Monday, May 20, 2013

മേപ്രത്തുപ്പടിയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത് ആര്‍.ഡി.ഒ തടഞ്ഞു




പെരുമ്പാവൂര്‍: മേപ്രത്തുപ്പടിയില്‍ പൊതുമരാമത്ത് വകുപ്പ് എഞ്ചിനിയര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയത് ആര്‍.ഡി.ഒ തടഞ്ഞു. 
കോതമംഗലം പൊതുമരാമത്ത് ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ മേപ്രത്തുപടി നീലാങ്കല്‍ എന്‍.കെ രാജുവിന്റെ നേതൃത്വത്തില്‍ അറയ്ക്കപ്പടിയ്ക്കടുത്ത് മേപ്രത്തുപടിയിലെ നൂറു ഹെക്ടറോളം വരുന്ന  പാടശേഖരമാണ് കയ്യേറിയത്.  ഭുമി കയ്യേറുന്നതായി നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒ എസ് ഷാനവാസ് സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കൊയ്ത്ത് മെതി യന്ത്രങ്ങള്‍ നീക്കം ചെയ്യുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാനും നിര്‍ദ്ദേശം നല്‍കി. തഹസില്‍ദാരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആര്‍.ഡി.ഒ പറഞ്ഞു. താലൂക്ക് സര്‍വ്വെയര്‍ അളന്ന് തിരിക്കുന്ന മുറയ്ക്ക് കയ്യേറ്റം ഒഴിപ്പിയ്ക്കും. 
പാടത്തിന് സമീപമുള്ള ചാത്തന്‍കുളം കയ്യേറി നികത്തിയെന്ന് നാട്ടുകാര്‍ വെങ്ങോല പഞ്ചായത്തിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുളം അളന്ന് തിട്ടപ്പെടുത്തി ഭൂമി തിരിച്ചെടുക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മേഖലയിലെ ഒരിക്കലും വറ്റാത്ത കുടിവെള്ള സ്രോതസായിരുന്നു ചാത്തന്‍കുളം.
പാടശേഖരത്തിനും പി.പി റോഡിന് സമീപവുമുള്ള പുറമ്പോക്ക് ഭൂമി കയ്യേറി മതില്‍ നിര്‍മ്മിച്ചതായി പരാതിയിലുണ്ട്. പാടത്തേക്കുള്ള വഴി അടച്ചുകെട്ടുകയും ചെയ്തിരുന്നു.  
രണ്ടാഴ്ച മുമ്പ് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി ഓഫീസില്‍ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ അനധികൃതമായി വഴി അടച്ചു കെട്ടിയത് പൊളിച്ചുമാറ്റുമെന്ന് ധാരണയായെങ്കിലും നടപ്പാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കിയത്.

മംഗളം 19.05.2013




No comments: