Tuesday, July 17, 2012

കോളശ്ശേരിപ്പടി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി നടപ്പു വര്‍ഷം പൂര്‍ത്തീകരിയ്ക്കണമെന്ന്‌ ഓംബുഡ്സ്മാന്‍

പതിനഞ്ചാം ആണ്ടിലും പാതിവഴിയില്‍  

പെരുമ്പാവൂര്‍:അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്‌ പനിച്ചയംവാര്‍ഡില്‍ പതിനഞ്ച്‌ വര്‍ഷമായിട്ടും പൂര്‍ത്തീകരിയ്ക്കാത്ത കോളശ്ശേരിപ്പടി ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതി നടപ്പു വര്‍ഷത്തില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ഓംബുഡ്സ്മാന്‍ വിധി. കേരള കോണ്‍ഗ്രസ്‌ (എം) അശമന്നൂ ര്‍   മണ്ഡലം സെക്രട്ടറി കുര്യാക്കോസ്‌ ജേക്കബ്‌ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്റ്റീസ്‌ എം.എന്‍ കൃഷ്ണന്‍ വിധി പുറപ്പെടുവിച്ചത്‌. 
ജനകീയാസൂത്രണത്തിണ്റ്റെ പ്രഥമ വര്‍ഷത്തിലാണ്‌ പെരിയാര്‍വാലി ലോ ലെവല്‍ കനാലിണ്റ്റെ വലതു ബണ്ടിനോടു ചേര്‍ന്ന്‌ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയത്‌. 1998-ല്‍ തന്നെ കുളംകുഴിച്ച്‌ മോട്ടോറും സ്ഥാപിച്ചു. 2004-ലാണ്‌ പുളിയാമ്പിള്ളിമുകള്‍ ഹരിജന്‍ കോളനിയില്‍ ടാങ്ക്‌ നിര്‍മ്മിച്ച്‌ പൈപ്പ്‌ ലൈന്‍ സ്ഥാപിച്ചത്‌. രണ്ട്‌ വര്‍ഷത്തിനു ശേഷം പദ്ധതിയ്ക്കു വേണ്ടി ട്രാന്‍സ്ഫോമറും സ്ഥാപിച്ചു. പദ്ധതിയുടെ ആരംഭഘട്ടത്തില്‍ ചന്ദ്രമ്മ ജയനും തുടര്‍ന്നുള്ള 10 വര്‍ഷം ഷാജി സരിഗയുമായിരുന്നു വാര്‍ഡ്‌ മെമ്പര്‍മാര്‍. 
പിന്നീട്‌ പഞ്ചായത്തുഭരണ സമിതിയുടെ മൌനാനുവാദത്തോടെ കെ.എസ്‌.ഇ.ബി അധികൃതര്‍ ട്രാന്‍സ്ഫോമര്‍ എടുത്തുകൊണ്ടുപോയി. നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ പ്രവര്‍ത്തന രഹിതമായ മറ്റൊരു ട്രാന്‍സ്ഫോമര്‍ ഇവിടെ പകരം സ്ഥാപിയ്ക്കുകയും ചെയ്തു. വൈദ്യുതി കണക്ഷനുവേണ്ടി 9000  രൂപ വൈദ്യുതി ബോര്‍ഡില്‍ അടച്ചുവെന്ന്‌ പഞ്ചായത്ത്‌ അധികൃതരും പണമടയ്ക്കുകയോ, വയറിംഗ്‌ നടത്തുകയോ, വൈദ്യുതി കണക്ഷനുവേണ്ടി അപേക്ഷ നല്‍കുകുയോ ചെയ്തിട്ടില്ലെന്ന്‌ കെ.എസ്‌.ഇ.ബി അധികൃതരും പറയുന്നു. 
വൈദ്യുതി കണക്ഷന്‍ ലഭിയ്ക്കാത്തതിനാല്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയില്ലെന്ന്‌2009-ല്‍ നടന്ന അക്കൌണ്ട്‌ ജനറലിണ്റ്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. പൈപ്പ്‌ ലൈന്‍ തകര്‍ന്നതിനേപ്പറ്റിയും പൈപ്പുകളുടെ ഗുണമേന്‍മയില്ലായ്മയേക്കുറിച്ചും ഓഡിറ്റ്‌ റിപ്പോര്‍ട്ടിലുണ്ട്‌. 
 പദ്ധതി പാതി വഴിയില്‍ നില്‍ക്കേ ലിഫ്റ്റ്‌ ഇറിഗേഷന്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി കഴിഞ്ഞ വര്‍ഷത്തെ കരട്‌ പദ്ധതിയില്‍ 3 ലക്ഷം രൂപ നീക്കി വച്ചതായി കാണുന്നു. പക്ഷ, അത്‌ ഉപയോഗപ്പെടുത്തിയില്ല. 
2013 മാര്‍ച്ച്‌ 31നകം പദ്ധതി പൂര്‍ത്തീകരിയ്ക്കണമെന്നും ഇതിനാവശ്യമായ പണത്തിന്‌ ഏത്‌ അധികാരികളേയും സമീപിയ്ക്കാമെന്നും ഓംബുഡ്സ്മാന്‍ പഞ്ചായത്തിന്‌ അനുമതി നല്‍കിയിട്ടുണ്ട്‌.
 മംഗളം 17.07.2012

No comments: