Wednesday, May 15, 2013

പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി; വെങ്ങോലയില്‍ ഭരണസമിതിയോഗം മുടങ്ങി


പെരുമ്പാവൂര്‍: പഞ്ചായത്ത് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വെങ്ങോലയില്‍ ഭരണ സമിതിയോഗം മുടങ്ങി.
പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി എഴുന്നേറ്റതോടെ അജണ്ടയിലേയ്ക്ക് കടക്കാതെ പ്രസിഡന്റ് എം.എം അവറാന്‍ യോഗം പിരിച്ചുവിടുകയായിരുന്നു.
സി.പി.എം ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്ത് അംഗവുമായ കെ.എം അന്‍വര്‍ അലി, മെമ്പര്‍ കെ.വി ഗോപാലകൃഷ്ണന്‍ എന്നിവരെയാണ് ജാമ്യമില്ലാ കേസില്‍ പ്രതിയാക്കിയിരിയ്ക്കുന്നത്. പഞ്ചായത്ത് നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. മാര്‍ച്ചിനിടയില്‍ ഇവര്‍ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് ആരോപണം.
അന്‍വര്‍ അലി ആയിരുന്നു മാര്‍ച്ചിന്റെ ഉദ്ഘാടനം. മാര്‍ച്ചിനിടയില്‍ ഓഫീസിലേയ്ക്ക് ഇരച്ചുകയറിയ പ്രവര്‍ത്തകരെ നേതാക്കള്‍ പിന്തിരിപ്പിച്ചിരുന്നു. എന്നാല്‍, ഉന്തിലും തള്ളിലും പെട്ട് ഒരു പ്ലാസ്റ്റിക് കസേരയ്ക്ക് പൊട്ടല്‍ വീണു. ഇതിന്റെ പേരില്‍, പ്രവര്‍ത്തകരെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ച നേതാക്കള്‍ക്ക് എതിരെ ജാമ്യം കിട്ടാത്ത വിധമുള്ള കേസ് അടിച്ചേല്‍പ്പിയ്ക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം പറയുന്നു.
പഞ്ചായത്ത് ഭരണ സമിതിയില്‍ അജിത ഷാജി, സുജ വിജയന്‍, അന്നമ്മ ജോര്‍ജ്, ഷൈലജ ഷാജി, കെ.വി വാസുദേവന്‍ എന്നി പ്രതിപക്ഷ അംഗങ്ങളാണ് പ്രതിഷേധിച്ചത്. 

മംഗളം 15.05.2013

No comments: