Saturday, October 8, 2011

സി.പി. ഐ മണ്ഡലം സമ്മേളനം തുടങ്ങി; ആഭ്യന്തര കലഹം രൂക്ഷം

പെരുമ്പാവൂറ്‍: സി.പി.ഐ മണ്ഡലം സമ്മേളനം തുടങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയങ്ങളെ തുടര്‍ന്നുള്ള പാര്‍ട്ടിയ്ക്കകത്തെ ആഭ്യന്തര കലഹങ്ങളും ഒപ്പം മറ നീക്കി.
ഇന്നും നാളെയും നടക്കുന്ന പ്രതിനിധി സമ്മേളനങ്ങളില്‍ പാര്‍ട്ടി നേത്യത്വത്തിനുണ്ടായ വീഴ്ചകള്‍ അവലോകനം ചെയ്യും. അത്‌ പരസ്പരം പഴി ചാരലുകളിലേയ്ക്കും വിഴുപ്പലക്കലുകളിലേയ്ക്കും മാറാന്‍ ഇടയുണ്ടെന്നാണ്‌ സൂചന. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ രായമംഗലം ഗ്രാമപഞ്ചായത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെപ്പോലും വിജയിപ്പിയ്ക്കാനാകാത്തതും നഗരസഭയില്‍ പാര്‍ട്ടിചിഹ്നത്തില്‍ മത്സരിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ ഒന്നും രണ്ടും വോട്ടുകള്‍ നേടി നാണക്കേടുണ്ടാക്കിയതുമാകും പ്രധാന ചര്‍ച്ചാ വിഷയം. ബി.ജെ.പി പോലും മുനിസിപ്പല്‍ കൌണ്‍സിലില്‍ പ്രാതിനിധ്യം ഉറപ്പിച്ചപ്പോള്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ക്ക്‌ കെട്ടിവച്ച പണം പോലും ലഭിച്ചിരുന്നില്ല.
ഇതിനുത്തരവാദികള്‍ ആരെന്നതിനെ ചൊല്ലിയാണ്‌ പഴിചാരലുകള്‍. നിലവില്‍ മണ്ഡലം സെക്രട്ടറിയായ ആര്‍ ഉണ്ണിക്യഷ്ണനെ അതിണ്റ്റെ പേരില്‍ തുടരാന്‍ അനുവദിയ്ക്കില്ലെന്നാണ്‌ ഒരു പക്ഷത്തിണ്റ്റെ നിലപാട്‌. എന്നാല്‍ തെരഞ്ഞെടുപ്പ്‌ കാലയളവില്‍ ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ലീവിലായിരുന്ന ഉണ്ണിക്യഷ്ണനെ ബലിയാടാക്കാന്‍ അനുവദിയ്ക്കില്ലെന്ന്‌ അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.
നഗരസഭയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിയ്ക്കാനായി സി.പി.ഐ നേതാക്കള്‍ വന്‍തുക കോഴ വാങ്ങിയതായി ആക്ഷേപമുണ്ട്‌. ഇരുപത്തിയഞ്ചാം വാര്‍ഡില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥി റസാഖ്‌ കരിമ്പനയ്ക്കല്‍ നേടിയത്‌ കേവലം ഒരു വോട്ടാണ്‌. റസാഖ്‌ സ്ഥലത്തെ കോണ്‍ഗ്രസ്‌ ബൂത്ത്‌ കമ്മിറ്റി ഭാരവാഹിയാണെന്നും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ ജയിപ്പിയ്ക്കാനായി സി.പി.ഐ നേതാക്കളുടെ രഹസ്യ നീക്കമാണിതെന്നും അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇവിടെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഒരു വോട്ട്‌ നേടുകയും യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി കെ.എം.എ സലാം മ്യഗീയ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തതോടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന്‌ വ്യക്തമായി. തൊട്ടടുത്ത ദിവസങ്ങളില്‍ യു.ഡി.എഫ്‌ പരിപാടികളുടെ ഫ്ളക്സ്‌ ബോര്‍ഡുകളില്‍ റസാഖിണ്റ്റെ ചിത്രം വരിക കൂടി ചെയ്തതോടെ സി.പി.ഐ-കോണ്‍ഗ്രസ്‌ രഹസ്യ ബാന്ധവം പകല്‍പോലെ തെളിഞ്ഞു. 
ഒരു മുല്‍മണ്ഡലം സെക്രട്ടറി നിലവില്‍ ചാര്‍ജുണ്ടായിരുന്ന അസിസ്റ്റണ്റ്റ്‌ സെക്രട്ടറി കെ.പി റെജിമോണ്റ്റെ അറിവോടെ നഗരസഭയിലെ സീറ്റുകള്‍ വില്‍ക്കുകയായിരുന്നുവെന്നാണ്‌ ഒരു വിഭാഗത്തിണ്റ്റെ ആരോപണം. മേല്‍കമ്മിറ്റി സമവായ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പുതിയ മണ്ഡലം സെക്രട്ടറിയായി റെജിമോനെ പരിഗണിയ്ക്കാനിരിയ്ക്കെയാണ്‌ ഇത്‌. സീറ്റുവില്‍പനയ്ക്ക്‌ ഒത്താശ ചെയ്തുവെന്നതിനു പുറമെ തണ്റ്റെ പ്രദേശത്ത്‌ ഒരു ബ്രാഞ്ച്‌ കമ്മിറ്റി പോലും രൂപീകരിയ്ക്കാന്‍ കഴിയാത്ത റെജിമോനെ മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ എങ്ങനെ പരിഗണിയ്ക്കാനാവുമെന്നും ചോദ്യം ഉയരുന്നു. മണ്ഡലം കമ്മിറ്റിയ്ക്കുണ്ടായ വീഴ്ചകള്‍ മറച്ചുവച്ച്‌ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടി കൈക്കൊണ്ടതും അതില്‍ പ്രതിഷേധിച്ച്‌ നൂറുകണക്കിന്‌ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടതും അവലോകനം ചെയ്യും. 
മേല്‍ക്കമ്മിറ്റി മണ്ഡലം കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ നിര്‍ദ്ദേശിയ്ക്കുന്ന പേര്‌ അംഗീകരിയ്ക്കുന്നതാണ്‌ പതിവ്‌. എന്നാല്‍, വിഴുപ്പലക്കല്‍ ശക്തിയാര്‍ജ്ജിയ്ക്കുന്നതോടെ മണ്ഡലം സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ ഇക്കുറി തെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങുകയാണ്‌. ആരോപണ വിധേയരായവരുടെ പേരാണ്‌ മേല്‍ക്കമ്മിറ്റി നിര്‍ദ്ദേശിയ്ക്കുന്നതെങ്കില്‍ തെരഞ്ഞെടുപ്പിലേയ്ക്ക്‌ പോകട്ടെയെന്നാണ്‌ ഒരു വിഭാഗം സമ്മേളന പ്രതിനിധികളുടെ തീരുമാനം. 
പൊതുസമ്മതനെന്ന നിലയില്‍ ജില്ലാ എക്സിക്യൂട്ടീവ്‌ അംഗമായ സി.വി ശശിയുടെ പേരാണ്‌ സെക്രട്ടറി സ്ഥാനത്തേയ്ക്ക്‌ ഒടുവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്‌. ജില്ലാ എക്സിക്യൂട്ടീവില്‍ നിന്ന്‌ സി.വി ശശിയ്ക്ക്‌ ഇത്തവണ ഒഴിവാകേണ്ടിവരുമെന്നതിനാല്‍ ഈ ചുമതലയേല്‍ക്കാന്‍ ബുദ്ധിമുട്ടാവില്ല.
മംഗളം 08.10.11

No comments: