Thursday, May 30, 2013

കരിങ്കല്‍ ലോറികളുടെ മരണപാച്ചില്‍; കൂവപ്പടിയില്‍ കളപ്പാറ കോളനി നിവാസികള്‍ വഴി തടഞ്ഞു

പെരുമ്പാവൂര്‍: ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണം ഉയര്‍ത്തിയുള്ള കരിങ്കല്‍ ലോറികളുടെ മരണപാച്ചിലില്‍ പ്രതിഷേധിച്ച് കളപ്പാറ ഹരിജന്‍ കോളനി നിവാസികള്‍ വഴി തടഞ്ഞു. ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാരാണ് ലോറി ഗതാഗതം തടഞ്ഞത്.
വഴിതടഞ്ഞ ആറുപേരെ പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്മാറി. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ വഴിതടഞ്ഞ മുഴുവന്‍ പേരേയും ആകണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.
മുടക്കുഴ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡിലെ ചൂരമുടി കുന്നിലുള്ള അഞ്ച് പാറമടകളില്‍ നിന്നാണ് ലോറികള്‍ എത്തുന്നത്. കളപ്പാറ ഹരിജന്‍ കോളനിയുടെ ഹൃദയഭാഗത്തുള്ള വലിയപാറ-കൊമ്പനാട് റോഡിലൂടെയാണ് ഇവയുടെ മരണപ്പാച്ചില്‍
നിരന്തരമായ ലോറി ഗതാഗതത്തെ തുടര്‍ന്ന് റോഡ് തകര്‍ന്ന് ഗതാഗത യോഗ്യമല്ലാതായി. കളപ്പാറ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ നിരന്തരം പൊട്ടുന്നു. ഇതിനുപുറമെ ലോറികളില്‍ നിന്ന് തെറിച്ചുവീഴുന്ന കല്ലുകള്‍ വീണും അമിത വേഗതമൂലവും അപകടങ്ങളും പതിവായി. ഇതേ തുടര്‍ന്നാണ് കൂവപ്പടി ഏഴാം വാര്‍ഡ് മെമ്പര്‍ അജിത ദിവാകരന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വഴി തഞ്ഞത്.
ഈ വഴിയ്ക്കുള്ള ലോറി ഗതാഗതം നിയന്ത്രിക്കുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജനകീയ സമരസമിതി കണ്‍വീനര്‍ മുരളി എടപ്പാടന്‍ അറിയിച്ചു.

മംഗളം 30.05.2013

No comments: