Monday, June 17, 2013

തന്ത്രിയെ മുറിയിലിട്ടു പൂട്ടി ക്ഷേത്രത്തില്‍ കവര്‍ച്ച

 കവര്‍ച്ച നടന്നത്  പോഞ്ഞാശ്ശേരി പൂക്കുളം സുബ്രഹ്മണ്യക്ഷേത്രത്തില്‍

പെരുമ്പാവൂര്‍: ക്ഷേത്രം തന്ത്രിയെ മുറിയിലിട്ടു പൂട്ടിയ ശേഷം പോഞ്ഞാശ്ശേരി പൂക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണം കവര്‍ന്നു. ഏഴു ഭണ്ഡാരങ്ങളല്‍ നിന്നായി പതിനായിരത്തിലേറെ പണം കവര്‍ന്നുവെന്ന് ക്ഷേത്രഭാരവാഹികള്‍.
ശനിയാഴ്ച രാത്രിയാണ് ഇവിടെ മോഷണം നടന്നത്. തന്ത്രി രാമന്‍ എമ്പ്രാന്തിരിയെ മുറിയ്ക്ക് പുറമെനിന്ന് പൂട്ടിയശേഷമായിരുന്നു ഇത്. 
കമ്പിപ്പാരയും കോടാലിയും ഉപയോഗിച്ചാണ് ഭണ്ഡാരങ്ങള്‍ തകര്‍ത്തത്. ഇവ തകര്‍ത്ത ഭണ്ഡാരങ്ങളോട് ചേര്‍ത്ത് ചാരിവച്ചിട്ടുണ്ട്. തിടപ്പിള്ളിയുടെ വാതില്‍ തകര്‍ത്ത്,  പൂജാരിയ്ക്ക് ദക്ഷിണ കിട്ടിയ പണവും എടുത്തു. ഓഫീസ് തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയ്ക്കുള്ളില്‍ വഴിപാട് വകയില്‍ ലഭിച്ച അയ്യായിരത്തോളം രൂപയും സ്വര്‍ണ്ണവും ഉണ്ടായിരുന്നു. ശ്രീകോവില്‍ തകര്‍ക്കാന്‍ ശ്രമമുണ്ടായില്ല.
ശനിയാഴ്ച ഷഷ്ടിയായതിനാല്‍ ഇവിടെ നല്ല തിരക്കുണ്ടായിരുന്നു. സുബ്രഹ്മണ്യന് തുല്യ പ്രാധാന്യത്തോടെ ശാസ്താവിന്റെ പ്രതിഷ്ഠയും മറ്റ് നാല് ഉപദേവ പ്രതിഷ്ഠകളുമാണ് ഇവിടെയുള്ളത്. ശാസ്താവിന് ശനിയാഴ്ച പ്രാധാന്യമുള്ളതായതിനാല്‍ ആ നിലയ്ക്കും മലയാള മാസം ഒന്നാം തീയതി എന്ന നിലയ്ക്കും  ക്ഷേത്രത്തില്‍ അഭൂത പൂര്‍വ്വമായ തിരക്കായിരുന്നു. പ്രധാന ദിവസങ്ങളില്‍ വൈകുന്നേരം തന്നെ ഭണ്ഡാരത്തില്‍ നിന്ന് തുക മാറ്റാറുണ്ടെങ്കിലും കനത്ത മഴയായതിനാല്‍ ശനിയാഴ്ച അതിനായിരുന്നില്ലെന്ന് സെക്രട്ടറി അജി കെ.എം മംഗളത്തോട് പറഞ്ഞു. 
പുലര്‍ച്ചെ റെക്കോര്‍ഡ് വയ്ക്കാന്‍ തന്ത്രി എഴുന്നേറ്റപ്പോഴാണ് വാതില്‍ പുറത്ത് നിന്ന് പൂട്ടിയ വിവരം ശ്രദ്ധയില്‍ പെട്ടത്. പിന്നിലെ വാതിലിലൂടെ അദ്ദേഹം പുറത്തുകടന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്.
വിവരം അറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ക്ഷേത്രത്തില്‍ എത്തി പരിശോധന നടത്തി. 

മംഗളം 16.06.2013


No comments: