Saturday, July 21, 2012

മട്ടിമണല്‍ നിര്‍മ്മാണത്തിനെതിരെ ഗ്രാമസഭയില്‍ പ്രമേയം

പെരുമ്പാവൂര്‍: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത മട്ടിമണല്‍ നിര്‍മ്മാണത്തിനെതിരെ ഗ്രാമസഭ പ്രമേയം പാസാക്കി. 
ആറാം വാര്‍ഡില്‍ നിയമവിരുദ്ധമായി നടക്കുന്ന മട്ടിമണല്‍ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തി വയ്ക്കണമെന്നും ഭാരവണ്ടികളുടെ മരണപ്പാച്ചില്‍ മൂലം തകര്‍ന്ന റോഡുകളും കുടിവെള്ളപദ്ധതിയും പുനരുദ്ധരിയ്ക്കാന്‍ അവരില്‍ നിന്നു തന്നെ നഷ്ട പരിഹാരം വാങ്ങണമെന്നും ആവശ്യപ്പെട്ടുള്ള രണ്ടു പ്രമേയങ്ങളാണ്‌ അവതരിപ്പിച്ചത്‌.
പുളിയാംമ്പിള്ളി അംഗന്‍വാടിയില്‍ ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ സമര സമിതി പ്രവര്‍ത്തകനായ കെ.എന്‍ അരവിന്ദാക്ഷനാണ്‌ പ്രമേയം അവതരിപ്പിച്ചത്‌. പാറ മക്ക്‌ കഴുകി മണല്‍ ഉണ്ടാക്കാനുള്ള ഹൈക്കോടതിയുടെ അനുമതി ദുരുപയോഗം ചെയ്തുകൊണ്ടാണ്‌ ഇവിടെ മട്ടി മണല്‍ നിര്‍മ്മാണം നടക്കുന്നത്‌. പഞ്ചായത്ത്‌ അധികൃതരെ തെറ്റിദ്ധരിപ്പിച്ച്‌ നേടിയ ലൈസന്‍സ്‌ ഉപയോഗിച്ചാണ്‌ മട്ടിമണല്‍ നിര്‍മ്മാണം. ഒരു തരത്തിലുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയുക്തമല്ല എന്ന വിദഗ്ധ അഭിപ്രായത്തെ തുടര്‍ന്ന്‌ നിരോധിച്ച മട്ടി മണല്‍ ഇവിടെ വന്‍തോതിലാണ്‌ നിര്‍മ്മിയ്ക്കുന്നത്‌.
മണല്‍ കയറ്റി ഓടുന്ന ടിപ്പറുകളുടെ നിരന്തരസഞ്ചാരം മൂലം പനിച്ചയം പാറപ്പടി കനാല്‍ബണ്ട്‌ റോഡുകള്‍ തകര്‍ന്നു. കോളശ്ശേരിപ്പടി ലിഫ്റ്റ്‌ ഇറിഗേഷനുവേണ്ടി സ്ഥാപിച്ചിട്ടുള്ള പൈപ്പു ലൈനുകളും നശിച്ചു. ഇവപുനസ്ഥാപിയ്ക്കുന്നതിന്‌ ആവശ്യമായ തുക നഷ്ട പരിഹാരമെന്ന നിലയില്‍ മട്ടി മണല്‍ നിര്‍മ്മിയ്ക്കുന്നവരില്‍ നിന്നോവാഹന ഉടമകളില്‍ നിന്നോ വാങ്ങണമെന്നാണ്‌ ഗ്രാമസഭയിലുയര്‍ന്ന മറ്റൊരാവശ്യം
മംഗളം  21.07.2012

No comments: