Friday, May 10, 2013

കിടപ്പാടം പോയ ആദിലിനെ ഭാഗ്യം തുണച്ചു; കടം പറഞ്ഞ് വാങ്ങിയ ലോട്ടറിയ്ക്ക് 75 ലക്ഷം


പെരുമ്പാവൂര്‍: പുറമ്പോക്കില്‍ നിന്ന് കുടിയൊഴിപ്പിയ്ക്കപ്പെട്ടതിന് പിന്നാലെ വില്‍പനക്കാരന്‍ കടമായി അടിച്ചേല്‍പ്പിച്ച ലോട്ടറിയ്ക്ക് 75 ലക്ഷം.
മുപ്പതു വര്‍ഷമായി കേരളത്തില്‍ താമസിയ്ക്കുന്ന അസം സ്വദേശിയായ ആദിലി (38) നെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. കേരള സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ ഭാഗ്യക്കുറി ടിക്കറ്റിന്റെ ഒന്നാം സമ്മാനത്തുകയായ 75 ലക്ഷം രൂപയാണ് ആദിലിന് ലഭിയ്ക്കുന്നത്. ലോട്ടറി ടിക്കറ്റ് ഫെഡറല്‍ ബാങ്കിന്റെ വെങ്ങോല ശാഖയില്‍ ഏല്‍പിച്ചിട്ടുണ്ട്.
പുളിയാമ്പിള്ളി ഭാഗത്ത് ആദിലിന് നാട്ടുകാര്‍ പുറമ്പോക്കില്‍ നിര്‍മ്മിച്ചു നല്‍കിയ കുടില്‍ കഴിഞ്ഞ ദിവസമാണ് അധികൃതര്‍ പൊളിച്ച് മാറ്റിയത്. ഇതേ തുടര്‍ന്ന് പ്രതിസന്ധിയിലായ ആദിലിന്റെ കുടുംബത്തിന് ചേലക്കുളം സ്വദേശി രണ്ടര സെന്റ് സ്ഥലം സൗജന്യമായി നല്‍കാന്‍ തയ്യാറായി. ഇവിടെ വീടു നിര്‍മ്മിയ്ക്കാന്‍ പണമില്ലാതിരിയ്ക്കുമ്പോഴാണ് ലോട്ടറിക്കച്ചവടക്കാരനായ സി.എം ഉമ്മര്‍, പണം പിന്നെ തന്നാല്‍ മതിയെന്ന ധാരണയില്‍ ഇയാള്‍ക്ക് ലോട്ടറി ടിക്കറ്റ് നല്‍കുന്നത്.
എട്ടാം വയസ്സില്‍ കേരളത്തിലെത്തിയ ആദിലിന് ഹിന്ദിയും ഇംഗ്ലീഷും അടക്കം 14 ഭാഷകള്‍ സംസാരിയ്ക്കാന്‍ കഴിയും. കഴിഞ്ഞ അഞ്ചു വര്‍ഷമായി വെങ്ങോല ഗ്രാമപഞ്ചായത്ത് മെമ്പര്‍ അബ്ദുള്‍ ജലാലിന്റെ പലചരക്കുകടയിലെ തൊഴിലാളിയാണ് ആദില്‍. ആലപ്പുഴ സ്വദേശിനി ഷീജയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.

മംഗളം 10.05.2013

No comments: