നിക്സണോട്‌ സപ്ളൈ ഓഫീസറെ കണ്ടിട്ടുവരാന്‍ സ്റ്റോക്കിസ്റ്റ്‌ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ സപ്ളൈ ഓഫീസിലെത്തിയ നിക്സണോട്‌ രാജന്‍ പണം ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ നല്‍കിയ പണം നിക്സണ്‍ ഓഫീസര്‍ക്ക്‌ നല്‍കുകയും തൊട്ടുപിന്നാലെ നടന്ന റെയ്ഡില്‍ ഇതേ കറന്‍സി കണ്ടെടുക്കുകയും ചെയ്തു. രാജനെ ഇന്ന്‌ തൃശൂറ്‍ വിജിലന്‍സ്‌ കോടതിയില്‍ ഹാജരാക്കും.
ഡിവൈ.എസ്‌.പി സി.എസ്‌ മജീദ്‌, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വിജയകുമാര്‍, ഇമ്മാനുവല്‍ പോള്‍, എം സുകുമാരന്‍, സബ്‌ ഇന്‍സ്പെക്ടര്‍ കെ എഫ്‌ ജോബ്‌, എ എസ്‌ ഐ മാരായ പൊന്നപ്പന്‍, കെ എം മുരളീധരന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ ഇന്നലെ റെയ്ഡ്‌ നടത്തിയത്‌.
വിവിധ രാഷ്ട്രീയ സംഘടനകള്‍ക്കും സാമുദായിക സംഘടനകള്‍ക്കും ഇയാള്‍ കൊടുത്ത സംഭാവനകളുടെ രസീതുകളും വിജിലന്‍സ്‌ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്‌. ഇതില്‍ സി.പി.ഐ പ്രവര്‍ത്തന ഫണ്ടിലേക്ക്‌ മാത്രം പലപ്പോഴായി നല്‍കിയിട്ടുള്ളത്‌ വന്‍തുകയാണ്‌. വൈകിട്ട്‌ ആറുമണിയോടെയാണ്‌ റെയ്ഡ്‌ അവസാനിച്ചത്‌.

No comments: